പൊതുവിദ്യാഭ്യാസരംഗത്തു കേരളം കാണിക്കുന്ന ഉദാസീന മനോഭാവവും കാര്യക്ഷമതയില്ലായ്മയും പരക്കേ വിമർശവിധേയമാകുന്നു. കുറെക്കാലംമുന്പുവരെ കേരളത്തിലെ പൊതുവിദ്യാഭ്യാസം മികച്ച നിലവാരം പുലർത്തിയിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ ആ മേൽക്കൈ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസരംഗത്താണു നിലവാരം കൂടുതൽ ഇടിഞ്ഞിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നാം കാണിക്കുന്ന അലംഭാവം അടിസ്ഥാന വിദ്യാഭ്യാസത്തെ ബാധിക്കുകയും അതു പൊതുവിദ്യാഭ്യാസത്തിൽ മൊത്തം നിലവാരത്തകർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്യുന്നു.
ഹയർ സെക്കൻഡറിയുടെയും എസ്എസ്എൽസിയുടെയും ഉൾപ്പെടെ വിവിധ പരീക്ഷകൾ നടന്നുവരുന്ന സമയമാണിത്. സംസ്ഥാനത്തു ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ഇപ്പോൾ പൂർണസമയ ഡയറക്ടറില്ല. ഹയർ സെക്കൻഡറി ഡയറക്ടറായി കഴിഞ്ഞ അഞ്ചിനു മന്ത്രിസഭായോഗം നിയമിച്ച വി.ആർ.പ്രേംകുമാറിനെ ദിവസങ്ങൾക്കുള്ളിൽ, അതും ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങുന്നതിന്റെ തലേദിവസം, ആ സ്ഥാനത്തുനിന്നു മാറ്റി. പരീക്ഷ നടക്കുന്ന സമയത്തു ഡയറക്ടറില്ലെന്ന ആക്ഷേപമുയർന്നപ്പോൾ കൃഷി ഡയറക്ടറായിരുന്ന ഡോ. പി.കെ. ജയശ്രീക്ക് ഹയർസെക്കൻഡറിയുടെ അധികച്ചുമതല നല്കി.
സാന്പത്തിക വർഷം അവസാനിക്കുന്ന സമയത്തു കൃഷിഡയറക്ടർക്കു പ്രളയസഹായമുൾപ്പെടെ വിവിധ പദ്ധതികൾ കൈകാര്യം ചെയ്യാനുണ്ടെന്നിരിക്കേ ഹയർസെക്കൻഡറിയുടെ ചുമതലകൂടി വഹിക്കേണ്ടിവന്നാൽ രണ്ടു വകുപ്പുകളുടെയും പ്രവർത്തനം അവതാളത്തിലായെന്നു വരും. ഈ സാഹചര്യത്തിൽ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. പി.കെ. പ്രകാശനു ഹയർ സെക്കൻഡറിയുടെ ചുമതല നൽകി. എന്നാൽ, പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ഗൾഫിലേക്കു പോവുകയാണത്രേ. വളരെ ഉത്തരവാദപ്പെട്ട തസ്തികകളിൽ ആളുകളെ ഇങ്ങനെ മാറ്റിമറിക്കുന്നത് ഒട്ടും നന്നല്ല; വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ചും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു പല പ്രശ്നങ്ങളിലും സത്വരപരിഹാരം കാണേണ്ടതുണ്ടാവും. അതിനു ഡയറക്ടറുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. താത്കാലിക ചുമതലയുള്ളവർക്ക് ഉത്തരവാദിത്വങ്ങൾ പൂർണമായി നിർവഹിക്കാൻ സാധിച്ചുവെന്നിരിക്കില്ല.
വളരെ നിഷ്കർഷയും കർശനമായ ചട്ടങ്ങളുമുണ്ടായിട്ടും ഇത്തവണ കുറെ എസ്എസ്എൽസി പരീക്ഷാപേപ്പറുകൾ പെരുവഴിയിൽ കളഞ്ഞുപോയി. കായണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഉത്തരക്കടലാസുകൾക്കാണ് ഈ ദുര്യോഗമുണ്ടായത്. ഈ ഉത്തരക്കടലാസുകളുടെ കെട്ട് സ്കൂളിൽനിന്ന് ഒരു കിലോമീറ്ററകലെ നാട്ടുകാരനു ലഭിച്ചതു കുട്ടികളുടെ ഭാഗ്യം. തപാലിലയയ്ക്കാൻ സ്കൂട്ടറിൽ കൊണ്ടുപോകുംവഴിയാണത്രേ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടത്. ഏതാനും ദിവസം മുന്പ് എംജി സർവകലാശാലയുടെ 39 ഉത്തരക്കടലാസുകൾ ആലുവയ്ക്കു സമീപം ദേശീയപാതയിൽ ചിതറിക്കിടക്കുന്നതായി ഓട്ടോറിക്ഷത്തൊഴിലാളികൾ കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി കൊണ്ടുപോകുംവഴി പേപ്പറുകൾ അബദ്ധത്തിൽ നഷ്ടപ്പെടുകയായിരുന്നു. ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കപ്പെടുന്നതു പരീക്ഷാ സന്പ്രദായത്തെയും മൂല്യനിർണയത്തെയും കുറിച്ചുള്ള പരാതികൾക്കും അവിശ്വാസത്തിനും ഇടയാക്കുമെന്നതിൽ സംശയമില്ല. നഷ്ടപ്പെട്ട പേപ്പറുകളുടെ മൂല്യനിർണയച്ചുമതലയുണ്ടായിരുന്ന അധ്യാപികയെയും ചീഫ് എക്സാമിനറെയും ക്യാന്പ് ഓഫീസറെയും ആക്ടിംഗ് വൈസ് ചാൻസലർ പരീക്ഷാജോലികളിൽനിന്നു സസ്പെൻഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ ലക്ഷക്കണക്കിനു കുട്ടികൾ പങ്കെടുക്കുന്ന എസ്എസ്എൽസി പരീക്ഷ വളരെ കാര്യക്ഷമമായാണു നടക്കാറുള്ളത്. ആ കാര്യക്ഷമതയ്ക്കു ഭംഗമുണ്ടായാൽ അതു കർശനമായി പരിശോധിക്കുകയും നടപടിയെടുക്കുകയും വേണം.
