വിദൂരനിയന്ത്രണ സംവിധാനമുപയോഗിച്ചു ചെറുവിമാനങ്ങൾ ആകാശത്തുനിന്നു ദൃശ്യങ്ങൾ പകർത്തുന്നത് ഇപ്പോൾ പല ചടങ്ങുകളിലെയും പതിവാണ്. സ്വകാര്യ ചടങ്ങുകളിലും പൊതുപരിപാടികളിലുമൊക്കെ ഡ്രോൺ വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ ഡ്രോൺ പോലുള്ള സംവിധാനങ്ങൾ രാജ്യരക്ഷയ്ക്കും പൗരന്മാരുടെ സ്വകാര്യതയ്ക്കും വെല്ലുവിളി ഉയർത്താൻ പാടില്ല.
ഇത്തരം സാങ്കേതികോപകരണങ്ങൾ ഉപയോഗിക്കുന്പോൾ പാലിക്കാൻ വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. പക്ഷേ, അതൊക്കെ പാലിക്കപ്പെടുന്നുണ്ടോ എന്നു സംശയം. വിദൂര നിയന്ത്രിത എയർക്രാഫ്റ്റ് സിസ്റ്റം(ആർപിഎഎസ്) ആണു ഡ്രോൺ എന്ന പേരിൽ അറിയപ്പെടുന്നത്. സ്ഥിരമായോ താത്കാലികമായോ നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. 250 ഗ്രാമിൽ കൂടുതൽ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ അവയ്ക്ക് യുണീക് ഐഡന്റിഫിക്കേഷൻ നന്പറുണ്ടായിരിക്കണം. 250 ഗ്രാമിൽ താഴെ ഭാരമുള്ള ഡ്രോണുകൾ തറനിരപ്പിൽനിന്ന് 50 അടി(15 മീറ്റർ) ഉയരം വരെ മാത്രമേ ഉപയോഗിക്കാവൂ. ഇവയ്ക്ക് യുഐഎൻ ആവശ്യമില്ല. പക്ഷേ, നിയന്ത്രണമില്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ഇവയും പ്രവർത്തിപ്പിക്കാവൂ.
250 ഗ്രാം മുതൽ രണ്ടു കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നവർ ഉപയോഗത്തിന് 24 മണിക്കൂർ മുന്പ് വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിച്ചിരിക്കേണ്ടതാണ്. അടച്ചിട്ട സ്ഥലങ്ങളിലൊഴികെ എല്ലാവിധ ഡ്രോണുകളുടെയും പ്രവർത്തനം പകൽ സമയത്തു മാത്രമായിരിക്കണം. ഡ്രോണുകൾ വാങ്ങാനോ ഇറക്കുമതി ചെയ്യാനോ ഉദ്ദേശിക്കുന്നവർ ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇത്തരത്തിൽ വളരെ വ്യക്തമായ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അവ വേണ്ടവിധത്തിൽ നടപ്പാവുന്നതായി തോന്നുന്നില്ല.
തീക്കട്ടയിൽ ഉറുന്പരിച്ചെന്നു പറയുന്നതുപോലെ സംസ്ഥാന പോലീസിന്റെ ആസ്ഥാനത്തിനും തന്ത്രപ്രധാനമായ വിക്രംസാരാഭായി സ്പേസ് സെന്ററിനും മുകളിൽ ഡ്രോൺ പറന്നപ്പോൾ മാത്രമാണു ഡ്രോണിന്റെ ഉപയോഗം സംബന്ധിച്ച നിയമങ്ങളൊക്കെ പൊടിതട്ടിയെടുക്കപ്പെട്ടത്. നിയമം നടപ്പാക്കാൻ ബാധ്യതപ്പെട്ടവർ ഇക്കാലമത്രയും അതിലൊന്നും ശ്രദ്ധിച്ചില്ല. പ്രതിരോധ മേഖലകൾ, വിമാനത്താവളങ്ങൾ, തീരമേഖല, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലൊന്നും ഡ്രോൺ പറന്നു കൂടാത്തതാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു സമീപത്തുപോലും ഡ്രോൺ പ്രവർത്തിക്കുന്നതിനു നിയന്ത്രണമുണ്ട്. ഈ നിയമങ്ങളും നിയന്ത്രണവും ലംഘിക്കുന്നവരുടെ പേരിൽ ഐപിസിയിലെ 287, 336, 337, 338 വകുപ്പുകളനുസരിച്ചു കേസെടുക്കുന്നതിനും വ്യവസ്ഥയുണ്ട്. അവരുടെ യുഐഎൻ റദ്ദാക്കാം.
ഡ്രോണുകൾ ഉപയോഗിക്കുന്നവർ ആളുകളുടെ സ്വകാര്യതയുടെ സംരക്ഷണത്തിനും ബാധ്യതപ്പെട്ടിരിക്കുന്നു. ഇക്കാര്യം മാർഗനിർദേശങ്ങളിൽ എടുത്തുപറയുന്നുണ്ട്. പൊതുസ്ഥലങ്ങളിലോ, ആളുകൾ കൂട്ടംകൂടിയിരിക്കുന്ന സ്റ്റേഡിയങ്ങളിലോ മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പ്രവർത്തിപ്പിക്കരുതെന്നു കർശന നിർദേശമുള്ളതാണ്.
