വീണ്ടുമൊരു ജൂൺ മാസം എത്തി. മൺസൂൺ മഴക്കാലത്തിനായി കാത്തിരിക്കുന്ന കേരളത്തിലേക്ക് നിപ്പ വൈറസ് ബാധയുടെ ഭീതി ഇടിത്തീപോലെ വീണിരിക്കുന്നു. തൊടുപുഴയിൽ പഠിക്കുന്ന ഒരു വിദ്യാർഥി പരിശീലനത്തിനായി തൃശൂരിൽ താമസിച്ചപ്പോഴാണു പനി ബാധിച്ചതും പിന്നീട് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും. വിദ്യാർഥിക്ക് നിപ്പ വൈറസ് ബാധയുണ്ടെന്ന സംശയം ആദ്യം നിഷേധിക്കപ്പെട്ടെങ്കിലും ഇന്നലെ പകലുടനീളം ഇക്കാര്യത്തിൽ വലിയ ആശങ്ക നീണ്ടുനിന്നു. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഉണ്ടായ സംശയം ദുരീകരിക്കണമെങ്കിൽ പൂനയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള അന്തിമ പരിശോധനാഫലം എത്തണം.
നിപ്പ വൈറസ് ഉയർത്തുന്ന ആശങ്ക നേരിടാൻ സർക്കാർ സംവിധാനങ്ങളും ജനങ്ങളും വലിയ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ചികിത്സയിലുള്ള വിദ്യാർഥിക്കു നിപ്പ വൈറസ് ബാധിച്ചിട്ടുണ്ടെന്ന കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും നിപ്പയെ നേരിടാനുള്ള എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചുവരുന്നു. കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്. മന്ത്രി വി. മുരളീധരൻ സ്ഥിതി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനെ ധരിപ്പിച്ചു.
കഴിഞ്ഞ വർഷവും ഇതേ സമയത്തായിരുന്നു കോഴിക്കോട്ട് നിപ്പ വൈറസ് ബാധ കണ്ടെത്തിയത്.മേയ് അഞ്ചിനാണ് പേരാന്പ്ര സൂപ്പിക്കടയിൽ ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. പിന്നീടു മലപ്പുറത്തും കോഴിക്കോട്ടും ചിലയാളുകളിൽ നിപ്പ സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ ഒരു മാസത്തിനുള്ളിൽ സ്ഥിതി നിയന്ത്രണത്തിലായി. ചില മുൻകരുതലുകൾ ഇത്തവണയും എടുത്തിരുന്നു. കഴിഞ്ഞ വർഷം നിപ്പബാധ കണ്ടെത്തിയപ്പോൾ അതിനെ പ്രതിരോധിക്കാനും പടരാതിരിക്കാനും വലിയ കരുതലാണുണ്ടായത്. നിപ്പ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചതിനെത്തുടർന്നു രോഗബാധയുണ്ടായി മരിച്ച നഴ്സ് ലിനിയുടെ ജീവത്യാഗം ഏറെ പ്രകീർത്തിക്കപ്പെട്ടു. നഴ്സസ് സമൂഹത്തിന്റെ പ്രതിബദ്ധതയേറിയ സേവനത്തിന്റെ പ്രതീകമായി ലിനി. നിരവധി ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും അന്നു നടത്തിയ നിസ്തുലമായ സേവനം കേരളത്തിനു മറക്കാനാവില്ല.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെക്കൂടാതെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽനിന്നുള്ളവരും ജില്ലാ കളക്ടറും ആരോഗ്യ പ്രവർത്തകരുമൊക്കെ ഈ പ്രതിസന്ധി നേരിടുന്നതിനുള്ള യജ്ഞത്തിൽ ഭാഗഭാക്കാകുന്നുണ്ട്. നിപ്പ വൈറസിന്റെ വ്യാപനം തടയുന്നതിൽ പൊതുജനങ്ങൾക്കും വലിയ പങ്കു വഹിക്കാനുണ്ട്. പരിസര ശുചിത്വം പരമപ്രധാനമാണ്. വൻനഗരങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിൽപ്പോലും ഇന്ന് മാലിന്യക്കൂന്പാരങ്ങൾ കാണാനാവും. നഗരങ്ങളിലെ മാലിന്യനീക്കം വലിയ തർക്കങ്ങൾക്കും സമരങ്ങൾക്കുമൊക്കെ ഇടയാക്കിയിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ സുപ്രധാനമാണ്. ഭക്ഷണത്തിനുമുന്പ് കൈ ശുചിയാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ വർഷം നിപ്പ വൈറസ് ഏതാനും പേരുടെ ജീവൻ എടുത്തെങ്കിലും ഇത്തവണ അത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിനൊപ്പം പൊതുജനങ്ങളും സഹകരിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ മാധ്യങ്ങളിലൂടെയും മറ്റും അനാവശ്യമായ ഭീതി പരത്തുകയുമരുത്. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം രോഗപ്രതിരോധത്തിന് അനിവാര്യമാണ്. എല്ലാ തലത്തിലുമുള്ള ആരോഗ്യ പ്രവർത്തകരുടെ ധീരമായ ഇടപെടലുകളും ആത്മാർഥമായ പരിശ്രമവും ആളിപ്പടരാമായിരുന്ന അപകടത്തെ കഴിഞ്ഞവർഷം സമർഥമായി ചെറുത്തു. ആഗോള മാധ്യമങ്ങൾപോലും കേരളത്തിന്റെ ഈ കൂട്ടായ യത്നത്തെ പ്രകീർത്തിക്കുകയുണ്ടായി.
