ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സുദീർഘമായ പ്രസംഗം ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പാർട്ടി അംഗങ്ങൾക്കോ എൻഡിഎ മുന്നണി അംഗങ്ങൾക്കോ ഉള്ള സാധാരണ മാർഗനിർദേശം മാത്രമായി കാണാനാവില്ല. പുതിയ സർക്കാരിന്റെ ചില നയങ്ങളും നിലപാടുകളും പഴയ നിലപാടുകളുടെ ചില തിരുത്തലുകളുംകൂടി അതിലൂടെ മോദി വ്യക്തമാക്കുന്നുണ്ട്. എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം (സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്) എന്നിവയ്ക്കായി പൊതുസേവനത്തിന്റെയും സമഗ്ര വീക്ഷണത്തിന്റെയും അന്തഃസത്ത ഉൾക്കൊള്ളാൻ എൻഡിഎ എംപിമാരെ അദ്ദേഹം ആഹ്വാനം ചെയ്തു.
ന്യൂനപക്ഷങ്ങളിൽ വളർന്നിട്ടുള്ള ഭീതി അകറ്റുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന നിർദേശത്തിന് ഏറെ പ്രസക്തിയുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണകാലത്തും കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്തും ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുളവാക്കുന്ന അനവധി സംഭവങ്ങളുണ്ടായി. ഉത്തരേന്ത്യയിൽ പലേടത്തും ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെട്ടു. ഭരണാധികാരികൾ ആവർത്തിച്ച് സംരക്ഷണം ഉറപ്പുനൽകിയിട്ടും അവരുടെ സുരക്ഷിതത്വബോധം ഉടയുന്ന തരത്തിലുള്ള സംഭവങ്ങൾ നടന്നു. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ മോദി മനസിരുത്തുമെന്നതു തികച്ചും സ്വാഗതാർഹം.
തെരഞ്ഞെടുപ്പിൽ പലേടത്തും ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടായതായി പറയപ്പെടുന്നു. ഭൂരിപക്ഷ വർഗീയതയാണു ബിജെപിയുടെ വിജയത്തിന് അടിസ്ഥാനമെന്ന ആരോപണവുമുണ്ട്. എന്നാൽ. ന്യൂനപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തു മുന്നോട്ടുനീങ്ങാൻ മോദി തയാറാകുന്നുവെന്നതു രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ പോന്ന നിലപാടാണ്. തങ്ങൾക്കു വോട്ടു ചെയ്യാത്തവർക്കുവേണ്ടിയും പ്രവർത്തിക്കണമെന്നും തങ്ങളുടെ വിശ്വാസവും ചിന്താഗതികളുമായി ചേർന്നുപോകാത്തവരുടെയും വിശ്വാസം ആർജിക്കണമെന്നും മോദി എൻഡിഎ എംപിമാരെ ഓർമിപ്പിച്ചു. തനിക്കു വോട്ടു ചെയ്യാത്തവർക്കു വികസനം എത്തിക്കില്ലെന്ന വിവാദപ്രസ്താവന നടത്തിയ മേനക ഗാന്ധിയും പരസ്യമായി ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനു മോദി തന്നെ തള്ളിപ്പറഞ്ഞ പ്രജ്ഞ സിംഗുമൊക്കെ ഉൾപ്പെട്ട സദസിനെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
രാഷ്ട്രീയനേതാവും ഭരണാധികാരിയും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്; ഉണ്ടായിരിക്കണം. രാഷ്ട്രീയ നേതാവു ഭരണാധികാരിയാകുന്പോൾ പാർട്ടി നയങ്ങളും പരിപാടികളും നടപ്പാക്കുന്നതിലുപരിയായി ജനങ്ങളുടെ പൊതുവായ ക്ഷേമവും പരിരക്ഷയും ലക്ഷ്യമാക്കണം. ഈവിധത്തിൽ പ്രതീക്ഷാജനകവും ശക്തവുമായ നിലപാടാണ് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി സ്വീകരിച്ചത്. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം പാർട്ടി ആസ്ഥാനത്ത് അണികളെ ആവേശഭരിതരാക്കിയ തന്റെ പ്രസംഗത്തേക്കാൾ വസ്തുനിഷ്ഠവും പ്രസക്തവുമായ പ്രസംഗമാണ് ഇവിടെ അദ്ദേഹം നടത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണു ന്യൂനപക്ഷങ്ങളിൽ അടിസ്ഥാനരഹിതമായ ഭീതി ഉളവാക്കിയതെന്നു മോദി ആരോപിച്ചു. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു ന്യൂനപക്ഷങ്ങളെ മാറ്റിനിർത്തി, അവരിൽ നൈരാശ്യം ഉളവാക്കി തെരഞ്ഞെടുപ്പുകാലത്തേക്കു മാത്രമായി അവരെ ഉപയോഗിച്ചുവെന്നും മോദി ആരോപിച്ചു. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പ്രസംഗത്തിൽ ഈ പരാമർശങ്ങൾ മോദി നടത്തിയതു സുചിന്തിതമായി ആയിരിക്കാം. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു ബിജെപിയിൽ വിശ്വാസം പോരെന്ന കാര്യം അദ്ദേഹം മനസിലാക്കിയിരിക്കുന്നു. എന്നാൽ ഇതിന്റെ പേരിൽ ന്യൂനപക്ഷത്തെ അകറ്റിനിർത്താനോ അടിച്ചമർത്താനോ അല്ല തങ്ങൾ ഉദ്ദേശിക്കുന്നതെന്നും ചിലരുടെ കെണിയിൽ വീണുപോയ ന്യൂനപക്ഷത്തെ സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമുള്ള സന്ദേശമാണു മോദി നൽകിയിരിക്കുന്നത്.
പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള ജനവിധി ലഭിച്ചിരിക്കേ കൂടുതൽ യാഥാർഥ്യബോധത്തോടെയും എല്ലാവരെയും ഉൾക്കൊണ്ടും ഭരണം മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാവും നരേന്ദ്ര മോദി സ്വീകരിക്കുക എന്ന് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണങ്ങളിൽത്തന്നെ സൂചനയുണ്ടായിരുന്നു. എൻഡിഎ എംപിമാരോടുള്ള പ്രസംഗത്തിൽ അതിന് അദ്ദേഹം വ്യക്തത കൊടുത്തു. ഇന്ത്യൻ ഭരണഘടനയ്ക്കു മുന്നിൽ നമ്രശിരസ്കനായി നിന്ന മോദി, അതിനോടു പൂർണമായ വിധേയത്വം പുലർത്തുമെന്നു പ്രതിജ്ഞ ചെയ്തു. അടുത്ത വർഷം ഭരണകക്ഷിക്കു രാജ്യസഭയിലും ഭൂരിപക്ഷമാകുന്നതോടെ ഭരണഘടനാ ഭേദഗതികളുൾപ്പെടെ നിർണായകമായ പല നീക്കങ്ങളും ഉണ്ടാകുമെന്ന ആശങ്ക അന്തരീക്ഷത്തിലുണ്ട്. ഈ സാഹചര്യത്തിൽ, ഭരണഘടനയോടു നരേന്ദ്ര മോദി പ്രകടിപ്പിച്ച ആദരവു പ്രാധാന്യമർഹിക്കുന്നു.
2014-19ൽ പാവപ്പെട്ടവർക്കുവേണ്ടിയുള്ള ഭരണമാണു തങ്ങൾ നടത്തിയതെന്നും അതുകൊണ്ടാണ് ഇപ്പോൾ ആ പാവപ്പെട്ടവർ തങ്ങളെ വീണ്ടും അധികാരത്തിലെത്തിച്ചിരിക്കുന്നതെന്നും അവകാശപ്പെട്ട മോദി, തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ നല്ലൊരു രാഷ്ട്രീയപ്രസംഗം കാഴ്ചവച്ചു. അദ്ദേഹം പുതിയ എംപിമാർക്കു നൽകിയ ഉപദേശനിർദേശങ്ങൾ പാർലമെന്ററി ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നു പ്രത്യാശിക്കാം. രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനായി എൻഡിഎയുടെ പാർലമെന്റ് അംഗങ്ങൾ ശ്രമിക്കണമെന്നും ദേശീയലക്ഷ്യവും പ്രാദേശിക അഭിലാഷങ്ങളും പൂവണിയിക്കുക എന്നതാവും തന്റെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി കൂടുതൽ ഉത്തരവാദിത്വബോധത്തോടെ ജനപ്രതിനിധികൾ പ്രവർത്തിക്കട്ടെ. മണ്ഡലങ്ങളുടെ വികസനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ഓരോ എംപിക്കും കഴിയണം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി പ്രത്യേകം നൽകുന്ന എംപി ഫണ്ടുപോലും പൂർണമായി വിനിയോഗിക്കാത്ത എത്രയോ ജനപ്രതിനിധികളുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയും മറ്റും പ്രാദേശിക വികസനവും സംസ്ഥാന വികസനവും സാധ്യമാക്കാൻ എംപിമാർക്കു കഴിയണം. എന്നാൽ, ജയിച്ചുകഴിഞ്ഞാൽ സ്വന്തം മണ്ഡലത്തെ തിരിഞ്ഞുനോക്കാത്തവരുണ്ട്. ജനങ്ങൾക്കു ജനപ്രതിനിധിയെ കാണാൻ കിട്ടാത്ത അവസ്ഥ. ഓരോ വോട്ടറുടെയും പ്രശ്നങ്ങൾ കേൾക്കാനും സാധിക്കുന്നവ പരിഹരിക്കാനും ഉതകുന്ന ഓഫീസ് സംവിധാനം ഓരോ എംപിക്കുമുണ്ടാകണം. പല വികസിത രാജ്യങ്ങളിലെയും ജനപ്രതിനിധികൾ ഇക്കാര്യം വളരെ ശാസ്ത്രീയമായും ഫലപ്രദമായും ചെയ്യുന്നുണ്ട്.
ഒരു വോട്ടർ അയയ്ക്കുന്ന ഇ-മെയിലിനുപോലും കൃത്യമായി മറുപടി നൽകുന്ന എത്രയോ ജനപ്രതിനിധികളുണ്ട്. അതിനുള്ള ഓഫീസ് സംവിധാനം അവർ സജ്ജീകരിച്ചിട്ടുണ്ടാവും. പുതിയ സാങ്കേതികവിദ്യകൾ ഇത്തരം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നുണ്ട്. കൂടുതൽ ജനാഭിമുഖ്യമുള്ളൊരു ഭരണം കാഴ്ചവയ്ക്കാനും ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും എല്ലാ സംരക്ഷണവും ഉറപ്പാക്കാനും പുതിയ കേന്ദ്രസർക്കാരിനു കഴിയട്ടെ.
എല്ലാവരെയും ഉൾക്കൊണ്ടു ഭരണം മുന്നേറട്ടെ
12:06 AM May 27, 2019 | Deepika.com