നിപ്പ ഭീതി ഒഴിയുന്നുവെന്ന ആശ്വാസകരമായ വാർത്ത വരുന്നുണ്ടെങ്കിലും പകർച്ചവ്യാധികളെ ചെറുക്കാനുള്ള സംവിധാനങ്ങൾ നാം കൂടുതൽ കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനോ പകർച്ചയുടെ വഴികൾ കണ്ടുപിടിക്കാനോ സാധിക്കുന്നതിനുമുന്പുതന്നെ അതിവേഗം അപകടകരമായി പടരുന്ന പല വൈറസുകളും കുറെക്കാലമായി കേരളത്തിൽ പൊടുന്നനേ സജീവമാകാറുണ്ട്. അതുകൊണ്ടുതന്നെ പൂർണസജ്ജമായൊരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നമുക്ക് അത്യാവശ്യമാണ്. കോഴിക്കോട്ട് റീജണൽ വൈറോളജി ലാബ് സ്ഥാപിക്കണമെന്നു സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. കേരളത്തിൽ എയിംസ് തുടങ്ങണമെന്ന ആവശ്യവും മന്ത്രി ശൈലജ ഉന്നയിച്ചിട്ടുണ്ട്.
ബയോസേഫ്റ്റി ലെവൽ-3 നിലവാരത്തിലുള്ള വൈറോളജി ലാബ് കോഴിക്കോട്ട് സ്ഥാപിക്കുന്നതിനു സഹായം നേരത്തേ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഐസിഎംആർ അംഗീകാരവും ലഭിച്ചതാണ്. പക്ഷേ, ഈ ലാബിനുവേണ്ടി നീക്കിവച്ചതു മൂന്നു കോടി രൂപ മാത്രം. ആധുനിക സൗകര്യങ്ങളോടെ ഇത്തരമൊരു ലാബ് പൂർത്തിയാക്കാൻ ഈ തുക തികച്ചും അപര്യാപ്തമാണെന്നു പറയേണ്ടതില്ല. കേരളത്തിന്റെ ഈ ആവശ്യം കേന്ദ്രം അടിയന്തരമായി പരിഗണിക്കണം. ആലപ്പുഴയിലൊരു വൈറോളജി ലാബ് നിലവിലുണ്ട്. പൂനയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫീൽഡ് സ്റ്റേഷനാണിത്. അതീവ ഗുരുതരസ്വഭാവമുള്ള പരിശോധനകൾക്ക് ഇവിടെ സൗകര്യമില്ല. ബയോസേഫ്റ്റി ലെവൽ-2 വരെയുള്ള വൈറസുകളുടെ പരിശോധനയും സാധാരണ ലാബ് പരിശോധനകളും നടത്താനുള്ള സൗകര്യമേ ഇവിടെയുള്ളൂ. മറ്റു പരിശോധനകൾക്കു പൂനയിലെയും മണിപ്പാലിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളെ ആശ്രയിക്കുകയേ മാർഗമുള്ളൂ.
കഴിഞ്ഞ സെപ്റ്റംബറിൽ ആലപ്പുഴയിലെ ഫീൽഡ് സ്റ്റേഷന്റെ കെട്ടിടം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, സ്ഥാപനത്തിന്റെ ബോർഡ് വേണ്ടവിധം ഉറപ്പിക്കാൻപോലും കഴിഞ്ഞിട്ടില്ല. ആലപ്പുഴ വണ്ടാനത്തു മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിനുള്ള കെട്ടിടത്തിന്റെ ഭാഗമായാണിപ്പോൾ വൈറോളജി ലാബ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജിനുതന്നെ പരാധീനതകൾ അനേകമാണ്. മെഡിക്കൽ കോളജിനോടു ചേർന്ന് അഞ്ച് ഏക്കർ സ്ഥലത്തു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനാവശ്യമായ കെട്ടിടങ്ങളും ലാബുകളും സ്ഥാപിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് പണം അനുവദിച്ചിരുന്നു.
