ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ഫ്ലെക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്നു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പ്രചാരണത്തിനുപയോഗിക്കാവൂ എന്നാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനുമിടയാക്കുന്ന പ്ലാസ്റ്റിക്കിന്റെയും പിവിസി ഫ്ലെക്സിന്റെയുമൊക്കെ ഉപയോഗം പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുന്ന പോളിവിനൈൽ ക്ലോറൈഡ്(പിവിസി) ഫ്ലെക്സുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. ഇതു സംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അജൈവ പാഴ്വസ്തുക്കളും ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചു ലോകത്തിനിപ്പോൾ കൂടുതൽ ബോധ്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം വ്യാപകമാകുന്നത്. ഉപയോഗിക്കാനുള്ള സൗകര്യം ഇതിന്റെ വ്യാപനം ശീഘ്രഗതിയിലാക്കി. പ്ലാസ്റ്റിക് ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധ്യം സമൂഹത്തിൽ വർധിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഉപയോഗം നിയന്ത്രിക്കുകയെങ്കിലും ചെയ്യുന്നതിൽ നാം കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.
ഉയർന്ന സാക്ഷരതയും സാമൂഹ്യബോധവുമുള്ള കേരളീയർ പ്ലാസ്റ്റിക്കിന്റെയും ഫ്ലെക്സിന്റെയുമൊക്കെ ഉപയോഗം നിയന്ത്രിക്കുന്നതിൽ ഹൈക്കോടതി ഉത്തരവു വരുന്നതുവരെ കാത്തുനിൽക്കുകപോലും ചെയ്യരുതായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇപ്പോൾ ആധുനിക സാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളുമാണ് കൂടുതലായും പ്രയോഗിക്കപ്പെടുന്നതെങ്കിലും പരന്പരാഗത പ്രചാരണ മാർഗങ്ങളും ധാരാളമായി ഉപയോഗിക്കപ്പെടുന്നു. അങ്ങനെയാണ് പരിസ്ഥിതി സൗഹൃദമല്ലാത്ത ഫ്ലെക്സ് ബോർഡുകളും മറ്റും ഉയരുന്നത്. ഇതിനിടെ ഫ്ലെക്സ് നിരോധനത്തെ അതിജീവിക്കാൻ മണ്ണിൽ അലിഞ്ഞു ചേരുമെന്നവകാശപ്പെടുന്ന പ്രകൃതി സൗഹൃദ ഫ്ലെക്സുകളുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്.
ഹരിത ചട്ടം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണു കേരളമെന്നാണു നാം അവകാശപ്പെടുന്നത്. വിദ്യാലയങ്ങളും പൊതുസ്ഥലങ്ങളുമൊക്കെ പ്ലാസ്റ്റിക് രഹിതമാക്കുന്നതിനുള്ള ചില പദ്ധതികൾ നടപ്പാക്കിയിരുന്നു. കൊല്ലത്ത് ഈയിടെ അയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾ ഒരു മണിക്കൂർ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ശ്രമദാനത്തിലേർപ്പെട്ടു. ഇത്തരത്തിലുള്ള ശ്രമദാന-ബോധവത്കരണ പരിപാടികൾ സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്. പാതയോരത്തെ അനധികൃത ഫ്ലെക്സ് ബോർഡുകളും പരസ്യ ബോർഡുകളും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ മുൻകൈയെടുത്തു പത്തു ദിവസത്തിനകം നീക്കണമെന്നു ഹൈക്കോടതി കഴിഞ്ഞമാസം അന്ത്യശാസനം നൽകിയിരുന്നു. നീക്കം ചെയ്യുന്ന ഫ്ലെക്സുകളും മറ്റും സ്ഥാപിച്ചവർക്കു തിരിച്ചു നൽകി ഫീസ് ഈടാക്കണമെന്നായിരുന്നു ഉത്തരവ്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പരാതി നൽകിയാൽ പോലീസ് ക്രിമിനൽ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പടുത്തപ്പോൾ വിവിധ രാഷ്ട്രീയപാർട്ടികളും നേതാക്കളും സംസ്ഥാന ജാഥകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ദേശീയ പാതയിലുൾപ്പെടെ പൊതുനിരത്തുകളിലുടനീളം ഫ്ലെക്സുകളും ബോർഡുകളും ഉയർന്നു. പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ചു എല്ലാ രാഷ്ട്രീയ പാർട്ടികളും ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ഒരു സർവകക്ഷി തീരുമാനം തന്നെ നടപ്പാക്കേണ്ടതുണ്ട്.
ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും ഉപയോഗശൂന്യമായി ഭൂമിയിൽ അടിഞ്ഞുകൂടുന്നു. പ്ലാസ്റ്റിക്കിന്റെയും പിവിസിയുടെയുമൊക്കെ കാര്യത്തിൽ ഉപയോഗിക്കാനുള്ള സൗകര്യം മാത്രം കണക്കിലെടുത്താൽ പോരാ. നാളത്തെ ലോകത്തിന് അതൊരു ബാധ്യതയായി മാറാതിരിക്കാൻകൂടി ശ്രദ്ധിക്കണം. ലോകത്തിലെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള പത്തു നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണെന്ന് ഐക്യു എയർവിഷ്വലും ഗ്രീൻപീസും നടത്തിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഭൂവിസ്തൃതിയും ജനസംഖ്യയും ഇന്ത്യയെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ നിർത്തുന്നു. ഭൂമിയും അന്തരീക്ഷവുമെല്ലാം മലിനമാകുന്പോൾ അതു ജനജീവിതം ദുസഹമാക്കുമെന്നും വരുംതലമുറയോടുള്ള കടുത്ത അപരാധമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസ്ഥിതി ദിനത്തിന്റെ കഴിഞ്ഞ വർഷത്തെ പ്രമേയം പ്ലാസ്റ്റിക് മലിനീകരണത്തെ എങ്ങനെ നേരിടാം എന്നതായിരുന്നു. പ്ലാസ്റ്റിക് കത്തിക്കുന്പോൾ അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളായ ബെൻസീനും വിനൈൽ ഹൈഡ്രോ ക്ലോറൈഡും അന്തരീക്ഷത്തിൽ വ്യാപിക്കും. കാൻസർ ഉൾപ്പെടെ മാരകമായ രോഗങ്ങൾക്കു ഹേതുവാകുന്നതാണീ രാസവസ്തുക്കൾ. ഇതുകൂടാതെ മറ്റു പല വിഷലിപ്ത രാസവസ്തുക്കളും പ്ലാസ്റ്റിക്കും പിവിസിയും കത്തുന്പോൾ പുറംതള്ളപ്പെടുന്നു. പ്ലാസ്റ്റിക് കുപ്പികൾ, സിഡി, ഡിവിഡി എന്നിവയിൽ അടങ്ങിയിട്ടുള്ള ബിസ്ഫിനോൾ-എ എന്ന രാസവസ്തു ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് കത്തിക്കാതെ പറന്പിലോ ജലാശയത്തിലോ ഉപേക്ഷിച്ചാലും അതു പാരിസ്ഥിതിക പ്രശ്നങ്ങൾ വർധിപ്പിക്കും. മൂന്നു മാസം കടലിൽ കിടക്കുന്ന പ്ലാസ്റ്റിക്കിൽനിന്നു രൂപപ്പെടുന്ന രാസവസ്തുവിന് മത്സ്യഗന്ധമാണുള്ളത്. കടൽപ്പക്ഷികൾ ഇതു ഭക്ഷിക്കും. കൂട്ടത്തോടെ ചത്തൊടുങ്ങും. കഴിഞ്ഞ 60 വർഷത്തിനിടെ കടൽപ്പക്ഷികളുടെ എണ്ണം മൂന്നിൽ രണ്ടായി കുറഞ്ഞിട്ടുണ്ട്. ടയറുകളിൽനിന്നും പോളിസ്റ്റർ വസ്ത്രങ്ങളിൽനിന്നുമുള്ള അതിസൂക്ഷ്മമായ പ്ലാസ്റ്റിക് തരികൾ കടലിലെത്തിയാൽ അത് ജലോപരിതലത്തിൽ കിടക്കും. മീൻമുട്ടയാണെന്നുകരുതി കടൽപ്പക്ഷികൾ ഇവ ഭക്ഷിക്കാറുണ്ട്.
2050 ആകുന്പോഴേക്കും കടലിലെ മത്സ്യസന്പത്തിന്റെ ഭാരത്തേക്കാളേറെ പ്ലാസ്റ്റിക് മാലിന്യം കടലിലെത്തുമെന്നാണൊരു കണക്ക്. പ്ലാസ്റ്റിക്കിന്റെയും പിവിസിയുടെയും അനുബന്ധ വസ്തുക്കളുടെയും ഉപയോഗം ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനുള്ള ശ്രമം ആഗോളതലത്തിൽ നടക്കുന്നുണ്ട്. നാമും അത്തരം നടപടികളെടുക്കണം. ഇക്കാര്യത്തിൽ ഭരണകൂടത്തിനും സമൂഹത്തിനും ഇപ്പോൾ ജാഗ്രത വളരെക്കുറവാണ്. കോടതി ഇത്ര ശക്തമായി ഇടപെട്ടിട്ടും നാം അലസത തുടരുന്നുവെങ്കിൽ അത് അപരിഹാര്യമായ പ്രതിസന്ധിയാവും ഉണ്ടാക്കുക.
ഫ്ലെക്സ് പ്രചാരണം നാടിനെ വിഷലിപ്തമാക്കും
12:06 AM Mar 13, 2019 | Deepika.com