കുട്ടികൾക്കു പരീക്ഷയുടെ കാലമാണിത്. അവർക്കു മാത്രമല്ല, മാതാപിതാക്കൾക്കും മാനസിക പിരിമുറുക്കത്തിന്റെ കാലം. കടുത്ത വേനലിനോടൊപ്പം പരീക്ഷയുടെ ചൂടും കൂടിയാകുന്പോൾ കുട്ടികൾ ശാരീരികമായും മാനസികമായും തളരാനിടയുണ്ട്. അവർക്ക് ആത്മവിശ്വാസവും ഊർജവും പകരാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയണം. ഇരൂകൂട്ടരും കുട്ടികളെ പഠിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. പക്ഷേ കുട്ടികളെ പഠിക്കുന്നതിൽ അവർ പലപ്പോഴും പരാജയപ്പെടുന്നു.
പഠിക്കുന്നതും പരീക്ഷയെഴുതുന്നതും കുട്ടികളാണെങ്കിലും അവർക്കു പരിശീലനവും പ്രോത്സാഹനവും നൽകിക്കൊണ്ട് അധ്യാപകരും മാതാപിതാക്കളും പിന്നിലുണ്ടായാൽ വളരെ ഫലമുണ്ടാകും. എന്നാൽ മക്കളെ പഠനത്തിൽ സഹായിക്കാൻ കഴിയുന്ന മാതാപിതാക്കൾ ചുരുക്കമാണ്. അവിടെ അധ്യാപകരാണ് കുട്ടികൾക്ക് ആശ്രയം. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ വ്യക്തിപരമായി അറിഞ്ഞ് അവർക്കുവേണ്ട പിന്തുണ നൽകാൻ അധ്യാപകർ ശ്രദ്ധിക്കണം. ഓരോ കുട്ടിയുടെയും പഠനശേഷിയും ജീവിതസാഹചര്യവും മനസിലാക്കി പഠിപ്പിക്കുകയും പരീക്ഷയ്ക്കൊരുക്കുകയും ചെയ്യാൻ അധ്യാപകർക്കു കഴിയണമെന്നു പറയാൻ എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കാൻ പ്രയാസമാണ്. അതിനാൽ രക്ഷാകർത്താക്കൾ തങ്ങളുടെ പങ്ക് ഉത്തരവാദിത്വപൂർവം നിർവഹിക്കാതെ തരമില്ല. കുട്ടികളുടെ മനസു മാതാപിതാക്കൾ തിരിച്ചറിയണം. പരീക്ഷക്കാലത്ത് അനാവശ്യ സമ്മർദം അവരിലുണ്ടാക്കരുത്.
സർട്ടിഫിക്കറ്റിലെ എ പ്ലസ് മാത്രമല്ല അവരെ ജീവിതത്തിൽ വിജയികളാക്കുന്നതെന്ന കാര്യം മറക്കരുത്. എല്ലാവർക്കും എ പ്ലസ് കിട്ടില്ല. അതു കിട്ടിയതുകൊണ്ടുമാത്രം ജീവിതവിജയം നേടണമെന്നും കിട്ടാത്തതുകൊണ്ടുമാത്രം ജീവിതത്തിൽ പരാജയപ്പെടണമെന്നുമില്ല. ജീവിതവിജയത്തിനു പരീക്ഷയിലെ ഉന്നതവിജയം സഹായകമാകുമെന്നുമാത്രം. പഠനകാലത്തു വലിയ മികവു പ്രകടിപ്പിക്കാതിരുന്ന ചിലരെങ്കിലും പിന്നീടു ലോകാദരണീയരായിത്തീർന്നിട്ടുണ്ട്.
