കാന്പസ് രാഷ്ട്രീയത്തിന്റെ പ്രസക്തി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ സമൂഹത്തിൽ വിദ്യാർഥി രാഷ്ട്രീയത്തിനു വലിയ പ്രാധാന്യമുണ്ടെന്ന് ഒരു കൂട്ടർ വാദിക്കുന്പോൾ വിദ്യാഭ്യാസവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുതെന്നു വാദിക്കുന്നവരുമേറെ. രാഷ്ട്രീയ വിദ്യാഭ്യാസം വിദ്യാർഥികളും നേടേണ്ടതുണ്ട്. എന്നാൽ, കേരളത്തിൽ കാന്പസ് രാഷ്ട്രീയം അക്രമരാഷ്ട്രീയത്തിലേക്കു വഴുതിവീണപ്പോഴാണ് ഇതിനെതിരേ ശക്തമായ പ്രതിഷേധമുയർന്നത്.
കാന്പസുകളിൽ കൊലപാതക രാഷ്ട്രീയം അരങ്ങുതകർത്തൊരു കാലമുണ്ടായിരുന്നു. നിരവധിപേർ രക്തസാക്ഷികളായി. ചിലർ ജീവിക്കുന്ന രക്തസാക്ഷികളായി ദുരിതപർവങ്ങൾ താണ്ടി ജീവിച്ചു. കോളജിൽ ഒരു ബെഞ്ചിലിരുന്നു പഠിക്കുന്നവർ പുറത്ത് രാഷ്ട്രീയം കളിക്കുന്പോൾ സഹപാഠിക്കുനേരേ കത്തി പ്രയോഗിക്കുന്ന സാഹചര്യം യഥാർഥ വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയ്ക്കു ചേരുന്നതല്ലല്ലോ. കാന്പസിലെ കലാപരാഷ്ട്രീയം അതിരുവിട്ടപ്പോൾ വിഷയം കോടതിയുടെ മുന്പാകെയുമെത്തി. കാന്പസ് രാഷ്ട്രീയത്തിനെതിരേ കോടതിയുടെ ചില വിധിതീർപ്പുകളുമുണ്ടായി. എന്നാൽ, കേരളത്തിലെ കോളജ് കാന്പസുകളിൽ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടനകൾ ഇപ്പോഴും സജീവമാണ്. കോളജ് യൂണിയനുകളും സർവകലാശാലാ യൂണിയനുകളുമൊക്കെ പിടിച്ചടക്കാൻ ഈ പോഷകസംഘടനകൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. മുതിർന്ന നേതാക്കൾ അവർക്കു വേണ്ട ഒത്താശ ചെയ്തു കൊടുക്കുന്നു. ഊർജസ്വലമായ യൗവനകാലം ഇപ്രകാരം പാർട്ടിക്കും ചില നേതാക്കൾക്കുംവേണ്ടി ഉഴിഞ്ഞുവച്ചവർ നിരവധിയാണ്. അവരിൽ ഒട്ടുമിക്കവരും യാതൊന്നും നേടാറുമില്ല.
കാന്പസ് രാഷ്ട്രീയത്തിന്റെ ഇരകളായിത്തീരുന്നവരിൽ വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരുമുണ്ട്. എറണാകുളം മഹാരാജാസ് കോളജിലെയും പാലക്കാട് വിക്ടോറിയ കോളജിലെയും വനിതാ പ്രിൻസിപ്പൽമാർക്കു വിദ്യാർഥി രാഷ്ട്രീയക്കാരിൽനിന്നുണ്ടായ തിക്താനുഭവങ്ങൾ കേരളസമൂഹത്തെ നാണക്കേടുകൊണ്ടു നമ്രശിരസ്കരാക്കിയിരുന്നു. പാലക്കാട്ട് പ്രിൻസിപ്പൽ റിട്ടയർ ചെയ്യുന്ന ദിവസം അവർക്കു കുഴിമാടം നിർമിച്ചുകൊണ്ടാണു വിദ്യാർഥി രാഷ്ട്രീയക്കാർ പക തീർത്തത്. അതൊരു ആർട്ട് ഇൻസ്റ്റലേഷനായിരുന്നുവെന്നു വിദ്യാഭ്യാസ വകുപ്പു കൈകാര്യം ചെയ്തിട്ടുള്ളൊരു രാഷ്ട്രീയ നേതാവു നടത്തിയ പരാമർശം അതിനേക്കാൾ കഷ്ടം.
