മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിട്ടാൽ ഭരണകർത്താക്കൾക്കു കാര്യങ്ങളെല്ലാം സുഗമമായി നടത്താനാകും എന്നൊരു അബദ്ധധാരണയുണ്ട്. എന്നാൽ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾപോലും ഇക്കാര്യത്തിൽ വിജയിച്ചിട്ടില്ലെന്നതാണു ചരിത്രം. അപ്പോൾ, അഭിപ്രായസ്വാതന്ത്ര്യം അതിപ്രധാനമായ ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളുടെ വായ് പൂട്ടാൻ ശ്രമിച്ചാൽ അത് എത്രകണ്ടു വിജയിക്കും?
സാക്ഷരതയിലും സാംസ്കാരിക നിലവാരത്തിലും ഉയർന്നു നിൽക്കുന്ന സംസ്ഥാനമായ കേരളം മാധ്യമസ്വാതന്ത്ര്യത്തെ എക്കാലവും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. എന്നാൽ, അടുത്തകാലത്തായി മാധ്യമങ്ങളെ ഒരു കാതം അകറ്റിനിർത്താനുള്ള ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. സുരക്ഷാ കാരണങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും അതല്ല കാരണം എന്നു വ്യക്തമാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും പൊതുവേ പരസ്പര സൗഹൃദം പുലർത്തുന്നവരാണ്. മാധ്യമങ്ങളുടെ കടുത്ത വിമർശനത്തിനു പാത്രമായിട്ടുള്ള നിരവധി നേതാക്കളുണ്ട്. വ്യക്തിപരമായിപ്പോലും ചില നേതാക്കൾ നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങളെ അകറ്റിനിർത്താൻ, അടിയന്തരാവസ്ഥക്കാലത്തല്ലാതെ ശ്രമമുണ്ടായിട്ടില്ല. എന്നാലിപ്പോൾ ഇത്തരമൊരു ശ്രമം സജീവമായിട്ടുണ്ട്.
മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും സംസാരിക്കുന്നതിനു മാധ്യമങ്ങൾ മൂൻകൂർ അനുമതി വാങ്ങണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതായി നവംബർ 15ന് ഉത്തരവിറങ്ങിയിരുന്നു. സെക്രട്ടേറിയറ്റിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിലേക്കു മാധ്യമപ്രവർത്തകർ കടന്നുവരുന്നതിനും നിയന്ത്രണം കൊണ്ടുവന്നു. ആഭ്യന്തരവകുപ്പിന്റെ ഈ ഉത്തരവിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. നവോത്ഥാനത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്നൊരു സർക്കാരിനു ചേരാത്തതാണീ സർക്കുലറെന്നു കാണിച്ച് കേരള റീജൺ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി
(ഐഎൻഎസ്) മുഖ്യമന്ത്രിക്കു നിവേദനം നൽകി. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഏതെങ്കിലും സർക്കാർ വകുപ്പിന്റെ ദാക്ഷിണ്യത്തിനു വഴങ്ങി പ്രവർത്തിക്കണം എന്ന നിർദേശം ഒട്ടും ജനാധിപത്യപരമല്ലെന്നു ചൂണ്ടിക്കാട്ടിയ ഐഎൻഎസ് പ്രസ്തുത മാർഗനിർദേശങ്ങൾ അപ്പാടെ പിൻവലിക്കണമെന്നു മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. വിഷയം നിയമസഭയിലും ഉന്നയിക്കപ്പെട്ടു. സർക്കുലറിലെ ആശങ്ക ഉയർത്തുന്ന നിർദേശങ്ങളിൽ യുക്തമായ ഭേദഗതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസസഭയെ അറിയിച്ചു. പിന്നീട് ആ സർക്കുലറിൽ ചില്ലറ മാറ്റങ്ങൾവരുത്തി. പക്ഷേ അടിസ്ഥാനപരമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റിൽ മാധ്യമ പ്രവർത്തകർക്കു കൊണ്ടുവന്ന നിയന്ത്രണത്തിൽ മാറ്റം വരുത്തിയില്ല. മന്ത്രിമാരോടു സംസാരിക്കുന്നതിനു പിആർഡിയുടെ മുൻകൂർ അനുമതി വേണമെന്ന ആദ്യ സർക്കുലറിലെ നിർദേശത്തെക്കുറിച്ചു പുതിയതിൽ വ്യക്തമായൊന്നും പറഞ്ഞുമില്ല.
ഇനി ദേശീയ തെരഞ്ഞെടുപ്പിന്റെ സമയമാണ്. നേതാക്കളും മന്ത്രിമാരുമൊക്കെയായി മാധ്യമപ്രവർത്തകർക്കു കൂടുതലായി ബന്ധപ്പെടേണ്ടിവരും. പല വിഷയങ്ങളിലും ഭരണകർത്താക്കളുടെ പ്രതികരണം ആവശ്യമായി വരും. അപ്പോഴിതാ സെക്രട്ടേറിയറ്റിൽനിന്നു മാധ്യമപ്രവർത്തകരെ കൂടുതൽ അകറ്റി നിർത്താനുള്ള അടുത്ത നീക്കം.
