വീരയോദ്ധാവ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനിന് രാജ്യത്തിന്റെ ബിഗ് സല്യൂട്ട്. അതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ തകർന്നുവീണ പോർവിമാനത്തിൽനിന്നു പാരഷൂട്ട് വഴി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിനന്ദൻ വീണതു പാക് അധിനിവേശ കാഷ്മീരിലായിരുന്നു. പാക് പിടിയിലായ അഭിനന്ദനെക്കുറിച്ചുള്ള ആശങ്കകൾക്കു വിരാമമിട്ട്, അദ്ദേഹത്തെ ഇന്നു വിട്ടയയ്ക്കുമെന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. ഈ വിട്ടയയ്ക്കൽ സമാധാനസന്ദേശമാണെന്നാണ് ഇമ്രാൻ പറഞ്ഞതെങ്കിലും അമേരിക്കയും സൗദി അറേബ്യയുമുൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ ഇടപെടലും ഇന്ത്യയുടെ കർശനനിലപാടും ഇത്തരമൊരു തീരുമാനത്തിലേക്കു പാക്കിസ്ഥാനെ നിർബന്ധപൂർവം എത്തിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. ഇന്ത്യൻ വൈമാനികനെ വിട്ടയയ്ക്കുന്ന കാര്യം പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രഖ്യാപിച്ച ഇമ്രാൻ ഖാൻ, കാഷ്മീർ വിഷയം പ്രധാനമാണെന്നു കൂട്ടിച്ചേർക്കാൻ മറന്നില്ല.
നിയന്ത്രണരേഖയിൽനിന്ന് ഏഴു കിലോമീറ്റർ അകലെ പാരഷൂട്ടിൽ ഇറങ്ങിയ വിംഗ് കമാൻഡറെ കണ്ട് ഓടിയെത്തിയ തദ്ദേശവാസികളുടെ മുന്നിൽ ജന്മനാടിനു ജയ് വിളിച്ച ആ ധീരസൈനികൻ രാജ്യത്തിന്റെ അഭിമാനമാണ്. പാക് സൈന്യം പിടികൂടുന്നതിനു മുന്പായി കൈവശമുണ്ടായിരുന്ന രേഖകൾ നശിപ്പിച്ച അഭിനന്ദനിൽനിന്നു പാക് സൈനികർക്കു രഹസ്യവിവരങ്ങളൊന്നും ചോർത്താൻ കഴിഞ്ഞില്ല. ഇതിനിടെ അഭിനന്ദന്റേതായി ചില വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മർദനമേറ്റു ചോരയൊലിക്കുന്ന മുഖത്തോടു കൂടിയതായിരുന്നു അവയിലൊന്ന്. ഏതായാലും ഇന്നലെ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ അഭിനന്ദൻ സുരക്ഷിതനായിരിക്കുന്നുവെന്നു വ്യക്തമാക്കുന്നു. ശത്രുസൈന്യത്തിന്റെ കരങ്ങളിൽ പെട്ടിട്ടും നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന മുഖവുമായാണ് അദ്ദേഹം കാണപ്പെട്ടത്. മർദനമേറ്റെന്നു വരുത്താൻ കൃത്രിമമായ ഫോട്ടോയാണ് ആരെങ്കിലും പ്രചരിപ്പിച്ചതെങ്കിൽ അതു വലിയ അപരാധമാണ്.
രാജ്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു കുടുംബത്തിൽനിന്നാണ് അഭിനന്ദൻ വരുന്നത്. റിട്ടയേഡ് എയർമാർഷൽ സിംഹക്കുട്ടി വർധമാന്റെ മകനാണിദ്ദേഹം. കാർഗിൽ യുദ്ധത്തിൽ വ്യോമസേനയുടെ കിഴക്കൻ മേഖലയിൽ കമാൻഡ് - ഇൻ - ചീഫായിരുന്നു അദ്ദേഹം. 2001ലെ പാർലമെന്റ് ആക്രമണത്തിനു മറുപടി നൽകിയ ഓപ്പറേഷനിലും അദ്ദേഹം പങ്കാളിയായിരുന്നു. അഭിനന്ദന്റെ ഭാര്യയും വ്യോമസേനയിൽ പൈലറ്റായിരുന്നു.
കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന കെ. നചികേതയും ഇതുപോലെ പാക് സൈന്യത്തിന്റെ പിടിയിൽപെട്ടിരുന്നു. എട്ടാം ദിവസം നചികേത മോചിതനായി. ഇത്തരത്തിൽ തടവിലാവുന്ന സൈനികർക്കു ശാരീരികമോ മാനസികമോ ആയ പീഡനങ്ങളൊന്നും ഏൽപ്പിക്കാൻ പാടില്ലെന്നതു ജനീവ കരാറിലെ നിബന്ധനയാണ്. എല്ലാ മനുഷ്യാവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് അവരെ സ്വന്തം രാജ്യത്തിനു തിരിച്ചുനൽകണം. അഭിനന്ദന്റെ കാര്യത്തിൽ ഈ ചട്ടം പാലിക്കപ്പെടുമോ എന്നു സന്ദേഹമുണ്ടായിരുന്നു. ഇന്ത്യൻ സൈനികനെ ഉപയോഗിച്ച് വിലപേശാൻ പാക്കിസ്ഥാൻ ശ്രമം നടത്തുമോ എന്നായിരുന്നു ആശങ്ക. ഏതായാലും അത്തരം അബദ്ധങ്ങളിലേക്കൊന്നും പോകാതെ പാക് ഭരണകൂടം മാന്യത കാട്ടി. അത് അഭിനന്ദനീയം. ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് കർശനമായി ആവശ്യപ്പെട്ടിരുന്നു. നിർണായകമായ മറ്റൊരു ഇടപെടൽ സൗദി അറേബ്യയുടെ ഭാഗത്തുനിന്നാണുണ്ടായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ദൂതൻ ഇന്നലെ ഇസ്ലാമാബാദിലെത്തി ഇമ്രാനെ കണ്ടിരുന്നു.
പുൽവാമാ സംഭവവും തുടർന്ന് ഇന്ത്യ സ്വീകരിച്ച നടപടികളും ലോകസമൂഹത്തിനു മുന്നിൽ വിശദമാക്കാനും ഇന്ത്യൻ നിലപാടിനു പിന്തുണ നേടാനും വലിയൊരു പരിധിവരെ നമുക്കു കഴിഞ്ഞു. നാല്പതു സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ ഭീകരരുടെ ചാവേർ ആക്രമണത്തിനു തിരിച്ചടി നൽകാതിരിക്കാൻ ഇന്ത്യക്കാവില്ലായിരുന്നു. അത് ഒരു യുദ്ധസാഹചര്യത്തിലേക്കു നീങ്ങുമെന്ന ഭീതി പരക്കേയുണ്ടായി. സ്ഥിതിഗതികൾ വഷളാവാതിരിക്കാൻ ലോകരാഷ്ട്രങ്ങൾ സജീവമായി ഇടപെട്ടു.
സംഘർഷം മൂർച്ഛിപ്പിക്കാൻ ആഗ്രഹമില്ലെന്ന സൂചന അഭിനന്ദനെ വിട്ടയച്ചതിലൂടെ ഇമ്രാൻ ഖാൻ നൽകുന്നുണ്ട്. എന്നിരുന്നാലും സമാധാനത്തിന്റെ പാതയിലേക്കു പാക്കിസ്ഥാനെ നയിക്കാൻ അദ്ദേഹം ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോഴത്തെ നിലപാടിൽനിന്ന് അദ്ദേഹം ഏറെ മാറേണ്ടിവരും. ഇന്നലെയും അതിർത്തിയിൽ പലേടത്തും പാക് സൈന്യം അക്രമം അഴിച്ചുവിട്ടു. ആറു ദിവസമായി പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. പൂഞ്ച് മേഖലയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ ഇന്നലെയും പാക് ആക്രമണമുണ്ടായി.
