അക്രമത്തിലൂടെ നീതി നടപ്പാക്കാമെന്ന ആശയം ജനാധിപത്യ വ്യവസ്ഥിതിയുമായി പൊരുത്തപ്പെടുന്നതല്ല. അക്രമത്തിലൂടെ നടപ്പാക്കപ്പെടുന്ന നീതി സ്ഥിരതയുള്ളതായിരിക്കില്ലെന്നു ചരിത്രം കാട്ടിത്തരുകയും ചെയ്യുന്നു. ഇന്ത്യയിൽ ജനാധിപത്യം സംസ്ഥാപിതമായത് അക്രമരാഹിത്യത്തിലൂടെയുമാണ്.
ലോകത്തെവിടെയും അക്രമരാഹിത്യത്തെയും അഹിംസയെയുംകുറിച്ചു ചർച്ച ചെയ്യുന്നവർ ഇന്ത്യ എങ്ങനെ സ്വാതന്ത്ര്യം പ്രാപിച്ചുവെന്നതു വലിയ മതിപ്പോടെയല്ലാതെ ഓർക്കാതിരിക്കില്ല. മഹാത്മാഗാന്ധിക്കു പിന്നാലെ അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിംഗും ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ഡേലയുമൊക്കെ സഞ്ചരിച്ചു; വിജയിക്കുകയും ചെയ്തു. എന്നാൽ, അഹിംസയെയും അക്രമരാഹിത്യത്തെയും ഉയർത്തിപ്പിടിച്ച ഇന്ത്യയിൽ ഇന്ന് അതിലൊക്കെ വിശ്വാസമുള്ളവർ ചുരുക്കമായിരിക്കുന്നുവോ?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനു നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും ജനസംഖ്യയിൽ മുപ്പതു ശതമാനത്തോളം ഇന്നും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹ്യമായ അസ്വസ്ഥതകൾക്കു വഴിയൊരുക്കും. അവിടെ തീവ്രവാദാശയങ്ങൾക്കു വേരോട്ടമുണ്ടാകും. രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം വളർന്നത് ഇത്തരമൊരു സാമൂഹ്യ, സാന്പത്തിക പശ്ചാത്തലത്തിലാണ്. തോക്കിൻകുഴലിലൂടെ വിപ്ലവം എന്നത് ഒരുകാലത്ത് ഒരുപാടു പേരെ ആവേശം കൊള്ളിച്ചിരുന്നുവെങ്കിലും ഇന്ത്യയിൽ അതു പ്രായോഗികമല്ലെന്നു കാലം തെളിയിച്ചു. ഹിംസയും അക്രമവും മുദ്രാവാക്യങ്ങളാക്കിയ പ്രസ്ഥാനങ്ങളെ ജനങ്ങൾ അകറ്റിനിർത്തി.
കേരളത്തിൽ ചില പ്രദേശങ്ങളിൽ പതിറ്റാണ്ടുകൾ മുന്പു നക്സലിസം വേരുപിടിച്ചിരുന്നു. നക്സൽ വേട്ടയും അക്രമാദർശങ്ങളോടു നക്സൽ പ്രവർത്തകരിൽത്തന്നെ വളർന്ന അവിശ്വാസവും നക്സലിസത്തെ നിർജീവമാക്കി. തീവ്ര ഇടതുപക്ഷ നിലപാടു സ്വീകരിച്ചിരുന്ന പലരും ക്രമേണ മൃദു രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. ചിലർ അതും കടന്ന് ആത്മീയ വഴികളിലേക്കും എത്തി. എന്നിരുന്നാലും തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിധ്യം കേരളത്തിൽ എല്ലാക്കാലവും ഉണ്ടായിരുന്നു.
ഇടതു തീവ്രവാദ പ്രസ്ഥാനങ്ങളെല്ലാം കമ്യൂണിസ്റ്റ് ആശയങ്ങളെയാണ് അടിസ്ഥാനമാക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തിൽ തീവ്രാശയങ്ങൾ വിലപ്പോവില്ലെന്നു മനസിലാക്കിയവർ തങ്ങളുടെ നയപരിപാടികളിൽ മാറ്റം വരുത്തി ജനാധിപത്യ വ്യവസ്ഥിതിയുമായി പൊരുത്തപ്പെട്ടു പോവുകയാണ്. എന്നാൽ, ഒരു ന്യൂനപക്ഷം ഇപ്പോഴും തീവ്ര ഇടതുപക്ഷ നിലപാടിൽ തുടരുന്നു. അവരിൽ മാവോയിസ്റ്റുകളാണ് ഇപ്പോൾ ഏറ്റവും സജീവം. ചില ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അവർക്കു വലിയ സ്വാധീനമുണ്ട്.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണു മാവോയിസ്റ്റുകൾ ഉയർത്തുന്നതെന്നു 2004ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് പറഞ്ഞു. രാജ്യത്തെ 200 ജില്ലകളിൽ അവർക്കു സ്വാധീനമുണ്ടെന്നും എൺപതിലേറെ ജില്ലകളിൽ ആ സ്വാധീനം നിർണായകമാണെന്നും ഔദ്യോഗികമായി വെളിപ്പെടുത്തി. പിന്നീടു മാവോയിസ്റ്റ് വേട്ട വിവിധ സംസ്ഥാനങ്ങൾ ശക്തമാക്കിയെങ്കിലും ഈ തീവ്രവാദികൾ ഇപ്പോഴും പലേടത്തും പ്രവർത്തനനിരതരാണ്.
