സാധാരണ മാനസികനിലയുള്ളവരുടെ മനസിനെ അസ്വസ്ഥമാക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ പതിവായിരിക്കുന്നു. ചിലതൊക്കെ ഞെട്ടിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിൽനിന്നുള്ള വാർത്തകളുടെ കാര്യമാണു പറയുന്നത്. ഈ നാട്ടിൽ ഇങ്ങനെയൊക്കെ നടക്കുമോയെന്നു നാം അദ്ഭുതപ്പെട്ടിരുന്നു. ഇപ്പോഴാകട്ടെ ആ അദ്ഭുതവും കുറഞ്ഞുകൊണ്ടിരിക്കുന്നു. വിദ്വേഷവും വിഭാഗീയതയും വളർത്തുന്ന വാർത്തകളും അഭിപ്രായപ്രകടനങ്ങളും മാധ്യമങ്ങളിൽ നിയന്ത്രണമില്ലാതെ ഒഴുകുന്നു. മറ്റൊരു വശത്ത് ആളുകളുടെ അധമവികാരങ്ങളെ ഊതിക്കത്തിക്കുന്ന അശ്ലീല പ്രചാരണങ്ങളും തകൃതി. അതിക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നതിൽ ചിലർക്കു യാതൊരു സങ്കോചവുമില്ലാതായിട്ടുണ്ട്.
ശിശുക്കളെ ലൈംഗികതയുടെ വില്പനച്ചരക്കാക്കുന്ന മാനസിക വൈകല്യത്തെ എങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്? ഏഴുവയസുകാരനെ അവന്റെ മാതാവിന്റെ മുന്നിൽവച്ചു ക്രൂരമായി മർദിച്ചു മൃതപ്രായനാക്കുന്ന രണ്ടാനച്ഛനെ എങ്ങനെയാണു മനുഷ്യനെന്നു വിളിക്കുക? പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിക്കാനോ ജീവിതപങ്കാളിയെ പട്ടിണിക്കിട്ടു കൊല്ലാനോ, പ്രേമാഭ്യർഥന നിരസിക്കുന്ന പെൺകുട്ടിയെ പെട്രോളൊഴിച്ചു കത്തിക്കാനോ പോലും യാതൊരു മടിയുമില്ലാത്തവർ നാട്ടിൽ പെരുകിവരുന്പോൾ നമ്മുടെ സമൂഹത്തിനു ഗുരുതരമായ തകരാർ എവിടെയോ സംഭവിച്ചിരിക്കുന്നതായിവേണ്ടേ വിചാരിക്കാൻ? സഹിഷ്ണുതയും സമചിത്തതയും ആളുകളിൽനിന്ന് അകന്നുകൊണ്ടിരിക്കുന്നു. മനുഷ്യത്വമില്ലാത്ത പ്രത്യയശാസ്ത്രപ്രതിബദ്ധതയും വിവേകമില്ലാത്ത ദാസ്യമനോഭാവവും പുലർത്തുന്നവർ ആരെങ്കിലുമൊക്കെ പറയുന്നതുകേട്ട് എന്ത് അവിവേകത്തിനും തയാറാവുന്നു. വ്യക്തിഹത്യകൾ വ്യാപകം.
അധിക്ഷേപിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമായി മാറിയിരിക്കുന്നു സാമൂഹ്യമാധ്യമങ്ങൾ. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾപോലും നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിലാണു ചിലർക്കു നിർവൃതി. അങ്ങനെ തങ്ങൾ ആരുടെയൊക്കെ ജീവിതമാണു തകർക്കുന്നതെന്ന കാര്യം അവർക്കു വിഷയമല്ല; അല്ലെങ്കിൽ ആ തകർച്ചയിൽ അവർ സംതൃപ്തിയടയുന്നു.
