എന്നും മനുഷ്യരോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹം യേശുക്രിസ്തു ഏറ്റവും ശക്തമായി പ്രകടിപ്പിക്കുകയും തന്റെ ശരീരം എക്കാലത്തെയും മനുഷ്യർക്കായി വിഭജിക്കുകയും ചെയ്ത പെസഹാ രാത്രിയുടെ സ്മരണ ഇന്നു ക്രൈസ്തവലോകം ആചരിക്കുകയാണ്. ഇതു സ്നേഹത്തിന്റെ സ്മരണയാണ്, പങ്കുവയ്ക്കലിന്റെ സ്മരണയാണ്, കാരുണ്യത്തിന്റെ സ്മരണയാണ്.
പെസഹാദിനത്തിലെ ദിവ്യകാരുണ്യസ്ഥാപനവും കാൽകഴുകൽ ശൂശ്രൂഷയും യേശുമാർഗത്തിന്റെ ലോകാവസാനംവരെയുള്ള അടയാളപ്പെടുത്തലായി. യേശുവിന്റെ കാൽകഴുകൽ ശുശ്രൂഷ ലോകത്തിനു വലിയൊരു പാഠമാണ്. മറ്റുള്ളവരുടെ മുന്നിൽ നാം എത്രമാത്രം താഴണമെന്നും ചെറുതാകണമെന്നും അവിടുന്നു കാട്ടിത്തന്നു.
എളിമപ്പെടാൻ ഇന്ന് എല്ലാവർക്കും മടിയാണ്. തന്റേത് എന്ന ചിന്ത മനുഷ്യനെ ഭരിക്കുന്നു. എല്ലാം തന്റേതാക്കാൻ ആഗ്രഹിക്കുന്നു. എന്റെ മതം, എന്റെ ആശയങ്ങൾ, എന്റെ കുടുംബം എന്നിവയ്ക്കുവേണ്ടി മറ്റെല്ലാത്തിനെയും തള്ളിപ്പറയുന്നു. വിഭാഗീയചിന്തകൾ കത്തിയാളുന്ന ലോകമാണ് ഇന്നത്തേത്. മറ്റുള്ളവരുടെ മുന്നിൽ കുനിയുക, മറ്റുള്ളവരുടെ പാദക്ഷാളനം ചെയ്യുക- അതു മിക്കവർക്കും ചിന്തിക്കാൻ പോലുമാവില്ല. താൻ മറ്റുള്ളവരേക്കാൾ- കുറഞ്ഞപക്ഷം മറ്റു ചിലരേക്കാൾ- വലിയവനാണെന്നും മേന്മയുള്ളവനാണെന്നും ഓരോരുത്തരും ഭാവിക്കുന്നു.
വിഭാഗീയത മതഭ്രാന്തിന്റെ ലക്ഷണങ്ങളോടെ ആടിത്തിമിർക്കുകയാണ്. സഹിഷ്ണുത എന്ന മാനസികാവസ്ഥ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തന്നെപ്പോലെ ജീവിക്കാനും തലയുയർത്തിപ്പിടിക്കാനുമുള്ള അവകാശം മറ്റുള്ളവർക്കുമുണ്ടെന്ന അടിസ്ഥാന നീതിപോലും ആളുകൾ മറക്കുന്നു. തന്റെ കാഴ്ചപ്പാടു മാത്രമാണു ശരിയെന്നും സത്യമെന്നും കരുതുന്നവർ മറ്റു കാഴ്ചപ്പാടുകളോടു തികഞ്ഞ അസഹിഷ്ണുത പുലർത്തുന്നു. ഈ ചിന്താഗതിയാണു ലോകത്തിന്റെ ഒട്ടുമിക്ക അസ്വസ്ഥതകളുടെയും അടിസ്ഥാനം.
എളിയവനായുള്ള അഭിനയം നിരർഥകമാണ്. കാര്യം കാണുന്നതിനുവേണ്ടിയുള്ള എളിമയും നന്മയല്ല. എളിയവനെന്ന ബോധം മനസിൽ ഉറച്ചുനിൽക്കുകയാണു വേണ്ടത്. ആരും നമ്മേക്കാൾ താഴ്ന്നവരല്ല. മറ്റുള്ളവരുടെ വികാരങ്ങളോട് അനുരൂപപ്പെടാൻ കഴിയുന്പോഴാണു നമ്മിൽ നന്മയുണ്ടാകുന്നത്. എളിമ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും വഴിഞ്ഞൊഴുകലാകണം.
