രാജ്യത്തെ വഞ്ചിച്ചവരും വൻ സാന്പത്തിക, ക്രിമിനൽ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരുമൊക്കെ രാജ്യം വിട്ടുപോവുകയും സുഖമായി വിദേശത്തു കഴിയുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യയെപ്പോലൊരു പ്രമുഖ രാജ്യത്തിന് അപമാനകരമാണ്. രാജ്യത്തെ ഇപ്രകാരം കബളിപ്പിക്കാൻ കഴിയുന്നുവെന്നത് ഇവിടത്തെ നിയമസംവിധാനത്തോടും ഭരണക്രമത്തോടുമുള്ള വെല്ലുവിളിതന്നെ. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 13,500 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ നാടുവിട്ടുപോയ നീരവ് മോദിയെന്ന വജ്രവ്യാപാരി ലണ്ടനിൽ സുഖജീവിതം നയിക്കുന്നുവെന്നതാണു പുതിയ വാർത്ത.
സർക്കാരിനെയും ബാങ്കുകളെയുമൊക്കെ കബളിപ്പിച്ച് ഇപ്രകാരം വിലസുന്നതു നാട്ടിൽ വൻ വ്യവസായ, വ്യാപാര സാമ്രാജ്യമുണ്ടായിരുന്നവരും രാഷ്ട്രീയ, സാമൂഹ്യ മേഖലകളിൽ സജീവമായിരുന്നവരുമാണ്. വന്പിച്ച ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ പ്രതിയായ വിജയ് മല്യ രാജ്യസഭയിൽ അംഗമായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നുതന്നെ വൻവായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ടയാളാണു നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സി. ചോക്സി ഇപ്പോൾ ബ്രിട്ടനിൽ പുതിയ കന്പനിക്കു രജിസ്ട്രേഷന് അപേക്ഷിച്ചിരിക്കുകയാണത്രേ.
മദ്യരാജാവായിരുന്ന വിജയ് മല്യയെയും ഐപിഎൽ കേസിൽ പ്രതിയായ ലളിത് മോദിയെയും വിചാരണ നേരിടാൻ രാജ്യത്തെത്തിക്കാത്തതിൽ കേന്ദ്രസർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. "എന്തു ഗൂഢാലോചനയാണു നടക്കുന്നതെന്നു നിങ്ങൾ പറഞ്ഞേ മതിയാവൂ' എന്നാണു കോടതി അന്ന് അഡീഷണൽ സോളിസിറ്റർ ജനറലിനോടു പറഞ്ഞത്. നീരവ് മോദിയെയും വിജയ് മല്യയെയും ലളിത് മോദിയെയുമൊക്കെ വിദേശത്തേക്കു കടക്കാൻ സഹായിച്ചതു കേന്ദ്രസർക്കാരാണെന്ന ഗുരുതരമായ ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
തട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോദി രാഷ്ട്രീയാഭയം വേണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ജനിച്ച രാജ്യത്തു ജീവിക്കാൻ സാധിക്കാത്ത രാഷ്ട്രീയ സാഹചര്യമുള്ളവർക്കു ചില രാജ്യങ്ങൾ രാഷ്ട്രീയാഭയം നൽകാറുണ്ട്. അത്തരമൊരു സാഹചര്യം ഇന്ത്യയിലുണ്ടെന്നു നീരവ് മോദിക്കു ബ്രിട്ടീഷ് കോടതിയെ ബോധ്യപ്പെടുത്തേണ്ടിവരും. ഏതായാലും നീരവ് ഇപ്പോൾ ലണ്ടനിൽ പ്രതിമാസം 15.5 ലക്ഷം രൂപ വാടകയുള്ള ആഡംബരവസതിയിലാണു താമസം. അടുത്തുതന്നെ വജ്രവ്യാപാരസ്ഥാപനവും നടത്തുന്നുണ്ട്. അവിടേക്ക് എന്നും രാവിലെ വളർത്തുനായയുമായി പോകുന്ന നീരവ് ഭയരഹിതവും ആഡംബരപൂർണവുമായ ജീവിതമാണു നയിക്കുന്നത്. ലണ്ടനിലെ വെസ്റ്റ് എൻഡിൽ പൊതുനിരത്തിൽവച്ചാണ് "ദ ടെലിഗ്രാഫ്' പത്രത്തിന്റെ റിപ്പോർട്ടർ മിക്ക് ബ്രൗൺ അയാളെ കണ്ടത്. ബ്രൗണിന്റെ ചോദ്യങ്ങൾക്കെല്ലാം നിഷേധരൂപത്തിലായിരുന്നു മറുപടി.
കഴിഞ്ഞ വർഷം ജനുവരിയിലാണു നീരവ് മോദി ഇന്ത്യ വിട്ടത്. സഹസ്രകോടികളുടെ തട്ടിപ്പു നടത്തിയയാൾക്ക് അനായാസം രാജ്യം വിടാനായത് നമ്മുടെ സുരക്ഷാ സവിധാനത്തിന്റെ വലിയ പാളിച്ചതന്നെ. രാഷ്ട്രീയാഭയത്തിന് അയാൾ അപേക്ഷ നൽകിയിരിക്കുന്ന സാഹചര്യത്തിൽ അതിന്മേലുള്ള നടപടികൾ പൂർത്തിയാകാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നാണു ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നത്.
