രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയും നേപ്പാളിലൂടെയും മറ്റും സ്വർണത്തിന്റെ കള്ളക്കടത്തു വർധിക്കുന്നതു രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയ്ക്കു കനത്ത ഭീഷണിയുയർത്തുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച എട്ടുകോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വർണം ഇന്നലെ പിടികൂടി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഈ വിമാനത്താവളത്തിലൂടെ മാത്രം നൂറു കോടി രൂപയുടെ സ്വർണമാണു കടത്താൻ ശ്രമിച്ചത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥരും പിടിയിലായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും സ്വർണത്തിന്റെ കള്ളക്കടത്തോ കള്ളക്കടത്ത് ശ്രമമോ നടക്കുന്നുണ്ടെന്നു വേണം കരുതാൻ. രാജ്യത്തെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലൂടെയും സ്വർണക്കടത്തു തകൃതിയായി നടക്കുന്നു. ബംഗളൂരു കെന്പഗൗഡ വിമാനത്താവളത്തിൽ സ്വർണക്കടത്തിനു സഹായിച്ചതിനു മൂന്ന് ഉന്നതോദ്യോഗസ്ഥരെ സിബിഐ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 110 കോടിയുടെ സ്വർണമാണു കഴിഞ്ഞ വർഷം മാത്രം പിടികൂടിയത്. അവിടെ 340 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കടത്താനുള്ള ശ്രമത്തിൽ ധാരാളം സ്വർണം പിടിയിലാകുന്നുണ്ടെങ്കിലും പിടിക്കപ്പെടാതെ പോകുന്നതല്ലേ കൂടുതൽ എന്നു സംശയിക്കുന്നു. കള്ളക്കടത്തുകാർക്കു വിമാനത്താവള ജീവനക്കാരുടെ സഹായം ലഭിക്കുന്നതിനാൽ കടത്തു പിടികൂടുക ദുഷ്കരമാണ്. വിമാനത്താവളത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ളവരാണു കടത്തുകാരിൽ പലരും. അവർക്കു പിന്തുണയും പ്രോത്സാഹനവും സംരക്ഷണവും നൽകുന്നവർ എന്നും തിരശീലയ്ക്കു പിന്നിൽത്തന്നെയായിരിക്കും.
സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം ഏതാനും വർഷം മുന്പ് രണ്ടു ശതമാനമായിരുന്നത് പത്തു ശതമാനമാക്കിയതാണു കള്ളക്കടത്തു വർധിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തിന്റെ സാന്പത്തികസുരക്ഷയ്ക്കാണു നികുതിവർധന നടപ്പിലാക്കിയത്. എന്നാൽ അതോടൊപ്പം കള്ളക്കടത്തു തടയാനുള്ള നടപടികൾ ശക്തമാക്കിയില്ല എന്നതു വലിയ ന്യൂനതയായി.
നേപ്പാൾ വഴി വൻതോതിൽ കള്ളക്കടത്തു നടക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നു വിമാനങ്ങളിൽ വരുന്ന ചില യാത്രക്കാരെ കള്ളക്കടത്തുകാർ കാരിയർമാരാക്കുന്നു. കാരിയർമാർക്കു നല്ല പ്രതിഫലം നൽകും. സ്ത്രീകളെ വ്യാപകമായി സ്വർണക്കടത്തിന് ഉപയോഗിക്കുന്നുണ്ട്. പരിശോധനകളിൽനിന്നു രക്ഷപ്പെടാനുള്ള സാധ്യതയും ഒളിച്ചുകടത്താനുള്ള സൗകര്യവും വനിതാ കാരിയർമാരെ കൂടുതലായി ഉപയോഗിക്കാൻ കള്ളക്കടത്തു സംഘങ്ങളെ പ്രേരിപ്പിക്കുന്നു. ചതിയിൽപ്പെട്ടു കാരിയർമാരാകുന്നവർ തങ്ങളുടെ കൈവശമുള്ളതു സ്വർണമാണെന്നു മനസിലാക്കാതെ പരിചിതർക്കുവേണ്ടി ഒരു സഹായം എന്ന നിലയിലാവും അതു ചെയ്യുക. പിടിക്കപ്പെടുന്നതോടെ അവർ കുരുക്കിലാകുന്നു. സൂക്ഷ്മമായ നിരീക്ഷണ സംവിധാനങ്ങളില്ലെങ്കിൽ സ്വർണത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് ഇല്ലാതാക്കാനാവില്ല.