വയനാട്ടിലെ ലക്കിടിയിൽ കഴിഞ്ഞ ദിവസം സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ കബനി നാടുകാണി ദളത്തിലെ അംഗമായ സി.പി. ജലീൽ വെടിയേറ്റു മരിച്ച സംഭവം കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയിരിക്കുന്നു. ആത്മരക്ഷയ്ക്കായാണു വെടിവച്ചതെന്നു പോലീസും, പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണു ജലീൽ കൊല്ലപ്പെട്ടതെന്നു ജലീലിന്റെ സഹോദരനും പറയുന്നു. തീവ്രവാദികളെ കൈകാര്യം ചെയ്യുന്പോഴും മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കാൻ നമ്മുടെ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. അതു നമ്മുടെ നിയമവ്യവസ്ഥയുടെ മാഹാത്മ്യമാണ്.
ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുന്പോഴും മനുഷ്യാവകാശങ്ങളും ഭരണഘടനാനുസൃതമായ അവകാശങ്ങളും ആർക്കും നിഷേധിക്കരുത്. അതേസമയം വിഘടനവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവരെ ഫലപ്രദമായി നേരിടുകയും വേണം. ഭരണാധികാരികൾക്കും പോലീസിനും ഏറെ തലവേദന സൃഷ്ടിക്കുന്നതാണീ സാഹചര്യം.
തീവ്രവാദികളെ അമർച്ച ചെയ്യുന്നുവെന്ന പേരിൽ നടത്തിയ കൊലപാതകങ്ങൾ രാജ്യത്തു കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ചില കേസുകൾ ഇപ്പോഴും ചർച്ചാവിഷയമാണല്ലോ. വ്യാജ ഏറ്റുമുട്ടലുകൾ ആവർത്തിക്കപ്പെടുന്നതായി ഇപ്പോഴും ആരോപണമുയരുന്നു. അത്തരം സംഭവങ്ങളിലെ യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരേണ്ടതുണ്ട്.
ഛത്തീസ്ഡിലെ ബിജാപുരിൽ തെലുങ്കാനാ പോലീസിന്റെ നക്സൽ വിരുദ്ധസേന കഴിഞ്ഞ വർഷം നടത്തിയ വെടിവയ്പിൽ പത്തു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇതിൽ ആറുപേർ സ്ത്രീകളാണ്. പ്രത്യാക്രമണത്തിൽ തെലുങ്കാനാ പോലീസിലെ ഒരു ഓഫീസറും കൊല്ലപ്പെട്ടു.
രാജ്യത്തു മാവോയിസ്റ്റ് ഭീഷണി കാര്യമായുണ്ടായിരിക്കുന്പോഴും കേരളത്തിൽ അവരുടെ പ്രവർത്തനം പേരിനു മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലും മാവോയിസ്റ്റ് ഭീഷണി വർധിച്ചുവരുകയാണ്. സംസ്ഥാനത്തു നാലു ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ഊർജിതമാക്കി. 2016 നവംബർ 24നു നിലന്പൂരിലെ കരുളായി വനമേഖലയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ തമിഴ്നാട്ടുകാരായ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തുടർന്നു പോലീസിൽ പ്രത്യേകമായി രൂപവത്കരിച്ച തണ്ടർബോൾട്ട് സംഘം മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ പ്രത്യേക നിരീക്ഷണം നടത്തിവരുകയായിരുന്നു. കഴിഞ്ഞദിവസത്തെ ലക്കിടി ആക്ഷനും തണ്ടർബോൾട്ടാണു നടത്തിയത്.
മാവോയിസ്റ്റ് വേട്ടയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ മലയാളിയാണു ജലീൽ. വയനാട്ടിലെ തിരുനെല്ലിയിലും പാലക്കാട് സൈലന്റ് വാലി മുക്കോലി റേഞ്ച് ഓഫീസിലും പാലക്കാട് നഗരത്തിലെ ചില വ്യാപാരസ്ഥാപനങ്ങളിലും നേരത്തേ മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. കണ്ണൂരിലെ അന്പായത്തോടു ടൗണിൽ കഴിഞ്ഞ ഡിസംബറിൽ മാവോയിസ്റ്റുകൾ തോക്കുമായി പ്രകടനം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയുമുണ്ടായി. മൂന്ന് എസ്പി മാരെയാണ് ഇവരെ പിടികൂടാനായി നിയോഗിച്ചത്.
ലക്കിടി സംഭവത്തെത്തുടർന്ന് സുഗന്ധഗിരി പോലുള്ള ആദിവാസി പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിലാണ്. അവർക്കു സുരക്ഷിതത്വബോധം നൽകാൻ പോലീസിനും മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാൻ സർക്കാരിനും കഴിയണം. തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടവരെ പൊതുധാരയിലേക്കു മടക്കിക്കൊണ്ടുവരാനുള്ള വഴികൾ തേടേണ്ടതുമുണ്ട്.
തീവ്രവാദത്തിനു തടയിടണം
12:47 AM Mar 09, 2019 | Deepika.com