രാജ്യം ഭരിക്കുന്നവരുടെ ഉള്ളിലിരിപ്പുകൾ ഓരോന്നായി പുറത്തുവരുകയാണ്. രാഷ്ട്രപിതാവിനെപ്പോലും പരസ്യമായി അവഹേളിക്കാൻ കേന്ദ്ര മന്ത്രിമാരുൾപ്പെടെ ഉത്തരവാദപ്പെട്ട ബിജെപി, സംഘപരിവാർ നേതാക്കൾ മുതിരുന്പോൾ ഗാന്ധിഘാതകനായ ഗോഡ്സെയ്ക്ക് ഭാരതരത്നം കിട്ടിയാൽപോലും അത്ഭുതമില്ലെന്ന അവസ്ഥയായി.
മഹാത്മാഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നു പറഞ്ഞത് മധ്യപ്രദേശിലെ ബിജെപി വക്താവ് അനിൽ സൗമിത്രയാണ്. ഗാന്ധിജിയുടെ നേർക്കു നിഴയൊഴിച്ച നാഥുറാം വിനായക് ഗോഡ്സെയെ ദേശഭക്തനെന്നാണു ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞസിംഗ് വിശേഷിപ്പിച്ചത്. ഗാന്ധിജിയെ അവഹേളിച്ച പ്രജ്ഞസിംഗിനു മാപ്പില്ലെന്നു പറഞ്ഞ പ്രധാനമന്ത്രിയോ സൗമിത്രയുടെ പ്രസ്താവനയെ അപലപിച്ച ബിജെപി അധ്യക്ഷൻ അമിത് ഷായോ പക്ഷേ ഇവർക്കെതിരേ ചെറുവിരലനക്കാൻപോലും തയാറായിട്ടില്ല. പാർട്ടിയുടെ പ്രമുഖ സീറ്റുകളിലൊന്നായ ഭോപ്പാലിൽ മത്സരിക്കുന്ന പ്രജ്ഞസിംഗിനെ പുറത്താക്കാനുള്ള തന്റേടം ഒരു നേതാവും കാട്ടുന്നില്ല. മാത്രമല്ല, കേന്ദ്ര മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ അനന്ത്കുമാർ ഹെഗ്ഡെയും മറ്റും പ്രജ്ഞയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു.
“നാഥുറാം ഗോഡ്സെ ദേശഭക്തനായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. ഭാവിയിലും അങ്ങനെയായിരിക്കും’’ എന്നായിരുന്നു പ്രജ്ഞസിംഗിന്റെ പ്രസ്താവന. ഗാന്ധിനിന്ദയും ഗോഡ്സെ സ്തുതിയും നടത്താൻ കുറെ ബിജെപി നേതാക്കൾ കാണിക്കുന്ന വ്യഗ്രത ഏതു രാജ്യസ്നേഹിയെയും വേദനിപ്പിക്കും. രാഷ്ട്രപിതാവിന്റെ നൂറ്റന്പതാം ജന്മദിനാഘോഷത്തിനു രാജ്യം ഒരുങ്ങുന്പോഴാണിത്. ലോകം മുഴുവൻ ആദരിക്കുന്ന അതുല്യനായ മഹാനു സ്വന്തം രാജ്യത്തെ നേതൃമന്യന്മാരിൽനിന്നു കിട്ടുന്ന സമ്മാനം! മഹാത്മാവിന്റെ നെഞ്ചിനുനേരേ വീണ്ടും നിറയൊഴിക്കാൻ തുനിയുന്ന ഈ ഗോഡ്സെ ആരാധകരാണോ യഥാർഥ ദേശസ്നേഹികൾ? ഗോഡ്സെയക്കുറിച്ചുള്ള കാഴ്ചപ്പാടു മാറിവരുന്നുവെന്നും ഈ ചർച്ചയിൽ ഗോഡ്സെയും സന്തോഷിക്കുന്നുണ്ടാകുമെന്നും പറയുന്ന കേന്ദ്ര മന്ത്രി അനന്തകുമാർ ഹെഗ്ഡെ എന്താണ് ഉദ്ദേശിക്കുന്നത്?
