കൊളോണിയൽ ഭരണത്തിനെതിരേയുള്ള ജനകീയ പ്രതിഷേധത്തെ തച്ചുതകർക്കാൻ നടത്തിയ അതിക്രൂരമായ നടപടിയുടെ നൂറാം വാർഷിക ദിനമാണിന്ന്. ഇന്ത്യാ ചരിത്രത്തിലെ കറുത്തദിനം- ജാലിയൻവാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ 13നാണ് അമൃത്സറിലെ ജാലിയൻവാലാബാഗിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നിരപരാധികളും നിരായുധരുമായ ജനക്കൂട്ടത്തിനു നേർക്ക് ബ്രിട്ടീഷ് പട്ടാളം നിറയൊഴിച്ചത്. ഈ ക്രൂരതയ്ക്ക് ഉത്തരവിട്ട ജനറൽ ഡയർ എന്ന ബ്രിട്ടീഷ് പട്ടാള ഓഫീസർ ചരിത്രത്തിലെ ഏറ്റവും ക്രൂരനായൊരു കഥാപാത്രമായി കണക്കാക്കപ്പെടുന്നു. മരണസംഖ്യ 379 എന്നാണ് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ, അഞ്ഞൂറിലേറെപ്പേർ തൽഷണം മരിച്ചുവെന്നും ഗുരുതരമായി പരിക്കേറ്റ നൂറുകണക്കിന് ആളുകൾക്ക് പിന്നീട് ജീവഹാനി ഉണ്ടായെന്നുമാണ് കണക്കാക്കുന്നത്.
ബ്രിട്ടീഷ് കിരാത ഭരണത്തിന്റെ നാളുകളായിരുന്നു അത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുവേണ്ടി നിരവധി ഇന്ത്യക്കാർ ജീവൻ നഷ്ടപ്പെടുത്തി. എന്നിട്ടും യുദ്ധാനന്തരം ഇന്ത്യക്കാരെ കൂടുതൽ ദ്രോഹിക്കാനുള്ള ശ്രമമായിരുന്നു അവരുടേത്. പട്ടിണിയും പരിവട്ടവും രാജ്യത്തെ ഗ്രസിച്ചിരുന്നു. ജനങ്ങളെ കൂടുതൽ പീഡിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു കൊളോണിയൽ ഭരണകൂടം. റൗലറ്റ് ആക്ടിലൂടെ വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനുമുള്ള അധികാരം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കി.
1919 ഏപ്രിൽ ആറിനു ഗാന്ധിജി ആഹ്വാനം ചെയ്ത ദേശീയ ഹർത്താലിന് വൻ ജനപിന്തുണയാണു ലഭിച്ചത്. എപ്രിൽ ഒന്പതിനു രാമനവമി ദിനത്തിൽ അമൃത്സറിൽ നടന്ന ഉത്സവാഘോഷങ്ങളിൽ ഹിന്ദുക്കളോടൊപ്പം മുസ്ലിംകളും സിക്കുകാരും മറ്റു മതസ്ഥരും സജീവമായി പങ്കെടുത്തു. ഈ സാമുദായിക ഐക്യം അന്നത്തെ പഞ്ചാബ് ഗവർണർ മൈക്കിൾ ഒ ഡയറിനെ അസ്വസ്ഥനാക്കി. ഈ പോക്ക് കൊളോണിയൽ ഭരണകൂടത്തിനു വൻ ഭീഷണിയാകുമെന്ന് മനസിലാക്കിയ ഗവർണർ നേതാക്കളിൽ ചിലരെ നാടുകടത്തി. പ്രതിഷേധവുമായെത്തിയ നാട്ടുകാർക്കു നേരേ വെടിവയ്പുണ്ടായി. എപ്രിൽ 13ന് ജാലിയൻവാലാബാഗിലെ മൈതാനത്ത് ജനസഹസ്രങ്ങൾ ഒരുമിച്ചുകൂടി. അതിൽ യുവാക്കളും വൃദ്ധരും കൈക്കുഞ്ഞുങ്ങളെ വഹിക്കുന്ന