തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതോടെ രാജ്യത്തെ സമുന്നതർ ഉൾപ്പെടെ കുറെ നേതാക്കൾ വിഭാഗീയതയും വർഗീയതയും ഉണർത്തുന്ന വാചകക്കസർത്തുകളും വ്യക്തിഹത്യാ പ്രസ്താവനകളുമായി അന്തരീക്ഷം മലീമസമാക്കുന്നു. രാജ്യത്തിന്റെ സാംസ്കാരിക പാരന്പര്യവും ഉന്നത ജനാധിപത്യമൂല്യങ്ങളും മാത്രമല്ല തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളും മറന്നുകൊണ്ടുള്ള അവരുടെ വിദ്വേഷ പ്രസ്താവനകൾ അവരെക്കുറിച്ചുള്ള മതിപ്പ് അനുയായികളിൽപ്പോലും ഇല്ലാതാക്കും.
മാന്യമായ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മഹത്തായ പാരന്പര്യമാണു രാജ്യത്തിനുള്ളത്. ആശയസംവാദമുയരേണ്ട പ്രചാരണരംഗത്ത് അപവാദപ്രചാരണത്തിലൂടെ കുറെപ്പേരുടെ കൈയടി നേടാനും എതിരാളികളെ പ്രകോപിപ്പിക്കാനും നടത്തുന്ന ശ്രമങ്ങൾ ലജ്ജാകരമാണ്. വർഗീയത നിറഞ്ഞ പ്രസ്താവനകളും പരാമർശങ്ങളും ഗുരുതരമായ മതസ്പർധയ്ക്കും സംഘർഷത്തിനും വഴിതെളിക്കാമെന്നു പ്രചാരണരംഗത്തുള്ളവർ മറക്കരുത്. ഭരണ തലപ്പത്തുള്ളവർപോലും അത്തരം പ്രസ്താവനകൾ നടത്തുന്നത് അവ ഉളവാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവില്ലാതെയാണെന്നു കരുതാൻ പ്രയാസമാണ്.
രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിൽനിന്നു മത്സരിക്കുന്നതിനെക്കുറിച്ചു ചില സമുന്നത നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ വലിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്. മതാടിസ്ഥാനത്തിലും പ്രദേശത്തിന്റെ അടിസ്ഥാനത്തിലും വിഭാഗീയത ഉണർത്തുന്ന വിധത്തിൽ നടത്തുന്ന പ്രസ്താവനകൾ ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയുമൊക്കെ തകർക്കാൻ ഇടയാക്കുമെന്ന് ഉന്നതനേതാക്കൾക്ക് അറിയാൻ പാടില്ലെന്നുണ്ടോ?
ന്യൂനപക്ഷ- ഭൂരിപക്ഷ രാഷ്ട്രീയം ഉയർത്തിക്കാട്ടി വോട്ടുപിടിക്കുന്നതു രാജ്യത്തെ എത്രമാത്രം ദുർബലമാക്കുമെന്ന കാര്യം നേതാക്കൾ ചിന്തിക്കണം. അത്തരം പ്രചാരണങ്ങളിലൂടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണു ശ്രമമെങ്കിൽ അത് അപകടകരമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ ചേരിതിരിവു സൃഷ്ടിച്ചിട്ടുവേണോ ഉന്നതർക്കു വോട്ടുപിടിത്തം? ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നുവെന്നും ഹിന്ദുക്കൾ ന്യൂനപക്ഷമായ മണ്ഡലങ്ങളിൽ മത്സരിക്കാൻ അവർ പരക്കംപായുകയാണെന്നുമൊക്കെയുള്ള പരാമർശം വർഗീയമായ ചേരിതിരിവു സൃഷ്ടിക്കാതെയും സമൂഹത്തിൽ അസ്വസ്ഥത വളർത്താതെയുമിരിക്കട്ടെ.
തെരഞ്ഞെടുപ്പുവേളയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ ഉയരുമെങ്കിലും അവ വസ്തുനിഷ്ഠമായിരിക്കണം; ആരെയും അധിക്ഷേപിക്കുന്നത് ആകുകയുമരുത്. നിസാര പ്രശ്നങ്ങളെ വർഗീയപ്രശ്നങ്ങളായി വളർത്തിയെടുക്കുന്നതുകൊണ്ട് ഒരുപക്ഷേ രാഷ്ട്രീയലാഭമുണ്ടായേക്കാം. എന്നാൽ, അതു സമൂഹത്തിൽ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നതിനാൽ പക്വമതികൾ വർഗീയച്ചുവയുള്ള വാക്കുകൾപോലും ഉപയോഗിക്കാറില്ല.
