പറയുന്നതൊന്ന്, പ്രവർത്തിക്കുന്നതു മറ്റൊന്ന്. രാഷ്ട്രീയക്കാരെപ്പറ്റിയുള്ള പതിവു പരാതിയാണിത്. സ്വന്തം വാക്കുകളോടുള്ള വിശ്വസ്തത വലിയൊരു നേതൃഗുണമാണ്. വാക്കു പാലിക്കുന്ന നേതാവിനെ ജനങ്ങൾ ആദരിക്കും.
ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കിയ ശേഷം നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനകൾ പലതും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് തുടങ്ങിയ അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളും ന്യൂനപക്ഷങ്ങളിൽ വിശ്വാസം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എൻഡിഎ ജനപ്രതിനിധികളെ ഓർമിപ്പിച്ചതുമൊക്കെ രണ്ടാം മോദിസർക്കാരിനെക്കുറിച്ചു പ്രതീക്ഷകൾ ഉണർത്തി. എന്നാൽ, ആ വാക്കുകളുടെ ചൂടാറുംമുന്പുതന്നെ അനുദിനമെന്നോണം നടക്കുന്ന അക്രമസംഭവങ്ങളിൽ പ്രതീക്ഷയുടെ തിരിനാളം ആടിയുലയുന്നു.
എൻഡിഎ മുന്നണി വൻ വിജയം നേടിയശേഷം ഓരോ ദിവസവും പലയിടങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും നേരേ അതിക്രമങ്ങൾ നടന്നു. ഇതൊന്നും ഒരുപക്ഷേ ഭരണകക്ഷിയുടെയോ നേതാക്കളുടെയോ അറിവോടെയായിരിക്കില്ല. സാമൂഹ്യവിരുദ്ധരാകാം അതിക്രമങ്ങൾക്കു പിന്നിൽ. അത് ആരായാലും ഇത്തരം സംഭവങ്ങളുടെ പാപക്കറ ഭരണത്തിലിരിക്കുന്നവരുടെ മേൽ വീഴും. അതുകൊണ്ടുതന്നെ സർക്കാർ അക്രമങ്ങൾ കർശനമായി വിലക്കുകയും അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുകയും വേണം. എന്നാൽ, ഇത്തരം സംഭവങ്ങളെ പരസ്യമായി അപലപിക്കാൻപോലും ഭരണകക്ഷിയുടെ പ്രമുഖ നേതാക്കളൊന്നും തയാറാവുന്നില്ല.
ബിഹാറിലെ ബെസുസരായിൽ മുസ്ലിം നാമധാരിയായതിന്റെ പേരിൽ ഒരു യുവാവിനു വെടിയേറ്റു. മദ്യലഹരിയിലായിരുന്ന രാജീവ് യാദവ് എന്നയാൾ യുവാവിനെ നടുറോഡിൽ തടഞ്ഞുനിർത്തി പേരു ചോദിച്ചു. പേരു പറഞ്ഞ യുവാവിനോടു പാക്കിസ്ഥാനിലേക്കു പോകാൻ ആക്രോശിച്ചുകൊണ്ട് അയാളെ വെടിവയ്ക്കുകയായിരുന്നത്രേ. ഹരിയാനയിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ജാർഖണ്ഡിലും പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലുമൊക്കെ ഇതുപോലുള്ള സംഭവങ്ങളുണ്ടായി. ഹരിയാനയിലെ ഗുരുഗ്രാമിൽ തൊപ്പി ധരിച്ചതിന് മുഹമ്മദ് ബർക്കത്ത് ആലം എന്ന യുവാവിനു മർദനമേറ്റു. യുവാവു പോലീസിനെ വിളിച്ചിട്ടും സഹായം കിട്ടിയില്ലെന്നു പരാതിയുണ്ട്. ഛത്തീസ്ഗഡിലെ റായ്പുരിൽ ബീഫ് കട നടത്തിയെന്നാരോപിച്ചു യുവാവിന്റെ ഡെയറി ഫാം ഒരു സംഘമാളുകൾ അടിച്ചു തകർത്തു. തെരഞ്ഞെടുപ്പു ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസമാണു മധ്യപ്രദേശിൽ ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് ഒരു കുടുംബത്തെ ക്രൂരമായി മർദിച്ചത്.
ജാർഖണ്ഡിൽ കോളജ് അധ്യാപകനും ആദിവാസി പ്രവർത്തകനുമായ ജീത്രായി ഹൻസ്ദയെ രണ്ടുവർഷം മുന്പുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആദിവാസികൾക്കു ബീഫ് കഴിക്കാനുള്ള അവകാശത്തെപ്പറ്റി ഫേസ് ബുക്കിൽ കുറിപ്പിട്ടതാണ് അധ്യാപകൻ ചെയ്ത കുറ്റം. ഗുജറാത്തിലെ വഡോദരയിൽ ഫേസ് ബുക്കിൽ ഫോട്ടോ ഇട്ടെന്ന കാരണത്താൽ ദളിത് ദന്പതികളെ ഇരുനൂറോളം പേരടങ്ങുന്ന സംഘം ആക്രമിച്ചു. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിനത്തിലായിരുന്നു സംഭവം.
