കാഷ്മീരിലെ പുൽവാമയിൽ ജവാന്മാർക്കുനേരേ നടന്ന ഭീകരാക്രമണത്തിൽ രാജ്യം ഞെട്ടിത്തരിച്ചിരിക്കേ, കേരളത്തിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയ വൈരത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം കേരളത്തിന്റെ നെഞ്ചിനേറ്റ ആഘാതമാണ്. മനുഷ്യരക്തത്തിനു പച്ചവെള്ളത്തിന്റെ വില കല്പിക്കാത്ത കശാപ്പു രാഷ്ട്രീയം ഈ നാടിനു കഠിനമായ അപമാനവും ഭീഷണിയുമാണെന്നതിനു സംശയമില്ല. സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവർക്കൊന്നും പൊരുത്തപ്പെടാൻ കഴിയാത്ത രാഷ്ട്രീയമാണിത്.
വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുൻപന്തിയിൽ നിൽക്കുന്നതെന്നൊക്കെ ഈ സംസ്ഥാനത്തെക്കുറിച്ചു പറഞ്ഞിട്ടെന്തു കാര്യം? രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ വെട്ടാനും കൊല്ലാനും ഇറങ്ങിത്തിരിക്കുന്ന പ്രാകൃതന്മാർ ഈ നാടിനു പിശാചിന്റെ സ്വന്തം നാടെന്ന പേര് നേടിത്തന്നാൽ അദ്ഭുതമില്ല.
എതിരാളികളെ കൊല ചെയ്താൽ അതു വൻ നേട്ടമാണെന്ന ചിന്താഗതി രാഷ്ട്രീയം തലയ്ക്കുപിടിച്ച ചിലർ ഇന്നും വച്ചുപുലർത്തുന്നു. അതിനായി അണികളെ പ്രചോദിപ്പിക്കുന്ന നേതാക്കളെ കാട്ടാളന്മാരായേ കാണാനാവൂ. ഇവർ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ മൂടിവയ്ക്കപ്പെടാം. അങ്ങനെ കുറ്റകൃത്യത്തിന്റെ നൈയാമികമായ ഉത്തരവാദിത്വത്തിൽനിന്ന് അവർക്ക് ഒഴിഞ്ഞുനിൽക്കാനാവുമെങ്കിലും ജനങ്ങളുടെ മനസിൽ രൂപപ്പെടുന്ന അവരുടെ ചിത്രത്തിന്റെ നിറം ഏറ്റവും കറുത്തതായിരിക്കും.
രാഷ്ട്രീയ കൊലപാതകങ്ങളെ എല്ലാ കക്ഷികളും അപലപിക്കാറുണ്ട്. എന്നാൽ, ഇടവേളകൾ പോലുമില്ലാതെ ഇവിടെ അക്രമങ്ങൾ അരങ്ങേറിയ അവസരങ്ങളുണ്ട്. സ്കോർ ബോർഡിൽ ഗോളുകളുടെ എണ്ണം മാറിമാറി വരുന്നതുപോലെ ഉടനുടൻ മറുപടി നൽകുന്ന കൊലപാതകരാഷ്ട്രീയം കണ്ണൂരിന്റെ മുഖമുദ്രയായിരുന്നല്ലോ. അതു മായുന്നുവെന്നു ജനം ഒട്ടൊക്കെ ആശ്വസിച്ചുവരുകയായിരുന്നു. രക്തം പുരണ്ട ആയുധങ്ങളുടെ രാഷ്ട്രീയം വഴിമാറുന്നുവെന്നു കരുതിയതു വെറുതേ എന്നു തോന്നുന്നു. അണികൾ ആയുധങ്ങളുമേന്തി അക്രമസന്നദ്ധരാകുന്പോൾ നേതാക്കൾ മൗനം അവലംബിക്കുന്നതാണ് അപകടം വർധിപ്പിക്കുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അക്രമികളെ യാതൊരുവിധത്തിലും സംരക്ഷിക്കില്ലെന്നും ഉറപ്പോടെ പറയാൻപോലും ചില പ്രമുഖ നേതാക്കൾ തയാറാവുന്നില്ല.
കാസർഗോട്ടു പെരിയയിൽ നടന്ന ഇരട്ടക്കൊലപാതകത്തിനു പിന്നിൽ സിപിഎമ്മാണെന്നു കോൺഗ്രസ് പറയുന്നു. രാഷ്ട്രീയ പകയാണു കാരണമെന്നു പ്രഥമവിവര റിപ്പോർട്ടിലും പറയുന്നുണ്ട്. ഈ സംഭവത്തിൽ അക്രമികളെ യാതൊരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിട്ടുണ്ട്. വകതിരിവില്ലായ്മയാണു സംഭവത്തിനു കാരണമെന്നും അത് എവിടെയുണ്ടായി എന്ന് എല്ലാവർക്കും അറിയാമെന്നും ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ നേതാവും റവന്യുമന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ പറഞ്ഞതു യാഥാർഥ്യത്തിലേക്കുള്ള ദിശാസൂചിയാണ്.