വിദ്യാർഥിരാഷ്ട്രീയവുമായി ബന്ധപ്പെട്ട തികച്ചും ദൗർഭാഗ്യകരമായൊരു സംഭവമാണ് ഈയിടെ തലസ്ഥാനത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റി കോളജിൽ നടന്നത്. കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചതിനു പിന്നിൽ കോളജിലെ എസ്എഫ്ഐ യൂണിയൻ പ്രവർത്തകരുടെ മാനസിക പീഡനമാണെന്നായിരുന്നു ആരോപണം. ക്ലാസുകളിൽനിന്നു മാത്രമല്ല, പരീക്ഷാ ഹാളിൽനിന്നുപോലും കുട്ടികളെ യൂണിയൻ ഭാരവാഹികൾ വിളിച്ചിറക്കി സമരത്തിനും മറ്റു പരിപാടികൾക്കും പങ്കെടുപ്പിക്കുന്നതായി പെൺകുട്ടി എഴുതിവച്ച കുറിപ്പിൽ പറയുന്നു.
ആത്മഹത്യാ ശ്രമത്തിനു പെൺകുട്ടിയുടെ പേരിൽ കേസെടുത്തെങ്കിലും ആരോപണവിധേയരായ എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുക്കുന്നതിൽ പോലീസ് അമാന്തം കാട്ടുന്നതായി ആരോപണമുയർന്നു. രാവിലെ കോളജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് കൈത്തണ്ടയിൽനിന്നു രക്തം വാർന്നൊഴുകി ബോധരഹിതയായി കിടന്ന വിദ്യാർഥിനിയെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ വിദ്യാർഥിനി അപകടനില തരണം ചെയ്തു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോളജ് പ്രിൻസിപ്പലിനെതിരേയും കത്തിൽ ആരോപണമുണ്ടായിരുന്നു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും അധ്യയനദിവസങ്ങൾ നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരേ സമൂഹ മാധ്യമങ്ങളിൽ കുറിപ്പെഴുതിയതോടെ ഭീഷണി രൂക്ഷമായെന്നും പെൺകുട്ടി പറയുന്നു. എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനു നിർബന്ധിച്ചു കൊണ്ടുപോയതായും കുറിപ്പിൽ പറയുന്നുണ്ട്. ഇതിനിടെ ചില മുതിർന്ന നേതാക്കൾ ഇടപെട്ടു പെൺകുട്ടിയെയും കുടുംബത്തെയും അനുനയിപ്പിക്കാൻ ശ്രമം നടന്നു. ഏതായാലും പരാതിയുമായി മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ് പെൺകുട്ടിയും വീട്ടുകാരും. പഠിച്ച് ശാസ്ത്രജ്ഞയാകാൻ ആഗ്രഹിക്കുന്ന കുട്ടിയെ മറ്റേതെങ്കിലും കോളജിലേക്കു മാറ്റാൻ ബന്ധുക്കൾ ടിസി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടവയല്ല. നമ്മുടെ കോളജ് കാന്പസുകളിൽ ഇത്തരത്തിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നവരെ നിർബന്ധിച്ചു സമരത്തിനും മാർച്ചിനുമൊക്കെ കൊണ്ടുപോകാൻ ശ്രമിക്കുന്പോൾ നിവൃത്തിയില്ലാതെ വഴങ്ങുകയാണു പലരും. അല്ലെങ്കിൽ കാന്പസിൽ സമാധാനമായി കഴിയാനാവില്ലെന്ന് അവർക്കറിയാം. ചില വിദ്യാർഥി സംഘടനകൾക്കു വലിയ സ്വാധീനമുള്ള കാന്പസുകളിൽ എതിർ സംഘടനകൾക്കു പ്രവർത്തിക്കാൻ കൂടി കഴിയാത്ത സാഹചര്യമുണ്ട്.