ജില്ലാ ഭരണകൂടങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുമൊക്കെ ഉറക്കമൊഴിഞ്ഞു പ്രവർത്തിക്കേണ്ട അവസരമാണിത്. കേരളത്തിൽ സ്കൂൾ തുറക്കുകയാണ്. മഴക്കാലവും വരുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പൂർണ സജ്ജീകരണങ്ങളോടെയുള്ള ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ഉണ്ടാവണം. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാ ഫലത്തിനായി കേരളം മുൾമുനയിൽ നിൽക്കേണ്ടിവന്നു. ആലപ്പുഴയിലെയും മണിപ്പാലിലെയും പരിശോധന അന്തിമ തീരുമാനത്തിലെത്താൻ സഹായകമല്ലാത്തതുകൊണ്ടായിരുന്നു ഇത്.
നിപ്പയ്ക്കു മുന്പും കേരളത്തിൽ പല വിധത്തിലുള്ള പകർച്ചവ്യാധികൾ പടർന്നുപിടിച്ചിട്ടുണ്ട്. വ്യക്തിശുചിത്വത്തിൽ ഇത്രയേറെ പ്രാധാന്യം നൽകുന്നൊരു സമൂഹത്തിൽ ശുചിത്വക്കുറവുകൊണ്ടുണ്ടാകുന്ന പകർച്ചവ്യാധികളുടെ കാര്യത്തിൽ കാര്യമായ ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അശ്രദ്ധ എന്നിവയ്ക്കു നാം വലിയ വിലകൊടുക്കേണ്ടിവരുന്നു. സ്വകാര്യ ലബോറട്ടറിയിൽനിന്നു നൽകിയ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മയ്ക്ക് അർബുദരോഗത്തിനുള്ള കീമോ തെറാപ്പി നൽകുകയും ചികിത്സയുടെ പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോൾ രോഗമില്ലെന്നു തെളിയുകയും ചെയ്ത സംഭവം കോട്ടയം മെഡിക്കൽ കോളജിലുണ്ടായത് ഇത്തരം അശ്രദ്ധയുടെ മകുടോദാഹരണമാണ്.
നിപ്പ വൈറസിനെതിരേയുള്ള പ്രതിരോധമരുന്നു കേരളത്തിൽ വികസിപ്പിച്ചെടുക്കുമെന്നു കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും അമേരിക്കയിലെ ഡ്യൂക് യൂണിവേഴ്സിറ്റിയിലെ മലയാളിയായ മനോജ് മോഹൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെയും സഹകരണത്തോടെ ഗവേഷണം നടത്താനായിരുന്നു പദ്ധതി. പുതിയ വൈറസുകളും ചികിത്സയില്ലാത്ത രോഗങ്ങളും കടന്നാക്രമിക്കുന്ന കാലഘട്ടത്തിൽ വൈദ്യശാസ്ത്ര പഠന-ഗവേഷണ രംഗത്തു നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. അതോടൊപ്പം രോഗവ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കാനും രോഗലക്ഷണങ്ങൾ കണ്ടെത്തിയാലുടൻ അവ പ്രതിരോധിക്കാനുമുള്ള സന്നാഹങ്ങൾ ഒരുക്കണം. നിപ്പയെ ഒന്നിച്ചുനിന്ന് തുരത്തിയ കഴിഞ്ഞ വർഷത്തെ ആവേശം ഒട്ടും ചോരാതെയും കൂടുതൽ ജാഗ്രതയോടെയും ഈ സാഹചര്യത്തെയും സംസ്ഥാനത്തിനു നേരിടാനാവണം.
നിപ്പയെ നേരിടാൻ ഒന്നിച്ചു പോരാടാം
12:04 AM Jun 04, 2019 | Deepika.com