വിജയം മഹത്തുക്കളെ വിനയാന്വിതരാക്കും. വൻവിജയം അവരെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കേണ്ടതാണ്. പതിനേഴാം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്കു ചരിത്രവിജയമാണുണ്ടായത്. അതിനു നടുനായകത്വം വഹിച്ചതു നരേന്ദ്ര മോദി തന്നെ. സ്വാഭാവികമായും അദ്ദേഹം പ്രധാനമന്ത്രിയാവും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിജയാനന്തര പ്രസ്താവനകൾ രാജ്യം ഏറെ ശ്രദ്ധയോടെയാണു ശ്രവിക്കുക. തെരഞ്ഞെടുപ്പിൽ നേടിയ വൻവിജയത്തിനുശേഷം വ്യാഴാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്തു പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരു പുതിയ ഇന്ത്യക്കുവേണ്ടിയുള്ള ജനവിധിയാണു ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മോദി, ഇതു ജനാധിപത്യത്തിന്റെ വിജയവും എല്ലാവർക്കും പ്രത്യാശ നൽകുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആണെന്നു കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പു പ്രചാരണകാലത്തും അതിനു മുന്പും വർഗീയതയും വിഭാഗീയതയും ആളിക്കത്തിക്കാൻ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചു വലിയ വിവാദങ്ങളുയർന്നിരുന്നു. ബിജെപിയുടെ ഉന്നതനേതാക്കൾപോലും അത്തരം പരാമർശങ്ങൾ നടത്തി. പ്രജ്ഞ സിംഗിനെപ്പോലൊരു നേതാവിന്റെ പരാമർശത്തെ പരസ്യമായി വിമർശിക്കാനും അവർക്കു മാപ്പു നൽകില്ലെന്നു പറയാനും മോദി തയാറായിരുന്നു.
വിഭാഗീയ ചിന്തകൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും തുരങ്കംവയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. വൈവിധ്യങ്ങളേറെയുള്ള ഈ രാജ്യത്ത് വിഭാഗീയ ചിന്തകൾ ഉണർന്നാൽ പടർന്നുപിടിക്കാൻ സാധ്യത ഏറെയാണ്. വിഭാഗീയതയുടെയോ വർഗീയതയുടെയോ തീ പടർന്നാൽ അതിൽ കരിഞ്ഞമരുന്നത് രാജ്യത്തിന്റെ സ്വപ്നങ്ങളാവും. അതു സംഭവിക്കാതിരിക്കാൻ സ്വതന്ത്ര ഇന്ത്യയിലെ ദേശീയ നേതാക്കളൊക്കെ മനസിരുത്തിയിട്ടുണ്ട്.
ലോകശക്തികൾക്കിടയിൽ മാന്യമായൊരു സ്ഥാനം ഇതിനോടകം ഇന്ത്യ നേടിയെടുത്തുകഴിഞ്ഞു. സാന്പത്തികരംഗത്തും ശാസ്ത്രഗവേഷണ രംഗത്തുമൊക്കെ പ്രമുഖ രാജ്യങ്ങൾക്കൊപ്പം നിൽക്കാൻ നമുക്കു കഴിയുന്നുണ്ട്. ബഹിരാകാശ ഗവേഷണരംഗത്തു നാം വലിയ നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞു. ലോകം അംഗീകരിക്കുന്ന, വിലമതിക്കുന്ന, ഈ സ്ഥിതിയിലേക്കു നാം വളർന്നതിനു പിന്നിൽ ഏഴു പതിറ്റാണ്ടിന്റെ അത്യധ്വാനമുണ്ട്. ആവേശത്തോടെ ആ മുന്നേറ്റം തുടർന്നേ തീരൂ. എങ്കിൽ മാത്രമേ വരുംതലമുറയുടെ സ്വപ്നങ്ങൾക്കു ചിറകു മുളയ്ക്കൂ.
തെരഞ്ഞെടുപ്പുവിജയത്തിനുശേഷമുള്ള ആദ്യപ്രതികരണത്തിൽ മോദി പറഞ്ഞ വാക്കുകൾ മുഖവിലയ്ക്കെടുത്താൽ ഏറെ പ്രതീക്ഷയാണവ പകരുന്നത്. വിജയശേഷം നടത്തിയ ആദ്യപ്രസംഗത്തിൽ അദ്ദേഹം ജനങ്ങൾക്കു മുന്നിൽ മൂന്നു പ്രതിജ്ഞകളാണെടുത്തിരിക്കുന്നത്. അതിൽ ഒന്നാമത്തേത്, ദുഷ്ടലാക്കോടെയോ പ്രതികാരചിന്തയോടെയോ താൻ ഒന്നും ചെയ്യില്ല എന്നതാണ്. തന്റെ ഭാഗത്തു വീഴ്ചകളുണ്ടാകാം. പക്ഷേ, പ്രതികാരബുദ്ധിയോടെ യാതൊന്നും ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു. വ്യക്തിപരമായി നേട്ടമുണ്ടാക്കാവുന്ന യാതൊന്നും ചെയ്യില്ലെന്നതാണു മോദിയുടെ രണ്ടാമത്തെ പ്രതിജ്ഞ. തന്റെ ജീവനും ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനുവേണ്ടി സമർപ്പിക്കും എന്നതു മൂന്നാമത്തെ പ്രതിജ്ഞ. ജനങ്ങൾക്ക് എപ്പോഴെങ്കിലും തന്നെ വിലയിരുത്തണമെന്നുണ്ടെങ്കിൽ ഈ മാനദണ്ഡങ്ങളനുസരിച്ച് അതാവാമെന്നും മോദി കൂട്ടിച്ചേർത്തു.