കള്ളക്കടത്തു കണ്ടുപിടിക്കാൻ നിയുക്തരായ ചില ഉദ്യോഗസ്ഥർതന്നെ കടത്തിന് ഒത്താശ ചെയ്യുന്നവരായി മാറുന്നതിനാൽ ഈ നിയമവിരുദ്ധ പരിപാടി തുടരുമെന്നുതന്നെ കരുതണം. ആർക്കും യഥേഷ്ടം പ്രതിഫലം നൽകാൻ കള്ളക്കടത്തുസംഘങ്ങൾ തയാറാകുന്നതുകൊണ്ട് അവർക്കു മുന്നോട്ടു പോകാൻ വലിയ പ്രയാസമുണ്ടാവില്ല. പക്ഷേ, രാജ്യത്തിന്റെ സന്പത്താണ് ഇവിടെ നഷ്ടമാവുന്നത്. കള്ളക്കടത്തു സംഘങ്ങൾക്കു സ്വർണം വാങ്ങുന്ന സ്ഥലങ്ങളിലേക്കു പണം കടത്തേണ്ടതുണ്ട്. അത് നിയമപരമായ മാർഗങ്ങളിലൂടെയാവില്ല. അതുകൊണ്ടാണു സ്വർണക്കടത്തിന്റെ ഭാഗമായിത്തന്നെ കുഴൽപ്പണ ബിസിനസും സജീവമായിരിക്കുന്നത്. പണം കൈമാറാൻ ഇത്തരം വഴികളാണു കള്ളക്കടത്തുകാർ ഉപയോഗിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴി ആറു മാസത്തിനുള്ളിൽ നൂറു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടു നാലു വിമാനത്താവള ജീവനക്കാരെയും മുഖ്യ ഇടനിലക്കാരെയും കഴിഞ്ഞ മാസം ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുനിന്നുള്ള സ്വർണം കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിനു പുറത്തെത്തിക്കാൻ സഹായിച്ചതിനാണു ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ഈ സംഭവം നടന്ന് ഒരു മാസം തികയുന്നതിനുമുന്പ് ഇതേ വിമാനത്താവളത്തിൽനിന്ന് 25 കോടിയുടെ സ്വർണം പിടികൂടിയിരിക്കുകയാണ്. ജീവനക്കാരുടെ സഹായത്തോടെയാണു കടത്തുശ്രമം നടന്നത്. സ്വർണം കൊണ്ടുവരുന്നവരുടെയും അവരെ സഹായിക്കാൻ നിൽക്കുന്ന വിമാനത്താവള ജീവനക്കാരുടെയും ചിത്രം വാട്സ് ആപ്പിലൂടെ കൈമാറുകയാണത്രേ പതിവ്. നിരീക്ഷണം ശക്തമാണെങ്കിൽ എമിഗ്രേഷൻ ഹാളിൽവച്ചാവും കൈമാറ്റം. അതും സാധിച്ചില്ലെങ്കൽ ടോയ്ലെറ്റിലെ വെയ്സ്റ്റ് ബിന്നിൽ ഉപേക്ഷിച്ചുപോകും. പിന്നീടതു ജീവനക്കാർ ശേഖരിക്കും.
കഴിഞ്ഞ ജനുവരിയിൽ ഷാർജയിൽനിന്നെത്തിയ വിമാനത്തിലെ വെയ്സ്റ്റ് ബക്കറ്റിൽനിന്ന് 1.91 കോടി രൂപയുടെ സ്വർണം കണ്ടെത്തിയിരുന്നു. നടുവേദനയുള്ള രോഗികൾ ധരിക്കുന്ന ബെൽറ്റിലാണു സ്വർണ മിശ്രിതം കടത്തിക്കൊണ്ടുവന്നത്. വിമാനത്തിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും പുറത്തേക്കു കൊണ്ടുപോകുന്ന വാഹനത്തിൽ ഇതു കടത്താനായിരുന്നുവത്രേ പദ്ധതി. മുന്പും ഇതുപോലെയുള്ള കടത്തുശ്രമങ്ങൾ ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. ചെറിയ ശന്പളത്തിൽ ജോലി ചെയ്യുന്നവർപോലും ആഡംബരജീവിതം നയിക്കുന്നതായി ഡിആർഐക്കു വിവരം ലഭിച്ചിരുന്നു.
വളരെ ശക്തമായ കള്ളക്കടത്തു സംഘങ്ങളെ നിയന്ത്രിക്കണമെങ്കിൽ പഴുതുകളില്ലാത്ത പരിശോധനാ സംവിധാനം വിമാനത്താവളങ്ങളിൽ ഉണ്ടാവണം. ജീവനക്കാർ നിരന്തര നിരീക്ഷണത്തിലായിരിക്കണം. ഡിആർഐ ഉദ്യോഗസ്ഥർക്കു വിമാനത്താവളത്തിലെ എല്ലാ വിഭാഗം ജീവനക്കാരിൽനിന്നും പിന്തുണ ലഭിക്കണം. രാജ്യത്തിന്റെ പണം അനധികൃത മാർഗങ്ങളിലൂടെ പുറത്തേക്കു പോകുന്നതു തടയേണ്ടതു സാന്പത്തിക സുസ്ഥിതിക്കു മാത്രമല്ല, രാജ്യസുരക്ഷയ്ക്കും പ്രധാനമാണ്.
കള്ളക്കടത്ത്-കുഴൽപ്പണ ഇടപാടുകളിലെ വർധന ഇതിനു പിന്നിലുള്ളവരുടെ സ്വാധീനം എത്രമാത്രം ശക്തമാണെന്നു സൂചിപ്പിക്കുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയാൻ ഡിആർഐ കൂടുതൽ കരുത്താർജിക്കണം. ഉന്നതോദ്യോഗസ്ഥരെ മാത്രമല്,ല ഭരണാധികാരികളെപ്പോലും വിലയ്ക്കെടുക്കാൻ ശേഷിയുള്ളവരാണു കള്ളക്കടത്തുകാർ. അവരെ അമർച്ച ചെയ്യുക അത്ര എളുപ്പമല്ല. പക്ഷേ, ഇത്തരം കറുത്ത ശക്തികളെ അമർച്ച ചെയ്യുന്നില്ലെങ്കിൽ അതു രാഷ്ട്രഗാത്രത്തെ ദുർബലമാക്കും.
സ്വർണക്കടത്തു വർധിക്കുന്നു; നിരീക്ഷണം കർശനമാക്കണം
11:30 PM May 13, 2019 | Deepika.com