250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോഗ്രാം ഭാരംവരുന്ന ഹെവി ഡ്രോണുകൾ വരെ അഞ്ചുവിഭാഗങ്ങൾക്കാണ് അനുമതി നൽകുന്നത്. വിദൂരനിയന്ത്രിതമായ ഇവയിൽ സ്ഫോടകവസ്തുക്കളോ മറ്റോ വച്ച് നിശ്ചിതസ്ഥാനത്ത് എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിദേശത്തുനിന്നു കൊണ്ടുവരുന്നതും ഓൺലൈനിലൂടെ യഥേഷ്ടം വാങ്ങിക്കാവുന്നതുമായ ഡ്രോണുകളുണ്ട്. ഡ്രോൺ വാങ്ങിയാലുടൻ അധികൃതരെ അറിയിക്കാനും യുഐഎൻ എടുക്കാനും പലരും ശ്രദ്ധിക്കുന്നില്ല. ചൈനീസ് നിർമിത ഡ്രോണുകൾ വിപണിയിൽ സുലഭമാണ്. കൈവശമുള്ള ലാപ്ടോപ് ഉപയോഗിച്ചു നാലും അഞ്ചും കിലോമീറ്റർ അകലെവരെ നിയന്ത്രിക്കാൻ കഴിയുന്ന ഡ്രോണുകളുണ്ട്. അനധികൃത ഡ്രോണുകൾക്കു വിപുലമായ വിവരശേഖരണം നടത്താൻ കഴിയുമെന്നതു വലിയ സുരക്ഷാ പ്രശ്നംതന്നെയാണ്.
തിരുവനന്തപുരത്തു തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗം നടന്നതായി വ്യക്തമായതിനെത്തുടർന്നു പോലീസ് നടത്തിയ റെയ്ഡുകളിൽ 24 അനധികൃത ഡ്രോണുകൾ കണ്ടെത്തി. അവയിൽ ഒന്പതെണ്ണത്തിനു യുണീക് ഐഡന്റിഫിക്കേഷൻ നന്പർ ഉണ്ടായിരുന്നു.
കോവളത്തും തീരപ്രദേശത്തും കഴിഞ്ഞദിവസം കണ്ട ഡ്രോണുകൾ തീരദേശ റെയിൽപാതയുടെ സർവേക്കായി ഉപയോഗിച്ചതാണെന്നു സംശയമുണ്ട്. അങ്ങനെയെങ്കിൽ അതിന് അനുമതിയുണ്ടായിരുന്നോ എന്നു പരിശോധിക്കണം. റെയിൽവേലൈൻപോലുള്ള പദ്ധതികൾക്കു സർവേ നടത്തുന്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കരാറുകാർ മനസിലാക്കിയിരിക്കണമല്ലോ.
തിരുവനന്തപുരത്തു പിടിച്ചെടുത്ത ഡ്രോണുകളിൽ വിവാഹ ഫോട്ടാഗ്രഫിയുടെ ആവശ്യങ്ങൾക്കുപയോഗിക്കുന്നവയുമുണ്ടായിരുന്നു. അവ സാങ്കേതിക വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കും. ലൈസൻസ് വേണ്ടാത്ത ചെറിയ ഡ്രോണുകൾ ഉപയോഗിക്കുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ലൈസൻസ് ഉണ്ടെങ്കിലും അധികൃതരുടെ അനുമതി കൂടാതെ ഡ്രോണുകൾ ഉപയോഗിക്കപ്പെടരുത്. കോസ്റ്റ് ഗാർഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷൻ തുടങ്ങിയവയ്ക്കു സമീപം ഡ്രോൺ പറന്നതിനെക്കുറിച്ചു മിലിറ്ററി ഇന്റലിജൻസ് അന്വേഷണം നടത്തുന്നുണ്ട്.
രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങൾ സുരക്ഷിതമായിരിക്കാൻ അധികൃതർ മാത്രമല്ല ജനങ്ങളും ജാഗ്രത പുലർത്തണം. ഇത് ആർക്കും വിഷമം സൃഷ്ടിക്കുന്ന തരത്തിലാവുകയുമരുത്. നമ്മുടെ തീരദേശത്തു ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അധികജാഗ്രത ആവശ്യമാണ്. കഴിഞ്ഞ ഡിസംബർ മുതൽ ഡ്രോൺ ഉപയോഗത്തിനു കർശന നിയന്ത്രണം നിലവിലുണ്ട്. എന്നിട്ടും അതു പാലിക്കാൻ ഉപയോക്താക്കളും പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്താൻ അധികൃതരും ശ്രദ്ധിച്ചില്ല. നമ്മുടെ നാട്ടിൽ പല നിയമങ്ങളുടെയും കാര്യം ഇങ്ങനെയാണ്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടണം. സ്വകാര്യത സംരക്ഷിക്കാനുള്ള നിയമങ്ങളും വളരെ പ്രധാനമാണ്. ഈ നിയമങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. അതേസമയം സാങ്കേതികവിദ്യയുടെ അഭിലഷണീയമായ ഉപയോഗം തടസപ്പെടുകയുമരുത്.
ഡ്രോണുകൾ കളിപ്പാട്ടമല്ല
01:26 AM Mar 29, 2019 | Deepika.com