പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം പൂർത്തിയായിരിക്കേ എൻഡിഎ വീണ്ടും അധികാരത്തിലേക്കു കടക്കുകയാണ്. 2014ലെ വിജയം എൻഡിഎ കൂടുതൽ മിഴിവോടെ ആവർത്തിച്ചിരിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിയും എൻഡിഎയും കരസ്ഥമാക്കി. ബിജെപിക്കു വീണ്ടും ഒറ്റയ്ക്കു ഭൂരിപക്ഷം. ജനകീയ വോട്ടിലും വലിയ നേട്ടം ഉണ്ടാക്കാനായി.
പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടായിട്ടും ഭരണത്തുടർച്ചയ്ക്കു ജനം വോട്ടു ചെയ്തതിനു കാരണങ്ങൾ പലതുണ്ടാകാം. ഹിന്ദുത്വ വർഗീയത ബിജെപി നന്നായി ഉപയോഗിച്ചുവെന്നു പ്രതിപക്ഷം ആരോപിക്കുന്പോൾ രാജ്യസുരക്ഷ ഉറപ്പാക്കിയതും ആഗോളതലത്തിൽ രാജ്യത്തിനു ഖ്യാതി നേടിക്കൊടുത്തതും തെരഞ്ഞെടുപ്പു വിജയത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങളായി എൻഡിഎ പറയുന്നു.
കറൻസി റദ്ദാക്കൽ, ജിഎസ്ടി, റഫാൽ തുടങ്ങി പല വിഷയങ്ങളും ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ഭരണപക്ഷം തങ്ങളുടെ അജൻഡ നിശ്ചയിച്ച് അതനുസരിച്ചു മുന്നേറുന്നതാണു പ്രചാരണരംഗത്തു കണ്ടത്. പുൽവാമാ ഭീകരാക്രമണത്തിനു നൽകിയ തിരിച്ചടി വിവാദവിഷയമായെങ്കിലും അതു രാജ്യത്തിന്റെ അഭിമാന സംരക്ഷണ യത്നമായി അവതരിപ്പിക്കാൻ പ്രധാനമന്ത്രിക്കും ബിജെപിക്കും കഴിഞ്ഞു. ആർഎസ്എസിന്റെ സംഘടനാ മികവും തുടർഭരണം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
അഭിനന്ദനാർഹമായ വിജയമാണു ബിജെപി കൈവരിച്ചിരിക്കുന്നത്. ഈ നേട്ടത്തിന്റെ ഖ്യാതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും പ്രത്യേകമായി അവകാശപ്പെട്ടതാണ്. കൂടുതൽ കരുത്തോടെ വീണ്ടും അധികാരത്തിലേറുന്പോൾ നരേന്ദ്രമോദി ഒരു രാഷ്ട്രീയക്കാരനെന്നതിലുപരി രാഷ്ട്രതന്ത്രജ്ഞന്റെ നിലവാരത്തിലേക്ക് കുറെക്കൂടി ഉയരേണ്ടിയിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇന്ദ്രപ്രസ്ഥത്തിലേക്കെത്തുന്നതിനുള്ള വഴിയൊരുക്കുന്പോഴും മോദിക്കുണ്ടായിരുന്ന പ്രതിച്ഛായയല്ല കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് അദ്ദേഹം സന്പാദിച്ചത്. അമേരിക്കയെപ്പോലുള്ളൊരു രാജ്യത്ത് പ്രവേശനവിലക്കുണ്ടായിരുന്ന നേതാവായിരുന്നു മുഖ്യമന്ത്രി മോദി. എന്നാൽ പ്രധാനമന്ത്രിയായി വന്നപ്പോൾ സാർവദേശീയമായിത്തന്നെ പുതിയൊരു പ്രതിച്ഛായ വളർത്തിയെടുക്കാൻ മോദിക്കു കഴിഞ്ഞു. ആൾക്കൂട്ട കൊലപാതകങ്ങൾ പോലുള്ള തികച്ചും ഹീനമായ സംഭവങ്ങൾ മോദി ഭരണകാലത്ത് ഉണ്ടായപ്പോൾ അത് രാജ്യത്തെ ന്യൂനപക്ഷങ്ങളുൾപ്പെടെ അനേകം പേർക്കു വലിയ ഉത്കണ്ഠ ഉളവാക്കി. ജനമനസുകളിൽനിന്ന് ഇത്തരം ഉത്കണ്ഠകൾ അകറ്റാനുള്ള ഭരണമികവും തന്ത്രജ്ഞതയും കാണിച്ചാൽ മാത്രമേ മോദിയെ ചരിത്രം മികവുറ്റ ഭരണാധികാരിയായി രേഖപ്പെടുത്തുകയുള്ളൂ.