കൗമാരക്കാരായ കുട്ടികൾ കനത്ത സമ്മർദങ്ങളുടെ നടുവിലാണിപ്പോൾ. ജീവിത സാഹചര്യങ്ങളും ആധുനിക സാങ്കേതികവിദ്യകൾ നൽകുന്ന സൗകര്യങ്ങളും അവരെ ചിലപ്പോഴെങ്കിലും ജീവിതയാഥാർഥ്യങ്ങളിൽനിന്ന് അകറ്റിക്കൊണ്ടുപോകുന്നു. സാമൂഹ്യ മാധ്യമങ്ങൾ പലരെയും ഏറെ സ്വാധീനിക്കുന്നു. മൊബൈൽ ഫോണുകളുടെ ഉപയോഗം പല വിധത്തിലുള്ള ബാഹ്യസ്വാധീനങ്ങൾക്കും അവരെ വശംവദരാക്കുന്നു. സ്കൂൾ വിദ്യാർഥികൾ മൊബൈൽ ഫോണും സ്മാർട്ട് ഫോണും ഉപയോഗിക്കരുതെന്നു പൊതുവേ അഭിപ്രായവും കരുതലും ഉണ്ടെങ്കിലും ഒട്ടുമിക്ക കുട്ടികൾക്കും ഇതൊക്കെ ഇപ്പോൾ ലഭ്യമാണ്.
ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിലും മൊബൈൽ ഉപയോഗം വിലക്കുന്നതിന്റെ പേരിലും എത്രയോ കുട്ടികൾ കുടുംബങ്ങളിൽ ബഹളമുണ്ടാക്കുന്നു. എന്തിന്, സ്വന്തം ശാഠ്യങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ ജീവനൊടുക്കാൻപോലും തയാറായ കൗമാരക്കാരുണ്ടല്ലോ. വിവേകത്തിൽനിന്ന് അത്രമാത്രം അകന്നിരിക്കുന്നു പല കുട്ടികളും. കൗമാര സൗഹൃദങ്ങളും പ്രണയ കൗതുകങ്ങളും ധാരാളംപേരെ അപകടക്കുരുക്കുകളിൽ എത്തിക്കുന്നു.
പരീക്ഷയും മാർക്കും എൻട്രൻസും കോച്ചിംഗും പ്രധാനം തന്നെ. പക്ഷേ അതു മാത്രമല്ല ജീവിതം എന്ന കാര്യം കുട്ടികളറിയും മുന്പു മാതാപിതാക്കൾ അറിയണം. മക്കളുടെ ശേഷിക്കപ്പുറമുള്ള കാര്യങ്ങൾ മാതാപിതാക്കൾ അവരിൽനിന്നു പ്രതീക്ഷിക്കരുത്. അവരുടെ അഭിരുചി മാനിക്കണം. ഓരോരുത്തർക്കും വഹിക്കാവുന്ന ഭാരത്തിനു പരിധിയുണ്ട്. എന്നാൽ കുട്ടികളെ സർവതന്ത്ര സ്വതന്ത്രരായി വിടുന്നതും ഒരധ്വാനത്തിനും അവരെ പ്രേരിപ്പിക്കാതിരിക്കുന്നതും ഭോഷത്തമാണ്; അല്ല, അപകടകരമാണ്.
മാതാപിതാക്കൾ കുട്ടികളോടു വളരെ കരുതലോടെ ഇടപെടേണ്ട കാലമാണിത്. മക്കളെ കൂട്ടുകാരെപ്പോലെ കരുതണം എന്നു പറയുന്നവരുണ്ട്. മാതാപിതാക്കളോട് ഉള്ളുതുറന്നു സംസാരിക്കാനും ഇടപെടാനും കുട്ടികൾക്കു കഴിയണം. വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്നവരായി മാതാപിതാക്കളെ മക്കൾക്കു കാണാനാവുമെങ്കിൽ പല പ്രശ്നങ്ങളും ഒഴിവായേക്കാം. കൂട്ടുകാരുടെ അമിതസ്വാധീനം കുട്ടികളെ വഴിതെറ്റിക്കാറുണ്ട്. എന്നാൽ നല്ല സൗഹൃദങ്ങൾ വിലപ്പെട്ടതുമാണ്. കൂട്ടുകാരിൽനിന്നു ലഭിക്കുന്ന അറിവുകൾ പൂർണമല്ലെന്നും ചിലപ്പോൾ അബദ്ധമാവാമെന്നും പല കുട്ടികളും മനസിലാക്കുന്നില്ല.
