വഴിയിൽ കൊഴിഞ്ഞുവീഴാനുള്ളതാണോ നമ്മുടെ യുവത്വം. അമിതവേഗവും അശ്രദ്ധയും വരുത്തിവയ്ക്കുന്ന വാഹനാപകടങ്ങളിൽ ജീവൻ പൊലിയുന്നതേറെയും യുവാക്കളുടേതാണ്. അവരുടെ അശ്രദ്ധ നിരപരാധികളായ മറ്റനേകരുടെയും ജീവനെടുക്കുന്നു. പാലാ-തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ കഴിഞ്ഞദിവസമുണ്ടായ കാറപകടത്തിൽ അഞ്ചു യുവാക്കളാണു മരിച്ചത്.
റോഡുകളുടെ ശോച്യാവസ്ഥയാണു മുന്പൊക്കെ അപകടങ്ങൾക്കു മൂലകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാലിപ്പോൾ സ്ഥിതി മാറി. പല റോഡുകളും മികച്ച നിലവാരത്തിലായി. അപ്പോഴിതാ അപകടങ്ങൾ തുടർക്കഥയാകുന്നു. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാത മധ്യകേരളത്തിലെ ദുരന്തപാതയായി മാറിയിരിക്കുന്നു. മൂവാറ്റുപുഴ മുതൽ പൊൻകുന്നം വരെ നിർമാണം പൂർത്തിയായ സ്ഥലങ്ങളിലാണിപ്പോൾ അപകടം കൂടുതലും. വളവുകൾ നിവർത്തി റോഡ് വീതി കൂട്ടിയപ്പോഴത്തെ സ്ഥിതിയാണിത്. അധുനിക സാങ്കേതികവിദ്യയുപയോഗിച്ചു നിർമിച്ച ഈ പാത അഞ്ചു വർഷം പിന്നിടുന്പോൾ വിവിധ സ്ഥലങ്ങളിലായി എഴുപതിലേറെപ്പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്. റോഡ് മികച്ചതാണെങ്കിലും മുന്നറിയിപ്പു വിളക്കുകളുടെയും ബോർഡുകളുടെ അഭാവവും റോഡ് നിർമാണത്തിലെ മറ്റു ചില അശാസ്ത്രീയതകളും അപകടകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊൻകുന്നം മുതൽ പൈക വരെയുള്ള പ്രദേശത്തെ നിർമാണത്തിലെ ചില തകരാറുകൾ നാറ്റ്പാക് കണ്ടെത്തിയിരുന്നു.
കെഎസ്ടിപി ഏറ്റെടുത്തു നിർമിച്ച അങ്കമാലി- തിരുവനന്തപുരം സംസ്ഥാന പാതയിലും തൃശൂർ-പാലക്കാട് ദേശീയ പാതയിലുമൊക്കെ ഇത്തരം പ്രശ്നങ്ങളുണ്ട്. നല്ല റോഡുകൾ വന്നപ്പോൾ വാഹനമോടിക്കുന്നവർക്ക്, വിശിഷ്യ, യുവാക്കൾക്ക് ആവേശവും കൂടിയിട്ടുണ്ട്. ജീവിതത്തിന്റെ ഇന്നിംഗ്സ് അപൂർണമായി അവസാനിപ്പിക്കാൻ പക്വതയില്ലാത്ത ആവേശം അവരെ പ്രേരിപ്പിക്കുന്നു. റോഡ് നിയമങ്ങളെ നോക്കുകുത്തിയാക്കുന്നു. ചെറുപ്പക്കാർ ഉൾപ്പെടുന്ന എല്ലാ അപകടങ്ങളും അവരുടെ അശ്രദ്ധയോ അമിതവേഗത്തിലുള്ള വാഹനമോടിക്കലോ കൊണ്ടാണെന്നു പറയാനാവില്ല. ടിപ്പർ ലോറികളും വലിയ ഭാരവണ്ടികളും ചെറുവാഹനങ്ങളെ മറികടക്കുന്നതിനിടയിൽ എത്രയോ അപകടങ്ങളാണുണ്ടാകുന്നത്. വളരെ സൂക്ഷിച്ചു വാഹനമോടിക്കുന്നവരും പാതയോരം ചേർന്നു പോകുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്.
അമിതവേഗത്തിൽ പാഞ്ഞ കാർ റോഡിലൂടെ നടന്നുപോവുകയായിരുന്ന അമ്മയുടെയും രണ്ടു പെൺമക്കളുടെയും ദാരുണാന്ത്യത്തിനിടയാക്കിയ സംഭവം നടന്നത് ഏറ്റുമാനൂർ- മണർകാട് ബൈപാസ് റോഡിൽ കഴിഞ്ഞ മാസം ആദ്യവാരമായിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തു വാഹനാപകടങ്ങളിൽ 4,303 പേരാണു മരിച്ചത്.
