പൊതു ആവശ്യങ്ങൾക്കുള്ള നിർമാണപ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന പാകപ്പിഴകൾ ഏറെ ചർച്ചകൾക്കു വിഷയമാകുന്നതിൽ അദ്ഭുതമില്ല. റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിലുണ്ടാകുന്ന പോരായ്മകൾ അവയുടെ ആയുസ് കുറയ്ക്കുക മാത്രമല്ല, അവയിലൂടെ യാത്ര ചെയ്യുന്നവരുടെ ആരോഗ്യത്തെ ചെറിയ തോതിലെങ്കിലും ബാധിക്കുകയും ചെയ്യും. ചിലപ്പോൾ യാത്രക്കാരുടെ ജീവഹാനിക്കും ഇത്തരം നിർമാണപ്പിഴവ് കാരണമാകാം.
കൊച്ചി പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണപ്പിഴവ് ഈയിടെ ഏറെ ചർച്ച ചെയ്യപ്പെട്ടു. നിർമാണത്തിലെ പിഴവുമൂലം അപകടത്തിലായ ഈ പാലം പുനർനിർമിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നു. പാലം തുറന്നുകൊടുത്തിട്ടു മൂന്നുവർഷമേ ആകുന്നുള്ളൂ. 46 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഈ പാലം കഴിഞ്ഞ മേയ് ഒന്നുമുതൽ അടച്ചിട്ടിരിക്കയാണ്. കുണ്ടുകളും കുഴികളും രൂപപ്പെട്ട പാലത്തിന്റെ കരുത്തിനെക്കുറിച്ചു സംശയമുയർന്ന സാഹചര്യത്തിലാണു വെറും മൂന്നു വർഷംപോലും ഉപയോഗിക്കാൻ സാധിക്കാതെ പാലം അടച്ചിടേണ്ടിവന്നിരിക്കുന്നത്.
പാലത്തിന്റെ നിർമാണത്തിൽ ക്രമക്കേടു നടന്നതായി വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. നിർമാണത്തോടു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. പാലത്തിന്റെ നിർമാണച്ചുമതല കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയ്ക്ക്( ആർബിഡിസികെ) ലഭിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുന്നു.
നിലവിലെ പാലം പൊളിച്ചുകളഞ്ഞു പുതിയ പാലം നിർമിക്കണമെന്നാണു വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. ചെന്നൈ ഐഐടിയിൽനിന്നുള്ള വിദഗ്ധസംഘം പാലത്തിൽ പരിശോധന നടത്തിയിരുന്നു. പാലം പൊളിച്ചുകളയാതെതന്നെ പിഴവുകൾ പരിഹരിക്കാനാവുമെന്നാണ് ഐഐടി സംഘം കരുതുന്നത്.
ആധുനിക സാങ്കേതികവിദ്യകൾ പുതിയ നിർമിതികളെ നിർമാണാവസരത്തിൽത്തന്നെ ബലവത്താക്കേണ്ടതാണ്. പക്ഷേ, പലപ്പോഴും നിർമാണത്തിൽത്തന്നെ ന്യൂനതകൾ സംഭവിക്കുന്നു. അഴിമതിയാണിതിനു പ്രധാന കാരണം. പൊതുവായ ആവശ്യത്തിനുള്ള ഏതു നിർമാണപ്രവർത്തനത്തിനും സാമൂഹ്യ പ്രതിബദ്ധത ആവശ്യമാണ്. അതില്ലാതെ വന്നാൽ അപകടമുണ്ടാകും.
റോഡ്, പാലം തുടങ്ങിയവ പതിനായിരക്കണക്കിന് ആളുകൾ ഉപയോഗിക്കേണ്ടവയാണ്. ഒരാൾക്കുപോലും അവയിൽവച്ച് അപകടമുണ്ടാകരുത് എന്ന കരുതൽ നിർമാതാക്കൾക്കുണ്ടാകണം.
നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കൂറ്റൻ കെട്ടിടങ്ങളും ഫ്ലാറ്റുകളുമൊക്കെ കേരളത്തിൽ പലേടത്തും നിർമിച്ചിട്ടുണ്ട്. അവ വിലയ്ക്കുവാങ്ങി ഉപയോഗിക്കുന്നവർ അവയുടെ നിർമാണപ്പിഴവുകളെപ്പറ്റിയോ നിർമാണത്തിലെ ചട്ടലംഘനങ്ങളെക്കുറിച്ചോ അറിഞ്ഞിട്ടുണ്ടാവില്ല. പരിസ്ഥിതി സംബന്ധമായ ചട്ടങ്ങൾ നിർമാണത്തിൽ ലംഘിക്കപ്പെട്ടതിന്റെ പേരിൽ മരടിൽ ഈയിടെ അഞ്ചു ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവിട്ടു. ആ ഫ്ലാറ്റുകളിലെ താമസക്കാർ വലിയ പ്രതിസന്ധിയിലായിരിക്കയാണ്.
