ആസിയ ബീവി അസഹിഷ്ണുതയുടെ ഒരു ആഗോള അടയാളമാണ്. മതനിന്ദാക്കുറ്റം ആരോപിച്ചു ജയിലിലടയ്ക്കപ്പെടുകയും വധശിക്ഷ വിധിക്കപ്പെടുകയും ചെയ്ത പാക്കിസ്ഥാൻകാരിയായ ക്രൈസ്തവവനിത ആസിയ ബീവിക്ക് പിന്നീട് നിരപരാധിത്വം തെളിഞ്ഞപ്പോൾ മോചനമായി. പക്ഷേ ജീവനു ഭീഷണി പിന്നെയും തുടർന്നു. പാക് സർക്കാരിന് അവരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അവർ അവസാനം കാനഡയിൽ അഭയം കണ്ടെത്തിയിരിക്കുകയാണ്.
ആസിയയുടെ വധശിക്ഷാവിധി രാജ്യാന്തര ശ്രദ്ധ നേടിയതുകൊണ്ടും അവരെ മോചിപ്പിക്കാൻ അന്തർദേശീയ സമ്മർദം പാക്കിസ്ഥാനുമേൽ ഉണ്ടായതുകൊണ്ടും അവർക്കു ജീവൻ നഷ്ടപ്പെട്ടില്ല. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇത്തരം അസഹിഷ്ണുത ആളിക്കത്തുന്നുണ്ട്. മതവിശ്വാസത്തിന്റെ പേരിൽ തീവ്രവാദം പലേടത്തും യഥേഷ്ടം പുലരുന്നു. മറ്റു മതത്തിലോ വിഭാഗത്തിലോ പെട്ടവരെ മനുഷ്യരായിപ്പോലും കാണാനാകാതെ വിദ്വേഷവും വെറുപ്പും വച്ചുപുലർത്തുന്നവർ ഈ നൂറ്റാണ്ടിലും ധാരാളമുണ്ടെന്നതു കാലം മുന്നോട്ടുതന്നെയോ എന്നു സംശയമുണർത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സങ്കുചിത മനസ്ഥിതി വളരെ അപകടകരമായ നിലയിൽ എത്തിക്കഴിഞ്ഞു. വിദ്യാഭ്യാസവും ശാസ്ത്രപുരോഗതിയും സാന്പത്തിക ഉന്നമനവുമൊക്കെ ആളുകളെ കൂടുതൽ സംസ്കൃതചിത്തരും മനുഷ്യത്വമുള്ളവരുമാക്കുമെന്നാണു പൊതുവേയുള്ള ധാരണ. എന്നാൽ എന്താണിപ്പോൾ കാണുന്നത്? വികസിത സമൂഹങ്ങളിൽപ്പോലും വിഭാഗീയ ചിന്തകളും ഇടുങ്ങിയ മതചിന്തകളും വേരു പടർത്തുന്നു. ആധ്യാത്മികത ആളുകളിൽ സാഹോദര്യവും പരസ്നേഹവും വളർത്തുകയാണു ചെയ്യേണ്ടത്. എന്നാൽ മതം വിദ്വേഷവും ശത്രുതയും വളർത്തിയാലോ?
സ്വന്തം മതത്തെപ്പോലും വേണ്ടവിധത്തിൽ മനസിലാക്കാത്തവരിലാണു മതസ്പർധ വളരുന്നത്. ഹിംസിക്കാനോ അക്രമം നടത്താനോ ഏതെങ്കിലും മതം ഉപദേശിക്കുന്നതായി തോന്നുന്നില്ല. എന്നാൽ മതത്തിന്റെ അന്തഃസത്ത മനസിലാക്കാത്തവരും ആധ്യാത്മികത ഹൃദയത്തിലില്ലാത്തവരും അക്രമങ്ങളിലും ഹിംസയിലും എത്തിച്ചേരുന്നതു മതത്തെ മുൻനിർത്തിത്തന്നെ. മതപരമായി മാത്രമല്ല ഇപ്പോൾ അസഹിഷ്ണുത വളരുന്നത്. രാഷ്ട്രീയത്തിൽ മൗലികവാദവും അസഹിഷ്ണുതയും തീവ്രമാണ്. ഇന്ത്യയിൽ അതു നാം ഇപ്പോൾ കാണുന്നുണ്ട്.
വ്യക്തിക്ക് അവന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെന്താണു സ്വാതന്ത്ര്യം? ഒരാൾക്കു സ്വന്തം വിശ്വാസത്തിനനുസരിച്ചു ജീവിക്കാനും സാധിക്കണം. പക്ഷേ, ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽപ്പോലും അവിടവിടെ ഇന്നു മതസ്വാതന്ത്ര്യത്തിനു വെല്ലുവിളി ഉയരുന്നു. ചില രാജ്യങ്ങളിൽ വംശീയ നിർമാർജനംപോലും നടക്കുന്നു. തങ്ങളുടെ കുലമല്ലാതെ മറ്റൊന്നും നിലനിൽക്കേണ്ടതില്ലെന്ന പ്രാകൃത മനോഭാവമുള്ളവർ ഭരണാധികാരികളാകുന്പോൾ വംശഹത്യ എളുപ്പമാകുന്നു. മതമൗലിക ചിന്തകളും തീവ്രവാദവും പ്രചരിപ്പിക്കാൻ ഇന്ന് ആളുകളുണ്ട്. അവരുടെ തന്ത്രങ്ങളിൽ ധാരാളം ചെറുപ്പക്കാർ വീഴുന്നു. ഭീകരപ്രവർത്തനത്തിന് നിരവധി ചെറുപ്പക്കാരെ കേരളത്തിൽനിന്ന് ഐഎസ് റിക്രൂട്ട് ചെയ്തിട്ടുള്ളതായി പോലീസ് കണ്ടെത്തിയല്ലോ.
