ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ലോകം ആകാംക്ഷയോടെ വീക്ഷിക്കുന്നൊരു പാർലമെന്റ് മണ്ഡലമാകും വയനാട്. ദേശീയ രാഷ്ട്രീയത്തിൽ അതീവ ശ്രദ്ധേയനായ നേതാവും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ രാഹുൽഗാന്ധി വയനാടു മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഇന്നലെ എ.കെ. ആന്റണി ഔദ്യോഗികമായി അറിയിച്ചപ്പോൾ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ സംബന്ധിച്ചു ദിവസങ്ങളായി ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചുവെന്നു മാത്രമല്ല ഇന്ത്യയിലെന്പാടും സംസാരവിഷയമാകുന്ന മണ്ഡലമായി വയനാടു മാറുകയും ചെയ്യുന്നു.
വയനാട്ടിൽ ആരു ജയിക്കും, ആരു തോൽക്കും എന്നതല്ല പ്രശ്നം. അത് ആ മണ്ഡലത്തിലെ വോട്ടർമാർ തീരുമാനിക്കും. ഇതാദ്യമായാണ് ഒരു ദേശീയ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി കേരളത്തിൽനിന്നു ജനവിധി തേടുന്നത്. ഈ സാഹചര്യം കേരളത്തിന്റെ വികസനത്തിന് എത്രമാത്രം ഗുണകരമാക്കാം എന്നു നാം ചിന്തിക്കണം.
വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർഥിത്വം സംസ്ഥാനത്തിനൊരു അംഗീകാരമാണ്. രാജ്യത്തെ പിന്നോക്ക ജില്ലകളിലൊന്നായ വയനാടിന്റെ വികസനപ്രശ്നങ്ങളിലേക്കു കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ ഈ സ്ഥാനാർഥിത്വം സഹായകമാകാം. പ്രധാനമന്ത്രി സ്ഥാനാർഥിയെന്നു വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസ് അധ്യക്ഷൻ സുരക്ഷിതമായൊരു മണ്ഡലം തേടിയാണു കേരളത്തിലെത്തുന്നതെങ്കിൽ അതും കേരളത്തിന് അഭിമാനകരമാണ്.
കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന മതേതരത്വത്തിനും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയവീക്ഷണത്തിനും വയനാട് പോലൊരു മണ്ഡലത്തിൽ പ്രത്യേക പ്രസക്തിയുണ്ട്. കേരളത്തിന്റെ രണ്ട് അയൽസംസ്ഥാനങ്ങളോടു ചേർന്നുകിടക്കുന്ന ഈ മണ്ഡലത്തിൽ ന്യൂനപക്ഷ, പിന്നോക്കവിഭാഗങ്ങളിൽപെട്ടവരും ആദിവാസികളും ഏറെയുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി പടർന്നുകിടക്കുന്നു ഈ മണ്ഡലം. കാർഷികമേഖലയിലെ പ്രതിസന്ധികൾ ഏറെ അലട്ടുന്ന മണ്ഡലം. അതേസമയം ടൂറിസം സാധ്യത വളരെയേറെ. വയനാട് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാവുന്നത് ആ ജില്ലയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ മുഴുവൻ ടൂറിസം വികസനത്തിന് ഊർജം പകർന്നേക്കാം. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ കുമരകത്തു വന്നു താമസിച്ചത് കുമരകത്തിന്റെ ടൂറിസം വികസനത്തിന് എത്രമാത്രം പ്രയോജനപ്പെട്ടുവെന്നു നമുക്കറിയാം.
ദേശീയ നേതാക്കൾ ഒന്നിൽക്കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുമയല്ല. നരേന്ദ്രമോദി കഴിഞ്ഞ തവണ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. പല ദേശീയ നേതാക്കളും സ്വന്തം സംസ്ഥാനത്തിനു പുറമേ, തങ്ങളുടെ പാർട്ടിക്കു നിർണായകസ്വാധീനമുള്ളൊരു സംസ്ഥാനത്തെ ഏതെങ്കിലും മണ്ഡലത്തിലും മത്സരിക്കുകയെന്നതു സാധാരണമായിട്ടുണ്ട്. രാഹുൽ ഇത്തവണ അമേഠിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിലും മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായുണ്ടായിരുന്നു. കർണാടകയിലാണു കൂടുതൽ സാധ്യത കല്പിച്ചിരുന്നത്.