ഭൂമി കൈയേറ്റങ്ങളും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കുന്ന നിർമാണങ്ങളും തുടക്കത്തിൽത്തന്നെ തടഞ്ഞാൽ ഏറെ പ്രശ്നങ്ങൾ ഒഴിയും. യാതൊരുവിധ സുരക്ഷാ സംവിധാനവും ഉറപ്പുമില്ലാത്ത പാലങ്ങളും റോഡുകളുമൊക്കെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും സ്മാരകങ്ങളാണ്. ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും നൂറ്റാണ്ടു പിന്നിട്ടിട്ടും യാതൊരു കേടുപാടുമില്ലാതെ നിൽക്കുന്ന പല നിർമിതികളും നമ്മുടെ നാട്ടിലുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച ചില പാലങ്ങളും റോഡുകളും ഇപ്പോഴും കാര്യമായ കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നു. ഇടുക്കി ജില്ലയിൽ കേരളപ്പിറവിക്കു ശേഷം നിർമിച്ച പല പാലങ്ങളും ചപ്പാത്തുകളും കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ ഒലിച്ചുപോയപ്പോൾ ബ്രിട്ടീഷുകാരുടെ കാലത്തും രാജഭരണകാലത്തും നിർമിച്ച പല പാലങ്ങളും പ്രളയത്തെ അതിജീവിച്ചു. 1903ൽ നിർമിക്കപ്പെട്ടതും ഇടുക്കി ജില്ലയിലെ ഏറ്റവും പഴയതുമായ വണ്ടിപ്പെരിയാർ പാലം ഇപ്പോഴും നിലനിൽക്കുന്നു. പെരിയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന 96.20 മീറ്റർ നീളമുള്ള ഈ പാലം കരിങ്കല്ലും സുർക്കി മിശ്രിതവുമുപയോഗിച്ചു നിർമിച്ചതാണ്. അറ്റകുറ്റപ്പണികൾ നടത്തിയാൽ ഇപ്പോഴും ഈ പാലം ഉപയോഗ്യം തന്നെയായിരിക്കും. വാഹനഗതാഗതം വർധിച്ചപ്പോൾ ഇവിടെ പുതിയ പാലം നിർമിക്കുകയായിരുന്നു.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർച്ച് പാലമായ നേര്യമംഗലം പാലം 1924ൽ തിരുവിതാംകൂറിൽ സേതുലക്ഷ്മിബായിയുടെ കാലത്തു നിർമിച്ചതാണ്. പ്രളയജലത്തിനും ഉരുൾപൊട്ടലിനും പാലത്തെ ഇളക്കാനായില്ല. കോട്ടയം കുമാരനല്ലൂരിനടുത്ത് നീലിമംഗലം പാലം ഈ ദശകത്തിൽ നിർമിച്ചതാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കെഎസ്ടിപി നിർമിച്ച ഈ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാൻ മടിച്ചത് അതിന്റെ ഉറപ്പിനെക്കുറിച്ചുള്ള ആശങ്കകൊണ്ടായിരുന്നു. എംസി റോഡിലെ ഏനാത്തു പാലം നിർമിച്ചു രണ്ടു ദശാബ്ദത്തിനുള്ളിൽ വലിയ തോതിലുള്ള അറ്റകുറ്റപ്പണികൾക്കായി അടച്ചിടേണ്ടിവന്നു. കോട്ടയത്തു നാഗന്പടത്തു പുതിയ റെയിൽവേ മേൽപ്പാലം പണിതീർത്തപ്പോൾ, പതിറ്റാണ്ടുകൾക്കു മുന്പു പണിത പഴയ മേൽപ്പാലം സ്ഫോടനത്തിലൂടെ തകർക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. രണ്ടു തവണ സ്ഫോടനം നടത്തിയെങ്കിലും പാലം വീണില്ല. പിന്നീടതു മുറിച്ചു മാറ്റുകയായിരുന്നു.
നമ്മുടെ പല വിനോദസഞ്ചാരകേന്ദ്രങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകളുടെ അഭാവവും മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കൊച്ചി മെട്രോ റെയിൽ ഗർഡറിൽനിന്നു കോൺക്രീറ്റ് സ്ലാബ് അടർന്ന് ചലച്ചിത്ര നടിയും പിതാവും യാത്ര ചെയ്തിരുന്ന കാറിൽ പതിച്ചതു കഴിഞ്ഞ ദിവസമാണ്. പൊതുഗതാഗത സംവിധാനങ്ങളുടെ നിർമാണത്തിൽ വളരെ സൂക്ഷ്മതയും കാര്യക്ഷമതയും ആവശ്യമാണ്. സുരക്ഷയ്ക്കു പ്രഥമസ്ഥാനം നൽകണം. അപകടകരമായ നിർമാണങ്ങൾ നടത്തുന്നവർക്കെതിരേ കർശനമായ നടപടികൾ വേണ്ടതാണ്.
ജനങ്ങളെ ദ്രോഹിക്കുന്ന നിർമാണപ്പിഴവുകൾ
12:10 AM Jun 08, 2019 | Deepika.com