വിജയശ്രീലാളിതനായി നിൽക്കുന്ന ഒരാളുടെ വാക്കുകൾ അണികൾ ആവേശത്തോടെ സ്വീകരിക്കും. ഈ വാക്കുകളോട് അദ്ദേഹം എത്രകണ്ടു നീതി പുലർത്തുന്നു എന്നതാണു പ്രധാനം. പുതുതലമുറയുടെ ഭാഷയിൽ "തള്ള്' ഡയലോഗുകൾ എന്നു പറയുന്ന പ്രസ്താവനകൾ നടത്തുന്നതിൽ മോദി എന്നും മുൻപന്തിയിലാണ്. ജനങ്ങളെ പെട്ടെന്ന് ആകർഷിക്കുന്നതും എന്നാൽ നടപ്പാക്കാൻ പ്രയാസമുള്ളതുമായ കാര്യങ്ങൾ "ഇപ്പോ ശര്യാക്കിത്തരാം' എന്ന മട്ടിൽ ഒരു നേതാവു പറയുന്പോൾ അതിനെ "തള്ള്' ആയി ആരെങ്കിലും കണ്ടാൽ കുറ്റം പറയാനാവില്ല. എന്നാൽ ഇവിടെ അതല്ല വേണ്ടത്. ട്രോളുകൾക്കു വിഷയമായി മാറേണ്ടതല്ല മോദിയുടെ വാക്കുകൾ. ആ വാക്കുകൾക്കു വലിയ പ്രാധാന്യമുണ്ട്. കാരണം, രാജ്യത്തെ 132 കോടി ജനങ്ങളുടെ ഭാഗധേയം നിർണയിക്കുന്നതിനുള്ള മാൻഡേറ്റ് ജനങ്ങൾ വിശ്വാസപൂർവം ഏൽപ്പിച്ച വ്യക്തിയാണദ്ദേഹം. വെറും വാചകക്കസർത്ത് അദ്ദേഹത്തിൽനിന്നു ജനം പ്രതീക്ഷിക്കുന്നില്ല. അടുത്ത അഞ്ചുവർഷക്കാലം താൻ ഈ പറഞ്ഞ കാര്യങ്ങളോടു നീതി പുലർത്തുന്നതായി ജനങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം.
മതേതരത്വത്തെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അഞ്ചുവർഷത്തെ ഭരണത്തിനിടെ ഒരാൾപോലും അഴിമതിയാരോപണം ഉന്നയിച്ചിട്ടില്ലെന്നുമൊക്കെ മോദി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം വിലക്കയറ്റം പ്രധാന ചർച്ചാവിഷയമായിരുന്നുവെങ്കിൽ ഇത്തവണ അതൊരു വിഷയമേ ആയിരുന്നില്ലെന്നും മുന്പു പല സർക്കാരുകൾക്കും തെരഞ്ഞെടുപ്പുകാലത്തു നേരിടേണ്ടിവന്ന പ്രധാന ആരോപണം അഴിമതിയായിരുന്നുവെങ്കിൽ ഇത്തവണ അത്തരമൊരു വിഷയത്തിന്റെ നേരിയ വടുപോലും ഈ സർക്കാരിനുണ്ടായിരുന്നില്ലെന്നും മോദി അവകാശപ്പെട്ടു. ഇവയെ അവകാശവാദങ്ങളായി കരുതാം. പുതിയ ഭരണത്തിൽ അവ അന്വർഥമാകട്ടെ.
മോദി ആദ്യം പ്രധാനമന്ത്രിയായപ്പോഴും പിന്നീടും ഇത്തരം പല പ്രതിജ്ഞകളും വാഗ്ദാനങ്ങളും നടത്തിയിരുന്നു. ഇന്ത്യക്കാർ വിദേശത്തു നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം മുഴുവൻ പിടികൂടുമെന്നും ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം വരുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ പിന്നീടു ഭൂരിപക്ഷം ജനങ്ങളും മറന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് ആയിരക്കണക്കിനു കോടി രൂപ കുടിശികയാക്കി നാടുവിട്ട വിജയ് മല്യയെയും നീരവ് മോദിയെയും മെഹുൽ ചോക്സിയെയുമൊക്കെ മിക്കവരും മറന്നിരിക്കുന്നു. ഇന്ധന വിലക്കയറ്റം, ജിഎസ്ടി, നോട്ട് റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പു ചർച്ചയാകാതെ പോയത് പ്രതിപക്ഷത്തിന്റെ പരാജയവും സർക്കാരിന്റെ മിടുക്കുമായി കണക്കാക്കാം. പക്ഷേ, യാഥാർഥ്യങ്ങൾ യാഥാർഥ്യങ്ങൾതന്നെ.
ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണു ഭരണമെങ്കിലും സമന്വയത്തിന്റെ പാതയിലാകും രാജ്യം മുന്നോട്ടു പോകുക എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പ്രത്യാശ പകരുന്നവയാണ്. ഭരണഘടനയുടെ അന്തഃസത്തയ്ക്കുള്ളിൽ നിന്നാവും തന്റെ സർക്കാരിന്റെ പ്രവർത്തനം എന്നും അദ്ദേഹം വാക്കു നൽകുന്നു. രാജ്യത്തെ ഒരു വിഭാഗം ജനങ്ങളിലുണ്ടായിരുന്ന ഉത്കണ്ഠ ദൂരീകരിക്കുന്ന വാക്കുകളാണു മോദിയുടേത്. ആ വാക്കുകൾ ആത്മാർഥതയോടെ പാലിക്കാൻ അദ്ദേഹത്തിനു കഴിയട്ടെ.
അന്വർഥമാകട്ടെ വാക്കുകൾ
12:48 AM May 25, 2019 | Deepika.com