വിവേകപൂർണമായി, ധാർമികബോധത്തോടെ ഉപയോഗിച്ചാൽ സമൂഹത്തിനു ഗുണകരമാകുന്നവയാണു സാമൂഹ്യമാധ്യമങ്ങൾ. കഴിഞ്ഞ പ്രളയത്തിന്റെ ദിനങ്ങളിൽ സാമൂഹ്യ മാധ്യമങ്ങൾ നടത്തിയ ഇടപെടലുകൾ എത്രയോ പേരുടെ ജീവൻ രക്ഷിച്ചു. ഫേസ്ബുക്കും ട്വിറ്ററും ഓൺലൈൻ മാധ്യമങ്ങളുമൊക്കെ അടിയന്തരസാഹചര്യങ്ങളിൽ ആളുകൾക്കു സഹായം എത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കാറുണ്ട്. പക്ഷേ സാമൂഹ്യ മാധ്യമങ്ങളുടെ ദുരുദ്ദേശ്യപരമായ ഉപയോഗം വലിയ ദോഷങ്ങൾ ഏറെപ്പേർക്കു ചെയ്യുന്നു.
ലോകത്തിൽ ഏറ്റവുംകൂടുതൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. കൗമാരപ്രായക്കാരാണു പുതിയ സാങ്കേതികവിദ്യാവിപ്ലവത്തിന്റെ പ്രധാന ഗുണഭോക്താക്കളും പ്രധാന ഇരകളും. വാർത്താവിനിമയ സങ്കേതങ്ങൾ കുട്ടികൾ അനിയന്ത്രിതമായി ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്. ഇക്കാര്യത്തിൽ കുട്ടികളെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. മാതാപിതാക്കളും ഉത്തരവാദപ്പെട്ട മറ്റുള്ളവരും കുട്ടികളെ നിയന്ത്രിക്കുന്നില്ലെങ്കിൽ ആർക്കെന്തു ചെയ്യാൻ കഴിയും?
സങ്കീർണമായൊരു ജീവിതഘട്ടമാണു കൗമാരം. കൗമാരപ്രായക്കാരുടെമേൽ ദുസ്വാധീനങ്ങൾ ഏറെയുണ്ടാകാനുള്ള സാഹചര്യം മുതിർന്നവർ തിരിച്ചറിയണം. ദുഷിച്ച സ്വാധീനങ്ങളിൽ അവർ പെട്ടുപോകാതെ സൂക്ഷിക്കണം. കുട്ടികളുടെ അക്കഡേമിക് മികവ് ഉയർത്താനുള്ള പല പരിപാടികളും സ്കൂളുകൾ നടത്താറുണ്ട്. പക്ഷേ, അവരുടെ വ്യക്തിത്വവും സ്വഭാവവും നല്ല രീതിയിൽ രൂപപ്പെടുത്താനുതകുന്ന പരിശീലനം തീരെക്കുറവ്. കുട്ടികളുടെ മനസിൽ വളരുന്നതു ക്രോധവും വാശിയും വൈരാഗ്യവുമൊക്കെയാണെങ്കിൽ എങ്ങനെയാണ് അവർ സമൂഹത്തിൽ സഹിഷ്ണുതയോടെ പ്രവർത്തിക്കുക? പ്രണയത്തിന്റെ പേരിൽ എന്തെല്ലാം അനിഷ്ടസംഭവങ്ങളാണു നടക്കുന്നത്!
മാതാപിതാക്കളുടെ മനസിലേക്കു തീ കോരിയിട്ടുകൊണ്ട് സ്വന്തം വഴി തെരഞ്ഞെടുക്കുന്ന കുട്ടികൾക്കു ന്യായീകരണങ്ങൾ ഏറെയുണ്ടാവാം. പക്ഷേ, ആരുടെയെങ്കിലും കണ്ണീർവഴികളിലൂടെയല്ല ജീവിതത്തിലേക്കു നടന്നുകയറേണ്ടതെന്ന കാര്യം കുട്ടികളെ പഠിപ്പിക്കാതിരിക്കരുത്. സ്വയം വേദനിച്ചാലും മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നു കുട്ടികൾക്കു പറഞ്ഞുകൊടുക്കാൻ പണ്ട് ആളുകളുണ്ടായിരുന്നു, സ്ഥാപനങ്ങളുണ്ടായിരുന്നു. സ്വന്തം വിജയത്തിനുവേണ്ടിയും സ്വന്തം സുഖത്തിനുവേണ്ടിയും പോരാടാനാണു പലരും-സാമൂഹ്യമാധ്യമങ്ങളും- ഇപ്പോൾ അവരെ പഠിപ്പിക്കുന്നത്.
