ബാലനീതി നിയമം (ജുവനൈൽ ജസ്റ്റീസ് ആക്ട്) നടപ്പാക്കാനെന്ന പേരിൽ നടത്തുന്ന നീക്കങ്ങൾ യഥാർഥത്തിൽ കുട്ടികളുടെ അവകാശസംരക്ഷണത്തിന് ഉതകുന്നതാണോ എന്നു സംശയമുണ്ട്. കുട്ടികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ടാണു കേന്ദ്രസർക്കാർ ബാലനീതി നിയമം കൊണ്ടുവന്നത്. തമിഴ്നാട്ടിലെ ഒരു അനാഥാലയത്തിൽ പെൺകുട്ടികൾ ലൈംഗികപീഡനത്തിന് ഇരകളായെന്ന വാർത്ത പുറത്തുവന്നപ്പോഴാണു സർക്കാർ ഗൗരവപൂർണമായ നടപടികളിലേക്കു നീങ്ങിയത്. സുപ്രീംകോടതിയും ഇക്കാര്യത്തിൽ കർശന നിർദേശങ്ങൾ നൽകി. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനാഥാലയങ്ങളുടെ പേരിൽ പല തരത്തിലുള്ള ചൂഷണങ്ങൾ നടക്കാറുണ്ട്. ഇത് അവസാനിപ്പിക്കണമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, കേരളത്തിലെ ശിശു-ബാല സംരക്ഷണ സ്ഥാപനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ അനാഥാലയങ്ങളിലെ കുട്ടികൾ എല്ലാവരും അനാഥരല്ല. ബഹുഭൂരിപക്ഷവും അച്ഛനോ അമ്മയോ മറ്റു ബന്ധുക്കളോ ഉള്ളവരാണ്. വീട്ടിലെ സാന്പത്തിക വൈഷമ്യവും മറ്റു പ്രതികൂല സാഹചര്യങ്ങളും മൂലം പഠനത്തിനായി അനാഥാലയത്തിൽ താമസിക്കുന്നവരാണു പലരും. ദരിദ്രരും അനാഥരുമായ കുട്ടികൾക്കുള്ള ഹോസ്റ്റലുകളായി ഇവയെ കണക്കാക്കാം. സ്കൂൾ അടയ്ക്കുന്പോൾ അനാഥാലയങ്ങളിലെ മിക്ക കുട്ടികളും വീടുകളിലേക്കു മടങ്ങും. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികൾ കേരളത്തിൽ കുറവാണ്. അടുത്തകാലത്ത് അന്യസംസ്ഥാനങ്ങളിൽനിന്ന് ഇവിടേക്ക് അനാഥരായ കുട്ടികളുടെ ഒഴുക്കു വർധിച്ചിട്ടുണ്ട്. അതു ചില സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്.
കേരളത്തിലെ അനാഥാലയങ്ങളുടെ സാഹചര്യങ്ങൾ മനസിലാക്കാനോ കഷ്ടനഷ്ടങ്ങൾ സഹിച്ചു ത്യാഗബുദ്ധിയോടെ ഇവിടെ ആ സ്ഥാപനങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാനോ യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നു മാത്രമല്ല, സ്ഥാപനങ്ങൾ നടത്തുന്നവരെ ബാലനീതി നിയമത്തിന്റെ മറവിൽ പരമാവധി ദ്രോഹിക്കുകയും ചെയ്യുന്നു. ഫലമോ, കഴിഞ്ഞ രണ്ടുമൂന്നു വർഷത്തിനിടെ കേരളത്തിൽ മുന്നൂറ്റന്പതോളം അനാഥാലയങ്ങൾ അടച്ചുപൂട്ടി. യാതൊരു തരത്തിലും ഇവ നടത്തിക്കൊണ്ടുപോകാനാവാതെ വന്നപ്പോഴാണ് അടച്ചുപൂട്ടിയത്. കൂടുതൽ സ്ഥാപനങ്ങൾ പൂട്ടലിന്റെ വക്കിലെത്തിയതോടെ സാമൂഹ്യനീതി മന്ത്രി ഇടപെട്ടു ചില വാഗ്ദാനങ്ങൾ നൽകി. ബാലനീതി നിയമത്തിന്റെ പേരിൽ സ്ഥാപനങ്ങളെ അനാവശ്യമായി ഉപദ്രവിക്കില്ലെന്നും വേണ്ട സഹായങ്ങൾ നൽകുമെന്നുമുള്ള മന്ത്രിയുടെ വാഗ്ദാനം പക്ഷേ ജലരേഖയായി.