പ്രമുഖ വിദ്യാർഥി സംഘടനകളെല്ലാം സ്വതന്ത്ര സംഘടനകളായാണു രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും ഇവയെല്ലാംതന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പരോക്ഷമായ നിയന്ത്രണത്തിലാണെന്ന കാര്യം ഏവർക്കുമറിയാം. പലപ്പോഴും ആ രാഷ്ട്രീയപാർട്ടിയുടെ ചട്ടുകങ്ങളായി മാറുകയാണീ വിദ്യാർഥി സംഘടനകൾ.
കാന്പസുകളിൽ ആരോഗ്യകരമായ രാഷ്ട്രീയ പരിശീലനം ഉണ്ടാകണം. അത് കക്ഷിരാഷ്ട്രീയത്തിനും കലാപ രാഷ്ട്രീയത്തിനും അതീതമായിരിക്കണം. അക്രമവും അസഹിഷ്ണുതയും വിദ്വേഷവുമല്ല കാന്പസിൽ പഠിക്കേണ്ടത്. സമൂഹത്തിന്റെ വിശ്വാസ്യത കൈവരിക്കാനുതകുന്ന അക്കഡേമിക് രാഷ്ട്രീയപ്രവർത്തനമാണു നടത്തേണ്ടത്. കലാലയ രാഷ്ട്രീയം ഒഴിവാകുന്പോൾ അവിടേക്ക് അതിലേറെ ഉപദ്രവകാരിയായ വിഭാഗീയ രാഷ്ട്രീയം നുഴഞ്ഞുകയറാനും അനുവദിക്കരുത്.
മഹാരാജാസ് കോളജിലെ അഭിമന്യു എന്ന വിദ്യാർഥിയുടെ ദാരുണ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കലാലയ രാഷ്ട്രീയം നിയന്ത്രിക്കണമെന്ന ഹർജി പരിഗണിക്കവേ കാന്പസ് രാഷ്ട്രീയത്തിന്റെപേരിൽ ഇനിയൊരു ജീവൻ പൊലിയുന്നത് അനുവദിക്കാനാവില്ലെന്ന കർശന മുന്നറിയിപ്പാണു ഹൈക്കോടതി നൽകിയത്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ കലാലയ രാഷ്ട്രീയത്തിനെതിരേ 2009 ൽ പുറപ്പെടുവിച്ച ഉത്തരവു ചൂണ്ടിക്കാട്ടിയ കോടതി ആ വാദം ശരിയല്ലെന്നു വ്യക്തമാക്കി. കാന്പസ് രാഷ്ട്രീയത്തിന്റെ പ്രവൃത്തിപരിചയം ഉണ്ടെങ്കിൽമാത്രമേ രാഷ്ട്രീയ നേതാവാകാൻ സാധിക്കൂ എന്നില്ലല്ലോ. യൂണിവേഴ്സിറ്റി കോളജ് സംഭവം കാന്പസ് രാഷ്ട്രീയത്തെ എതിർക്കുന്നവരുടെ വാദത്തിന് ബലം നൽകുന്നതാണ്. ആരോഗ്യകരമായ അക്കഡേമിക് അന്തരീക്ഷവും സാമൂഹ്യ സാഹചര്യവും സൗഹൃദവുമാണ് നമ്മുടെ കാന്പസുകളെ സജീവമാക്കേണ്ടത്.
അപഹാസ്യമാകുന്ന കാന്പസ് രാഷ്ട്രീയം
12:34 AM May 16, 2019 | Deepika.com