സ്വതന്ത്ര ഇന്ത്യ ആദ്യനാളുകളിൽ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ദുരിതങ്ങൾ കുറച്ചൊന്നുമല്ല അനുഭവിച്ചത്. ഡൽഹിയിലെ ചെങ്കോട്ടയിൽ ആദ്യത്തെ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയരുന്പോൾ വർഗീയകലാപ മേഖലകളിൽ സമാധാനശ്രമവുമായി ഓടിനടക്കുകയായിരുന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. വർഗീയഭ്രാന്തുതന്നെയാണ് അദ്ദേഹത്തിന്റെ നെഞ്ചിലേക്കു വെടിയുണ്ടകൾ പായിച്ചത്. വർഗീയചിന്തകളെ മറികടന്നപ്പോഴാണ് ഇന്ത്യ പുരോഗതിയുടെ പാതയിലേക്ക് എത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല നേതാക്കളുടെ വിശാലവീക്ഷണം നവസമൂഹസൃഷ്ടി സാധ്യമാക്കി. മറിച്ചായിരുന്നുവെങ്കിൽ നാമിപ്പോൾ പാക്കിസ്ഥാന്റെ അവസ്ഥയിൽ ആയിരുന്നിരിക്കില്ലേ? ലോകത്തെ നാലാമത്തെ ബഹിരാകാശ ശക്തിയും ആറാമത്തെ സാന്പത്തിക ശക്തിയുമൊക്കെയായി രാജ്യം മാറിയതിനു പിന്നിൽ ജനങ്ങളുടെ ഐക്യവും കൂട്ടായ പ്രയത്നവുമുണ്ട്. സോവ്യറ്റ് യൂണിയനെപ്പോലുള്ള വൻശക്തികൾ പോലും ഛിന്നഭിന്നമായപ്പോൾ അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങൾ കൂട്ടിയിണക്കിയ രാജ്യം പാറപോലെ ഉറച്ചുനിൽക്കുന്നു. അതിർത്തിയിൽ സംഘർഷങ്ങൾ ഉടലെടുത്തപ്പോഴും അയൽ രാജ്യങ്ങൾ ആക്രമിച്ചപ്പോഴുമെല്ലാം ജനത ഒറ്റക്കെട്ടായി നിന്നു.
സാമൂഹ്യ മാധ്യമങ്ങളാണ് അപകടകരമായ അസത്യപ്രചാരണത്തിൽ മുന്നിൽനിൽക്കുന്നത്. വ്യാജവാർത്തകൾ മാത്രമല്ല, അപകീർത്തികരവും അത്യന്തം അപകടകരവുമായ വാർത്തകളും അവിടെ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം വാർത്തകൾക്കും പോസ്റ്റുകൾക്കുമെതിരേ ഫേസ്ബുക്കും വാട്സ് ആപ്പും നടപടികൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക് തങ്ങളുടെ എഴുനൂറോളം പേജുകൾ നീക്കം ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ എന്തു വ്യാജവും പ്രചരിപ്പിക്കാമെന്നും പ്രകോപനം നടത്താമെന്നും വരുന്നത് ആപത്കരമാണ്. എത്രയോ നിരപരാധികളുടെ അന്തസും അഭിമാനവുമാണ് ഇവ പിച്ചിച്ചീന്തിയിട്ടുള്ളത്.
പാർലമെന്റിലേക്കു മത്സരിക്കുന്ന ഒരു വനിതാ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് ഒരു മുതിർന്ന നേതാവു നടത്തിയ പ്രസ്താവനയും വലിയ വിവാദം സൃഷ്ടിച്ചിരിക്കയാണ്. ദുരർഥപ്രയോഗങ്ങളിലൂടെ പ്രതിയോഗികളെ അപമാനിക്കുന്നതു തരംതാണ രാഷ്ട്രീയമാണ്. കേരളത്തിനെതിരേ ചില വർഗീയ സംഘടനകൾ രാജ്യത്താകമാനം പ്രചാരണം നടത്തിയതായി കഴിഞ്ഞവർഷം നിയമസഭാ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം കാര്യങ്ങളോടു ഗൗരവത്തോടെ പ്രതികരിച്ച സർക്കാരിന്റെ ഭാഗമായി നിൽക്കുന്നവർ തങ്ങളുടെ വാക്കുകളിലും പ്രസ്താവനകളിലും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ല. പക്വമതികളെന്നും വിദ്യാസന്പന്നരെന്നും അറിയപ്പെടുന്ന നേതാക്കൾപോലും വിദ്വേഷപ്രസംഗത്തിനു മുതിരുന്പോൾ അണികൾക്കതു നൽകുന്ന സന്ദേശം ഒട്ടും നല്ലതാവില്ല.
കാസർഗോട്ട് ഒരു നേതാവു നടത്തിയൊരു വിദ്വേഷപ്രസംഗം ഏതാനും നാൾമുന്പ് വലിയ ചർച്ചാവിഷയമായിരുന്നു. രാഷ്ട്രീയ എതിരാളികളെ ചിതയിൽ വയ്ക്കാൻപോലും പറ്റാത്ത വിധത്തിൽ ചിതറിച്ചുകളയുമെന്നായിരുന്നു നേതാവിന്റെ പ്രസ്താവന. കാസർഗോഡ് പെരിയയിൽ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ രണ്ടു യുവാക്കൾ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോൾ ഈ വിദ്വേഷപ്രസംഗം പരക്കേ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. വിവാദമുയരുന്പോൾ, തങ്ങളുടെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നു പറഞ്ഞാണു നേതാക്കൾ തലയൂരാറുള്ളത്. പക്ഷേ, എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ലല്ലോ. മാന്യമായി ക്ഷമാപണം നടത്താൻപോലും ചിലർ തയാറാവാറില്ല.
വിദ്വേഷം വിതയ്ക്കുന്നതും സംഘർഷം വളർത്തുന്നതും തരംതാണതുമായ പരാമർശങ്ങൾ നേതാക്കൾ ഒഴിവാക്കണം. തെരഞ്ഞെടുപ്പുകാലത്തു മാന്യമായ ആശയവിനിമയവും അന്തസുള്ള സംവാദങ്ങളുമാണു നടക്കേണ്ടത്. രാഷ്ട്രീയലാഭമുണ്ടാക്കാമെങ്കിൽപ്പോലും ജനങ്ങളെ വിദ്വേഷത്തിലേക്കും ചേരിതിരിവുകളിലേക്കും നയിക്കുന്ന പ്രസ്താവനകൾ നേതാക്കൾ നടത്തരുത്. മാന്യന്മാരിൽനിന്നു മാന്യമായ വാക്കുകളേ പുറപ്പെടൂ.
മാന്യത പാലിക്കൂ, നേതാക്കളേ!
12:08 AM Apr 03, 2019 | Deepika.com