എൻഡിഎയുടെ മിന്നുന്ന വിജയം പ്രതിപക്ഷത്തിന് ആത്മശോധനയ്ക്കുള്ള പല വിഷയങ്ങൾ നൽകുന്നുണ്ട്. ഉത്തർപ്രദേശുൾപ്പെടെ പല സംസ്ഥാനങ്ങളിലും കോൺഗ്രസുമായി മാന്യമായൊരു സഖ്യത്തിലേർപ്പെടാൻ അവിടത്തെ പ്രാദേശികകക്ഷികൾക്കു കഴിഞ്ഞില്ല. ഒറ്റയ്ക്കു പോരാടാനുള്ള ആളും അർഥവും കോൺഗ്രസിന് ഇല്ലായിരുന്നുതാനും. ഡൽഹിയും ഗുജറാത്തുമൊക്കെ ബിജെപി തൂത്തുവാരുകയായിരുന്നു. ബംഗാളിൽ സിപിഎമ്മിന്റെ വോട്ട് വിഹിതം ഏഴു ശതമാനത്തിലേക്കു ചുരുങ്ങിയപ്പോൾ ബിജെപിയുടേത് കഴിഞ്ഞ തവണത്തെ 17 ശതമാനത്തിൽനിന്നു 40 ശതമാനമായി. ത്രിപുരയിലെ രണ്ടു സീറ്റും ബിജെപി പിടിച്ചെടുത്തു.
സാധാരണക്കാരെ ഏറെ സ്വാധീനിക്കാൻ സാധിക്കുമായിരുന്ന ന്യായ് പോലുള്ള പദ്ധതികൾ കോൺഗ്രസ് പ്രഖ്യാപിച്ചതുതന്നെ ഏറെ വൈകിയാണ്. അതാകട്ടെ ജനങ്ങളിലെത്തിക്കാനും കഴിഞ്ഞില്ല. ഇന്ധന വിലവർധന, ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങി ജനങ്ങളെ നേരിട്ടു ബാധിച്ച കാര്യങ്ങൾ മുഖ്യ വിഷയങ്ങളാക്കി അവതരിപ്പിക്കുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടു. ഇത്തരം നിർണായകവിഷയങ്ങൾ മുഖ്യ ചർച്ചയാകാതിരിക്കാൻ മേഘസാന്നിധ്യം സർജിക്കൽ സ്ട്രൈക്കിനു സൗകര്യമൊരുക്കിയെന്നതുപോലുള്ള ചില പ്രസ്താവനകളുടെ പിന്നാലെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും തള്ളിവിടുന്നതിലും ബിജെപി വിജയിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും പഞ്ചാബിലുമൊഴികെ എല്ലായിടത്തും എൻഡിഎയ്ക്കു മികച്ച നേട്ടം കൊയ്യാനായത് അവരുടെ ചിട്ടയായ പ്രചാരണങ്ങളുടെയും തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെയും വിജയമാണ്. കേവലം ആറുമാസം മുന്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് ഇപ്പോഴുണ്ടായിരിക്കുന്ന കനത്ത പരാജയം ആ സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളും ദേശീയ നേതൃത്വവും പരിശോധിക്കേണ്ടതുണ്ട്. പാർട്ടിക്കുള്ളിലെ അനൈക്യവും പ്രമുഖ നേതാക്കൾ തമ്മിലുള്ള ശീതസമരവും പതിവുപോലെ കോൺഗ്രസിനെ ദുർബലമാക്കിയിരുന്നു.