ജില്ലാതലത്തിലുള്ള പല ചൈൽഡ് വെൽഫെയർ കമ്മിറ്റികളും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളും ഏതെല്ലാം വിധത്തിൽ ഈ സ്ഥാപനങ്ങളെ ഞെരുക്കാമെന്ന ആലോചനയിലാണ്. യഥാർഥത്തിൽ ഇത്തരം കുട്ടികളുടെ സംരക്ഷണബാധ്യത സർക്കാരിനാണ്. എന്നാൽ, സർക്കാർ ഏറ്റെടുക്കേണ്ട ആ ഉത്തരവാദിത്വം മത, സാമുദായിക സംഘടനകളോ സന്നദ്ധ പ്രസ്ഥാനങ്ങളോ ഏറ്റെടുത്താൽ അവയെ കഴിയുന്നത്ര വിധത്തിൽ ദ്രോഹിച്ചും ശ്വാസംമുട്ടിച്ചും പിന്മാറ്റാനുള്ള വ്യഗ്രതയിലാണിവിടെ സർക്കാരും അതിന്റെ കീഴിലുള്ള സംവിധാനങ്ങളും.
കേരളത്തിൽ ശേഷിക്കുന്ന അനാഥാലയങ്ങളെങ്കിലും നിലനിൽക്കണമെന്നു സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ നിലവിലെ ബാലനീതി നിയമം പ്രായോഗികമായി നടപ്പാക്കാനാണു ശ്രമിക്കേണ്ടത്. അപ്രായോഗികമായ നിർദേശങ്ങളിൽ മുറുകെപ്പിടിച്ചാൽ ബാക്കിയുള്ള എഴുന്നൂറോളം അനാഥാലയങ്ങളിൽ മിക്കതും അടച്ചുപോകും. അതുണ്ടാക്കുന്ന ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾ സർക്കാരിനു പ്രശ്നമല്ലായിരിക്കാം.
ബാലനീതി നിയമമനുസരിച്ച്, അനാഥാലയങ്ങളിൽ വിപുലമായ സംവിധാനങ്ങളാണ് അവ നടത്തുന്നവർ ഒരുക്കേണ്ടത്. നൂറു കുട്ടികൾക്കു 19 സ്ഥിരം ജീവനക്കാരും നാലു താത്കാലിക ജീവനക്കാരും വേണമെന്നാണു നിയമം. ഇത്രയും പേർക്ക് ആരു ശന്പളം കൊടുക്കും? സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. ഇനി ഇത്രയും ജീവനക്കാരുടെ ആവശ്യമുണ്ടോയെന്നതു മറ്റൊരു ചോദ്യം. കേരളത്തിലെ ബാലസംരക്ഷണ മന്ദിരങ്ങളിൽ താമസിക്കുന്ന കുട്ടികളെല്ലാവരുംതന്നെ സ്കൂളുകളിൽ പഠിക്കുന്നവരാണ്. അവർ രാവിലെ സ്കൂളിൽ പോയാൽ വൈകുന്നേരമാണെത്തുക. ഉച്ചഭക്ഷണം സ്കൂളിൽനിന്നു ലഭിക്കും. രാവിലെയും വൈകുന്നേരവുമുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിന് ഇരുപത്തിമൂന്നു ജീവനക്കാരെ നിയമിക്കാൻ ഒരു സ്ഥാപനത്തിനും ശേഷിയുണ്ടാവില്ല. എന്നാൽ പ്രായോഗികചിന്ത മാറ്റിവച്ച് ചൈൽഡ് പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും നിയമത്തിന്റെ ഇരുന്പുലക്കയുമായി പരിശോധന നടത്തുന്പോൾ സ്ഥാപനാധികൃതർ കുറ്റക്കാരാകും.
