ഊർജോപയോഗത്തിൽ കർശനമായ നിയന്ത്രണം പാലിക്കാനും ഊർജോത്പാദനത്തിനു കൂടുതൽ സുരക്ഷിതവും പരിസ്ഥിതിസൗഹൃദവുമായ മാർഗങ്ങൾ സ്വീകരിക്കാനും ലോകം തയാറാകേണ്ടിയിരിക്കുന്നു. ഊർജരംഗത്തു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ ഏറെക്കാലമായി ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. പല രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്.
ഊർജോത്പാദനത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണു കേരളം. എന്നാൽ വൈദ്യുതി ഉൾപ്പെടെ എല്ലാവിധ ഊർജങ്ങളുടെയും ഉപയോഗം ഇവിടെ ദിനംപ്രതി ഗണ്യമായി വർധിച്ചുവരുകയും ചെയ്യുന്നു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണിപ്പോൾ ഇവിടെ ഉത്പാദിപ്പിക്കുന്നത്. ജലവൈദ്യുത പദ്ധതികളെയാണു കൂടുതലായി സംസ്ഥാനം ആശ്രയിക്കുന്നത്. എന്നാൽ, ജലവൈദ്യുത പദ്ധതികൾകൊണ്ടുമാത്രം സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ഊർജോത്പാദനത്തിനു ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് കൊച്ചിയിൽ നടന്ന ഗ്രീൻ പവർ എക്സ്പോ ഉദ്ഘാടനവേളയിൽ വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു.
പാരന്പര്യേതര ഊർജോത്പാദനത്തിനു നാം ഏറെ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു. സൗരോർജം ഉപയോഗിക്കുന്നതിൽ കേരളം താത്പര്യം കാട്ടുന്നതു ശുഭോദർക്കമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കന്പനി(സിയാൽ) സൗരോർജ ഉപയോഗത്തിനു വളരെ നല്ല മാതൃകയാണ്. പൂർണമായും സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന ഈ വിമാനത്താവളത്തിലെ ഊർജോത്പാദനരീതി അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ലോകത്തിൽ പൂർണമായി സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന ഏക അന്താരാഷ്ട്ര വിമാനത്താവളമാണു കൊച്ചിയിലേത്. ഇക്കാര്യത്തിൽ തങ്ങൾ ആർജിച്ച സാങ്കേതിക വൈദഗ്ധ്യം മറ്റുള്ളവർക്കും ഉപയോഗപ്രദമാക്കുന്നതിനുള്ള കൺസൾട്ടൻസി സേവനവും സിയാൽ ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ ഘാനയുടെ മൂന്നു വിമാനത്താവളങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്കായി ഘാന എയർപോർട്ട് അഥോറിറ്റിയും സിയാലും തമ്മിൽ ഫെബ്രുവരിയിൽ ധാരണാപത്രം ഉണ്ടാക്കി. സിയാലിന്റെ സൗരോർജ പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് യുഎൻ അന്താരാഷ്ട്ര പരിസ്ഥിതി മേധാവി എറിക് സോൽഹെം ഈയിടെ പറഞ്ഞു. 2015 ഓഗസ്റ്റ് 18 മുതൽ സന്പൂർണമായി സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന സിയാലിന്റെ ഊർജ പ്ലാന്റുകൾ അദ്ദേഹം സന്ദർശിച്ചിരുന്നു. എംജി സർവകലാശാലയും സൗരോർജോപയോഗത്തിൽ മാതൃകാപരമായ മുന്നേറ്റം കുറിച്ചിട്ടുണ്ട്.
സംസ്ഥാന വൈദ്യുതി വകുപ്പും സൗരോർജ വികസനത്തിന് ഊന്നൽ നൽകുന്നു. മേൽക്കൂരകളിൽ സൗജന്യമായി സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനു വൈദ്യുതി വകുപ്പു തയാറാക്കിയ സൗരപദ്ധതിയുടെ ഗുണഭോക്താക്കളാകാൻ ആയിരക്കണക്കിനാളുകൾ ഇതിനോടകം അപേക്ഷ നൽകിക്കഴിഞ്ഞു. മൂന്നു മോഡലുകളാണ് ഉപയോക്താക്കൾക്കു കെഎസ്ഇബി നൽകുന്നത്. മോഡൽ ഒന്നിൽ, ഉത്പാദിപ്പിക്കുന്ന ഊർജത്തിന്റെ പത്തു ശതമാനം ഉപയോക്താവിനു സൗജന്യമായി നൽകും. ബാക്കിയുള്ളതു കെഎസ്ഇബി ഗ്രിഡിലേക്കു മാറ്റും. മോഡൽ രണ്ടിൽ ഉപയോക്താവിനു നിശ്ചിത നിരക്കിൽ 25 വർഷത്തേക്കു സൗരോർജം നല്കും. മൂന്നാമത്തെ മോഡലിൽ ഉപയോക്താവിന്റ ചെലവിലാണു പാനൽ സ്ഥാപിക്കുക. ഉപയോക്താവിന്റെ ഉപയോഗത്തിനുശേഷം മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബി വിലയ്ക്കുവാങ്ങും.
