ആർക്കും ആരെയും ഏകപക്ഷീയമായി വിചാരണ നടത്തി വിധി പ്രസ്താവിക്കാനുള്ള ഇടമായിട്ടുണ്ട് ഇന്നു സമൂഹമാധ്യമങ്ങൾ. വസ്തുതകളുടെ നിജസ്ഥിതി അന്വേഷിക്കാതെ അർധസത്യങ്ങളും അസത്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നവരാണു സമൂഹമാധ്യമങ്ങളിലൂടെ നാടുനന്നാക്കാൻ ഇറങ്ങിയിരിക്കുന്നവരെന്നു ഭാവിക്കുന്ന പലരും. കാള പെറ്റു എന്നു കേൾക്കുമ്പോഴേ കയറെടുക്കാൻ ഓടുന്ന ഇവർ പിന്നെ വായിൽ തോന്നുന്നതു കോതയ്ക്കു പാട്ട് എന്ന മട്ടിൽ എഴുത്തും പോസ്റ്റ് ഇടലുമാണ്. ഒരു സ്മാർട്ട് ഫോൺ കൈയിലുണ്ടെങ്കിൽ നാട്ടിലെ നിയമങ്ങളൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടാണു ചിലർക്ക്.
വ്യക്തിത്വഹത്യക്കും തേജോവധത്തിനും സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നവർക്കു സത്യം എന്തായാലും പ്രശ്നമല്ല. ഒരു നുണ നൂറ്റൊന്ന് ആവർത്തിച്ചാൽ അതു സത്യമാണെന്നു ചിലരെങ്കിലും വിശ്വസിച്ചുകൊള്ളുമെന്ന ഗീബൽസിയൻ തത്ത്വത്തിൽ വിശ്വസിക്കുന്നവരാണവർ. സമൂഹമാധ്യമങ്ങളിൽ വരുന്നതെല്ലാം പച്ചയായ സത്യങ്ങളാണെന്നു വിശ്വസിക്കുന്ന പാവങ്ങളും നിഷ്കളങ്കരും ഇത്തരക്കാരുടെ കെണിയിൽപെട്ടുപോകുന്നു. ഇവർ തെറ്റിദ്ധരിപ്പിക്കലിന് ഇരയാകുന്നു എന്നേയുള്ളു. അതേസമയം, അന്യായമായി അവഹേളിക്കപ്പെടുന്നവർ സമൂഹത്തിന്റെ പരിഹാസത്തിന് ഇരകളാകുകയും അപമാനഭാരത്താൽ വീർപ്പുമുട്ടുകയും ചെയ്യുന്നു. അപമാനം താങ്ങാനാകാതെ ജീവനൊടുക്കിയവർ പോലുമുണ്ട്. അവഹേളനം നടത്തിയവർ ചെയ്തത് മാപ്പർഹിക്കുന്ന അപരാധമല്ല.
സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യപ്പെടുന്നവരിൽ ഭൂരിഭാഗം പേരും കൂടുതൽ അപമാനം ഒഴിവാക്കാമെന്നു കരുതിയും നിയമപരിഹാരത്തിനുള്ള സാധ്യതകളെപ്പറ്റി അറിയാത്ത തിനാലും വേദന ഉള്ളിലൊതുക്കി വിധിയെപ്പഴിച്ചു കഴിയും. ഇതു സമൂഹമാധ്യമങ്ങളിലെ അഴിഞ്ഞാട്ടക്കാർക്കു കൂടുതൽ ധൈര്യം പകരുന്നു. എന്നാൽ, സമൂഹമാധ്യമത്തിലൂടെ അപമാനിതരായ യുവദമ്പതികൾ അതിനെതിരേ പോലീസിൽ പരാതിപ്പെടുകയും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഉൾപ്പെടെ 11 പേർ അറസ്റ്റിലാവുകയും ചെയ്ത സംഭവം കഴിഞ്ഞദിവസമുണ്ടായി.
കണ്ണൂർ ജില്ലക്കാരായ യുവാവും യുവതിയും തമ്മിലുള്ള വിവാഹമാണു ചിലർ ക്രൂരമായ പരിഹാസത്തിനു വിഷയമാക്കിയത്. ഇരുപത്തൊമ്പതുകാരനായ യുവാവും ഇരുപത്തേഴുകാരിയായ യുവതിയും തമ്മിലായിരുന്നു വിവാഹം. എന്നാൽ, പെണ്ണിനു ചെറുക്കനെക്കാൾ വളരെ പ്രായക്കൂടുതലുണ്ടെന്നും സ്ത്രീധനം മോഹിച്ചാണു വിവാഹം നടത്തിയതെന്നുമുള്ള തരത്തിൽ കമന്റോടുകൂടിയാണു വിവാഹഫോട്ടോയും വിലാസവും ചേർത്ത് ചിലർ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രചാരണം നടത്തിയത്. നിരവധി വാട്സ് ആപ് ഗ്രൂപ്പുകളിൽ പലരും ഇതു ഷെയർ ചെയ്തു.