ഗോഡ്സെയേക്കാൾ ക്രൂരനാണു രാജീവ് ഗാന്ധിയെന്നായിരുന്നു ബിജെപി എംപി നളീൻ കുമാർ കട്ടീലിന്റെ പ്രസ്താവന. ഒരാളെ കൊന്ന ഗോഡ്സെയാണോ 72 പേരെ കൊന്ന അജ്മൽ കസബാണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധിയാണോ കൂടുതൽ ക്രൂരനെന്നു പരിശോധിക്കണമെന്നായിരുന്നു കട്ടീലിന്റെ ആവശ്യം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തു രാജ്യത്തു നടന്ന എല്ലാ പാതകങ്ങളുടെയും ഉത്തരവാദിത്വം അദ്ദേഹത്തിൽ ചാർത്തുകയാണ് ഈ എംപി. പ്രജ്ഞസിംഗിനും അനന്തകുമാറിനും കട്ടീലിനുമൊക്കെ ഈ പ്രസ്താവനകളുടെ പേരിൽ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് അമിത് ഷായുടെ വിശദീകണം. അനന്ത്കുമാറും കട്ടീലും "ഖേദപ്രകടനം' നടത്തി പ്രശ്നം പരിഹരിച്ചു. മധ്യപ്രദേശിലെ ബിജെപി മീഡിയ സെൽ തലവൻ അനിൽ സൗമിത്രയെ പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രജ്ഞസിംഗ് മാപ്പു പറഞ്ഞതായി പാർട്ടി പത്രക്കുറിപ്പ് ഇറക്കിയെങ്കിലും പ്രജ്ഞ അതു നിഷേധിച്ചിരിക്കയാണ്.
പ്രജ്ഞ മാപ്പു പറയേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അനന്തകുമാറിന്റെ വാദം. പ്രജ്ഞസിംഗ് മാപ്പു ചോദിച്ചിട്ടുണ്ടെങ്കിലും തനിക്ക് അവരോടു ക്ഷമിക്കാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. ഗാന്ധിജിയെയും ഗോഡ്സെയെയും കുറിച്ചു നടത്തിയ പരാമർശങ്ങൾ വളരെ മോശവും സമൂഹത്തോടുള്ള അനീതിയുമാണെന്നു പറയുന്ന പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും എന്തുകൊണ്ട് ഇത്രയും ഗുരുതരമായൊരു കുറ്റം ചെയ്ത ആളിന്റെ സ്ഥാനാ ർഥിത്വത്തെ പിന്തുണയ്ക്കുന്നു? പ്രജ്ഞയെ തങ്ങൾക്കു വേണ്ടെന്നു പറയാനുള്ള തന്റേടം ഈ നേതാക്കൾ കാണിക്കുമോ? പ്രധാനമന്ത്രി രാജ്യത്തെ ഉന്നതമായൊരു ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ നയങ്ങളും നിലപാടുകളും മാത്രമല്ല, വാക്കുകൾപോലും പ്രധാനപ്പെട്ടതാണ്. ഭരണഘടനയുടെ 51എ(ബി) അനുച്ഛേദപ്രകാരം സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കാൻ പൗരന്മാർക്കു ബാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മഹാത്മാഗാന്ധിക്കെതിരേയുള്ള പ്രസ്താ വനകൾ ഭരണഘടനയുടെ അന്തഃസത്തയ്ക്കെതിരാണെന്നു നിസംശയം പറയാം. അതു ചെയ്തവരെ സംരക്ഷിക്കുന്നതു കുറ്റമാണെന്നു പ്രധാനമന്ത്രി മനസിലാക്കുന്നില്ലേ?
മഹാത്മാഗാന്ധിയെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം അടുത്തകാലത്തായി ഏറെ സജീവമായിട്ടുണ്ട്. ദേശീയതയും ദേശസ്നേഹവും ഉയർത്തിപ്പിടിക്കാൻ വ്യഗ്രത കാട്ടുന്നവരും രാജ്യസ്നേഹത്തിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് അവകാശപ്പെടുന്നവരുമൊക്കെയാണ് രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തരാൻ ജീവിതവും ജീവനും സമർപ്പിച്ച മഹാത്മാവിനെ ഇപ്പോൾ അവഹേളിക്കുന്നത്. ഈ തെരഞ്ഞെടുപ്പു കാലത്ത് ഈ അവഹേളനം അതിന്റെ പാരമ്യത്തിലെത്തി. ഉത്തരവാദപ്പെട്ട നേതാക്കൾ പോലും അപവാദപ്രചാരണത്തിനു മുൻപന്തിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പ്രജ്ഞസിംഗിനെയും അനന്തകുമാറിനെയും പോലുള്ളവർ ഗാന്ധിനിന്ദ കടുപ്പിച്ചതു വോട്ടുപിടിത്തം മാത്രം ലക്ഷ്യമിട്ടാണോ? ഗോഡ്സെയെ പ്രകീർത്തിക്കുന്നതിലൂടെ ഇവർ മറ്റെന്തെങ്കിലുമൊക്കെ ലക്ഷ്യ മിടുന്നുണ്ടോ? ഒരു വിഭാഗം ജനങ്ങളിൽ കടുത്ത വർഗീയത കുത്തിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇതിനെ കാണുന്നവരുണ്ട്.
വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിലും വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനുമുൾപ്പെടെയുള്ള ബിജെപി നേതാക്കൾ ശ്രമിച്ചിരുന്നു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, സാന്പത്തിക പ്രതിസന്ധി, ജിഎസ്ടിയും നോട്ടുനിരോധനവും മൂലമുണ്ടായ പ്രശ്നങ്ങൾ എന്നിവയിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായും ഇതിനെ കാണുന്നുണ്ട്.
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു രണ്ടു വർഷം മുന്പു നടത്തിയ പ്രത്യേക രാജ്യസഭാ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രമേയത്തിൽ മഹാത്മാഗാന്ധിയുടെ പേരുണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രമേയത്തെ എതിർത്തപ്പോൾ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ കൊണ്ടുവന്ന പ്രമേയം അംഗീകരിക്കാൻ സഭ നിർബന്ധിതമായി. രാജ്യസഭ ഐകകണ്ഠ്യേനയാണ് ആ പ്രമേയം പാസാക്കിയത്. ലോക്സഭയിൽ ആ അവസരത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ ജവഹർലാൽ നെഹ്റു അടക്കമുള്ളവരുടെ പേരുകൾ ഒഴിവാക്കിയതും വിവാദമുണർത്തി. ഗാന്ധിജി ബുദ്ധിമാനായ ബനിയ ആണെന്ന അമിത് ഷായുടെ പരാമർശവും വിമർശിക്കപ്പെട്ടു.
കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രത്തിനു പകരം വി.ഡി. സവർക്കറുടെ പടം ആലേഖനം ചെയ്യണമെന്ന ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ഗാന്ധി രക്തസാക്ഷിത്വദിനത്തിൽ അലിഗഢിൽ ഗാന്ധിവധം പുനരാവിഷ്കരിക്കാനും മഹാസഭ തയാറായി. തുടർന്നു ഹിന്ദുമഹാസഭ ഗോഡ്സെയുടെ ചിത്രത്തിൽ മാല ചാർത്തുകയും മധുരം വിതരണം ചെയ്യുകയുമുണ്ടായി.
മതസഹിഷ്ണുതയും സാമുദായിക സൗഹാർദവും വളർത്താൻ ജീവിതാന്ത്യംവരെ അശ്രാന്തപരിശ്രമം നടത്തിയ മഹാത്മജിയുടെ നേർക്ക് അതൊന്നും ഇഷ്ടപ്പെടാത്തവരിൽനിന്ന് ഉണ്ടാകുന്ന അവഹേളനങ്ങൾ ദേശസ്നേഹികളുടെ മനസിൽ വലിയ മുറിവുകളാണുണ്ടാക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടൊപ്പം ജനതയുടെ സമഗ്രമോചനവും സ്വപ്നം കണ്ട മഹാത്മാവിന്റെ ശുഭ്രവ്യക്തിത്വത്തിൽ കരി പുരട്ടാനുള്ള ശ്രമങ്ങളൊന്നും വിജയിക്കില്ല. അത്യു ന്നതിയിൽ നിൽക്കുന്ന ആ മഹാവ്യക്തിത്വത്തിലേക്കു കരിമഷി എറിയുന്ന ക്ഷുദ്രമനസ്കരുടെ മുഖത്തേക്കുതന്നെ ആ മഷി വന്നു വീഴും.
ഗാന്ധിജി വീണ്ടും വധിക്കപ്പെടുന്നു
12:32 AM May 20, 2019 | Deepika.com