പെസഹാദിനത്തിൽ തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്ന യൂദാസിന്റെയും പാദങ്ങൾ യേശു കഴുകി. നന്മയുള്ളവരുടേതു മാത്രമല്ല, തിന്മ നിറഞ്ഞവന്റെയും കാൽ കഴുകിക്കൊണ്ട് യേശു സ്വയം ഏറ്റവും താഴ്ത്തി. അതു തന്റെ ശിഷ്യർക്കും ലോകത്തിനും യേശു നൽകിയ മഹത്തായ പാഠം.
വത്തിക്കാനിൽ കഴിഞ്ഞ ദിവസം ദക്ഷിണ സുഡാനിൽനിന്നെത്തിയ നേതാക്കളുടെ മുന്നിൽ ഫ്രാൻസിസ് മാർപാപ്പ താണുവീണ് അവരുടെ പാദങ്ങൾ ചുംബിച്ചു. യുദ്ധം കശക്കിയെറിഞ്ഞ ഒരു ജനതയുടെ മുന്നിൽ താണുകൊണ്ട് അവരുടെ വേദനകൾ ഉൾക്കൊള്ളുകയായിരുന്നു മാർപാപ്പ. നേതാക്കളെ അദ്ഭുതസ്തബ്ധരാക്കിയ ആ പാദചുംബനത്തിന് ആയിരം സമാധാനാഭ്യർഥനകളേക്കാൾ വിലയുണ്ട്. സുഡാനിൽ ഗോത്രവർഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ അഞ്ചുലക്ഷത്തോളം പേർക്കാണു ജീവനാശം സംഭവിച്ചത്. പകയുടെ തത്ത്വശാസ്ത്രങ്ങളെയും വികാരത്തെയും നിരാകരിക്കുന്നതായിരുന്നു മാർപാപ്പയുടെ പാദചുംബനം.
സ്നേഹത്തിന്റെ, എളിമയുടെ, കാരുണ്യത്തിന്റെ അരുവികൾ സുവിശേഷത്തിൽനിന്ന് ഉദ്ഭവിക്കുന്നു. സുവിശേഷ മൂല്യങ്ങളാണു ഫ്രാൻസിസ് മാർപാപ്പയെക്കൊണ്ടു സുഡാൻ നേതാക്കളുടെ പാദം ചുംബിപ്പിച്ചത്. കോൽക്കത്തയിലെ തെരുവുകളിൽ പുഴുവരിച്ചു കിടന്നവരെ കോരിയെടുക്കാൻ മദർ തെരേസയുടെ കരങ്ങൾക്കു കരുത്തു പകർന്നതും സുവിശേഷമൂല്യങ്ങൾ തന്നെ. വെറും വൈകാരികതയല്ല, ഇത്തരം സ്നേഹപ്രകടനങ്ങൾക്കും എളിമപ്പെടലുകൾക്കും പിന്നിലുള്ളത്. അതിനൊരു ആത്മീയതലം കൂടിയുണ്ട്. ആത്മശുദ്ധിയുള്ളവർക്കേ ഇത്തരം പ്രവൃത്തികൾ ചെയ്യാനാവൂ.
പെസഹാ രഹസ്യങ്ങൾ ഉൾക്കൊള്ളുന്നവർക്കു വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തിലൂടെ യേശു ചെയ്ത അവർണനീയ ദാനത്തിന്റെ അവാച്യമായ ആനന്ദം ലഭ്യമാകുന്നു. കൂദാശകളും പൗരോഹിത്യവും തെറ്റിദ്ധരിക്കപ്പെടുകയും ഏറെ വിമർശിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് പൗരോഹിത്യശുശ്രൂഷയുടെയും വിശുദ്ധ കൂദാശകളുടെയും പ്രസക്തിയെക്കുറിച്ചുള്ള വിചിന്തനത്തിനു വലിയ പ്രാധാന്യമുണ്ട്. ക്രൈസ്തവർക്കു പരിപാവനമായ കൂദാശകൾ പൊതുവേദികളിൽ വലിച്ചുകീറപ്പെടുന്നു. സമർപ്പിത ജീവിതങ്ങളെ ധാരാളംപേർ ദുരാരോപണങ്ങളാൽ അപഹാസ്യമാക്കുന്നു. അതിനോടൊന്നും ക്രൈസ്തവർ അതേ രീതിയിലോ, മറ്റു ചിലർ ചെയ്യുന്നതുപോലെ അക്രമാസക്തമായോ പ്രതികരിക്കുന്നില്ലെന്നതു ബലഹീനതയായി പലരും കാണുന്നുണ്ടാവാം. ശാന്തമായ പ്രതികരണമേ ക്രൈസ്തവനിൽനിന്നുണ്ടാകൂ.