യുവതി പരാതി നൽകിയതോടെ വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പോസ്റ്റിട്ടവരെ ഗ്രൂപ്പ് അഡ്മിൻമാർ ഗ്രൂപ്പിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. പക്ഷേ നിയമം നിയമത്തിന്റെ വഴിക്കുതന്നെ നീങ്ങി. വ്യക്തികൾക്ക് അപമാനകരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർ മാത്രമല്ല, അതു ഷെയർ ചെയ്യുന്നവരും ഗ്രൂപ്പ് അഡ്മിൻമാരും സൈബർ നിയമപ്രകാരം കുറ്റക്കാരാണ്. ഗ്രൂപ്പ് അഡ്മിൻമാരും പോസ്റ്റ് ഷെയർ ചെയ്ത ചിലരും ഈ കേസിൽ അറസ്റ്റിലായി. അറിഞ്ഞും അറിയാതെയും സമൂഹമാധ്യമങ്ങളെ ദുരുപയോഗിക്കുന്നവർക്കെല്ലാം ഇതു പാഠമാകേണ്ടതാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ കുട്ടിക്കളിയല്ലെന്നു കുട്ടികളും വിവരമുണ്ടെന്നു ഭാവിക്കുന്ന മുതിർന്നവരും മനസിലാക്കണം. ജനാധിപത്യം നിലനിൽക്കുന്ന നമ്മുടെ രാജ്യത്തു ലഭിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ മൂക്കിന്റെ തുമ്പുവരെ മാത്രമേയുള്ളുവെന്നും ആരെയും അധിക്ഷേപിക്കാനുള്ള ലൈസൻസ് അല്ല അതെന്നും എല്ലാവരും അറിയണം.
അഭിപ്രായസ്വാതന്ത്ര്യം പോലെ വിലപ്പെട്ടതാണു വ്യക്തികളുടെ സ്വകാര്യതയും. നമ്മുടെ സ്വകാര്യത സംരക്ഷിക്കാൻ നമുക്ക് അവകാശമുള്ളതുപോലെ മറ്റുള്ളവരുടെ സ്വകാര്യത പരിരക്ഷിക്കാൻ അവർക്കും അവകാശമുണ്ട്. പരിഷ്കൃത സമൂഹങ്ങളിലൊക്കെ സ്വകാ ര്യതയുടെ അവകാശം മാനിക്കപ്പെടുന്നുമുണ്ട്. എന്നാൽ, നമ്മുടെ നാട്ടിൽ ചിലർക്ക് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളികാമറ വയ്ക്കാനും കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കാനും എന്തെന്നില്ലാത്ത ത്വരയാണ്. ഈ ഞരന്പുരോഗത്തിന്റെ പ്രതിഫലനം ഇവിടത്തെ സമൂഹമാധ്യമങ്ങളിലും കാണുന്നു. കർക്കശമായ നിയമനടപടികൾ കൊണ്ടേ ഇത്തരം അപഭ്രംശങ്ങൾ തിരുത്തപ്പെടൂ എന്നുള്ളുവെങ്കിൽ അതുതന്നെ വേണം. ഇന്ത്യയിലെ നിയമമനുസരിച്ച്, 21 വയസായ പുരുഷനും 18 വയസായ സ്ത്രീക്കും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാൻ അവകാശമുണ്ട്. അവർ തമ്മിലുള്ള പ്രായവ്യത്യാസം എത്ര വേണമെങ്കിലുമാകാം. മറ്റുള്ളവർ അതോർത്തു തലപുകയ്ക്കേണ്ടതില്ല. ആരും സ്വയം സദാചാര പോലീസ് ചമയുകയും വേണ്ട. ഇനി ആരുടെയെങ്കിലും വിവാഹം സമൂഹത്തിനു തെറ്റായ സന്ദേശം നൽകുകയോ സദാചാരമൂല്യങ്ങൾക്കു വിരുദ്ധമാകുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിനു വേണ്ട പരിഹാരം തേടാൻ ആവശ്യമായ നിയമനടപടിക്രമങ്ങളും സാമൂഹ്യ സംവിധാനങ്ങളും നമ്മുടെ നാട്ടിലുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ സമൂഹത്തിനു നന്മകളും ലഭിക്കുന്നുണ്ടാവാം. എന്നാൽ, ആർക്കും വന്നു വിസർജിച്ചുപോകാവുന്ന പബ്ളിക് ടോയ്ലറ്റുകളാണു സമൂഹമാധ്യമങ്ങളെന്ന് അല്പം കടന്നു വിമർശിക്കുന്നവരുമുണ്ട്. ഇല്ലാക്കഥകൾ പടച്ചുവിടുന്നവരും മറ്റുള്ളവരുടെ വ്യക്തിപരമായ വീഴ്ചകൾ ലോകത്തിനു തുറന്നു കാട്ടിയില്ലെങ്കിൽ ഉറക്കം വരാത്തവരും സാമൂഹ്യദ്രോഹമാണു ചെയ്യുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെയും പ്രസ്ഥാനങ്ങളെയും താറടിക്കാൻ സമൂഹമാധ്യമങ്ങളെ മാത്രമല്ല ഇലക്ട്രോണിക് മാധ്യമങ്ങളെയും ദുരുപയോഗിക്കുന്നവർ ഇന്നു ധാരാളം. പോത്തിനെ ചാരി കാളയെ തല്ലുന്ന ഇക്കൂട്ടരുടെ ദുരുദ്ദേശ്യങ്ങൾ സുമനസുകൾക്കു മനസിലാകണമെന്നില്ല. ഇവരെ ഫലപ്രദമായി നേരിടാൻ കഴിയുന്ന നിയമസാധ്യതകൾ രാജ്യത്തുണ്ട് എന്നത് ആശ്വാസകരം തന്നെ. സമൂഹമാധ്യമ ദുരുപയോഗത്തിനെതിരേ കർക്കശ നടപടികൾ ഉണ്ടാകേണ്ടതു വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കാനും സമൂഹത്തിന്റെ മൂല്യസംസ്കൃതി കാത്തുസൂക്ഷിക്കാനും അത്യാവശ്യമാണ്.
സദാചാര കോടതികളാകരുത് സമൂഹമാധ്യമങ്ങൾ
12:26 AM Feb 11, 2019 | Deepika.com