ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറലിസത്തിനും ഏറെ അപമാനകരവും ഭീഷണവുമായ സംഭവങ്ങളാണു പശ്ചിമബംഗാളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നതും ഇപ്പോൾ നടക്കുന്നതും. കോൽക്കത്തയിൽ പോലീസ് കമ്മീഷണറുടെ വസതി റെയ്ഡ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ സംസ്ഥാന പോലീസ് തടയുന്നു, സിബിഐയെ സഹായിക്കാൻ സിആർപിഎഫിനെ കേന്ദ്ര സർക്കാർ നിയോഗിക്കുന്നു, പോലീസ് കമ്മീഷണറുടെ വസതിയിലെ സിബിഐ റെയ്ഡിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രി സത്യഗ്രഹം നടത്തുന്നു... എന്നുവേണ്ട, സിനിമകളിൽപ്പോലും കാണാത്ത തരത്തിലുള്ള നടപടികളിലൂടെയാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തുറന്ന പോരാട്ടം. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരവേ രാജ്യത്തുടനീളം രാഷ്ട്രീയകക്ഷികൾ വോട്ടുരാഷ്ട്രീയത്തിന്റെ തന്ത്രങ്ങൾ ചമയ്ക്കുകയാണ്. ഏതുവിധേനയും അധികാരത്തിലെത്താൻ, അല്ലെങ്കിൽ അധികാരത്തിന്റെ ഭാഗമാകാൻ, ഒട്ടെല്ലാ കക്ഷികളും കിണഞ്ഞു ശ്രമിക്കുന്നു. ദേശീയകക്ഷികൾക്കു മാത്രമല്ല, പ്രാദേശിക കക്ഷികൾക്കും ദേശീയ മോഹങ്ങൾ മുളയ്ക്കുന്ന സന്ദർഭമാണിത്.
ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണു കോൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ വീട്ടിൽ സിബിഐ സംഘം റെയ്ഡിനെത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ഈ ചിട്ടിക്കേസ് ഇപ്പോൾ സിബിഐ അന്വേഷിച്ചുവരുകയാണ്. കേസുമായി ബന്ധപ്പെട്ട പല രേഖകളും ഫയലുകളും കാണാനില്ലെന്നും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും കമ്മീഷണർ രാജീവ് കുമാറിനു സിബിഐ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കമ്മീഷണർ ഈ നോട്ടീസിനോടുപ്രതികരിച്ചില്ല. നാല്പതോളം വരുന്ന സിബിഐ സംഘം ഞായറാഴ്ച കമ്മീഷണറുടെ വസതിയിലെത്തി.
പോലീസ് അവരെ തടഞ്ഞു. തുടർന്നു വാക്കേറ്റവും ബലപ്രയോഗവുമായി. പോലീസ് ഏതാനും സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീടു വിട്ടയച്ചു. പോലീസ് നടപടിക്കെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ബംഗാൾ പോലീസ് തങ്ങളോടു സഹകരിക്കുന്നില്ലെന്നാണു സിബിഐയുടെ പരാതി. ഇതിനിടെ സംസ്ഥാന സർക്കാരിനോടു ഗവർണർ വിശദീകരണം ആവശ്യപ്പെട്ടു.
നമ്മുടെ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള അധികാരാവകാശങ്ങൾ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അതിലുപരിയായി ഫെഡറലിസത്തിന്റെ അന്തഃസത്ത മനസിലാക്കി പ്രവർത്തിക്കാനുള്ള ധാർമിക ബാധ്യത കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമുണ്ട്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും എന്നതു ഫെഡറലിസത്തിന്റെ ആശയങ്ങളിലൊന്നാണ്. കേന്ദ്രത്തിന്റെ അധികാരം സംസ്ഥാനങ്ങൾ അംഗീകരിക്കുകയും സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറാതിരിക്കാൻ കേന്ദ്രസർക്കാർ ശ്രദ്ധിക്കുകയും വേണം. ഇതു ലംഘിക്കപ്പെട്ടാൽ സംഘർഷങ്ങളുണ്ടാകാം; അതു രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയായിത്തീരാം. ശക്തമായ ഫെഡറൽ സംവിധാനം രാജ്യത്തിന്റെ കരുത്താണ്. അതു നിലനിർത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. പ്രാദേശിക താത്പര്യങ്ങൾ മാത്രം പരിഗണിക്കുകയും ദേശീയതാത്പര്യങ്ങൾ അവഗണിക്കുകയും ചെയ്യുന്ന രീതിയും പ്രോത്സാഹിപ്പിക്കാനാവില്ല. പശ്ചിമബംഗാളിൽ ഇപ്പോൾ നടക്കുന്ന സിബിഐ- പോലീസ് സംഘർഷം വലിയ മാനങ്ങളിലേക്കു വളരാൻ സാധ്യതയുണ്ട്. അതു മുളയിലേ നുള്ളേണ്ടത് ആവശ്യമാണ്.