ചെലവുകുറഞ്ഞ ഊർജം എന്ന നിലയിലാണു സൗരോർജത്തിന്റെ ഉപയോഗം സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഹൈവേകൾ, സർക്കാർ കെട്ടിടങ്ങൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയിലെ സാധ്യതകളും സൗരപദ്ധതിക്കായി പ്രയോജനപ്പെടുത്തും.
പതിനായിരം വീടുകളുടെ മുകളിൽ സോളാർ പാനൽ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അനർട്ട് 2013-14 വർഷത്തിൽ തുടക്കം കുറിച്ചിരുന്നു. ഇതിലൂടെ വൈദ്യുതി ബോർഡിന് മുപ്പതിനായിരം കിലോവാട്ട് വൈദ്യുതി ലാഭിക്കാൻ കഴിഞ്ഞു. കൂടുതൽ സ്ഥലങ്ങളിൽ പാനലുകൾ സ്ഥാപിച്ചു പദ്ധതി ഊർജിതമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. കാസർഗോഡ് ജില്ലയിലെ ചീമേനിയിലുള്ള സൗരോർജ പാർക്ക് ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിനുപുറമേ കടൽത്തീരങ്ങളിലും മലന്പ്രദേശങ്ങളിലും കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് കാറ്റിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം പൂവാറിൽ ചെറുകാറ്റാടികൾ സ്ഥാപിച്ചുള്ള കാറ്റാടിപ്പാടം പദ്ധതി വിഭാവനം ചെയ്യുന്നു. കഞ്ചിക്കോട്ടുള്ള കാറ്റാടിപ്പാടത്തിന്റെ ശേഷി വർധിപ്പിക്കാനും നടപടി ആരംഭിച്ചു.
ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നായി ഊർജ പ്രതിസന്ധി മാറിയിരിക്കുകയാണ്. നിലവിലുള്ള സേവനമേഖലകളിലും ഉപകരണങ്ങളിലും ഊർജക്ഷമത ഉറപ്പാക്കാനും പുതിയ ഊർജ സ്രോതസുകൾ വികസിപ്പിക്കാനും ജനസഹകരണത്തോടെ ഊർജ സംരക്ഷണം നടപ്പാക്കാനും കൂടുതൽ പദ്ധതികൾ ആവശ്യമാണ്. കുറഞ്ഞ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന എൽഇഡി ബൾബുകളും മറ്റും വിതരണം ചെയ്ത് വൈദ്യുതി ബോർഡ് താഴേതലത്തിൽ ഇത്തരം ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. ജനങ്ങളുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ ഊർജോപയോഗം അത്യധികം വർധിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇതിന് ആക്കം കൂട്ടി. ഈ സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടു കൂടിയ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ അനിവാര്യമായിരിക്കുന്നു. ഓരോ വർഷവും ഡിസംബർ 14ന് ഊർജസംരക്ഷണദിനം ആചരിക്കുന്പോൾ മാത്രം അനുസ്മരിക്കേണ്ട കാര്യമല്ലിത്. വിദ്യാർഥികളുടെ ഇടയിൽ ഊർജസംരക്ഷണ അവബോധം വളർത്താൻ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കണം.
വ്യാവസായിക, ഗതാഗത മേഖലകളിലെന്നപോലെ ഗാർഹിക മേഖലയിലും ഉർജോപയോഗം പൊതുവേ വർധിച്ചുവരുകയാണെങ്കിലുംകേരളത്തിൽ ഗാർഹികോപയോഗം ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന തോതിലാണ്. അഖിലേന്ത്യാ തലത്തിൽ ആകെ ഊർജോപയോഗത്തിന്റെ 11 ശതമാനമാണു ഗാർഹിക മേഖലയിലെങ്കിൽ കേരളത്തിൽ അതു 34 ശതമാനമാണ്. ഇന്ധനങ്ങൾ പാഴാക്കാതിരിക്കാനുള്ള മാർഗങ്ങൾ കൂടുതലായി സ്വീകരിക്കേണ്ടിയിരിക്കുന്നു. വൈദ്യുതോപയോഗം പൊതുവേ കൂടുന്ന സമയങ്ങളിൽ ഗാർഹികോപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന കാര്യത്തിൽ നമുക്ക് ഇനിയും വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ല.
ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാനാവില്ലെന്നു വ്യക്തമായിരിക്കേ കേരളം ഇതര ഊർജ മാർഗങ്ങൾ വികസിപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹം കാട്ടേണ്ടിയിരിക്കുന്നു.
ഊർജോത്പാദനം കൂടുതൽ ഊർജിതമാക്കണം
11:38 PM May 20, 2019 | Deepika.com