ഇമ്രാൻ ഖാൻ എന്തുതന്നെ പറഞ്ഞാലും ബാലാകോട്ടിലെ ഓപ്പറേഷന്റെ ലക്ഷ്യം ഭീകരരായിരുന്നുവെന്നു ലോകസമൂഹത്തിനു ബോധ്യമായിട്ടുണ്ട്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന സന്ദേശം ചൈനയും നൽകുന്നു. പാക്കിസ്ഥാനുമായി ഉറ്റബന്ധം പുലർത്തുന്ന ചൈനയുടെ ഉപദേശം ചെവിക്കൊള്ളാൻ പാക്കിസ്ഥാനു കഴിയുന്നില്ലെങ്കിൽ അതു വലിയ ഭോഷത്തമാകും.
രാജ്യരക്ഷാ നടപടികൾ രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കരുതെന്നു ബുധനാഴ്ച 21 പ്രതിപക്ഷ കക്ഷികൾ ഇറക്കിയ സംയുക്ത പ്രസ്താവന പാക്കിസ്ഥാൻ ഏറ്റുപിടിച്ചിട്ടുണ്ട്. സുരക്ഷാപ്രശ്നങ്ങളിൽ ഇന്ത്യയിൽ വ്യത്യസ്താഭിപ്രായമുണ്ടെന്നു സ്ഥാപിക്കാനാണു പാക്കിസ്ഥാന്റെ ശ്രമം. ആ വിധത്തിലാണു പാക് വിദേശകാര്യമന്ത്രി ടെലിവിഷൻ അഭിമുഖത്തിൽ സംസാരിച്ചത്. പ്രതിപക്ഷത്തിന്റേത് ആലോചനയില്ലാത്ത ചെയ്തിയായിപ്പോയെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി ആക്ഷേപിച്ചു.
എന്നാൽ ബിജെപിയാണ് യാഥാർഥ്യം തിരിച്ചറിയേണ്ടതെന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയുടെ മറുപടി. പ്രതിപക്ഷം ഒറ്റക്കെട്ടായി സൈന്യത്തെയും സർക്കാരിനെയും പിന്തുണയ്ക്കുകയായിരുന്നുവെന്നും ബിജെപി അധ്യക്ഷൻ അമിത് ഷായാണു ധീരസൈനികരുടെ പേരിൽ മുതലെടുപ്പിനു ശ്രമിച്ചതെന്നും സുർജേവാല പറഞ്ഞു. ഇരുപക്ഷവും ആത്മസംയമനം പാലിക്കുകയും രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രീയം കലർത്താതിരിക്കുകയും വേണം.
അതിർത്തിയിലെ സ്ഥിതിഗതികൾ ഇന്നലെ വൈകിട്ട് മൂന്നു സേനകളുടെയും തലവന്മാർ സംയുക്തമായി മാധ്യമങ്ങളോടു വിശദീകരിച്ചു. പാക് സൈന്യം ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതിനുള്ള തെളിവുകൾ അവർ നൽകി. നമ്മുടെ തന്ത്രപ്രധാനമായ മേഖലകൾ പാക് സൈന്യത്തിന്റെ ലക്ഷ്യമായിരുന്നത്രേ. ഈ സാഹചര്യത്തിൽ ഇന്ത്യ പ്രതിരോധ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കുകയാണു വേണ്ടത്. തീക്കളിക്കു മുതിരാതെ പാക്കിസ്ഥാൻ ഭീകരതയെ തുരത്താനുള്ള ലോകരാഷ്ട്രങ്ങളടെ ശ്രമങ്ങളോടു ചേർന്നു പ്രവർത്തിക്കണം. അത് അവർക്കും നല്ലതാണ്.
അഭിനന്ദൻ ഇന്ത്യക്ക് അഭിമാനം; പാക് നടപടി സ്വാഗതാർഹം
01:23 AM Mar 01, 2019 | Deepika.com