പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അനധികൃതമായി സ്വത്തു സന്പാദിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ സ്ഥിരം സംവിധാനമുണ്ടാകാത്തത് എന്തുകൊണ്ടെന്ന സുപ്രീംകോടതിയുടെ ചോദ്യം ഈ തെരഞ്ഞെടുപ്പുകാലത്തു ചർച്ചാവിഷയമാകുന്നു. രണ്ടു തെരഞ്ഞെടുപ്പുകൾക്കിടയിൽ സ്ഥാനാർഥികളുടെ സ്വത്തിലുണ്ടാകുന്ന വർധന രേഖപ്പെടുത്തണമെന്നും ചില രാഷ്ട്രീയ നേതാക്കളുടെ സന്പത്തു ക്രമാതീതമായി വർധിക്കുന്നതു പരിശോധിക്കണമെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നതാണ്.
എന്നാൽ ഇക്കാര്യത്തിൽ നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടർന്നാണു ലോക്പ്രഹരി എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സമിതി കേന്ദ്രസർക്കാരിനോടു വിശദീകരണം തേടിയിരിക്കുന്നത്. ജനപ്രതിനിധികളുടെ സ്വത്തു ഗണ്യമായി വർധിക്കുന്നതും സ്രോതസ് വ്യക്തമാക്കാത്ത സ്വത്തുക്കളുണ്ടാകുന്നതും പരിശോധിക്കാൻ സ്ഥിര സംവിധാനം വേണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.
രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും സ്വത്ത് വൻതോതിൽ വർധിക്കുന്നതു നേരായ വഴികളിലൂടെയല്ലെന്ന ചിന്ത ജനത്തിനുണ്ട്. അധികാരത്തിലെത്തിയാൽ സ്വാധീനമുപയോഗിച്ചു സ്വത്തു സന്പാദിക്കാമെന്നു പലരും കണക്കുകൂട്ടുന്നുണ്ടായിരിക്കണം. സ്വന്തം സന്പാദ്യങ്ങളും കുടുംബസ്വത്തുമൊക്കെ ജനങ്ങൾക്കായി ചെലവിട്ട് ജനങ്ങളുടെ സ്നേഹാദരങ്ങളല്ലാതെ ഒന്നും നേടാതെ ജീവിതം പൂർത്തീകരിച്ച ധാരാളം നേതാക്കൾ നമുക്കു പണ്ടുണ്ടായിരുന്നു. ഇപ്പോഴാകട്ടെ പലരും രാഷ്ട്രീയത്തിലിറങ്ങുന്നതുതന്നെ ധനസന്പാദനത്തിനാണ്. മെച്ചപ്പെട്ട ജോലിയും ഉയർന്ന പദവിയുമൊക്കെ ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ പയറ്റുന്ന ചിലരുടെയെങ്കിലും ജനസേവന തത്പരതയിൽ ജനങ്ങൾക്കു സംശയമുണ്ട്. അവരുടെ തത്പരത എന്തിലാണെന്നും ജനങ്ങളിൽ പലർക്കും അറിയാം. ഇന്നത്തെ രാഷ്ട്രീയത്തിൽ വൻ വ്യവസായികൾക്കും കോർപറേറ്റുകൾക്കും അബ്കാരികൾക്കുമൊക്കെ വന്പിച്ച സ്വാധീനമുണ്ട്. അവരുടെ പണം വേണ്ടാത്ത രാഷ്ട്രീയ കക്ഷികൾ ചുരുക്കം. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പലരും സമീപിക്കുന്നതു സാധാരണക്കാരേക്കാൾ കൂടുതലായി വൻ വ്യവസായികളെയും കോർപറേറ്റുകളെയുമൊക്കെയാണ്. ഭരണത്തിലേറുന്നവർ ആ വന്പന്മാർക്കു പ്രത്യുപകാരം ചെയ്യുന്നതു വഴിവിട്ടാകാം.
അധികാരമുള്ളവർക്ക് അഴിമതി നടത്താൻ പല വഴികളുമുണ്ട്. അഴിമതി നടത്തുന്നവരിൽ ചെറിയൊരു ഭാഗം മാത്രമേ പിടിയിലാകാറുള്ളൂ. അതിൽത്തന്നെ ചുരുക്കം പേരേ ശിക്ഷിക്കപ്പെടുന്നുള്ളൂ. ബിഹാറിലെ പ്രമുഖ നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണക്കേസിൽ ഇപ്പോൾ ജയിലിലാണ്. പക്ഷേ മക്കളും ബന്ധുക്കളുമൊക്കെ രാഷ്ട്രീയത്തിൽ സജീവംതന്നെ. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സന്പാദ്യത്തെയും സ്വത്തിനെയുംകുറിച്ചു പുറത്തുവന്ന റിപ്പോർട്ടുകൾ സിനിമാക്കഥകളെയും വെല്ലുന്നതായിരുന്നു.
ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായിരുന്ന മായാവതിയുൾപ്പെടെ പല മുൻനിര നേതാക്കളും അഴിമതിക്കേസുകളിൽ പെട്ടിട്ടുണ്ട്. മായാവതിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നേത്രത്തിന്റെ വസതിയിൽ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിൽ നൂറു കോടി രൂപയുടെ അനധികൃത സ്വത്തും രണ്ടു കോടിയുടെ കറൻസിയുമാണു കണ്ടെടുത്തത്. മായാവതി മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷം നേത്ര ആയിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി. ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനു സന്പാദിക്കാവുന്ന തുകയുടെ എത്രയോ മടങ്ങാണിപ്പോൾ കണ്ടെടുത്തിരിക്കുന്നത്.
അധികാരമൊഴിയുന്പോഴാണു പലരും അഴിമതിക്കു പിടികൂടപ്പെടുന്നത്. അതുകൊണ്ടുതന്നെ, അധികാരം എന്നും നിലനിർത്താനുള്ള തത്രപ്പാടിലാണു പല നേതാക്കളും. നമ്മുടെ ഭരണഘടനയും നിയമസംഹിതയും നീതിന്യായ വ്യവസ്ഥയും വളരെ കരുത്തുറ്റതാണെന്നു പറയുന്പോഴും അഴിമതിക്കാരും അന്യായമായി സ്വത്തു സന്പാദിക്കുന്നവരും കൊടും ക്രിമിനലുകളുമൊക്കെ അധികാരത്തിന്റെ തണലിൽ വിലസുന്നതു നാം കാണുന്നു.
അന്യായമായി സ്വത്തു സന്പാദിക്കുന്നതു ജനപ്രതിനിധികളെ അയോഗ്യരാക്കാൻ മതിയായ കാരണമാണെന്നു സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. എംപിമാരുടെയും എംഎൽഎമാരുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും വരുമാനം നിരന്തരം നിരീക്ഷിക്കേണ്ടതുണ്ടെന്നും അതു ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വാസ്യതയും തെരഞ്ഞെടുപ്പു പ്രക്രിയയുടെ സുതാര്യതയും നിലനിർത്തുന്നതിന് ആവശ്യമാണെന്നും ജസ്റ്റീസ് ജെ. ചെലമേശ്വർ ഉൾപ്പെട്ട സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് മുന്പൊരിക്കൽ ചൂണ്ടിക്കാട്ടി. ഈ നിർദേശത്തിനനുസൃതമായി പാർലമെന്റും തെരഞ്ഞെടുപ്പു കമ്മീഷനും നിയമങ്ങൾക്കും ചട്ടങ്ങൾക്കും രൂപം കൊടുക്കണമെന്ന സുപ്രീംകോടതി നിർദേശം ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല. സ്ഥാനാർഥികളുടെയും അടുത്ത ബന്ധുക്കളുടെയും സ്വത്തുവിവരം അറിയാനുള്ള അവകാശം ഭരണഘടനയുടെ 19(1) എ അനുച്ഛേദപ്രകാരം, അറിയാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. നിയമനിർമാണ സഭകളിലേക്കു മത്സരിക്കാനുള്ള ഒരാളുടെ മൗലികാവകാശത്തേക്കാൾ പ്രധാനപ്പെട്ടതാണു സ്ഥാനാർഥിയെ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള വോട്ടറുടെ അവകാശമെന്നും കോടതി പറഞ്ഞു.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ സ്വത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ പത്തും പതിനഞ്ചും ഇരട്ടി വർധനയാണുണ്ടായിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ആസ്തി രേഖകൾ പ്രകാരം 894 കോടി രൂപയുടേതാണ്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ ആസ്തി 759 കോടി രൂപയുടേത്. 557 കോടിയുടെ ആസ്തിയുമായി ബിഎസ്പിയും 432 കോടിയുടെ ആസ്തിയുമായി സിപിഎമ്മും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. 2004-2016 ലെ കണക്കുകൾ രാഷ്ട്രീയകക്ഷികൾ തന്നെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണിത്. സ്വത്തിൽ ക്രമാതീതമായ വർധന കണ്ടെത്തിയ ഏതാനും ലോക്സഭാംഗങ്ങളെയും നൂറോളം നിയമസഭാംഗങ്ങളെയും നിരീക്ഷിച്ചുവരുകയാണെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു.
ജനപ്രതിനിധികളുടെ സ്വത്തു പരിശോധിക്കാൻ സംവിധാനമായില്ലേയെന്ന സുപ്രീംകോടതിയുടെ ചോദ്യം ഈ രാജ്യത്തെ സാധാരണ ജനത്തിന്റെ ചോദ്യമാണ്. ആ പരിശോധനയ്ക്കു നിയമനിർമാണം ഉണ്ടാവണം. ചുമതലപ്പെട്ടവർ ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തുന്നുവെങ്കിൽ അത് ആരെയെങ്കിലുമൊക്കെ സംരക്ഷിക്കാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എംപിമാർക്കും എംഎൽഎമാർക്കും ഇപ്പോൾ സാമാന്യം നല്ല ശന്പളവും ആനുകൂല്യങ്ങളുമുണ്ട്. അതിനു പുറമേ അന്യായമായ മാർഗങ്ങളിലൂടെ പണം സന്പാദിക്കുന്നരുടെ ലക്ഷ്യം ജനസേവനമല്ല, സ്വയംസേവനമാണ്.
ജനപ്രതിനിധികളാവുന്നതു ധനസന്പാദനത്തിനോ?
12:08 AM Mar 15, 2019 | Deepika.com