രാജ്യം സാന്പത്തികശക്തിയായി വളരുകയാണെന്ന് അവകാശപ്പെടുന്പോൾ ആ വളർച്ചയുടെ ഗുണഭോക്താക്കൾ ആരാണെന്നതു സർക്കാർ ഉത്തരം തരാത്ത ചോദ്യമാണ്. 132 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവർക്കും അടിസ്ഥാന ജീവിത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ യാഥാർഥ വികസനം അവകാശപ്പെടാനാവൂ. ഇവിടെ എത്ര ശതമാനം ജനങ്ങൾക്കുണ്ട് അടിസ്ഥാന ജീവിതസൗകര്യങ്ങൾ? ആ സൗകര്യങ്ങളെങ്കിലും വേണമെങ്കിൽ, വരുമാനമുണ്ടാകണമെങ്കിൽ ജനങ്ങൾക്കു തൊഴിൽ വേണം.
തൊഴിൽ സൃഷ്ടിക്കുന്നതിൽ സർക്കാരിനു മുഖ്യപങ്കാണുള്ളത്. സർക്കാർ മേഖലയിൽ മാത്രമല്ല തൊഴിൽ സൃഷ്ടിക്കപ്പെടേണ്ടത്. സർക്കാരിതര മേഖലകളിൽ തൊഴിലുണ്ടാകണമെങ്കിൽ ഭരണകൂടത്തിന്റെ നയങ്ങളും നിലപാടുകളും അതിന് അനുകൂലമായിരിക്കണം. തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ള വലിയൊരു ജനസമൂഹം ഉള്ള രാജ്യമാണ് ഇന്ത്യ. ഈ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യം. പക്ഷേ തൊഴിൽ കിട്ടാതെ കഴിയുന്നവർ ഏറ്റവും കൂടുതലുള്ളതും ഒരു പക്ഷേ ഇന്ത്യയിൽത്തന്നെ. തൊഴിലില്ലായ്മ ഇവിടെ കുറയുന്നില്ലെന്നു മാത്രമല്ല, ഭയാനകമായി വളരുന്നു. അപ്പോൾ നമ്മുടെ എല്ലാ വികസന അവകാശവാദങ്ങളും പൊള്ളയായി മാറുകയല്ലേ?
രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് കുതിച്ചുകയറുന്നതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി( സിഎംഐഇ) കഴിഞ്ഞവർഷം തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2017 ഒക്ടോബറിൽ 40.7 കോടി ആൾക്കാർക്ക് ജോലിയുണ്ടായിരുന്നുവെങ്കിൽ, 2018 ഒക്ടോബറായപ്പോൾ ജോലിയുള്ളവരുടെ എണ്ണം 39.7 കോടിയായി കുറഞ്ഞുവെന്നാണ് സിഎംഐഇ കണ്ടെത്തിയത്. കറൻസി റദ്ദാക്കലിന്റെ പരിണതഫലമാണീ വലിയ ഇടിവെന്നും സെന്റർ ചൂണ്ടിക്കാട്ടി. തൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഈ കാലയളവിൽ ഉണ്ടായത്.
ജനങ്ങൾക്ക് വരുമാനമുണ്ടാക്കാനുതകുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ എന്തു വളർച്ച അവകാശപ്പെട്ടാലും അതു നിരർഥകമാണ്. കെട്ടിടനിർമാണ മേഖലയിലും കാർഷിക മേഖലയിലും ഉണ്ടായ തളർച്ച തൊഴിലവസരങ്ങളെ ഏറെ ബാധിച്ചു. സർക്കാരിന്റെ നയപരമായ പാളിച്ചകൾ ഇതിനു കാരണമായി. കൂടാതെ പ്രതികൂല കാലാവസ്ഥയും ആഗോളവിപണിയിൽ ചാഞ്ചാട്ടങ്ങളും ഉണ്ടായി. അവയെ വേണ്ടവിധത്തിൽ നേരിടാൻ കഴിഞ്ഞതുമില്ല. പല തരത്തിലുള്ള അനിശ്ചിതത്വങ്ങൾ സ്വകാര്യ മേഖലയെ വ്യവസായ നിക്ഷേപത്തിൽനിന്ന് അകറ്റിനിർത്തിയതും തൊഴിലവസരങ്ങൾ വളരെ കുറച്ചു.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കവിഭാഗക്കാർക്കുകൂടി പത്തു ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ കൈയടി നേടി. പക്ഷേ, തൊഴിൽ എവിടെ? സംവരണ വിഷയം പാർലമെന്റിൽ ചർച്ച ചെയ്തപ്പോൾ തൊഴിലവസരത്തെക്കുറിച്ചു പലരും ചോദിച്ചിരുന്നു. പക്ഷേ വ്യക്തമായ ഉത്തരം സർക്കാരിൽനിന്നു ലഭിച്ചില്ല.