ക്ഷമിക്കാനും മറ്റുള്ളവരെ പരിഗണിക്കാനുമുള്ള ഹൃദയവിശാലത മനുഷ്യന്റെ നന്മയുടെ പ്രതിഫലനമാണ്. ശിക്ഷിക്കുക, പരാജയപ്പെടുത്തുക എന്നിവയിൽ നന്മയല്ല, തിന്മയാണുള്ളത്. പക്ഷേ, ഇന്നു മിക്കവരുടെയും സംതൃപ്തി മറ്റുള്ളവരെ പരാജയപ്പെടുത്തുന്നതിലും അമർച്ച ചെയ്യുന്നതിലും ശിക്ഷിക്കുന്നതിലുമാണ്. അതിനുവേണ്ടി അവർ എന്തു നഷ്ടവും സഹിക്കും, എന്തു വേഷവും കെട്ടും. ആ മനോഭാവത്തിന്റെ വളർച്ചയാണു പെട്രോൾ ഒഴിച്ചു കത്തിക്കലും എഴുവയസുള്ള കുട്ടിയെ ഭിത്തിയിലടിക്കലും മറ്റും. പിടിവാശിയുടെയും പ്രതികാരത്തിന്റെയും വാർത്തകളാണു മാധ്യമങ്ങളിൽ സമീപകാലത്തു നിറഞ്ഞുനിൽക്കുന്നത്. നന്മയുടെ തിരിനാളങ്ങൾ അണഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നുവോ എന്ന ആശങ്കയുണരുന്നു. ചില തിരിനാളങ്ങളെങ്കിലും കത്തിനിന്നില്ലെങ്കിൽ സമൂഹം കൂരിരുട്ടിലാവും.
രാത്രിയും പകലുമില്ലാതെ മൊബൈൽഫോണുകളിലും ലാപ്ടോപ്പുകളിലുമൊക്കെ നാം കുറിച്ചിടുന്ന വാക്കുകളും ചിന്തകളും അഭിപ്രായങ്ങളും ആരെയെങ്കിലുമൊക്കെ മുറിവേൽപ്പിക്കുന്നുണ്ടോ എന്നു ചിന്തിച്ചാൽ നന്നായിരിക്കും. മുറിവേൽപ്പിക്കുക എന്നതാവാം ചിലരുടെ ലക്ഷ്യം. അവരെക്കുറിച്ച് അവർക്കല്ലാതെ ആർക്കും അഭിമാനമുണ്ടാവില്ല. വ്യാജവാർത്തകളുടെ വിളനിലമായി മാറിയിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിൽ സാങ്കേതിക സൗകര്യങ്ങൾ വർധിച്ചുവരുകയാണ്. അവയിൽ പ്രത്യക്ഷപ്പെടുന്ന വാർത്തയോ ഫോർവേഡോ സംബന്ധിച്ചു സംശയമുണ്ടെങ്കിൽ അത് ചെക്ക് പോയിന്റിലേക്ക് അയച്ചുകൊടുക്കാൻ ഇപ്പോൾ സംവിധാനമുണ്ട്. അതു പ്രയോജനപ്പെടുത്തണം.
വാർത്തകൾ വ്യാജമോ യഥാർഥമോ എന്ന് അന്വേഷിക്കാൻ മിനക്കെടാത്തവരാണു പലരും. വ്യാജവാർത്ത സത്യമെന്നു ധരിക്കുന്നതും പ്രചരിപ്പിക്കുന്നതും അപകടകരമാണെന്ന കാര്യം ആരും വിസ്മരിക്കരുത്. വിഷം ചീറ്റുന്ന വർഗീയതയും പൈശാചികമായ കുറ്റകൃത്യങ്ങളും സമൂഹത്തിൽ വ്യാപിക്കുന്നതിനു പിന്നിൽ ചില സാമൂഹിക പ്രവണതകളെ കണ്ടെത്താനാവും. ആ പ്രവണതകൾ ഉച്ചാടനം ചെയ്യാനുള്ള ശ്രമമെങ്കിലും ഉണ്ടാകട്ടെ.
തല്ലിക്കെടുത്തരുത് നന്മയുടെ തിരിനാളങ്ങൾ
12:12 AM Apr 05, 2019 | Deepika.com