പല കേന്ദ്ര പദ്ധതികളിലും കേരളം പാടേ അവഗണിക്കപ്പെടുന്നതായി പരക്കേ പരാതിയുണ്ട്. ആ പരാതിക്കു സാംഗത്യമുണ്ടെന്നു വ്യക്തമാക്കുന്ന മറ്റൊരു സംഭവംകൂടി. കാസർഗോഡ് ഒഴികെ സംസ്ഥാനത്ത് എല്ലായിടത്തുമുള്ള ദേശീയപാതാ വികസനപദ്ധതികളെ ആദ്യ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കിയ കേന്ദ്രനിർദേശം വലിയ പ്രതിഷേധത്തിനാണിടയാക്കിയിരിക്കുന്നത്. പാതാവികസനം അനന്തമായി നീളാൻ ഇതിടയാക്കും. പ്രകടമായ അനീതിയാണ് ഇതിലൂടെ തെളിയുന്നത്. ദേശീയപാതയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാനത്തിനു ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും നിരവധിയായ പ്രശ്നങ്ങൾ തരണംചെയ്ത് ഒട്ടുമിക്കയിടത്തും സ്ഥലം ഏറ്റെടുപ്പ് ഏതാണ്ടു പൂർത്തിയായിവരുന്ന സമയത്താണീ കൊടുംചതിയെന്നത് ഏറെ ഗൗരവമർഹിക്കുന്നു.
ദേശീയപാതാ വികസനപദ്ധതികളുടെ കാര്യത്തിൽ ഇക്കാലമത്രയും മുൻഗണനാ പട്ടികയിലായിരുന്നു കേരളത്തിന്റെ സ്ഥാനം. എന്നാലിപ്പോൾ മുൻഗണനാ പദ്ധതികളെ രണ്ടു വിഭാഗമായി തിരിച്ചപ്പോൾ കേരളം രണ്ടാമതായി. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി പണി പുരോഗമിക്കുന്ന പ്രദേശങ്ങളെയാണിപ്പോൾ ഒന്നാം മുൻഗണനാ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. സ്ഥലം ഏറ്റെടുപ്പു നടന്നുവരുന്ന പ്രദേശങ്ങളെന്ന നിലയിലാണു കേരളത്തെ രണ്ടാം വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. മിക്കയിടങ്ങളിലും സ്ഥലമേറ്റെടുക്കൽ ഏതാണ്ട് എൺപതു ശതമാനം പൂർത്തിയായിട്ടുണ്ട്. തുടർനടപടികൾ നടന്നുവരുന്പോഴാണു സ്ഥലമെടുപ്പു നിർത്തിവയ്ക്കാനുള്ള ദേശീയപാതാ അഥോറിറ്റിയുടെ നീക്കം. ഈ നടപടി സംസ്ഥാനത്തെ ദേശീയപാതാ വികസനം ഏറെ വൈകാനിടയാക്കും.
റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുകയെന്നതു കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ക്ലേശകരമാണ്. ഏറെ പണിപ്പെട്ടാണ് സ്ഥലമേറ്റെടുപ്പ് ഇത്രയെങ്കിലും പൂർത്തിയാക്കാനായത്. ദേശീയപാതാ വികസനത്തിനായി 45 മീറ്ററിൽ സ്ഥലം ഏറ്റെടുത്തു നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നു നേരത്തേ ദേശീയപാതാ അഥോറിറ്റി ആരോപിച്ചിരുന്നു. സമയബന്ധിതമായി സ്ഥലമേറ്റെടുത്തു നൽകിയില്ലെങ്കിൽ കേരളത്തിൽ ദേശീയപാതാ വികസനം ഉപേക്ഷിക്കുമെന്നുപോലും ഒരവസരത്തിൽ ദേശീയപാതാ അഥോറിറ്റി മുന്നറിയിപ്പു നൽകി. ഇതേത്തുടർന്ന് അന്നത്തെ സർക്കാർ സ്ഥലമേറ്റെടുപ്പ് ഊർജിതമാക്കിയിരുന്നു.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വികസനപദ്ധതികൾ സാക്ഷാത്കരിക്കാൻ സമൂഹം ചില വിട്ടുവീഴ്ചകൾക്കു തയാറാകേണ്ടതുണ്ട്. സംഘടിതശക്തികൊണ്ട് അതു തടയാൻ ശ്രമിച്ചാൽ വരുംതലമുറകളാകും അതിന്റെ ദുര്യോഗം അനുഭവിക്കേണ്ടിവരുക.