അസഹിഷ്ണുതയുടെ ഉത്പന്നമാണ് ഭീകരത. വെറുപ്പും വിദ്വേഷവും മാത്രമാണു ഭീകരവാദികൾക്കുള്ളത്. ക്ഷമയോ സഹിഷ്ണുതയോ അത്തരക്കാരുടെ നിഘണ്ടുവിൽ ഉണ്ടാവില്ല. ഇറാക്കിലും സിറിയയിലും മറ്റു ചില പശ്ചിമേഷൻ രാജ്യങ്ങളിലും കൊടിയ മതപീഡനമാണ് അരങ്ങേറുന്നുണ്ട്. 2003ൽ ഇറാക്കിൽ പതിനഞ്ചു ലക്ഷം ക്രൈസ്തവർ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ നാലു ലക്ഷത്തിൽ താഴെ മാത്രമാണ്. ലക്ഷക്കണക്കിന് ആളുകളാണ് അവിടെനിന്നു പലായനം ചെയ്തത്. അത് ഇപ്പോഴും തുടരുന്നു.
മതങ്ങൾക്കുള്ളിലെ വിഭാഗങ്ങൾ തമ്മിലുള്ള മത്സരവും രൂക്ഷമാണിപ്പോൾ. സ്വന്തം പാരന്പര്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നതു മനസിലാക്കാം. പക്ഷേ, അതിനുവേണ്ടി മറ്റുള്ളവരെ ഇല്ലായ്മ ചെയ്യുന്നതിൽ എന്ത് ആധ്യാത്മികത? ബംഗ്ലാദേശിലും നൈജീരിയയിലുമൊക്കെ ഇത്തരം വംശഹത്യകൾ നടക്കുന്നു.
ബിഹാറിൽ പശുവിനെ മോഷ്ടിച്ചതിനു മഹേഷ് യാദവ് എന്ന ചെറുപ്പക്കാരനെ ഒരു സംഘം തല്ലിക്കൊന്നത് കഴിഞ്ഞ ദിവസമാണ്. ജാർഖണ്ഡിലെ ജുർമി ഗ്രാമത്തിൽ പ്രകാശ് ലക്ര എന്നയാളെ ചത്ത കാളയുടെ മാംസം മുറിച്ചെടുത്തതിനാണു ജനക്കൂട്ടം ആക്രമിച്ചു കൊന്നത്. ബീഫ് കൈവശം വച്ചതിന് എത്രയോ പേർക്കാണു കൊടിയ മർദനം നേരിടേണ്ടിവന്നത്? മറ്റുള്ളവർ നിശ്ചയിക്കുന്ന രീതിയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ ഏറെയുണ്ട്. ബലം കുറഞ്ഞവന്റെ സ്വത്വം അംഗീകരിക്കപ്പെടുന്നില്ല.
അനേകം മതവിശ്വാസങ്ങളും ആരാധനാരീതികളും ഭാഷകളും സംസ്കാരവും രാഷ്ട്രീയകക്ഷികളുമുള്ള രാജ്യമാണ് ഇന്ത്യ. ഈ വൈവിധ്യത്തെ രാജ്യത്തിന്റെ വലിയ സന്പത്തായാണു വിവേകമതികൾ കാണുന്നത്. അവിവേകികളും ഇടുങ്ങിയ മനസിന്റെ ഉടമകളും ഇടുങ്ങിയ വഴികളിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്നു. അസഹിഷ്ണുതയുടെയും തീവ്രവാദത്തിന്റെയും വഴികളിലേക്കു പോകുന്നവർക്കു പിന്നീടു മടങ്ങാനായെന്നു വരില്ല.
ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾക്കും കടുത്ത ശിക്ഷ നൽകാൻ നിയമം നിർമിക്കണമെന്നു സുപ്രീംകോടതി ഈയിടെ അഭിപ്രായപ്പെട്ടു. ദളിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങളെ ഭരണത്തിന്റെ ഭീകരത എന്നാണു കോടതി വിശേഷിപ്പിച്ചത്. അസഹിഷ്ണുതയെക്കുറിച്ചു ലോക്സഭയിൽ ചർച്ച നടത്തേണ്ട സാഹചര്യമുണ്ടായി. അംഗങ്ങൾ ഏറ്റവും അസഹിഷ്ണുക്കളായി കാണപ്പെട്ടത് ആ അവസരത്തിലായിരുന്നു. രാജ്യത്ത് അസഹിഷ്ണുത പടരുന്നതിനെക്കുറിച്ചു പ്രശസ്ത നടൻ ആമിർ ഖാൻ നടത്തിയൊരു പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആരാണു രാജ്യത്തോടു കൂറുള്ളവരെന്നു നിശ്ചയിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ചിലർ ആ ദൗത്യം സ്വയം ഏറ്റെടുക്കുകയാണ്.
ആസിയ ബീവിയോടുണ്ടായ ക്രൂരത ഒറ്റപ്പെട്ടതല്ല. ഇന്ത്യയിലും അസഹിഷ്ണുത പടർന്നുപിടിക്കുകയാണ്. എത്രയും വേഗത്തിൽ അതു നിയന്ത്രിക്കാൻ സാധിക്കണം. ഒരു പ്രാകൃതരാജ്യമായി നമ്മുടെ രാജ്യം അറിയപ്പെടാൻ നാമാരും ആഗ്രഹിക്കുന്നില്ലല്ലോ.
അസഹിഷ്ണുത ആളിപ്പടരുന്പോൾ
12:00 AM May 10, 2019 | Deepika.com