ജനാധിപത്യത്തിൽ നിയമങ്ങളും ചട്ടങ്ങളുമുള്ളതു പാലിക്കപ്പടാനാണ്. ജനാധിപത്യ വ്യവസ്ഥിതിയെ നിലനിർത്തുന്നതു നിയമങ്ങളുടെ പാലനമാണ്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളും പാലിക്കപ്പെടേണ്ടവതന്നെ. തെരഞ്ഞെടുപ്പു സ്വതന്ത്രവും സുതാര്യവും നീതിയുക്തവുമായിരിക്കണം. തെരഞ്ഞെടുപ്പു പ്രചാരണവും വോട്ടെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം. ഇതു സാധ്യമാക്കാനാണ് ഇന്ത്യയിൽ നിശ്ചിതമായ അധികാരങ്ങളോടെ തെരഞ്ഞെടുപ്പു കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
വിപുലമായ അധികാരങ്ങളാണു കമ്മീഷനുള്ളത്. എന്നാൽ ആദ്യകാലങ്ങളിൽ ഇത് കമ്മീഷൻ അത്രകണ്ടു മനസിലാക്കിയിരുന്നോ എന്നു സംശയമാണ്. എന്നിരുന്നാലും പൊതുവേ സ്വതന്ത്രമായ തെരഞ്ഞെടുപ്പു പ്രക്രിയ ഇവിടെ നിലനിന്നു. ടി.എൻ. ശേഷൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായതോടെയാണു കമ്മീഷന്റെ അധികാരങ്ങളെക്കുറിച്ചു പൊതുസമൂഹത്തിനു കുറച്ചൊക്കെ ബോധ്യമായത്. അതു തെരഞ്ഞെടുപ്പു പ്രക്രിയയെ ശക്തിപ്പെടുത്തുക മാത്രമല്ല, തെരഞ്ഞെടുപ്പുകാലത്തു ജനങ്ങളുടെ സ്വൈരജീവിതം ഭംഗപ്പെടാതെ സൂക്ഷിക്കുകയും ചെയ്തു.
എന്നാൽ, ഇപ്പോൾ തെരഞ്ഞെടുപ്പു കമ്മീഷനുമേൽ സംശയത്തിന്റെ നിഴൽവീഴുന്നുവെന്നത് ആശങ്കയുണർത്തുന്നു. ഭരണകൂടത്തിന്റെ സ്വാധീനം കമ്മീഷന്റെ മേലുള്ളതായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെപ്പോലെ ചിലർ പരസ്യമായി സംശയം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പു കമ്മീഷൻ സംശയങ്ങൾക്കതീതമായിരിക്കണം. എങ്കിൽമാത്രമേ ജനങ്ങൾക്കു ജനാധിപത്യത്തിൽ വിശ്വാസമുണ്ടാവൂ. ഭരിക്കുന്നവരോ രാഷ്ട്രീയപാർട്ടികളോ കമ്മീഷന്റെമേൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചുകൂടാ. കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതിൽ ഭരണനേതൃത്വത്തിനു നിർണായകപങ്കുണ്ടെങ്കിലും ഭരണഘടനാസ്ഥാപനങ്ങൾക്ക് അവയെ നിയമിക്കുന്നവരോടല്ല, ഭരണഘടനയോടും ജനങ്ങളോടുമായിരിക്കണം പ്രതിബദ്ധത. ആ പ്രതിബദ്ധത സംശയത്തിന്റെ നിഴലിൽ ആകാൻ പാടില്ലാത്തതാണ്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ പ്രമുഖ നേതാക്കൾക്കെതിരേ പരാതി ഉയർന്നിരിക്കുകയാണ്. ചട്ടലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ മുന്പാകെ പരാതി വന്നിട്ടുണ്ട്. സൈന്യത്തിന്റെ നേട്ടങ്ങളുടെ പേരിൽ തുടർച്ചയായി അവകാശവാദങ്ങൾ നടത്തുന്നതിനെക്കുറിച്ചു മോദിയുടെയും അമിത്ഷായുടെയും പേരിൽ പരാതിയുണ്ട്.