പല ദേശീയ നേതാക്കൾക്കും കർണാടക അവസരമൊരുക്കിയിട്ടുണ്ട്. മലയാളിയായ സി.എം. സ്റ്റീഫൻ കർണാടകത്തിലെ പഴയ ഗുൽബർഗ മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചു. ഇന്ദിരാഗാന്ധി 1978ൽ ചിക്മഗലൂരിൽനിന്നാണു തന്റെ രാഷ്ട്രീയ തിരിച്ചുവരവിനുള്ള ജനവിധി നേടിയത്. 1980ൽ റായ്ബറേലിക്കൊപ്പം ആന്ധ്രപ്രദേശിലെ(ഇപ്പോൾ തെലുങ്കാന) മേഡക്കിൽനിന്നും ഇന്ദിര മത്സരിച്ചു ജയിച്ചു. ചിക്മഗലൂരിൽ ഇന്ദിരയ്ക്കെതിരേ മത്സരിച്ച വീരേന്ദ്ര പാട്ടീലും മേഡക്കിൽ മത്സരിച്ച എസ്. ജയ്പാൽ റെഡ്ഢിയും പിന്നീടു കോൺഗ്രസിൽ എത്തി.1999ൽ സോണിയഗാന്ധി അമേഠിക്കൊപ്പം കർണാടകയിലെ ബെല്ലാരിയിലും മത്സരിച്ചു ജയിച്ചു. ഇത്തവണ നിയമസഭയിലേക്കു തെരഞ്ഞെടുപ്പു നടക്കുന്ന ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് 2000 മുതൽ താൻ തുടർച്ചയായി ജയിക്കുന്ന ഹിൻജിലിയ മണ്ഡലത്തിനു പുറമേ ബിജേപുരിലും സ്ഥാനാർഥിയാണ്. പരാജയഭീതികൊണ്ടാണ് ഉന്നത നേതാക്കൾ ഒന്നിൽക്കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കുന്നതെന്ന് എതിരാളികൾ ആക്ഷേപിക്കുമെങ്കിലും ദേശീയ നേതാക്കൾ വ്യത്യസ്ത പ്രദേശങ്ങളിൽ ജനവിധി തേടുന്നത് അവരുടെ വീക്ഷണ ചക്രവാളം വികസിപ്പിക്കുകയും കൂടുതൽ ദേശീയ ബോധത്തോടെ ചുമതല നിർവഹിക്കുന്നതിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യും.
ഭരിക്കുന്ന പാർട്ടി ഏതായാലും കേന്ദ്ര സർക്കാരിന് ഉത്തരേന്ത്യൻ പക്ഷപാതമുള്ളതായി ദക്ഷിണേന്ത്യക്കാർക്കു പരാതിയുണ്ട്. അത്തരമൊരു വിഭാഗീയ ചിന്ത കുറെയെങ്കിലും അകറ്റാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിക്കാട്ടാനും രാഹുലിന്റെ കേരളത്തിലെ സ്ഥാനാർഥിത്വം വഴിതെളിക്കും.
എ.ബി. വാജ്പേയി നാലു സംസ്ഥാനങ്ങളിലെ അഞ്ചു പാർലമെന്റ് മണ്ഡലങ്ങളിൽനിന്നു മത്സരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഉത്തരേന്ത്യയിലായിരുന്നു. ഉത്തർപ്രദേശിലെ ലക്നോ, ബൽറാംപുർ, ഗുജറാത്തിലെ ഗാന്ധിനഗർ, മധ്യപ്രദേശിലെ ഗ്വാളിയർ, വിദിഷ എന്നിവ വാജ്പേയ് മത്സരിച്ച മണ്ഡലങ്ങളാണ്. 1957ൽ ജനസംഘം സ്ഥാനാർഥിയായി വാജ്പേയി മത്സരിച്ചതു മൂന്നു മണ്ഡലങ്ങളിലാണ് - ലക്നോ, മഥുര, ബൽറാംപുർ. ലക്നോയിൽ തോറ്റു. മഥുരയിൽ കെട്ടിവച്ച പണം പോയി. പക്ഷേ ബൽറാംപുർ രക്ഷിച്ചു.
അമേഠിയിലും വയനാട്ടിലും ജയിച്ചാൽ രാഹുൽ തന്റെ മണ്ഡലമായി നിലനിർത്തുന്നതു വയനാട് ആയിരിക്കുമെന്നു സൂചനയുണ്ട്. എങ്കിൽ തെരഞ്ഞെടുപ്പിനുശേഷം വയനാട് കൂടുതൽ ശ്രദ്ധിക്കപ്പെടും. വിഭാഗീയതയ്ക്കെതിരേയുള്ളതാണു രാഹുലിന്റെ വയനാടു സ്ഥാനാർഥിത്വമെന്നു പത്രസമ്മേളനത്തിൽ കോൺഗ്രസ് വക്താവ് സുർജേവാല പറഞ്ഞു. രാജ്യത്തെ തെക്കു-വടക്കു വിഭജിക്കുന്ന ചിന്താഗതി ആശങ്കാജനകമാണ്. ആ വിഭാഗീയചിന്ത അകറ്റാൻ ദേശീയ നേതാക്കൾ ശ്രമിക്കേണ്ടതാണ്. വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തികളിലൂടെയും.
കുരുമുളകിന്റെയും കാപ്പിയുടെയുമൊക്കെ വിളഭൂമിയായിരുന്ന വയനാട്ടിൽ ഇന്നു കാർഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. കൃഷിത്തകർച്ചകളെത്തുടർന്നു വയനാട്ടിൽ കർഷകർ ജീവനൊടുക്കിയ സംഭവങ്ങൾ ദേശീയമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ച സംസ്ഥാനങ്ങളിൽ കാർഷിക കടം എഴുതിത്തള്ളിയതു കേരളത്തിലെ കർഷകരിലും പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്. വയനാട്ടിലെ രാഷ്ട്രീയ പോരാട്ടം സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തിനു വഴിയൊരുക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യാം. അവിടെ ആരു ജയിക്കണമെന്ന് ആ മണ്ഡലത്തിലെ വോട്ടർമാർ നിശ്ചയിക്കട്ടെ.
വയനാട് ശ്രദ്ധാകേന്ദ്രമാവും; കേരളത്തിനതു നേട്ടമാവണം
12:39 AM Apr 01, 2019 | Deepika.com