അമ്മമാരും ഒക്കെയുണ്ടായിരുന്നു. അന്നു വൈശാഖിദിനമായിരുന്നു. സിക്കുകാരുടെ പ്രധാന ഉത്സവങ്ങളിലൊന്ന്. അമൃത്സറിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷുകാർ അതു സാധാരണ ജനങ്ങളെ അറിയിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും ചെയ്തിരുന്നില്ല. ഇതുതന്നെയാവട്ടെ നല്ലൊരു ആഘാതം നൽകാനുള്ള സമയം എന്നു ബ്രിട്ടീഷുകാർ കരുതി. ഇടുങ്ങിയ വഴികളായിരുന്നു മൈതാനത്തേക്കുണ്ടായിരുന്നത്. ജനം പുറത്തേക്കുപോകുന്നതു തടഞ്ഞുകൊണ്ട് ഡയറും പട്ടാളവും നിലയുറപ്പിച്ചു. പ്രാദേശിക നേതാക്കൾ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ യാതൊരു പ്രകോപനവും കൂടാതെ ജനറൽ ഡയർ പട്ടാളത്തിനു വെടിവയ്ക്കാനുള്ള ഉത്തരവ് നൽകി. ചിതറിയോടാൻപോലുമാകാതെ ജനം വെടിയേറ്റുവീണു.
കോളനിഭരണത്തിനെതിരേയുള്ള യാതൊരു പ്രതിഷേധത്തെയും ഉൾക്കൊള്ളാനാവാത്ത ഭരണാധികാരികളും അവരുടെ ആജ്ഞ ശിരസാവഹിക്കുന്ന ക്രൂരരായ സൈനികമേധാവികളും നടത്തിയ നരനായാട്ട് ഇന്ത്യയൊട്ടാകെ വലിയ പ്രതിഷേധമാണുയർത്തിയത്. മഹാത്മാഗാന്ധിയെ അഞ്ചുമാസക്കാലത്തേക്ക് അവിടേക്കു പ്രവേശിപ്പിക്കുകപോലുമുണ്ടായില്ല. പ്രതിഷേധസൂചകമായി മഹാകവി രവീന്ദ്രനാഥ ടാഗോറും ശാസ്ത്രജ്ഞൻ ജഗദീഷ് ചന്ദ്രബോസും തങ്ങൾക്കു കിട്ടിയ സർ ബഹുമതികൾ തിരിച്ചുനൽകി. കൂട്ടക്കൊലയ്ക്കു ശേഷവും കുറേക്കാലം പട്ടാളത്തിന്റെ തേർവാഴ്ചയായിരുന്നു. പഞ്ചാബ് പ്രവിശ്യയിൽ പട്ടാളഭരണം പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ മുട്ടിലിഴയിച്ചും ഉത്തരവ്, പൊതുസ്ഥലത്തു ചാട്ടവാറടിച്ചുകൊണ്ടുമുള്ള ഭീകര മർദനമുറകൾ തുടർന്നു. ഇതു സംബന്ധിച്ച വാർത്തകളൊന്നും പ്രചരിക്കാതിരിക്കാൽ കർശന സെൻസർഷിപ്പും ഏർപ്പെടുത്തി. ഹണ്ടർ കമ്മീഷനെ വച്ചു ബ്രിട്ടൻ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും അതൊരു പ്രഹസനമായിരുന്നു.
ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരേ ശബ്ദമുയർത്തുന്നവരോടു യാതൊരു കരുണയും കാട്ടില്ലെന്ന സന്ദേശമാണ് ഈ കുരുതിയിലൂടെ അവർ നൽകിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വം പിടിമുറുക്കാനുറച്ചിരിക്കുകയാണെന്നു ബോധ്യമായ നേതാക്കൾ സാമ്രാജ്വത്വ വിരുദ്ധ പ്രക്ഷോഭം ഊർജിതമാക്കാൻ തീരുമാനിച്ചതും ഈ സാഹചര്യത്തിലാണ്.
