പാക്കിസ്ഥാൻ തീക്കളിക്കൊരുങ്ങുകയാണോ? എങ്കിൽ അവർ വലിയ അബദ്ധമാവും ചെയ്യുക. തിരുത്താനാവാത്ത അബദ്ധം. ലോകസമൂഹം ഒന്നടങ്കം അപലപിച്ച പുൽവാമാ ഭീകരാക്രമണത്തിന് ഇന്ത്യ ഭീകരർക്കു നൽകിയ തിരിച്ചടി പാക് സൈന്യത്തോടുള്ള അതിക്രമമായാണ് അവർ കരുതുന്നതെങ്കിൽ ആ രാജ്യം ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്നതിനു മറ്റെന്തു തെളിവാണു വേണ്ടത്? പുൽവാമയിൽ നാല്പതു സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആ സംഘടന അന്താരാഷ്ട്രതലത്തിൽ ഭീകരസംഘടനയായി മുദ്രകുത്തപ്പെട്ടതാണ്. ജെയ്ഷ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം യുഎന്നിൽ വിജയിക്കാതെ പോയതു ചൈനയുടെ എതിർപ്പ് ഒന്നുകൊണ്ടു മാത്രമാണ്.
പുൽവാമാ ആക്രമണത്തിലൂടെ ഭീകരർ ഇന്ത്യയുടെ പ്രത്യാക്രമണം ഇരന്നുവാങ്ങുകയായിരുന്നു. ബാലാകോട്ട്, മുസാഫറാബാദ്, ചകോഠി എന്നിവിടങ്ങളിലെ ഭീകരപരിശീലന ക്യാന്പുകളിൽ ഇന്ത്യ നടത്തിയ ആക്രമണം പാക്കിസ്ഥാനിലെയോ പാക് അധീന കാഷ്മീരിലെയോ ഒരു സിവിലിയനുപോലും പോറലേല്പിച്ചില്ല. ആ വ്യോമാക്രമണത്തിൽ കമാൻഡർമാരുൾപ്പെടെ ജെയ്ഷിന്റെ ഭീകരർക്കു മാത്രമാണു ജീവഹാനിയുണ്ടായത്. ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾ ഇന്ത്യൻ സേന തവിടുപൊടിയാക്കി. ഇതിനെന്തിനാണു പാക്കിസ്ഥാനു ഹാലിളകുന്നത്? തക്ക സമയത്ത്, തക്ക സ്ഥലത്തു മറുപടി നൽകുമെന്നു പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ പറയുന്നു. പാക്കിസ്ഥാന്റെ ഉറ്റ സുഹൃത്തായ ചൈനപോലും ആവശ്യപ്പെടുന്നത് ആത്മസംയമനം പാലിക്കാനാണ്. ഇന്ത്യക്കെതിരേ സൈനിക നടപടി പാടില്ലെന്ന് അമേരിക്കയും പാക്കിസ്ഥാനെ ഉപദേശിച്ചു. ഇതൊക്കെയായിട്ടും ഇന്നലെ അവർ ഇന്ത്യയുടെ നേർക്ക് ആക്രമണം നടത്തി.
അതിർത്തിയിലെ രജൗരിയിൽ പലയിടങ്ങളിൽ ഷെല്ലാക്രമണം നടത്തി. സൈനിക കേന്ദ്രങ്ങളെയാണു പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യൻ സൈന്യത്തിനു പാക് സൈന്യത്തെ ഫലപ്രദമായി തുരത്താൻ കഴിഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ ഒരു പൈലറ്റിനെ കാണാതായിട്ടുണ്ട്. ഈ പൈലറ്റ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ജനീവ കരാർ പ്രകാരം, ഇത്തരത്തിൽ പിടിയിലാവുന്ന സൈനികരെ തിരികെ നൽകേണ്ടതുണ്ട്. കസ്റ്റഡിയിലിരിക്കുന്ന സമയത്തു സൈനികനു തന്റെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും വേണം. ഈ യുദ്ധമര്യാദകൾ പാലിക്കാതിരിക്കാൻ പാക്കിസ്ഥാന് ഒരു ന്യായീകരണവുമില്ല. എന്നാൽ എതാനു വർഷം മുന്പു പാക് പട്ടാളത്തിന്റെ പിടിയിലായ ഖുൽബൂഷൻ യാദവിന്റെ കാര്യത്തിലുൾപ്പെടെ പാക് ഭരണകൂടം പിന്തുടരുന്ന നിലപാട് ഉത്തരവാദിത്വമുള്ളൊരു രാജ്യത്തിനു ചേർന്നതല്ല.
ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പുൽവാമാ ആക്രമണത്തിൽ പ്രതിഷേധിക്കുകയും ഇന്ത്യ ഭീകരർക്കു നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുകയും ചെയ്യുന്നു. യുദ്ധസാഹചര്യത്തിൽ ജനങ്ങൾ കാട്ടുന്ന ഐക്യം പ്രശംസനീയമാണ്. എന്നാൽ ഈ സാഹചര്യത്തിലും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങൾ നടക്കുന്നതു തികച്ചും അപലപനീയം. നാല്പതു ജവാന്മാരുടെ ജീവത്യാഗത്തെയും നമ്മുടെ വ്യോമസേനാംഗങ്ങൾ സ്വജീവൻ പണയംവച്ചു ഭീകരർക്കു നൽകിയ തിരിച്ചടിയെയും വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കുന്നതിൽ 21 പ്രതിപക്ഷ കക്ഷികൾ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്ത്, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ സർക്കാർ എല്ലാ മാർഗവും സ്വീകരിക്കണമെന്നു പാർലമെന്റിന്റെ ലൈബ്രറി ഹാളിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തിൽ വ്യവസ്ഥാപിത രീതിയിൽ സർവകക്ഷിയോഗം വിളിച്ചുകൂട്ടാൻ തയാറാകാതിരുന്ന പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഭരണാധികാരികൾ വലിയ രാഷ്ട്രതന്ത്രജ്ഞതയും നേതൃബോധവും പ്രകടിപ്പിക്കേണ്ടവയാണ് ഇത്തരം സന്ദർഭങ്ങൾ.
വ്യോമസേനയുടെ ഒരു പൈലറ്റിനെ കാണാതായെന്നതു പ്രതിരോധവകുപ്പ് സ്ഥിരീകരിച്ചിരിക്കേ, ആ സൈനികന്റെ തിരിച്ചുവരവിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തേണ്ടതുണ്ട്. നയതന്ത്ര തലത്തിൽ അതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെങ്കിലും കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ നീക്കങ്ങൾ ഉണ്ടാകണം. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം, ലോകരാഷ്ട്രങ്ങളുടെ മുന്നിൽ തങ്ങൾക്കു നഷ്ടപ്പെട്ടിരിക്കുന്ന പ്രതിച്ഛായ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഇപ്പോൾത്തന്നെ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണവർ. ആ ചമ്മൽ മറച്ചുവച്ച്, ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കും. അവർ നിർമിക്കുന്ന കെണികളിൽ നാം വീഴരുത്. ഇന്ത്യയുടെ എതിർപ്പ് ഭീകരതയോടു മാത്രമാണെന്നു നാം വ്യക്തമാക്കണം. ലോകത്തിനുതന്നെ ഭീഷണിയായി മാറിയിരിക്കുന്ന ഭീകരതയെ പരാജയപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത നാം ആവർത്തിക്കണം.
ഇറാൻ, അഫ്ഗാനിസ്ഥാൻ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയോടൊപ്പം ഭീകരതയെ അപലപിക്കാൻ തയാറായതു നിസാര കാര്യമല്ല. അബുദാബിയിൽ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ ആ സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ കാര്യത്തിൽ ഒരു ഇസ്ലാമിക രാജ്യത്തുനിന്നുപോലും പാക്കിസ്ഥാനു പിന്തുണ ലഭിച്ചിട്ടില്ല. ഈ സാഹചര്യം അബുദാബി സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നുണ്ടാവും. ഭീകരതയ്ക്കു പ്രോത്സാഹനം നൽകുന്ന പാക്കിസ്ഥാനു സാന്പത്തികസഹായം വെട്ടിക്കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നു. ഭീകരർക്കു താവളമൊരുക്കുന്നതിന്റെ ദീർഘകാല ചരിത്രമുള്ള പാക്കിസ്ഥാന്റെ സ്വഭാവം നേരേയാകുന്നതുവരെ ചില്ലിക്കാശു നൽകില്ലെന്ന് യുഎന്നിലെ മുൻ യുഎസ് സ്ഥാനപതി നിക്കി ഹേലിയെപ്പോലുള്ളവർ പറയുന്ന സാഹചര്യം നാം പ്രയോജനപ്പെടുത്തണം.
ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണെന്ന് ഇമ്രാൻ ഖാൻ ഇന്നലെ സൂചിപ്പിച്ചെങ്കിലും ഭീകരരെ നേരിടുന്ന കാര്യത്തിൽ ഇമ്രാൻ മൗനം ഭജിക്കുകയാണ്. തങ്ങളും ആണവശക്തിയാണെന്നും ആവശ്യത്തിന് ആയുധങ്ങളുണ്ടെന്നും സ്ഥിതി വഷളായാൽ കാര്യങ്ങൾ ആരുടെയും കൈയിൽ നിൽക്കില്ലെന്നുമൊക്കെ പറയുന്ന ഇമ്രാൻ, ഇന്ത്യ അതിക്രമം നടത്തുന്നുവെന്നു സ്ഥാപിക്കാൻ വൃഥാ ശ്രമിക്കുകയാണ്. ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. അതിൽ പാക്കിസ്ഥാന്റെ സുഹൃത്തുക്കളും ഉൾപ്പെടുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതു പാക്കിസ്ഥാനുതന്നെ വിപത്താകുമെന്നു തിരിച്ചറിയാൻ അവിടത്തെ ഭരണ നേതൃത്വത്തിന് ഇനിയും കഴിയുന്നില്ലെങ്കിൽ അത് ആ രാജ്യത്തിനും ലോകത്തിനുതന്നെയും ദുര്യോഗമാകും.
തീക്കളി വേണ്ട, തെറ്റു തിരുത്തൂ
12:50 AM Feb 28, 2019 | Deepika.com