യാഥാർഥ്യബോധത്തോടെ ഇവിടത്തെ ശിശു-ബാല സംരക്ഷണ കേന്ദ്രങ്ങളെ മനസിലാക്കാൻ അധികൃതർ ശ്രമിക്കണം. നേരേചൊവ്വേ നടക്കുന്ന സ്ഥാപനങ്ങളെ ഉപദ്രവിക്കാതിരിക്കാനെങ്കിലും അവർ തയാറാവണം. ഉപദ്രവിക്കുകയെന്നതാണു തങ്ങളുടെ ജോലി എന്നാണു ചില പരിശോധകർ ധരിച്ചുവശായിരിക്കുന്നത്. സ്ഥാപനത്തിലുണ്ടായിരിക്കേണ്ട ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചു വാശിപിടിക്കുന്ന സർക്കാർ ഇപ്പോഴുള്ള ജീവനക്കാർക്കെങ്കിലും ശന്പളത്തിനു കാൽക്കാശ് കൊടുത്തിട്ടില്ല. ഒരു കുട്ടിക്കു 40 ചതുരശ്ര അടി സ്ഥലം ഒരുക്കണമെന്നാണു നിയമത്തിൽ പറയുന്നത്. എന്നാൽ അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ എത്ര പണം മുടക്കിയിട്ടുണ്ട്? ഒന്നുമില്ല. സ്ഥാപനത്തിന്റെ മാനേജിംഗ് കമ്മിറ്റിയിൽ പത്ത് അംഗങ്ങളുണ്ട്. മാനേജ്മെന്റ് പ്രതിനിധി ഒരാൾ മാത്രം. സ്ഥാപനവുമായി നേരിട്ടു ബന്ധമില്ലാത്തവർ കമ്മിറ്റിയിലിരുന്നു കുറ്റവും കുറവും കണ്ടെത്തും. പക്ഷേ, എല്ലാറ്റിനും ഉത്തരവാദിത്വം ഏക മാനേജ്മെന്റ് പ്രതിനിധിക്ക്. ഇതൊക്കെയാണു നമ്മുടെ ശിശു- ബാല സംരക്ഷണ മന്ദിരങ്ങളിൽ കേന്ദ്രനിയമത്തിന്റെ ഫലമായി നടക്കുന്നത്.
സർക്കാരിന്റെ സഹായം ഇല്ലാതെതന്നെ ഉദാരമതികളുടെ സഹായത്തോടെ സേവനമനസ്കരായ കുറെപ്പേർ നടത്തുന്ന പ്രവർത്തനങ്ങളെ മരവിപ്പിക്കാനാണു ബാലനീതി നിയമമെങ്കിൽ അതു പൊളിച്ചെഴുതുകതന്നെ വേണം. കുട്ടികൾക്കു ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തേണ്ടതു സർക്കാരിന്റെ പ്രാഥമിക ചുമതലയാണ്.
ആ ചുമതല ഏറ്റെടുത്തു സർക്കാർ അനാഥാലയങ്ങൾ നടത്തട്ടെ. അതു സാധ്യമല്ലെങ്കിൽ, സ്വമേധയാ സേവനസന്നദ്ധതയോടെ സ്ഥാപനങ്ങൾ നടത്തുന്നവരെ ദ്രോഹിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ശിശു-ബാല സംരക്ഷണ മന്ദിരങ്ങളുടെ പേരിൽ ആരെങ്കിലും ചൂഷണം നടത്തുന്നുണ്ടെങ്കിൽ അതു കർശനമായി തടയണം. അത്തരക്കാരെ നിയമപരമായി ശിക്ഷിക്കുകയും വേണം. അതിനുപകരം അനാഥാല യങ്ങളെത്തന്നെ നിർജീവമാക്കാനാണു ശ്രമിക്കുന്നതെങ്കിൽ അതു സമൂഹത്തോടുള്ള അപരാധമാണ്.
കുട്ടികളെ സംരക്ഷിക്കാൻ ബാധ്യത സർക്കാരിന്
12:24 AM Mar 30, 2019 | Deepika.com