രാഷ്ട്രീയാഭയം തേടുന്നവരോടു യൂറോപ്യൻ രാജ്യങ്ങൾക്കുള്ള ഉദാര നിലപാട് പലരും ചൂഷണം ചെയ്യുന്നുണ്ട്. നീരവിനെ വിട്ടുകിട്ടാൻ വെസ്റ്റ് മിൻസ്റ്ററിലെ കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നാണു കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഇന്ത്യയിൽ വജ്രവ്യാപാരരംഗത്തു തിളങ്ങിനിന്നിരുന്ന കാലത്തു നീരവ് മോദിക്കു രാഷ്ട്രീയത്തിലെയും സിനിമയിലെയും വന്പന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് അയാൾക്കു നിയമങ്ങൾ പ്രശ്നമായിട്ടുണ്ടാവില്ല. തീരദേശ നിർമാണ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി അയാൾ കൊങ്കൺ മേഖലയിലെ അലിബാഗിൽ പണിതീർത്ത മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബരവസതി കഴിഞ്ഞ ദിവസമാണു കോടതി ഉത്തരവിനെത്തുടർന്നു തകർത്തത്.
നീരവ് മോദിയുടെ അമ്മാവനായ മെഹുൽ ചോക്സി തട്ടിപ്പിനുശേഷം ആന്റിഗ്വയിലാണ് അഭയം തേടിയത്. ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിരിക്കുകയാണ്. വൻ നിക്ഷേപങ്ങൾ നടത്താൻ തയാറുള്ള വിദേശ വ്യവസായികൾക്ക് ആന്റിഗ്വ പൗരത്വം നൽകാറുണ്ട്. ആ വഴിക്കാണ് ചോക്സി അവിടെ പൗരത്വം നേടിയത്.
വജ്രവ്യാപാരികൾ നടത്തിയ ബാങ്ക് തട്ടിപ്പ് മുപ്പതിനായിരം കോടി രൂപയുടേതെങ്കിലും വരുമെന്നാണു കണക്കാക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വായ്പ സംഘടിപ്പിക്കാൻ വ്യാജ സമ്മതപത്രങ്ങൾ തയാറാക്കി നൽകിയിരുന്ന ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. നീരവ് മോദിയുടെ ഫയർസ്റ്റാർ എന്ന കന്പനിയുടെ സാന്പത്തികവിഭാഗം പ്രസിഡന്റായിരുന്ന വിപുൽ അംബാനിയും അറസ്റ്റിലായി. ഇന്ത്യയിലെ ഏറ്റവും വലിയ സന്പന്നൻ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനിയുടെ ഇളയ സഹോദരൻ നാഥുഭായിയുടെ മകനാണു വിപുൽ.
നീരവ് മോദിയെയും വിജയ് മല്യയെയും പോലുള്ളവർ രാജ്യം വിടുന്നതു തടയാൻ എന്തുകൊണ്ടു കഴിഞ്ഞില്ല? ഉന്നതങ്ങളിലെ സ്വാധീനമാണ് അവർക്കു രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിക്കു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നീരവ് മോദി 250 കോടി രൂപ നൽകിയിരുന്നതായി പറയപ്പെടുന്നു. വൻ സ്രാവുകൾക്കു നിയമത്തിന്റെ വല പ്രശ്നമല്ല.
വലിയ കുറ്റകൃത്യങ്ങൾ ചെയ്തവർ രാജ്യംവിടുന്നതു തടയാൻ കഴിഞ്ഞില്ലെന്നതുതന്നെ രാജ്യത്തിന് അപമാനകരം. രാജ്യം വിട്ടവരെ തിരിച്ചെത്തിച്ചു നിയമനടപടികൾക്കു വിധേയമാക്കാൻ കഴിയുന്നില്ലെന്നതു കൂടുതൽ അപമാനകരമെന്നു മാത്രമല്ല, മറ്റുള്ളവരെ കുറ്റകൃത്യങ്ങൾക്കു പ്രോത്സാഹിപ്പിക്കുന്നതുമാണ്. രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തിലും ആഗോള കരാറുകൾ ഉപയോഗപ്പെടുത്തിയും കുറ്റവാളികളെ തിരികെ കൊണ്ടുവരാമെന്നിരിക്കേ അവർ നിയമത്തിനു വെളിയിൽ സുഖമായി കഴിയുന്നുവെന്നത് അദ്ഭുതകരമല്ല, സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാർക്കെതിരേ ഒരു നടപടിയും സ്വീകരിക്കപ്പെട്ടിട്ടില്ല എന്നോർക്കുന്പോൾ.
രാജ്യത്തെ വഞ്ചിച്ചു മുങ്ങുന്നവർ വിദേശത്തു സുഖവാസത്തിൽ
12:52 AM Mar 12, 2019 | Deepika.com