കേരളത്തിൽ ബിജെപി ചില പ്രതീക്ഷകൾ വച്ചുപുലർത്തിയിരുന്നു. ഇത്തവണ നേട്ടം കൈവരിക്കാനായില്ലെങ്കിൽ കേരളത്തിലെ ജനതയ്ക്കു രാഷ്ട്രീയ പ്രബുദ്ധതയില്ലെന്നു കരുതണമെന്നാണു ബിജെപിയുടെ ഒരു സമുന്നത സംസ്ഥാന നേതാവു പറഞ്ഞത്. എന്നാൽ വസ്തുത അതല്ല; ന്യായമായ ചില ആശങ്കകൾ കേരളത്തിലെ ജനങ്ങൾക്കുണ്ടായിരുന്നു. ആ ആശങ്കയുടെ പ്രതിഫലനമാണു വോട്ട്നിലയിൽ പ്രതിഫലിച്ചത്. മതനിരപേക്ഷതയും പൗരാവകാശങ്ങളും ചോദ്യംചെയ്യപ്പെടുന്പോൾ കേരളത്തിലെ ജനത അതിനോടു ക്രിയാത്മകമായി പ്രതികരിക്കാറുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളവും തമിഴ്നാടും എൻഡിഎയോട് അകൽച്ച പാലിച്ചതിനു കാരണമായ ആശങ്കകൾ ദൂരീകരിക്കാനുള്ള ശ്രമമാണുണ്ടാവേണ്ടത്. അതിനുപകരം കേരളത്തിന്റെ ആവശ്യങ്ങളോടു കേന്ദ്രം വീണ്ടും നിഷേധാത്മക നിലപാടാണു തുടരുന്നതെങ്കിൽ അതു സംസ്ഥാനത്തോടുള്ള ദ്രോഹമാകും. അത്തരമൊരു നിലപാട് കേന്ദ്ര സർക്കാരിൽനിന്നുണ്ടാകില്ലെന്നു കരുതാം. അതുണ്ടാകാതിരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആശയപരമായ ഭിന്നതകളും നയസമീപനങ്ങളിലെ വ്യത്യസ്തതകളും ഉൾക്കൊള്ളാൻ കഴിയുന്ന ഭരണനേതൃത്വമാണു രാജ്യത്തെ പുരോഗതിയിലേക്കും ഐക്യത്തിലേക്കും നയിക്കുക.
കേരളത്തിൽ യുഡിഎഫിനുണ്ടായ വിജയം ദേശീയതലത്തിൽ യുപിഎയ്ക്കുണ്ടായ കനത്ത ആഘാതത്തിൽ നിഷ്പ്രഭമായിപ്പോയി. ശശി തരൂർ പറഞ്ഞതുപോലെ, സെഞ്ച്വറി അടിച്ചെങ്കിലും ടീം തോറ്റ അവസ്ഥ. രണ്ടര വർഷംമുന്പ് വൻ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനരീതികളോടുള്ള അതൃപ്തിയായി ഈ തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്തുന്നവരുണ്ട്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ലെന്നു വാദമുയരാം. ഏതായാലും ഇരുപതിൽ 19 സീറ്റിലും യുഡിഎഫ് നേടിയ വിജയം സർക്കാരിനു കനത്ത ആഘാതംതന്നെയാണ്. ഒട്ടുമിക്ക മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർഥികൾക്കുള്ളത്. ദേശീയതലത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളോടു കേരളത്തിലെ വോട്ടർമാർ എങ്ങനെ പ്രതികരിച്ചുവെന്നതു കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയുടെ ലക്ഷണമായി കണക്കാക്കാം.
ഭരണത്തുടർച്ചയ്ക്കു ജനകീയാംഗീകാരം
01:56 AM May 24, 2019 | Deepika.com