മാധ്യമ പ്രവർത്തകർക്കു മുഖ്യമന്ത്രിയുടെ പ്രതികരണം എടുക്കുന്നതിനായി സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ താഴത്തെ നിലയിൽ പുതിയ മീഡിയ റൂം സജ്ജമാക്കുകയാണ്. നോർത്ത് ബ്ലോക്കിനു മുന്നിൽ മാധ്യമപ്രവർത്തകർ കൂടിനിന്നു പ്രതികരണം ആവശ്യപ്പെടുന്നത് ഒഴിവാക്കാനാണത്രേ ഇത്. നിലവിൽ സെക്രട്ടേറിയറ്റിൽ പത്രസമ്മേളനത്തിനായി പിആർ ചേംബറും മുഖ്യമന്ത്രിയുടെ ഓഫീസിൽ കോൺഫറൻസ് ഹാളുമുണ്ട്. ഇതുകൂടാതെ മറ്റു പല ഹാളുകളും സെക്രട്ടേറിയറ്റിലുണ്ട്. എന്നാലിപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താഴത്തെ നിലയിൽ സെക്രട്ടേറിയറ്റിലെ സാർജന്റുമാരുടെ ഓഫീസ് മുറികൾ ഒഴിപ്പിച്ച് മീഡിയ റൂം തയാറാക്കാനാണു നീക്കം.
മുഖ്യമന്ത്രിക്കും മറ്റ് ഉന്നത ഭരണാധികാരികൾക്കും സുരക്ഷയും സൗകര്യവുമൊക്കെ ഒരുക്കേണ്ടത് ആവശ്യംതന്നെ. പക്ഷേ, ജനങ്ങൾക്കുവേണ്ടിയാണു തങ്ങൾ അധികാരത്തിലിരിക്കുന്നതെന്നും ജനങ്ങളാണു തങ്ങളെ അധികാരത്തിൽ എത്തിച്ചതെന്നുമുള്ള കാര്യം ഭരണകർത്താക്കൾ മറന്നുപോകരുത്. മാധ്യമപ്രവർത്തകർ ജനങ്ങളുടെ പ്രതിനിധികളായാണു തങ്ങളോടു സംസാരിക്കുന്നതെന്ന കാര്യം നേതാക്കൾ മനസിലാക്കണം.
സമൂഹത്തിലും രാഷ്ട്രീയത്തിലും സദാ സംഭവങ്ങളും സംഭവവികാസങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു ഭരണകർത്താക്കളുടെയും നേതാക്കളുടെയും പ്രതികരണങ്ങൾക്കായി മാധ്യമപ്രവർത്തകർക്ക് ഏതു സമയവും അവരെ സമീപിക്കേണ്ടതായി വരും. ആ പ്രതികരണങ്ങൾക്കായി ജനങ്ങളും കാത്തിരിക്കുകയാണ്. മാധ്യമങ്ങളിൽനിന്നും അതുവഴി ജനങ്ങളിൽനിന്നും മറഞ്ഞുനിൽക്കാൻ നേതാക്കൾ എന്തിനു വെന്പൽകൊള്ളുന്നു?
മാധ്യമ സ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നവരാണ് ഈ രാജ്യത്തെ ജനങ്ങൾ. സെൻസർഷിപ്പ് പോലുള്ള മാധ്യമമാരണ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോഴെല്ലാം ജനങ്ങളിൽനിന്നു കടുത്ത എതിർപ്പ് ഉണ്ടായിട്ടുണ്ട്. അതിനാൽ അധികാരികൾക്ക് അവ പിൻവലിക്കേണ്ടിവന്നു. പിൻവലിക്കാതിരുന്നവർ അതിന്റെ ഫലം ജനവിധിയുടെ അവസരത്തിൽ അനുഭവിച്ചിട്ടുണ്ട്.
കേരളത്തിൽ ഭരണകർത്താക്കളും രാഷ്ട്രീയക്കാരും മാധ്യമങ്ങളോടു പൊതുവേ നല്ല സഹിഷ്ണുതയാണു പുലർത്തിപ്പോന്നിട്ടുള്ളത്. മാധ്യമങ്ങൾ മിതത്വവും മാന്യതയും പുലർത്തുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. ജനവിരുദ്ധനയങ്ങളെയും സാമൂഹ്യമായ അനീതികളെയും മാധ്യമങ്ങൾ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ടാവാം. ഭരണകർത്താക്കൾ വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടുക എന്നതു ജനാധിപത്യസംവിധാനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്നാണ്.
ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ നിലവിൽ വന്നപ്പോൾത്തന്നെ, പ്രതിവാര മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുന്ന പതിവു നിർത്തി. പിന്നീടു പല അവസരങ്ങളിലും മാധ്യമപ്രവർത്തകരെ അകറ്റിനിർത്താനുള്ള ശ്രമം ഉണ്ടായി. “കടക്കൂ പുറത്ത്’’ എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം മാധ്യമപ്രവർത്തകരുടെ മുഖത്തേറ്റ അടിയായി. ഇതെല്ലാം മാധ്യമസമൂഹം വളരെ ആശങ്കയോടെയാണു കാണുന്നത്.
തങ്ങൾക്കു പറയാനുള്ളതു ജനങ്ങളിലെത്തിക്കാൻ സർക്കാരിനു മാധ്യമങ്ങൾ വേണം. അല്ലാത്തപ്പോൾ മാധ്യമങ്ങൾക്കു തീണ്ടൽ എന്നതു നീതിയല്ല, ബുദ്ധിയുമല്ല.
എന്തിനു മാധ്യമങ്ങളോടു മന്ത്രിമാർക്കു തീണ്ടൽ?
12:36 AM Feb 15, 2019 | Deepika.com