സമർപ്പിതർക്ക് ആത്മപരിശോധനയ്ക്കുള്ള സന്ദർഭം കൂടിയാകട്ടെ ഈ പെസഹാദിനം. ആന്തരികമായ ശുദ്ധീകരണം എല്ലാവർക്കും ആവശ്യമാണ്;സമർപ്പിതർക്കു പ്രത്യേകിച്ചും. രമ്യപ്പെടൽ ഈ കാലഘട്ടത്തിൽ പ്രത്യേകം പ്രാധാന്യമുള്ളതാണ്. രമ്യത സൗഖ്യം നല്കും. കുറവുകൾ ഏറ്റുപറയുന്നവർക്കാണ് ആശ്വാസവും സൗഖ്യവും ലഭിക്കുന്നത്. മനസിൽ ഇരുൾ നിറച്ചിരിക്കുന്നവർക്കു വെളിച്ചത്തെ ഭയമായിരിക്കും. ഇരുട്ടിൽനിന്നു മനസിനെ മോചിപ്പിക്കുന്പോഴാണ് യഥാർഥ ശാന്തിയും സമാധാനവും കൈവരുക.
വിശുദ്ധ കുർബാനയും പൗരോഹിത്യവും യേശുദൗത്യത്തിന്റെ തുടർച്ചയാണ്. പങ്കുവയ്ക്കലും ശുശ്രൂഷയുമാണവിടെയുള്ളത്. സമൂഹം അതിന്റെ സദ്ഫലം അനുഭവിക്കുന്നു. സ്വാർഥതയില്ലാത്തിടത്തേ പങ്കുവയ്ക്കലുണ്ടാവൂ. കാരുണ്യമുള്ളിടത്തേ ശുശ്രൂഷയുണ്ടാവൂ.
കാരുണ്യത്തിന്റെ പാഠങ്ങൾ തന്റെ പീഡാനുഭവ യാത്രയിലും യേശു നൽകി. തന്റെ പീഡകൾ കണ്ടു വാവിട്ടു കരയുന്ന സ്ത്രീകളെ ആശ്വസിപ്പിക്കുകയാണു യേശു ചെയ്തത്.കുരിശിൽ കിടക്കുന്പോഴും നല്ല കള്ളനു പറുദീസ വാഗ്ദാനം ചെയ്തു. കരുണയർഹിക്കുന്നവരാണ് എല്ലാവരും. നമ്മുടെ സ്നേഹത്തിനും കാരുണ്യത്തിനുംവേണ്ടി ഉറ്റുനോക്കുന്നവരും ഉണ്ട്. നമ്മുടെ ഒരു സഹായത്തിന്, ആശ്ലേഷത്തിന്, നല്ല വാക്കിന് കാത്തിരിക്കുന്നവർ.
ശരീരം മുഴുവൻ മുഴകൾ വരുന്ന അപൂർവരോഗമായ ന്യൂറോ ഫിബ്രോമാറ്റോസിസ് ബാധിച്ച വിനിഷിയോ റിവ എന്ന അന്പത്തിമൂന്നുകാരനെ അടുത്തുവരുത്തി ഫ്രാൻസിസ് മാർപാപ്പ ആശ്ലേഷിച്ചപ്പോൾ അവിടെ സുവിശേഷത്തിന്റെ പനിനീർപ്പൂക്കളാണു വിരിഞ്ഞത്. താനൊരു നിരീശ്വരവാദിയാണെങ്കിലും ആ ആശ്ലേഷനിമിഷത്തിൽ സ്നേഹത്തിന്റെ അവാച്യമായ അനുഭൂതി താൻ അറിഞ്ഞുവെന്ന് വിനിഷിയോ പറഞ്ഞു. അതാണു കരുണാർദ്രമായ സ്നേഹത്തിന്റെ കരുത്ത്. അത് ഹൃദയത്തിലേക്കു കിനിഞ്ഞിറങ്ങും. പെസഹാ നൽകുന്ന എളിമയുടെ സന്ദേശത്തിൽ സ്നേഹമുണ്ട്, കാരുണ്യമുണ്ട്.
താഴ്മയുടെയും ശുശ്രൂഷയുടെയും പാഠം; സ്വയംസമർപ്പണത്തിന്റെയും
12:41 AM Apr 18, 2019 | Deepika.com