കഞ്ചാവിന്റെയും ഇതര ലഹരിവസ്തുക്കളുടെയും ഉപയോഗം കേരളത്തിൽ ഭയാനകമാംവിധം വർധിച്ചുവരുന്നു. കൗമാരപ്രായക്കാർ കൂടുതലായി ഈ ആപത്തിൽ ചെന്നെത്തുന്നത് അടിയന്തര പ്രാധാന്യത്തോടെ സമൂഹം ചർച്ച ചെയ്യുകയും തടയുകയും ചെയ്യേണ്ട കാര്യമാണ്. നിശ്ശബ്ദമായി നമ്മുടെ നാട്ടിൽ നീറിപ്പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ വലിയ പ്രശ്നവും അതിനെ നേരിടാനുള്ള മാർഗങ്ങളും “കഞ്ചാവിൽ കുരുങ്ങിയ കൗമാരം’’ എന്ന പരന്പരയിലൂടെ ദീപിക ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്തു.
ലഹരിവസ്തുക്കളുടെ ഉപയോഗം ചില സമൂഹങ്ങളെ ഇല്ലാതാക്കുകയോ വലിയ അധഃപതനത്തിൽ എത്തിക്കുകയോ ചെയ്തിട്ടുണ്ട്. കാര്യമായ പൊതുജനശ്രദ്ധ നേടാതെ വളരെ വേഗം വ്യാപിക്കാവുന്ന ആപത്താണ് ഈ വസ്തുക്കളുടെ ഉപയോഗം. സംസ്ഥാനത്തു ലഹരി ഉത്പന്നങ്ങളുടെ വിതരണവും ഉപയോഗവും തടയാൻ എക്സൈസ് വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നു പറയുന്പോഴും ലഹരി വസ്തുക്കൾ ഇവിടെ ഒഴുകുകയാണ്. മയക്കുമരുന്നു കേസുകളുടെ എണ്ണത്തിലും പിടികൂടിയ ഉത്പന്നങ്ങളുടെ അളവിലും അടുത്തകാലത്തു വൻ വർധനയുണ്ടായി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1,64,698 കേസുകളിലായി 1150 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളാണു സംസ്ഥാനത്തു പിടികൂടിയത്. 2018ൽ മാത്രം 79,350 കേസുകൾ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്തത് 650 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ. യഥാർഥത്തിൽ ഇവിടെ വ്യാപാരം ചെയ്യപ്പെടുന്ന മയക്കുമരുന്നുകളുടെ ചെറിയൊരു ഭാഗമായിരിക്കണം ഇത്. വിദേശങ്ങളിലേക്കു മയക്കുമരുന്നു കയറ്റിയയയ്ക്കുന്നതിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്നാണു സംസ്ഥാന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറയുന്നത്.
ലഹരി വസ്തുക്കളുടെ വിപണനത്തിനും കൈമാറ്റത്തിനും കൗമാരക്കാരെയും യുവാക്കളെയും പലരും ഉപയോഗപ്പെടുത്തുന്നു. ലഹരി ഉപയോഗത്തിനുള്ള അവസരമൊരുക്കിയും പണം വാഗ്ദാനം ചെയ്തുമൊക്കെയാണു വിദ്യാർഥികളെയും മറ്റും വിപണന ശൃംഖലയിലെ കണ്ണികളാക്കുന്നത്. തങ്ങളുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും ദയനീയമായി നശിപ്പിക്കുന്ന കെണിയാണിതെന്ന് അവർ തിരിച്ചറിയുന്പോഴേക്കും സമയം ഏറെ കടന്നുപോയിരിക്കും.
കഞ്ചാവാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലഹരിവസ്തുവെന്നു കരുതപ്പെടുന്നു. ഇവിടെ ഇതു സുലഭമാണെന്നതും മറ്റുള്ളവർ പെട്ടെന്നു തിരിച്ചറിയില്ലെന്നതും കഞ്ചാവ് ഉപയോഗത്തിലേക്ക് ചെറുപ്പക്കാരെ അടുപ്പിക്കുന്നു. കൈമാറാനും സൂക്ഷിച്ചുവയ്ക്കാനുമുള്ള സൗകര്യം കഞ്ചാവും ഹാഷിഷും പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കാൻ കാരണമാണ്. ഇത്തരം വസ്തുക്കളുടെ ഉപയോഗം ചിത്രീകരിക്കുന്ന സിനിമാ രംഗങ്ങൾ കൗമാരക്കാർക്കു പ്രോത്സാഹനമാകാറുണ്ട്. ബേക്കറി ജീവനക്കാരനായ പതിനെട്ടുകാരൻ വാടകവീടിന്റെ ടെറസിൽ പൂച്ചട്ടിയിൽ കഞ്ചാവു ചെടി വളർത്തിയതിനു കോട്ടയത്തു കഴിഞ്ഞദിവസം പിടിയിലായി. സ്വന്തം ഉപയോഗത്തിനും വില്പനയ്ക്കുമായിട്ടായിരുന്നു ഈ കൃഷി.
കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവു വിപണി സ്കൂൾ-കോളജ് പരിസരങ്ങളാണെന്ന് എക്സൈസും പോലീസും പറയുന്നു. ഹൈസ്കൂൾ തലം മുതൽ പ്രഫഷണൽ കോളജുകളിൽവരെ വിദ്യാർഥികളെ വലയിൽ വീഴ്ത്തി കഞ്ചാവിനടിമകളാക്കാൻ സംഘങ്ങൾ സജീവമാണിന്ന്. ചില ലഹരിമരുന്നു കേസുകളിൽ ഇപ്പോൾ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള കുറ്റം കൂടി ചേർക്കുന്നുണ്ട്. പ്രതികൾക്കു ജാമ്യം കിട്ടാനും മറ്റും ഇതുമൂലം പ്രയാസമാവും. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നേമത്തുനിന്ന് 80 കിലോഗ്രാം കഞ്ചാവ് പിടികൂടി. വൻതോതിലുള്ള കഞ്ചാവു കടത്ത് പിടികൂടുന്പോഴും ചെറിയ അളവിൽ കൊണ്ടുവരുന്ന കഞ്ചാവു പിടികൂടാൻ അത്ര എളുപ്പമല്ല. മൊബൈൽ ഫോണിന്റെ ബാറ്ററി ഊരിമാറ്റി അവിടെ കഞ്ചാവു വച്ചു കടത്തിയ സംഭവവുമുണ്ട്.
കഴിഞ്ഞ വർഷം ഇടുക്കിയിൽ മാത്രം 117 കിലോഗ്രാം കഞ്ചാവു പിടികൂടി. 463 കഞ്ചാവു കേസുകളാണു എക്സൈസ് രജിസ്റ്റർ ചെയ്തത്. പോലീസ് പിടികൂടിയ കഞ്ചാവു വേറെ.
കഞ്ചാവ് ഉപയോഗിക്കുന്നവരെ ഏജന്റുമാർ പിന്നീടു കാരിയർമാരായി ഉപയോഗപ്പെടുത്താറുണ്ട്. കഞ്ചാവു വാങ്ങാൻ പണമില്ലാതെ വരുന്പോൾ മോഷണത്തിലേക്കും മറ്റു കുറ്റകൃത്യങ്ങളിലേക്കും വഴിതിരിയുന്നവരുമുണ്ട്. കഞ്ചാവു വാങ്ങാൻ പണം കണ്ടെത്താൻ എടിഎം കവർച്ചയ്ക്കിറങ്ങിയ കൗമാരസംഘത്തെക്കുറിച്ചു ദീപിക പരന്പരയിൽ പ്രതിപാദിച്ചിരുന്നു. ലഹരിക്കടിപ്പെട്ടു ക്വട്ടേഷൻ സംഘാംഗങ്ങളാകാൻപോലും ചില കൗമാരക്കാർ തയാറാവുന്നു. മാലപൊട്ടിക്കൽ, ബൈക്ക് മോഷണം എന്നിവയ്ക്കു ചില യുവാക്കൾ ഇറങ്ങിത്തിരിച്ചതു കഞ്ചാവിനു പണം കണ്ടെത്താനാണെന്നു പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഞ്ചാവു വിപണനത്തിന് സമൂഹ മാധ്യമങ്ങളും ഉപയോഗിക്കപ്പെടുന്നു. വാട്സാപ്പിലൂടെയും മറ്റും സന്ദേശങ്ങൾ കൈമാറി കച്ചവടം പൊടിപൊടിച്ചപ്പോൾ പോലീസും ജാഗരൂകമായിട്ടുണ്ട്. അങ്ങനെ പലരും പിടിയിലായതോടെ കുറെപ്പേർ പഴയ തന്ത്രങ്ങളിലേക്കു മടങ്ങിയിരിക്കുകയാണത്രേ- കുറ്റിക്കാട്ടിലും കുപ്പത്തൊട്ടിയിലുമൊക്കെ കഞ്ചാവു നിക്ഷേപിച്ച് ആവശ്യക്കാർക്കു കൈമാറുന്നു.
വെറുമൊരു രസത്തിനു വേണ്ടി തുടങ്ങിയ കഞ്ചാവ് ഉപയോഗം പിന്നീടു വലിയ ശാരീരിക, മാനസിക പ്രശ്നങ്ങളായിത്തീർന്ന നിരവധി കേസുകൾ മാനസികചികിത്സകരുടെയും കൗൺസിലർമാരുടെയും പക്കൽ എത്തുന്നുണ്ട്. ലഹരി മരുന്നുകൾ തങ്ങളുടെ ലൈംഗികശേഷിയെപ്പോലും ദോഷകരമായി ബാധിക്കുമെന്നു പല യുവാക്കളും അറിയുന്നില്ല. ജീവിതസാഹചര്യങ്ങളും തെറ്റായ കൂട്ടുകെട്ടുകളും ധാരാളം കൗമാരക്കാരെ ലഹരിപ്പുകയിൽ എത്തിക്കുന്നുണ്ട്. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാവുന്ന മാറ്റങ്ങളും പഠനത്തിലുള്ള താത്പര്യക്കുറവുമൊക്കെ മാതാപിതാക്കൾ ശ്രദ്ധിക്കണം. അധ്യാപകർക്കും ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ നൽകാനാവും. കുട്ടികൾ ക്രിയാത്മകമായ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതു പ്രോത്സാഹിപ്പിക്കണം.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിമുക്തി പദ്ധതി വ്യാപകമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ സഹകരിക്കുന്നു. കുട്ടികൾ ലഹരിക്കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നതു പ്രധാനമാണ്. വീണുപോയവരെ വീണ്ടെടുക്കാനുള്ള ശ്രമവും ഉണ്ടാവണം. ലഹരി മാഫിയകളുടെ അടിവേര് അറുക്കാൻ സർക്കാർ കർശന നിലപാടെടുക്കണം. നിലവിലെ നിയമങ്ങൾക്കു കരുത്തു പോരെങ്കിൽ കരുത്തുണ്ടാക്കാൻ നിയമനിർമാണസഭ ഇടപെടട്ടെ.
ലഹരിക്കുരുക്കിൽനിന്നു കൗമാരത്തെ മോചിപ്പിക്കണം
11:56 PM Feb 13, 2019 | Deepika.com