മേൽപ്പറഞ്ഞവ ഇക്കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അരങ്ങേറിയ ന്യൂനപക്ഷ, ദളിത് പീഡനങ്ങളുടെ പട്ടിക ദീർഘമാണ്. അത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന പ്രതീക്ഷയാണു നിയുക്ത പ്രധാനമന്ത്രി രാജ്യത്തിനു തന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ പാർട്ടിയുടെ താഴത്തെ തലങ്ങളിലേക്ക് എത്തിയിട്ടില്ലെന്നുവേണം കരുതാൻ. ബിജെപിക്കും അവർക്കു പിന്തുണ നൽകുന്ന ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾക്കും ശക്തമായ സംഘടനാ സംവിധാനമുണ്ട്. ആ കേഡർ ശക്തി ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. അത്തരമൊരു സംവിധാനം നിലവിലുള്ളപ്പോൾ എന്തുകൊണ്ടാണു നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ അണികളുടെയും അനുഭാവികളുടെയും ചെവിയിലെത്താതെ പോയത്?
ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞ് ഇവയെ അവഗണിക്കാനാവില്ല. ഒന്നോ രണ്ടോ പേർ നടത്തിയ അക്രമങ്ങളല്ല ഇവ; മറിച്ച് സംഘടിതമായ അക്രമങ്ങളാണ്. എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുക എന്നത് ഒരു നേതാവിന്റെ ഏറ്റവും വലിയ കഴിവാണ്. താൻ അതിനാണു ശ്രമിക്കുന്നതെന്നു മോദി പറയുന്പോൾ നമുക്കത് അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, കാര്യങ്ങൾ ഈ വിധത്തിലാണു പോകുന്നതെങ്കിൽ മോദിയുടെ വാക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. അതിനദ്ദേഹം ഇടയാക്കില്ലെന്നു കരുതാം.
ഇപ്പോൾ രണ്ടാം തവണ ജനങ്ങൾ മോദിയെ ഭരണം ഏല്പിച്ചിരിക്കുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ധനവിലയുമൊക്കെ ജനം മറന്നു. സർജിക്കൽ സ്ട്രൈക്കും ദേശസ്നേഹ പ്രസംഗങ്ങളും ജനങ്ങളെ മോദിയിലേക്കടുപ്പിച്ചു. ആ ജനവിധി എല്ലാവർക്കും ബാധകമാണ്. എന്നാൽ, ജനം നൽകിയ മാൻഡേറ്റിനോടു നീതി പുലർത്താൻ മോദി താൻ പറഞ്ഞപോലെ സബ്കാ സാഥ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കണം.
ബിജെപിയുടെ പ്രകടനപത്രികയായ സങ്കല്പ് പത്രികയിൽ ചേർക്കേണ്ട വിഷയങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞ മാർച്ചിൽ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി ന്യൂഡൽഹിയിൽ യോഗം വിളിച്ചിരുന്നു. മതപരമായ ആചാരങ്ങൾ, ഭക്ഷണം, സംസ്കാരം തുടങ്ങിയവയുടെ പേരിലുണ്ടായ ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്തെ സർക്കാരിന്റെ വിശ്വാസ്യതയ്ക്കു കോട്ടം വരുത്തിയെന്നും ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന തോന്നൽ വളർത്തിയെന്നും ആ യോഗത്തിൽ സിബിസിഐ പ്രതിനിധികൾ വ്യക്തമാക്കി. ആരും ദേശീയത തെളിയിക്കേണ്ട സാഹചര്യമില്ലെന്നും ന്യൂനപക്ഷ സമൂഹങ്ങൾക്കു രാജ്യത്തു സുരക്ഷിതത്വം അനുഭവിക്കാൻ സാധിക്കണമെന്നും ഇന്ത്യയിലെ മെത്രാൻസമിതി ആ അവസരത്തിൽ ചൂണ്ടിക്കാട്ടി.
എല്ലാ ഇന്ത്യക്കാരുടെയും രക്തത്തിൽ ദേശീയത അലിഞ്ഞുചേർന്നിട്ടുണ്ട്. അതിനു ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ല. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പു നൽകുന്ന ഭരണകൂടമാണു ജനാധിപത്യപരം. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരാരും അതിനെതിരായി പ്രവർത്തിക്കുകയില്ല.
വാക്കു പാലിക്കണം; അക്രമം വിലക്കണം
11:26 PM May 28, 2019 | Deepika.com