പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നിശ്ചിത സമയത്തിന് ഇരുപതു മണിക്കൂർ മുന്പ് അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് ക്രമസമാധാനം ഉറപ്പുവരുത്താനാണെന്ന കമ്മീഷന്റെ അവകാശവാദം അത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ നിഷ്പക്ഷമതികൾക്കു കഴിയില്ല. നിഷ്പക്ഷതയ്ക്കും സുതാര്യതയ്ക്കും പേരുകേട്ടതായിരുന്നു ഇന്ത്യയിൽ ഇതുവരെ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനുകളെങ്കിൽ നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും ഇടയാക്കുന്ന തീരുമാനം ഈ കമ്മീഷനുമേൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തുന്നു.
വിദ്വേഷപ്രസംഗത്തിന്റെ പേരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ചില പ്രമുഖരെകമ്മീഷൻ തെരഞ്ഞെടുപ്പു പ്രചാരണരംഗത്തുനിന്നു കുറെസമയം മാറ്റിനിർത്തിയിരുന്നുവെങ്കിലും പ്രചാരണസമയം മൊത്തത്തിൽ വെട്ടിച്ചുരുക്കുന്ന ഉത്തരവ് ഇതു നടാടെയാണ്. ഇത്തരമൊരു ഉത്തരവു നൽകാൻ കമ്മീഷന് അധികാരമുണ്ടോ എന്ന ചോദ്യവുമുയരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂർ മുന്പുവരെ സ്ഥാനാർഥികൾക്കു പരസ്യപ്രചാരണത്തിനുള്ള നൈയാമിക അവകാശം ഏകപക്ഷീയമായി എടുത്തുകളയാൻ കമ്മീഷന് അധികാരമുണ്ടോ എന്നതാണു ചോദ്യം. നിലവിൽ ഇതു സംബന്ധിച്ചു വ്യക്തമായ നിയമമൊന്നുമില്ലെങ്കിലും ക്രമസമാധാന കാര്യങ്ങളിൽ കമ്മീഷന് ഏകപക്ഷീയമായ തീരുമാനമെടുക്കാൻ കഴിയുമെന്നു ചില സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചു കമ്മീഷൻ അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെയോ ഹൈക്കോടതിയുടെ പോലുമോ അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്നും കമ്മീഷൻ പറയുന്നു. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായി തെരഞ്ഞെടുപ്പു നടത്തുന്നതിനു ഭരണഘടനയുടെ 324-ാം വകുപ്പനുസരിച്ചു പ്രചാരണസമയം വെട്ടിക്കുറയ്ക്കാൻ തീരുമാനം കൈക്കൊണ്ടെന്നാണു കമ്മീഷന്റെ വിശദീകരണം.
ക്രമസമാധാനനില അത്രകണ്ടു വഷളാണെന്നു ബോധ്യമായാൽ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ കമ്മീഷനു സാധിക്കും. ഇവിടെ അതിനു കമ്മീഷൻ തയാറായിട്ടില്ലെന്നതു ക്രമസമാധാനപ്രശ്നം അത്ര ഗുരുതരമല്ലെന്നതിനു തെളിവാണെന്നു പ്രതിപക്ഷം പറയുന്നു. പശ്ചിമബംഗാളിലെ ഈ അസാധാരണവും അഭൂതപൂർവവുമായ നീക്കത്തിലൂടെ കമ്മീഷൻ കേന്ദ്രസർക്കാരിന്റെ പാവയായി മാറിയെന്നു കോൺഗ്രസും തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആരോപിച്ചു. ക്രമസമാധാനപ്രശ്നമാണു പ്രധാനമെങ്കിൽ പ്രചാരണസമയം രാത്രി പത്തുവരെ അനുവദിച്ചതെന്തിനെന്ന ചോദ്യവുമുയരാം. ഡംഡമിലും ഡയമൺഡ് ഹാർബറിലും പ്രധാനമന്ത്രിയുടെ പ്രചാരണറാലികൾ വ്യാഴാഴ്ച രാത്രിയിലായിരുന്നു. ആ പരിപാടികൂടി നടന്നതിനുശേഷം പ്രചാരണം അവസാനിപ്പിക്കുന്നതിനാണു സമയപരിധി രാത്രി പത്തുമണിയാക്കിയതെന്നും പ്രതിപക്ഷം പറയുന്നു.
ബംഗാളിൽ വോട്ടെടുപ്പു നടക്കേണ്ട ഒന്പതു മണ്ഡലങ്ങളിൽ ഇന്നു വൈകിട്ട് ആറു വരെയായിരുന്നു പരസ്യപ്രചാരണത്തിനുള്ള നിയമപരമായ സമയം. എന്നാൽ, ഇതു വെട്ടിച്ചുരുക്കി വ്യാഴാഴ്ച രാത്രി പത്തുമണിക്ക് പ്രചാരണം അവസാനിപ്പിക്കണമെന്നാണു കമ്മീഷൻ ഉത്തരവിട്ടത്. യഥാർഥത്തിൽ ഇത്തരമൊരു നടപടിയെ സാധൂകരിക്കുന്ന സാഹചര്യം പശ്ചിമബംഗാളിൽ ഉണ്ടായിരുന്നോ എന്ന സംശയം എല്ലാ ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഉണ്ടായിരുന്നുവെങ്കിൽ വ്യാഴം രാത്രിവരെ പ്രചാരണം നടത്താൻ അനുവദിക്കാമായിരുന്നോ?
കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത് ഷാ കോൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ ചില അനിഷ്ടസംഭവങ്ങൾ നടന്നിരുന്നു. സിആർപിഎഫ് രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ തനിക്കു പരിക്കേൽക്കുമായിരുന്നുവെന്നാണു ഷാ പറയുന്നത്. തൃണമൂൽ പ്രവർത്തകരാണു റോഡ് ഷോയ്ക്കു നേരേ അതിക്രമം അഴിച്ചുവിട്ടതെന്നാണു ബിജെപിയുടെ പരാതി. എന്നാൽ, അക്രമത്തിനു കാരണം ബിജെപിയാണെന്നു തൃണമൂൽ കോൺഗ്രസ് പറയുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെതിരേയും അമിത് ഷാ ശബ്ദമുയർത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്പോൾ കമ്മീഷൻ നോക്കിനിൽക്കുകയാണെന്നും വിഷയത്തിൽ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു ഷായുടെ ആവശ്യം. കമ്മീഷൻ ഇടപെട്ടു; ഒന്പതു മണ്ഡലങ്ങളിലെയും പ്രചാരണസമയം വെട്ടിച്ചുരുക്കി.
ഇതിനേക്കാൾ സാരമായ അക്രമസംഭവങ്ങളുണ്ടായ സ്ഥലങ്ങളിൽ വേണ്ട നടപടിയെടുക്കാൻ മടിച്ചുനിന്ന തെരഞ്ഞെടുപ്പു കമ്മീഷൻ പശ്ചിമബംഗാളിൽ ഇത്രയും കർശനമായ നടപടി സ്വീകരിച്ചതിനു പിന്നിൽ മോദിപ്പേടിയോ അമിത്ഷാപ്പേടിയോ ഉണ്ടെന്ന സംശയം ന്യായമായും ഉയരും. ആന്ധ്രപ്രദേശിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അക്രമങ്ങൾ അരങ്ങേറിയിട്ടുപോലും ഇത്രയും കർശനമായ നടപടികൾ എടുക്കാത്ത കമ്മീഷൻ അമിത് ഷായ്ക്കു മുന്നിൽ കവാത്തു മറക്കുന്നതായി സംശയിക്കുന്നതിൽ അദ്ഭുതമില്ല.പശ്ചിമബംഗാൾ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അത്രി ഭട്ടാചാര്യ, സിഐഡി അഡീഷണൽ ഡയറക്ടർ ജനറൽ രാജീവ് കുമാർ എന്നിവരെ തെരഞ്ഞെടുപ്പു കമ്മീഷൻ തത്സ്ഥാനങ്ങളിൽനിന്നു മാറ്റുകയും ചെയ്തു. കോൽക്കത്ത പോലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാർ, മുഖ്യമന്ത്രി മമതയുടെ വലംകൈയായിരുന്നു.
കഴിഞ്ഞദിവസം അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ബംഗാളിന്റെ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവുമായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടതാണു ഷായുടെ ഷോയ്ക്കു നേരേ ആക്രമണമുണ്ടാകാൻ കാരണമായി പറയുന്നത്. ബിജെപിയെയാണ് തൃണമൂലും സിപിഎമ്മും കോൺഗ്രസുമൊക്കെ ഇക്കാര്യത്തിൽ പ്രതിസ്ഥാനത്തു നിർത്തുന്നത്. ബംഗാളികളുടെ ആത്മാഭിമാനത്തിനേറ്റ മുറിവായി പ്രതിമ തകർക്കൽ സംഭവത്തെ ഉയർത്തിക്കാട്ടി രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് എല്ലാ പാർട്ടികളും ശ്രമിക്കുന്നത്. ഇന്നലത്തെ പ്രചാരണ യോഗങ്ങളിലും മോദിയും മമതയും പ്രതിമ തകർക്കൽ സംഭവത്തെ വേണ്ടത്ര ഉപയോഗിച്ചു.
നിഷ്പക്ഷതയും സുതാര്യതയും അങ്ങേയറ്റം ആവശ്യമായ സ്ഥാപനമാണു തെരഞ്ഞെടുപ്പു കമ്മീഷൻ. അവ ഉറപ്പാക്കുന്നതിനു നിയമനിർമാണം ആവശ്യമെങ്കിൽ അതുണ്ടാവണം. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചു സമുന്നത നേതാക്കൾ ഉൾപ്പെടെ പലരുടെയും പേരിൽ കമ്മീഷനു പരാതി ലഭിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരേയുള്ള പതിനൊന്നു പരാതികളിൽ തുടർച്ചയായി ക്ലീൻ ചിറ്റ് കൊടുക്കുകയാണു കമ്മീഷൻ ചെയ്തത്. ബിജെപി അധ്യക്ഷൻ ഷായ്ക്കെതിരേയുള്ള പരാതികളിലും കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി. മൂന്നംഗ കമ്മീഷനിൽ ഒരംഗം ഇതിനെ എതിർത്തതായും വാർത്ത പരന്നിരുന്നു. എല്ലാ പരാതികളിലും ഇരുവർക്കും കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയതിനെക്കുറിച്ചു പരക്കേ വിമർശനമുണ്ടായി. തെരഞ്ഞെടുപ്പു കമ്മീഷനും പോളിംഗ് ഉദ്യോഗസ്ഥരും തങ്ങളുടെ ചുമതല നിഷ്പക്ഷമായും സുതാര്യമായും നിർവഹിച്ചാൽ മാത്രമേ ജനായത്തം വിജയിക്കൂ. ജനായത്തം തകരാതിരിക്കാൻ ജനം സദാ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
നിഷ്പക്ഷത നഷ്ടപ്പെടുത്തുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ
01:20 AM May 17, 2019 | Deepika.com