60 ശതമാനം ഭൂമി ഏറ്റെടുത്താൽ ടെൻഡർ നടത്താമെന്ന ഉറപ്പ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയിരുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തരമൊരു ഇളവ് നൽകിയതിന് മുഖ്യമന്ത്രി ഗഡ്കരിയെ അഭിനന്ദിക്കുകയും ചെയ്തു. നേരത്തേയുണ്ടായിരുന്ന ചട്ടമനുസരിച്ച് 80 ശതമാനം ഭൂമി ഏറ്റെടുത്തെങ്കിൽ മാത്രമേ ടെൻഡറിംഗ് നടപടികൾ ആരംഭിക്കുമായിരുന്നുള്ളൂ. ഇന്നിപ്പോൾ അതിൽക്കൂടുതൽ ഭൂമി ഏറ്റെടുത്ത സ്ഥലങ്ങളെയും ഒഴിവാക്കിയിരിക്കുന്നു. ദേശീയപാതയ്ക്കു സാധാരണഗതിയിൽ 60 മീറ്റർ വീതിയാണു വേണ്ടതെങ്കിലും കേരളത്തിന് അക്കാര്യത്തിലും ഇളവു ലഭിച്ചിരുന്നു. 45 മീറ്ററിൽ പാത വികസിപ്പിക്കാൻ കേന്ദ്രം സമ്മതിച്ചതു ഭൂമി ഏറ്റെടുക്കുന്നതിൽ കേരളത്തിനുള്ള പ്രത്യേക വിഷമതകൾ പരിഗണിച്ചായിരുന്നു. കേരളത്തിനു പുറമേ ഗോവയ്ക്കു മാത്രമാണ് ഇത്തരമൊരു ഇളവു ലഭിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ഇളവുകളുടെ പ്രയോജനം ഉപയോഗിച്ച് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാൻ കേരളം കാണിച്ച കാലവിളംബവും എടുത്തുപറയേണ്ടതുണ്ട്. 45 മീറ്ററെന്ന പരിധിപോലും സാധ്യമാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായി. സംഘടിത പ്രതിഷേധം മൂലം ചില സ്ഥലങ്ങളിൽ സ്ഥലമെടുപ്പു നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായി.
കേരളംപോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് റോഡ് വികസനത്തിനുവേണ്ടി സ്ഥലമേറ്റെടുക്കുന്പോൾ തുണ്ടുഭൂമികളിൽ കഴിയുന്ന പലരുടെയും ജീവിതായോധനമാർഗവും കിടപ്പാടവുമൊക്കെയാണു നഷ്ടമാവുക. ഇവർക്കു ന്യായമായ നഷ്ടപരിഹാരം നൽകിയും യുക്തമായി പുനരധിവസിപ്പിച്ചും വേണം പദ്ധതി നടപ്പാക്കാൻ. റോഡിന്റെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കാൻ പാടില്ല. പക്ഷേ, അനുദിനം വർധിച്ചുവരുന്ന യാത്രാക്ലേശം ലഘൂകരിക്കാൻ റോഡ് വികസനം അനിവാര്യമാണുതാനും.
ഇതര സംസ്ഥാനങ്ങളിൽ ദേശീയപാത കടന്നുപോകുന്നതു ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയോ കൃഷിയിടങ്ങളും കച്ചവടസ്ഥാപനങ്ങളും വളരെ കുറച്ചു മാത്രമുള്ള സ്ഥലങ്ങളിലൂടെയോ ആണ്. അതുകൊണ്ടുതന്നെ ഭൂമി ഏറ്റെടുക്കൽ അവിടെ കീറാമുട്ടിയാകുന്നില്ല.
നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടായിട്ടും ദേശീയപാതാ വികസനത്തിനുള്ള ഊർജിത ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്പോഴാണ് പാതവികസനത്തിനുള്ള സ്ഥലമെടുപ്പു നിൽത്തിവയ്ക്കാനുള്ള കേന്ദ്ര ഉത്തരവ്. ഉത്തരവു തിരുത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തു നൽകിയിട്ടുണ്ട്. പല ജില്ലകളിലും ഭൂമി ഏറ്റെടുക്കൽ പൂർത്തിയായ ഘട്ടത്തിൽ സ്ഥലമെടുപ്പ് ഇനി നിർത്തിവയ്ക്കാനാവില്ലെന്നു പൊതുമരാമത്ത് മന്ത്രിയും ചൂണ്ടിക്കാട്ടുന്നു. സ്ഥലം ഏറ്റെടുക്കൽ വൈകിയാൽ നഷ്ടപരിഹാരത്തുകയും വർധിക്കും. പദ്ധതിക്കു കൂടുതൽ പണം ചെലവാക്കേണ്ടിവന്നാൽ അതിന്റെ പേരിലും കാലതാമസമുണ്ടാകും.
ഇപ്പോഴത്തെ കേന്ദ്രനിലപാടിനു പിന്നിൽ രാഷ്ട്രീയ പകപോക്കലുള്ളതായി ആരോപണമുയരുന്നു. കേരളത്തെയും കർണാടകത്തെയും മാത്രം രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റിയത് ഈ സംശയം കൂടുതൽ ബലപ്പെടുത്തി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കയച്ച കത്ത് വിവാദമായിട്ടുണ്ട്. നാട്ടുകാരുടെ ഉത്കണ്ഠ കേന്ദ്രമന്ത്രിയെ ധരിപ്പിക്കുക മാത്രമാണു ചെയ്തതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നു. ദേശീയപാതാ വികസനം പോലെ ദീർഘകാല ലക്ഷ്യത്തോടെയുള്ള പദ്ധതി ആരുടെയെങ്കിലും സ്വന്തം പദ്ധതിയായി കാണാതെ കേരളത്തിലെ ജനങ്ങൾക്കുവേണ്ടിയുള്ള പദ്ധതിയായി മാത്രം കണ്ട് അതിനുള്ള തടസങ്ങൾ നീക്കാനും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിക്കേണ്ടത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കേരള നേതാക്കൾ ആർജവം കാട്ടുമെന്നു പ്രത്യാശിക്കാം.
കേന്ദ്ര പദ്ധതികളിലെല്ലാം തഴയൽ, ദേശീയ പാതയിലും അവഗണന
11:47 PM May 06, 2019 | Deepika.com