പെരിയ കൊലപാതകങ്ങൾ കരുതിക്കൂട്ടിയുള്ള രാഷ്ട്രീയാക്രണമായിരുന്നുവെന്നു കരുതാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. കൊല്ലപ്പെട്ട രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. റിമാൻഡിലായിരുന്ന ഇവരിലൊരാൾ പുറത്തുവന്നതിന്റെ അടുത്ത ദിവസമായിരുന്നു ആക്രമണം. ഒരാളുടെ തല ഒറ്റവെട്ടിനു രണ്ടായി പിളർന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇരുവരുടെയും ശരീരത്തിൽ തലങ്ങും വിലങ്ങും വെട്ടേറ്റു. വ്യക്തമായ പ്ലാനോടുകൂടി നടത്തിയ ആക്രമണമായിരുന്നു ഇതെന്നു സാമാന്യബുദ്ധി പറയും. കണ്ണൂരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബിനെ കൊലപ്പെടുത്തിയതും ഇത്തരത്തിൽ ആസൂത്രിതമായിട്ടായിരുന്നു. ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന് ഏറ്റ 51 വെട്ടുകളെ അനുസ്മരിപ്പിക്കുംവിധം ശുഹൈബിന്റെ ശരീരത്തിൽ 37 വെട്ടുകളുണ്ടായിരുന്നു. മനസിൽ മനുഷ്യത്വത്തിന്റെ കണികയെങ്കിലും ഉള്ളവർക്കു മനുഷ്യശരീരത്തോട് ഇത്തരത്തിൽ ക്രൂരത പ്രവർത്തിക്കാൻ എങ്ങനെയാണു കഴിയുക? “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും’’എന്നു വിപ്ലവകവി പണ്ടു പാടി. മനുഷ്യന്റെ നോവിനെയും വേദനയെയും മാനിക്കാത്ത തത്ത്വശാസ്ത്രങ്ങളെ സ്നേഹിക്കാൻ ആർക്കാണു കഴിയുക? സമാധാനയോഗങ്ങൾപോലും പ്രഹസനമാക്കി മാറ്റാൻ ചില നേതാക്കൾ ശ്രമിക്കുന്നെങ്കിൽ സമാധാനം അവർ കാംക്ഷിക്കുന്നില്ലെന്നല്ലേ മനസിലാക്കേണ്ടത്?
രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കുറെപ്പേർ കഴിയുന്നുണ്ട്. അവരിൽ ചിലർക്കു ജയിലിൽ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഇളവുകളുമൊക്കെ ഇടയ്ക്കിടെ ചർച്ചാവിഷയമാണ്. ഏതു കൊടിയ കുറ്റകൃത്യം ചെയ്താലും പണവും സംരക്ഷിക്കാൻ ആളുമുണ്ടെങ്കിൽ പേടിക്കാനൊന്നുമില്ലെന്ന തോന്നൽ സൃഷ്ടിക്കുന്നതു കൂടുതൽ കുറ്റകൃത്യങ്ങൾക്കു പ്രചോദനമാകുന്നുണ്ടായിരിക്കാം.
കൊലപാതക രാഷ്ട്രീയമാണു കേരളത്തിന്റെ ഏറ്റവും വലിയ ശാപം. സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2006-2019 കാലയളവിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ 114 പേരാണു കേരളത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 51 പേർ സിപിഎം പ്രവർത്തകരും 45 പേർ ബിജെപിക്കാരുമാണ്. കോൺഗ്രസ്-എട്ട്, ലീഗ്-അഞ്ച്, എൻഡിഎഫ്-മൂന്ന്, സിപിഐ, ജെഡിയു-ഒന്നുവീതം. ഈ സർക്കാർ അധികാരത്തിലേറിയശേഷം ഇതുവരെ 18 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. 2017ലെ കണക്കനുസരിച്ചു രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണത്തിൽ ദേശീയ തലത്തിൽ കേരളം മൂന്നാം സ്ഥാനത്തുണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങൾ തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് അപകടമുണ്ടാക്കുമെന്നു രാഷ്ട്രീയക്കാർ തിരിച്ചറിയണം. അതു ജനങ്ങളാണ് അവർക്കു മനസിലാക്കിക്കൊടുക്കേണ്ടത്. പകപോക്കലിനായി രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നവരെയും അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവരെയും ഒരു കാരണവശാലും സംരക്ഷിക്കില്ലന്ന ഉറച്ച നിലപാട് എല്ലാ രാഷ്ട്രീയ പാർട്ടികളും എടുക്കണം. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്കു മറുപടി നൽകാൻ ജനങ്ങൾക്കു ജനവിധിയിലൂടെയേ സാധിക്കൂ.
ഈ പംക്തിയിൽ ഞങ്ങൾ പല തവണ പറഞ്ഞിട്ടുള്ളതുപോലെ, “കത്തി താഴെയിടൂ’’ എന്നു നേതാക്കൾ കണ്ണിറുക്കാതെ ആജ്ഞാപിച്ചാൽ കേരളത്തിലെ കൊലപാതക രാഷ്ട്രീയം അവസാനിക്കും.
രാഷ്ട്രീയത്തിന്റെ ചോരക്കത്തി ജനത്തിന്റെ ദുഃസ്വപ്നം
12:39 AM Feb 19, 2019 | Deepika.com