തെരഞ്ഞടുപ്പു പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്നലെ സുപ്രീംകോടതി മുന്പാകെ മാപ്പപേക്ഷിക്കേണ്ടിവന്നു. "ചൗക്കിദാർ ചോർ ഹേ' എന്നു സുപ്രീംകോടതി പരാമർശിച്ചെന്ന രാഹുലിന്റെ പ്രസ്താവനയാണു പുലിവാലായത്. നീതി ആയോഗിലെ ഒരു ഉദ്യോഗസ്ഥ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സഹായിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങൾ വളരെ വ്യക്തമായും കൃത്യമായും നിർദേശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ചെറുതും വലുതുമായ ധാരാളം ലംഘനങ്ങൾ നടക്കുന്നു. എല്ലാറ്റിനുമെതിരേ പരാതിയുണ്ടാകുന്നില്ലെന്നുമാത്രം. അഥവാ പരാതി ഉണ്ടെങ്കിൽത്തന്നെ നടപടികളെക്കുറിച്ചു വ്യത്യസ്താഭിപ്രായങ്ങൾ ഉയരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കടുത്ത വിമർശനമാണ് ഇത്തവണ കേരളത്തിലുണ്ടായത്. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർക്കെതിരേ ബിജെപി സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന സെക്രട്ടറിയും പരസ്യ പ്രസ്താവന നടത്തി. തങ്ങൾക്കു ഹിതകരമല്ലാത്ത തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ രാഷ്ട്രീയക്കാർ ശബ്ദമുയർത്തിയെന്നുവരാം. അവർ ശബ്ദമുയർത്തിയാലും ഭീഷണിപ്പെടുത്തിയാലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ഓരോ തീരുമാനത്തിലും തികഞ്ഞ നിഷ്പക്ഷതയും നടപടിയിൽ സുതാര്യതയും പാലിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു ചുമതലയുള്ള ചില ജില്ലാ കളക്ടർമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പല പ്രസ്താവനകളും ഈ തെരഞ്ഞെടുപ്പുകാലത്തുണ്ടായി.
സർക്കാർ ജീവനക്കാർ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളുടെ ഭാഗമാകാൻ പാടില്ലെന്നു വ്യക്തമായി നിർദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചില ബൂത്തുകളിൽ ചട്ടങ്ങൾ മറന്ന് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ ഇടപെടൽ നാം ഈ ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ കണ്ടു. പോലീസ് അസോസിയേഷൻ അംഗങ്ങളുടെ വോട്ടിംഗിൽ രാഷ്ട്രീയമായ ഇടപെടൽ നടന്നതായും ആരോപണമുണ്ട്. സർവീസ് ചട്ടങ്ങൾ ലംഘിച്ചു സർവകലാശാലാ ജീവനക്കാർ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും പരാതിയുയർന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സ്ഥാനാർഥികളെയും കക്ഷിനേതാക്കളെയും വിമർശിക്കാൻ പാടില്ലെന്ന ചട്ടം എത്ര നഗ്നമായി ലംഘിക്കപ്പെട്ടുവെന്നു കേരളത്തിൽത്തന്നെ നാം കണ്ടു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരേ എൽഡിഎഫ് കൺവീനർ നടത്തിയ പരാമർശം ഇത്തരത്തിലുള്ളതായിരുന്നു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി തയാറാക്കിയ ഡോക്യുമെന്ററിയിലെ ചില സംഭാഷണങ്ങളെക്കുറിച്ചും പരാതിയുണ്ട്.
തെരഞ്ഞെടുപ്പു കാലത്തു സർക്കാർ ഉദ്യോഗസ്ഥർ തികഞ്ഞ നിഷ്പക്ഷത പാലിക്കാൻ ബാധ്യസ്ഥരാണ്. പക്ഷേ, പ്രകടമായിത്തന്നെ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്ന എത്രയോ സർക്കാർ ഉദ്യോഗസ്ഥരുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുമുണ്ട് ഇത്തരം ആരോപണങ്ങൾ.
ചുഴലിക്കാറ്റു ഭീഷണിമൂലം കടലിൽ മത്സ്യബന്ധനത്തിനുപോകാൻ സാധിക്കാത്ത മത്സ്യത്തൊഴിലാളികൾക്കു സൗജന്യ റേഷൻ നൽകാനും പാവപ്പെട്ട കർഷകർക്കുവേണ്ടി കാർഷികവായ്പാ മോറട്ടോറിയം പ്രഖ്യാപിക്കാനും സർക്കാരിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേകാനുമതിക്കുവേണ്ടി കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ഇത്തരം കാര്യങ്ങളിൽ സർക്കാർ നടപടിക്രമങ്ങൾ വേണ്ടസമയത്തു പൂർത്തിയാക്കിയില്ലെന്നതു മറ്റൊരു വസ്തുത. നിയമങ്ങളും ചട്ടങ്ങളും അവയുടെ അന്തഃസത്ത ഉൾക്കൊണ്ടു പാലിക്കാൻ എല്ലാവർക്കും കടമയുണ്ട്.
തെരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിക്കാനുള്ളവതന്നെ
11:45 PM Apr 30, 2019 | Deepika.com