ആലപ്പുഴയിലും ആ ജില്ലയുടെ ഭാഗമായ കുട്ടനാട്ടിലും പ്രത്യേകമായ ചില പാരിസ്ഥിതിക സാഹചര്യങ്ങളുണ്ട്. മുന്നറിയിപ്പില്ലാതെ പല പകർച്ചവ്യാധികളും ഇവിടെ കടന്നുവരുന്നു. ഏറെക്കാലത്തെ നിവേദനങ്ങൾക്കു ശേഷമാണ് ആലപ്പുഴയിൽ വൈറോളജി ലാബിനു തുടക്കം കുറിക്കാനെങ്കിലും കഴിഞ്ഞത്. പക്ഷേ പിന്നീടു നടപടികൾക്കു വേഗമില്ലാതായി. രണ്ടു വർഷം കൊണ്ട് ആധുനിക സൗകര്യങ്ങളുള്ള വൈറോളജി ലാബ് എന്ന പ്രഖ്യാപനം ഭരണകർത്താക്കളും ജനപ്രതിനിധികളും മറക്കാൻ പാടില്ലായിരുന്നു. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട ഇത്തരം സ്ഥാപനങ്ങൾക്കുവേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഒരുമിച്ചുനിന്നു പോരാടണം. ആലപ്പുഴയിലെ വൈറോളജി ലാബ് പൂർണസജ്ജമാക്കാനും കോഴിക്കോട്ടു നിർദിഷ്ട റീജണൽലാബ് എത്രയുംവേഗം പ്രവർത്തനമാരംഭിക്കാനും സംസ്ഥാനസർക്കാർ കൂടുതൽ ഊർജിതമായി യത്നിക്കണം. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് സത്വരം ഉപയോഗിക്കുകയും കൂടുതൽ പണം ആവശ്യമെങ്കിൽ അതിനുള്ള വഴി കണ്ടെത്തുകയും വേണം. കേന്ദ്ര മന്ത്രിസഭയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വി. മുരളീധരൻ ഇക്കാര്യത്തിൽ പ്രത്യേക താത്പര്യം എടുക്കുമെന്നു പ്രതീക്ഷിക്കാം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ സമ്മർദം ചെലുത്തി ലാബ് എത്രയുംവേഗം യാഥാർഥ്യമാക്കണം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ കുട്ടനാട്ടിലും മറ്റും പടർന്നു പിടിച്ച ജപ്പാൻ ജ്വരം ആമേഖലയിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കിയതിനെത്തുടർന്നാണ് കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആൻഡ് ഇൻഫക്ഷസ് ഡീസീസസ് എന്നൊരു സ്ഥാപനം ആലപ്പുഴയിൽ 1999ൽ ആരംഭിച്ചത്. വൈറോളജി ലാബ് വന്നതോടെ ഇത് അവഗണിക്കപ്പെട്ടു. ഇവിടത്തെ സ്റ്റാഫിൽ ചിലരെ ആലപ്പുഴ നഗരത്തിലെ കൊതുകു സാന്ദ്രത പഠിക്കാൻ വിട്ടുവത്രേ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായിരുന്ന ഈ സ്ഥാപനം പിന്നീട് ആരോഗ്യവകുപ്പിനു കൈമാറി. അവിടെനിന്നു മെഡിക്കൽ കോളജിനും. 2014ൽ ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്കു കൈമാറാൻ തീരുമാനിച്ചു. അതു നടന്നില്ല.
ലോകോത്തര നിലവാരത്തിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തു സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായതു കഴിഞ്ഞവർഷം മേയിലാണ്. തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ 25 ഏക്കറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി തുടങ്ങാനായിരുന്നു പദ്ധതി. സംസ്ഥാന ശാസ്ത്ര- സാങ്കേതിക- പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ നടപ്പാക്കാനുദ്ദേശിച്ച ഈ പദ്ധതിയും ഇഴഞ്ഞുനീങ്ങുകയാണ്. വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ കണ്ടെത്താനും തടയാനുമായി ഇന്ത്യയിലെ ഒന്നാംനിര സ്ഥാപനമെന്നൊക്കെയായിരുന്നു വാഗ്ദാനം. വൈറോളജിയിൽ ഗവേഷണ പഠനത്തിനു സൗകര്യമൊരുക്കുമെന്നും പറഞ്ഞിരുന്നു.
വ്യാധികൾ പടരുന്പോൾ ഓരോ നിമിഷവും വിലപ്പെട്ടതാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പനിക്കു ചികിത്സയ്ക്കെത്തിയ വിദ്യാർഥിയുടെ രോഗം നിപ്പായെന്ന് ആദ്യം സംശയം ഉന്നയിച്ചത് ആലപ്പുഴയിലെ വൈറോളജി ലാബാണ്. പൂനയിൽ നിന്ന് ഇപ്പോഴതിനു സ്ഥിരീകരണമായി. എത്ര ദിവസം ഇതിനായി കാത്തിരിക്കേണ്ടിവന്നു. ഈ കാലതാമസം ഒഴിവാക്കിയേ തീരൂ.
വൈറസുകളുടെ ജനിതകമാറ്റവും രോഗപ്രതിരോധം, രോഗ നിർമാർജനം തുടങ്ങിയ കാര്യങ്ങളും പഠനത്തിനും ഗവേഷണത്തിനും വിഷയമാകണം. സങ്കീർണമായ പരിസ്ഥിതി പ്രശ്നങ്ങളുള്ളതും ജനസാന്ദ്രതയേറിയതുമായ കേരളത്തിൽ പകർച്ചവ്യാധികൾക്കു സാധ്യത കൂടുതലാണ്. അതേസമയം പല പകർച്ചവ്യാധികളെയും തടയാൻ വേണ്ട കരുത്തും നമുക്കുണ്ട്. നിപ്പയുടെ രണ്ടാംവരവിലും നാം അതു കണ്ടു. രോഗികളുടെ ശുശ്രൂഷയ്ക്കും രോഗപ്രതിരോധത്തിനും അനേകം പേരുടെ കൂട്ടായ പ്രവർത്തനം ഉണ്ടായി. പ്രതിസന്ധി ഘട്ടത്തിൽ ഏറെ ജാഗ്രതയോടെ നാം പെരുമാറി. ഭീതിയുടെ കാർമേഘപടലങ്ങൾ ഇപ്പോൾ അകന്നിരിക്കുന്നു. എന്നാൽ, വരുംനാളുകളിലും ഇത്തരം വിപത്തുകൾ നാം നേരിടേണ്ടിവന്നേക്കാമെന്ന കാര്യം മറക്കരുത്. അനാവശ്യ ഭീതി വേണ്ട. എന്നാൽ മുൻകരുതലും കാര്യക്ഷമതയും അത്യാവശ്യമാണ്. പൂർണസജ്ജമായൊരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അത്യന്താപേക്ഷിതം.
കേരളത്തിൽ പൂർണസജ്ജമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേണം
12:53 AM Jun 10, 2019 | Deepika.com