തൊഴിൽ ലഭ്യത രാജ്യത്തു വളരെ കുറഞ്ഞുവെന്നു കാണിക്കുന്ന ആധികാരികമായൊരു റിപ്പോർട്ട് കേന്ദ്രസർക്കാർ പൂഴ്ത്തിവച്ചുവെന്ന ആരോപണം പുതുതായി ഉയർന്നിരിക്കുന്നു. ദേശീയ സാന്പിൾ സർവേ ഓർഗനൈസേഷന്റെ (എൻഎസ്എസ്ഒ)യാണു റിപ്പോർട്ട്. അവർ 2017-18ൽ നടത്തിയ ആനുകാലിക തൊഴിൽ സേനാ സർവേ (പീരിയോഡിക് ലേബർ ഫോഴ്സ് സർവേ) ആണു സർക്കാർ രഹസ്യമാക്കി വച്ചത്. സർക്കാരിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ചു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ടുപേർ രാജിവച്ചിരുന്നു. അഞ്ചു വർഷം മുന്പാണ് ഇത്തരത്തിൽ തൊഴിൽ സർവേ നടന്നത്. നഗരമേഖലകളിലും ഗ്രാമീണമേഖലകളിലും തൊഴിൽ ഗണ്യമായി കുറഞ്ഞുവെന്നു പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മയുടെ തോത് ഈ കാലയളവിൽ മൂന്നിരട്ടിയോളമായി. നഗരമേഖലകളിൽ പുരുഷന്മാർക്കും ഗ്രാമീണ മേഖലയിൽ സ്ത്രീകൾക്കുമാണു കൂടുതൽ തൊഴിൽ നഷ്ടമുണ്ടാകുന്നത്.
രാജ്യത്തെ ഈ അവസ്ഥയെ സംബന്ധിച്ച് ഒരു സംഘം സാന്പത്തിക ശാസ്ത്രജ്ഞർ ഈയിടെ ഒരു പ്രസ്താവന ഇറക്കിയിരുന്നു. അതിനെ ചോദ്യം ചെയ്തുകൊണ്ടു കുറെ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടേതായ മറ്റൊരു പ്രസ്താവനയിറങ്ങി. ഏതു കണക്കും തങ്ങൾക്ക് അനുകൂലമായി ചിത്രീകരിക്കാൻ രാഷ്ട്രീയക്കാർക്കു വിരുതുണ്ടാകും.
തൊഴിലില്ലായ്മ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. അതു പരിഹരിക്കാൻ ഫലപ്രദമായ പദ്ധതികളുണ്ടാവണം. തെരഞ്ഞെടുപ്പിൽ പ്രകടനപത്രികകൾ തയാറാക്കുന്പോൾ ഇത്തരം വിഷയങ്ങളിൽ കൃത്യമായ കർമപദ്ധതികൾ പ്രഖ്യാപിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സാധിക്കണം.
അടുത്ത സർക്കാർ ഉണ്ടാക്കുന്നത് ആരായാലും അവർക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തെ കോടാനുകോടി യുവാക്കൾക്ക് എങ്ങനെ തൊഴിൽ ലഭ്യമാക്കാം എന്നതു തന്നെയാവും. തൊഴിൽ മേഖല തളരുന്പോഴാണു രാജ്യത്ത് അസ്വസ്ഥത പുകയുന്നത്. ഒരുപക്ഷേ തീവ്രവാദത്തിന്റെയും വർഗീയതയുടെയും മൂലകാരണംതന്നെ യുവാക്കളുടെ തൊഴിലില്ലായ്മയും നിലനില്പിനായുള്ള അവരുടെ തത്രപ്പാടുമായിരിക്കും.
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി ഗ്രാമീണജനതയ്ക്കു തൊഴിൽദിനങ്ങൾ ലഭ്യമാക്കാനുള്ള മികച്ച പദ്ധതിയായിരുന്നു. അതു പക്ഷേ വേണ്ടവിധത്തിൽ മുന്നോട്ടുപോയില്ല. ആധുനികലോകത്തെ തൊഴിലുകൾ പഴയവയിൽനിന്നു വളരെ വ്യത്യസ്തമാണ്. പരന്പരാഗത തൊഴിൽ മേഖലകൾ മിക്കതും അന്യംനിന്നുപോവുന്ന സ്ഥിതിയിലത്രേ. അവയെയും നിലനിർത്തണം. കാലവും ആവശ്യങ്ങളും മനസിലാക്കി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിനു കഴിയണം. സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും തൊഴിൽ വിഷയം ഏറ്റവും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ആരുടെയെങ്കിലും തലയിൽ ഉത്തരവാദിത്വം കെട്ടിവച്ചു മാറിനിൽക്കാവുന്ന വിഷയമല്ലിത്. രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയായി തൊഴിലില്ലായ്മയെ തിരിച്ചറിയണം.
സന്പത്തിന്റെ കേന്ദ്രീകരണം വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. അതിലൂടെ തൊഴിൽ സാധ്യത വർധിപ്പിക്കാം എന്നതു വ്യാമോഹം മാത്രം. തൊഴിൽ സൃഷ്ടിക്കുമെന്നതു തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വെറുതെ പറഞ്ഞുപോകേണ്ട കാര്യമല്ല. രാഷ്ട്രീയ പാർട്ടികൾ കൂലംകഷമായി ആലോചിച്ചശേഷം പ്രായോഗികമായ പദ്ധതികൾ മുന്നോട്ടുവയ്ക്കുകയാണു വേണ്ടത്. ജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഭരണാധികാരി ആദ്യം അവർക്കു നൽകേണ്ടതു തൊഴിലാണ്.
രാജ്യം വികസിക്കണമെങ്കിൽ ജനങ്ങൾക്കു തൊഴിൽ വേണം
11:45 PM Mar 21, 2019 | Deepika.com