പൊതുവിദ്യാഭ്യാസവകുപ്പു തയാറാക്കിയ 35 ലക്ഷത്തോളം പാഠപുസ്തകങ്ങൾ തൂക്കി വിൽക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്. അടുത്ത അധ്യയനവർഷത്തിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പഴയ കോപ്പികളാണ് ഇപ്രകാരം തൂക്കി വിൽക്കുന്നത്. കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയുടെ ഓഫീസുകളിൽ ഇവ കെട്ടിക്കിടക്കുകയാണ്. പാഠപുസ്തക അച്ചടിയിൽ കാലതാമസം വരുന്നുവെന്ന പരാതി പരിഹരിച്ച് കെപിബിഎസ് കാര്യക്ഷമമായി ജോലി നിർവഹിച്ചപ്പോൾ അത് ഉപയോഗപ്പെടുത്താൻ കഴിയാതെ പോയി. പുസ്തകങ്ങൾ കെട്ടിക്കിടക്കുന്നതുമൂലം പുതിയ പുസ്തകങ്ങളുടെ അച്ചടിയും മറ്റു കാര്യങ്ങളും തടസപ്പെടുന്നതുകൊണ്ടാണ് അവ തൂക്കി വിൽക്കുന്നത്. അടുത്ത വർഷം ഒന്പത്, പത്ത് ക്ലാസുകളിലെ എല്ലാ പാഠപുസ്തകങ്ങളിലും മാറ്റങ്ങളുണ്ട്.
നാലാംക്ലാസിലെ പൊതുപരീക്ഷയിൽ പരിസ്ഥിതി പഠനത്തിന്റെ ചോദ്യപേപ്പറിനോടൊപ്പം നൽകിയ ഭൂപടത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 34! കേരളത്തിന്റെ അയൽസംസ്ഥാനങ്ങൾ രേഖപ്പെടുത്താൻ നൽകിയ ഭൂപടത്തിലാണ് പുതിയ അഞ്ചു സംസ്ഥാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നത്.
ഇതിനിടെ സിബിഎസ്ഇ സിലബസിൽനിന്നു സംസ്ഥാന സിലബസിലേക്ക് വിദ്യാർഥികളുടെ ഒഴുക്കുണ്ടാക്കാൻ ബോധപൂർവമായ ചില ശ്രമങ്ങളും നടക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ പ്രോത്സാഹനത്തിനുവേണ്ടി സർക്കാർ നിലകൊള്ളുന്നുവെന്നതുകൊണ്ടു മറ്റു പാഠ്യക്രമങ്ങളെ അനഭിമതമായി കരുതേണ്ടതില്ല. പാഠ്യപദ്ധതി തെരഞ്ഞെടുക്കാനുള്ള അവസരവും അവകാശവും കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുകയാണു വേണ്ടത്. അവരെ സംസ്ഥാന സിലബസിലേക്കു നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ കൊണ്ടുവരേണ്ട കാര്യമില്ല. സിബിഎസ്ഇ പാഠ്യക്രമമാണു ദേശീയ പരീക്ഷകൾക്കും മത്സരപരീക്ഷകൾക്കുമൊക്കെ കുട്ടികൾക്കു കൂടുതൽ സഹായകമാകുന്നതെന്ന വാദമുണ്ട്. എന്നാൽ, അതു ശരിയല്ലെന്നു സംസ്ഥാന സിലബസിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.
മികച്ച നിലവാരം പുലർത്തുന്ന പാഠ്യക്രമമല്ല നാം പിന്തുടരുന്നതെങ്കിൽ അത് ഏതു സ്ട്രീമിൽ പെട്ടതായാലും കുട്ടികൾക്കു ഗുണകരമല്ല. ഇത്തരം കാര്യങ്ങളിൽ സർക്കാർ നിഷ്പക്ഷമായ നിലപാടു സ്വീകരിക്കുകയും കുട്ടികൾക്കു മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനു സാഹചര്യം സൃഷ്ടിക്കുകയുമാണു വേണ്ടത്. അതോടൊപ്പം പൊതുവിദ്യാഭ്യാസവകുപ്പിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ഉന്നതോദ്യോഗസ്ഥരെ കൂടെക്കൂടെ ഇളക്കിപ്രതിഷ്ഠിക്കുന്നത് അവസാനിപ്പിക്കുകയും വേണം. പരീക്ഷാനടത്തിപ്പു മാത്രമല്ല സമയബന്ധിതമായ മൂല്യനിർണയവും ഫലപ്രഖ്യാപനവുമൊക്കെ ഡയറക്ടറുടെ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പു പ്രക്രിയയുടെ തിരക്കിനിടയിലും ഇതെല്ലാം പരാതികളില്ലാതെ നടത്തേണ്ടിയിരിക്കുന്നു.
സ്കൂൾ വിദ്യാഭ്യാസത്തെ അവഗണിച്ചു തകർക്കരുത്
12:50 AM Mar 18, 2019 | Deepika.com