വാഹനങ്ങളുടെ വേഗപരിധി പരിശോധിക്കാൻ പലേടത്തും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വേഗപരിധി ലംഘിച്ച 4,54,567 കേസുകളാണ് കഴിഞ്ഞ വർഷം മാത്രം ഈ കാമറകൾ കണ്ടെത്തിയത്. ആറരക്കോടി രൂപയോളം പിഴയായി ഖജനാവിലേക്കു ലഭിച്ചു. ഒരു ദിവസം തന്നെ ഒന്നിൽക്കൂടുതൽ തവണ വേഗപരിധി ലംഘിച്ച വാഹനങ്ങളുണ്ട്. ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 47,637 പേരുടെ ഡ്രൈവിംഗ് ലൈസൻസാണു സസ്പെൻഡ് ചെയ്യപ്പെട്ടത്. വാഹനമോടിക്കുന്നതിനുള്ള ലൈസൻസ് എടുക്കാനുള്ള പ്രായപരിധിയെത്തുംമുന്പേ കുട്ടികൾക്കു വാഹനമോടിക്കാൻ കൊടുക്കുന്ന മാതാപിതാക്കൾക്ക് പോലീസ് കർശന മുന്നറിയിപ്പു നൽകിയിരുന്നു. മാതാപിതാക്കൾ അറിയാതെയും കുട്ടികൾ ഇപ്രകാരം വാഹനമോടിക്കാറുണ്ട്. കുട്ടികളുടെ നിയമലംഘനത്തിന് മാതാപിതാക്കൾക്കെതിരേ കേസെടുക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
അടിസ്ഥാന ട്രാഫിക് മര്യാദകളെങ്കിലും പാലിച്ചിരുന്നെങ്കിൽ എത്രയോ അപകടങ്ങൾ ഒഴിവാക്കാമായിരുന്നു. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാതിരിക്കുക, റോഡ് മുറിച്ചുകടക്കുന്പോൾ ജാഗ്രത പാലിക്കുക എന്നീ കാര്യങ്ങളെങ്കിലും ചെയ്യാൻ ശ്രദ്ധിക്കണം. ജീവൻ വിലപ്പെട്ടതാണ്. ഒരു നിമിഷത്തിന്റെ അശ്രദ്ധ മതി അതു തട്ടിത്തകരാൻ.
എൺപതു ശതമാനം അപകടങ്ങളും വാഹനമോടിക്കുന്നവരുടെ അശ്രദ്ധകൊണ്ടുണ്ടാണുണ്ടാകുന്നതെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കാൽനടക്കാരും സൈക്കിൾ യാത്രക്കാരും റോഡിൽ അലയുന്ന മൃഗങ്ങളുമൊക്കെ അപകടം വരുത്തിവയ്ക്കുന്നുണ്ട്. റോഡ് മര്യാദയുടെ ലംഘനം നമ്മുടെ രാജ്യത്ത് വളരെക്കൂടുതലാണ്. മുന്പേ പോകുന്ന വാഹനത്തെ മറികടക്കാൻ തുടർച്ചയായി ഹോൺ മുഴക്കുന്നതും മത്സരയോട്ടം നടത്തുന്നതും അസഹ്യവും അപകടം വിളിച്ചുവരുത്തുന്നതുമാണ്. വഴിയോരത്തെ കടകളിലും വീടുകളിലും കഴിയുന്നവർപോലും ചില അപകടങ്ങൾക്കിരയാകുന്നു. വീടെത്താനും വിമാനത്താവളത്തിലെത്താനുമുള്ള വ്യഗ്രത, രാത്രികാലങ്ങളിൽ റോഡിൽ വാഹനങ്ങൾ കുറയുന്പോൾ അമിതവേഗത്തിൽ പോകാനുള്ള ആവേശം, എവിടെയെങ്കിലും ഗതാഗതക്കുരുക്കോ മറ്റു കാലതാമസമോ ഉണ്ടായാൽ സമയം ക്രമീകരിക്കാൻ നടത്തുന്ന ശ്രമം ഇവയൊക്കെ അപകടം വിളിച്ചുവരുത്തുകയാണ്.
കാന്താരിമുളകു കടിച്ചുപിടിച്ചും കണ്ണിൽ വിക്സും കുരുമുളകും പുരട്ടിയും വാഹനമോടിക്കുന്നവരുടെ കാര്യം മുന്പൊരിക്കൽ ദീപിക പ്രസിദ്ധീകരിച്ച പരന്പരയിൽ പരാമർശിച്ചിരുന്നു. നാലു മണിക്കൂർ തുടർച്ചയായി വാഹനമോടിച്ചാൽ ഒരു മണിക്കൂർ വിശ്രമിക്കണമെന്നതു വികസിത രാജ്യങ്ങളിൽ നടപ്പുള്ള നിയമമാണ്. ഇവിടെ അപ്രകാരം ചെയ്യുന്ന എത്ര ഡ്രൈവർമാരുണ്ടാകും? എത്രപേർക്ക് അതു സാധിക്കും? ദീർഘദൂര ഹെവി വാഹനങ്ങൾ ഓടിക്കുന്നവർ ലഹരിവസ്തുക്കൾ ചവച്ചുകൊണ്ടു വാഹനമോടിക്കുന്നതായി കണ്ടെത്തിയിരുന്നു. മദ്യപിച്ചു വാഹനമോടിക്കുന്നവരെ ബ്രെത്ത് അനലൈസർ ഉപയോഗിച്ചു പിടികൂടാനാവുമെങ്കിലും ചില ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ തിരിച്ചറിയാനാവില്ല. മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാൻ വ്യാപകമായ പരിശോധന കേരളത്തിലിപ്പോൾ നടക്കുന്നുണ്ട്. എന്നിട്ടും വാഹനാപകടങ്ങൾ വർധിക്കുന്നെങ്കിൽ കാരണം നാം വിശദമായി പഠിക്കണം. എത്രതന്നെ ബോധവത്കരണം നടത്തിയാലും അധികമാവില്ല. സ്കൂൾ- കോളജ് തലത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വിശദമായ ബോധവത്കരണം അനിവാര്യമാണ്. തെരുവുകളിൽ പൊലിയാനുള്ളതല്ല നമ്മുടെ യൗവനം. വികസനത്തിന്റെ ബാക്കിപത്രവുമാകരുത് അപകടകരമായ റോഡുകൾ.
വഴിയിൽ കൊഴിയാനുള്ളതല്ല നമ്മുടെ യുവത്വം
01:05 AM Apr 09, 2019 | Deepika.com