എസ്എസ്എൽസി പരീക്ഷ തുടങ്ങി. ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കടന്പയാണത്. പക്ഷേ, പരീക്ഷയ്ക്കൊരുങ്ങുന്ന കുട്ടികളെ സമ്മർദത്തിലാക്കിയാൽ അവർ പഠിച്ചതുകൂടി പ്രയോജനപ്പെടില്ല. സന്തോഷത്തോടും സമാധാനത്തോടുംകൂടി പരീക്ഷാഹാളിലെത്താൻ കുട്ടികൾക്കു കഴിയണം. നന്നായി പഠിച്ചില്ലെന്ന വിഷമത്തോടെ പരീക്ഷയ്ക്കു പുറപ്പെടാനൊരുങ്ങുന്ന കുട്ടിയെ കുറ്റപ്പെടുത്താതെ ധൈര്യം പകർന്നുകൊടുക്കണം. പരീക്ഷ വേണ്ടവിധത്തിലെഴുതാൻ കഴിഞ്ഞില്ലെന്ന മനോവിഷമത്തോടെ വീട്ടിലെത്തുന്ന കുട്ടിയെ സമാശ്വസിപ്പിച്ച് അടുത്ത ദിവസത്തെ പരീക്ഷയ്ക്കായി ഒരുങ്ങാൻ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. കുറ്റപ്പെടുത്തൽ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നു മാത്രമല്ല, പ്രശ്നം സൃഷ്ടിക്കുന്നതുമാണ്. അസ്വാഭാവികമായി പെരുമാറുകയും അമിതമായി കോപിക്കുകയും ചെയ്യുന്ന കുട്ടികളെ കൂടുതൽ പ്രകോപിപ്പിക്കാതെ അവരുടെ മനസിനെ തണുപ്പിക്കാനുള്ള വഴികളാണു തേടേണ്ടത്.
പഠന മേഖലയിൽ നേരിടുന്ന സമ്മർദങ്ങളാണു കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്നതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നിരീക്ഷിക്കുകയുണ്ടായി. മറ്റുള്ളവരേക്കാൾ മുന്നിൽ തങ്ങളുടെ കുട്ടികൾ എത്തണമെന്ന മാതാപിതാക്കളുടെ പിടിവാശിയാണു കുട്ടികളിൽ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നതെന്ന് അറുനൂറോളം സ്കൂളുകൾ സന്ദർശിച്ചു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 2016ൽ ഇന്ത്യയിൽ 9,000 കുട്ടികൾ ജീവനൊടുക്കിയതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. അറുപതിനായിരത്തോളം കുട്ടികൾ വീടുവിട്ടുപോയി. ഇവയെല്ലാം വിരൽചൂണ്ടുന്നതു കുട്ടികൾ നേരിടുന്ന മാനസിക സംഘർഷത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ്.
കുട്ടികളെ നമുക്കു ചേർത്തുപിടിക്കാം. മാതാപിതാക്കളുടെ ഹൃദയതാളവും അധ്യാപകരുടെ അറിവിന്റെ സംഗീതവും അവരെ ഉത്തേജിപ്പിക്കട്ടെ, ആഹ്ലാദത്തോടെ മുന്നേറാൻ സഹായിക്കട്ടെ.
പരീക്ഷക്കാലം പരീക്ഷണകാലം; ചേർത്തുപിടിക്കാം നമ്മുടെ മക്കളെ
12:14 AM Mar 14, 2019 | Deepika.com