ജാലിയൻവാലാബാഗ് കൂട്ടക്കുരുതി ഒരു നൂറ്റാണ്ടു പിന്നിടുന്പോൾ പേരിനൊരു ഖേദപ്രകടനം ബ്രിട്ടൻ നടത്തിയിട്ടുണ്ട്. ആത്മാർഥമായൊരു മാപ്പപേക്ഷയ്ക്ക് ബ്രിട്ടൻ ഇനിയും തയാറായിട്ടില്ല. ഇന്ത്യക്കാർ മാത്രമല്ല, ബ്രിട്ടനിലെ നിരവധി പാർലമെന്റ് അംഗങ്ങളും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. സംഭവത്തിലും അതുണ്ടാക്കിയ വേദനയിലും ഖേദിക്കുന്നുവെന്നു ചുരുക്കം വാക്കുകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ ഖേദപ്രകടനം ഒതുക്കി. ഖേദപ്രകടനത്തിൽ മുന്പു ചർച്ചിൽ കാണിച്ച ആത്മാർഥത പോലുമില്ലെന്നു വിലയിരുത്തുന്നവരുമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റന്റ് ചർച്ചിൽ, ഡയറിന്റെ നടപടിയെ ജനപ്രതിനിധിസഭയിൽ നിശിതമായി വിമർശിച്ചിരുന്നു. സ്വകാര്യ സംഭാഷണത്തിൽ മനുഷ്യക്കുരുതിയെന്നാണു ചർച്ചിൽ ഇതിനെ വിശേഷിപ്പിച്ചത്. ജനറൽ ഡയറിനെ മാത്രം കരുവാക്കി ബ്രിട്ടീഷ് മാന്യത ഉയർത്തിക്കാട്ടാൻ ചർച്ചിൽ നടത്തിയ ശ്രമമായും ഇതിനെ കണക്കാക്കുന്നവരുണ്ട്. ആറു വർഷം മുന്പ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ ചർച്ചിലിന്റെ വാക്കുകൾ തന്നെ കടമെടുത്ത് ജാലിയൻവാലാബാഗ് കൂട്ടക്കുരുതിയെ അപലപിച്ചിരുന്നു. ബ്രിട്ടന് ആഴത്തിൽ നാണക്കേടുണ്ടാക്കിയ സംഭവം എന്നാണ് കാമറോൺ അന്നു പറഞ്ഞത്. അസ്വസ്ഥത ഉളവാക്കിയ സംഭവം എന്ന് എലിസബത്ത് രാജ്ഞിയും ഒരിക്കൽ ഇതേക്കുറിച്ചു പരാമർശിച്ചിരുന്നു.
രാജ്യം കൊള്ളയടിച്ച കൊളോണിയൽ ഭരണത്തിൽനിന്നും പുറത്തുവന്ന നമുക്ക് രാഷ്ട്ര പുനർനിർമാണത്തിൽ വലിയ കുതിപ്പു നടത്താനായി. സ്വതന്ത്ര ഭാരതത്തിന്റെ ശില്പികൾക്ക് ഇക്കാര്യത്തിൽ നിർണായക സംഭാവന നൽകാൻ കഴിഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ ആ കുതിപ്പിനു കിതപ്പുണ്ടായെങ്കിലും പൊരുതി നേടിയ സ്വാതന്ത്ര്യം നാം ഇപ്പോഴും ജനാധിപത്യത്തിന്റെ സുവർണതാലത്തിൽ സംരക്ഷിക്കുന്നു. ഏഴു പതിറ്റാണ്ടു പിന്നിട്ട ഈ ലോകവിസ്മയം വീണ്ടുമൊരിക്കൽക്കൂടി ജനവിധിയിലൂടെ പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ ജനത വിധിയെഴുതട്ടെ. കൂടുതൽ കരുതലോടെ ജനാധിപത്യം സംരക്ഷിക്കപ്പെടട്ടെ. ജാലിയൻവാലാബാഗിലേതുപോലുള്ള പോരാട്ടങ്ങളിലെ ധീരരക്തസാക്ഷികൾ അതിനു നമുക്കു പ്രചോദനമാകും.
കൊളോണിയൽ ക്രൂരതയുടെ നൂറു സംവത്സരങ്ങൾ
12:22 AM Apr 13, 2019 | Deepika.com