സിബിഐയെ കേന്ദ്ര സർക്കാർ സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നുവെന്ന ആരോപണം അടുത്തകാലത്തു വളരെ ശക്തമാണ്. സിബിഐ ഡയറക്ടർ അലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുണ്ടായ പോര് ആ ആരോപണത്തെ കൂടുതൽ ബലപ്പെടുത്തി. പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തിലും സർക്കാർ താത്പര്യത്തിനായിരുന്നു മുൻതൂക്കം. പ്രതിപക്ഷ പ്രതിനിധിയുടെ അഭിപ്രായം തഴഞ്ഞ് പുതിയ ഡയറക്ടറെ നിയമിക്കുകയാണു ചെയ്തത്.
ബംഗാളിലെ ചിട്ടിതട്ടിപ്പു കേസ് അവിടെ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ കുരുക്കാനുള്ള ഉപകരണമാക്കി കേന്ദ്രം ഉപയോഗിക്കുന്നുവെന്ന ആരോപണത്തിൽ കഴന്പുണ്ടാകാം. അതിലുപരി ഫെഡറൽ വ്യവസ്ഥയോടു കേന്ദ്രം കാട്ടുന്ന അനാദരവാണു പ്രധാനം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു കോൺഗ്രസും എൻസിപിയും ബിഎസ്പിയും ആം ആദ്മി പാർട്ടിയുമുൾപ്പെടെയുള്ളവർ മമതയ്ക്കു പരസ്യപിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യത്തെ ഹനിക്കുന്ന നടപടിയെന്നാണ് ഇവരെല്ലാം സിബിഐ റെയ്ഡിനെ വിശേഷിപ്പിക്കുന്നത്. സിബിഐ റെയ്ഡിൽ പ്രതിഷേധിച്ചു മമത നടത്തുന്ന സത്യഗ്രഹത്തിൽ പാർട്ടി പ്രവർത്തകർ മാത്രമല്ല, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുൾപ്പെടെ പല മേഖലകളിലുള്ളവർ പങ്കെടുക്കുന്നുണ്ട്.
ഇതൊക്കെ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്കു നയിച്ചേക്കാം. മമതയെപ്പോലെ ശക്തയായൊരു ഭരണാധികാരിക്ക് കേന്ദ്രത്തിനെതിരേ ഇത്തരത്തിൽ പ്രതികരിക്കാൻ സാധിക്കുന്നത് ഫെഡറലിസത്തിന്റെ ശാക്തീകരണത്തിനു സഹായിക്കുമെന്നു വാദിക്കുന്നവരുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കു തടയിടേണ്ടതുണ്ടെങ്കിലും അതു രാജ്യത്തിന്റെ പൊതുവായ താത്പര്യങ്ങൾക്കു ഹാനികരമാകരുത്. നിയമനിർവഹണ സംവിധാനങ്ങളോട് ഭരണാധികാരികൾ പ്രതിബദ്ധതയുള്ളവരായിരിക്കണം. അല്ലെങ്കിൽ പൊതുജനം നിയമങ്ങളെ ആദരിക്കാതെയാവും.
കേന്ദ്ര സേനയായ സിആർപിഎഫിനെ സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ എങ്ങനെ എത്തിക്കാനാവുമെന്ന പ്രശ്നമുണ്ട്. സിബിഐ ഓഫീസിനു സംരക്ഷണം നൽകാനാണെന്നു കേന്ദ്രം വിശദീകരിച്ചേക്കും. ഇത്തരം കാര്യങ്ങളിൽ സുപ്രീംകോടതിയുടെ ഇടപെടലുകൾ ആവശ്യമായി വന്നേക്കാം. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്പോൾ നിസഹായരാകുന്നതു ജനങ്ങളാണ്. ആരിൽ അവർ വിശ്വാസം അർപ്പിക്കും? ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാൻ ഭരണാധികാരികളാണു ശ്രദ്ധിക്കേണ്ടത്.
സിബിഐ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കു വിശ്വാസ്യത നഷ്ടപ്പെട്ടാൽ അതു രാഷ്ട്രഗാത്രത്തെ വളരെ ഗുരുതരമായി ബാധിക്കും. ഇത്തരം സ്ഥാപനങ്ങളെ അധികാരത്തിലിരിക്കുന്നവരുടെ സ്ഥാപിത താത്പര്യത്തിനായി ഉപയോഗിക്കാനാവും എന്നു വരുന്നതു വലിയ ആശങ്കയാണു ജനങ്ങളിൽ ഉണ്ടാക്കുന്നത്. പശ്ചിമബംഗാളിൽ ഉരുണ്ടുകൂടിയിരിക്കുന്ന കാർമേഘങ്ങൾ മാറിപ്പോകണമെങ്കിൽ കേന്ദ്രവും സംസ്ഥാന സർക്കാരും ആത്മസംയമനം പാലിക്കണം. അതല്ല വാശിയോടെ പോരാടാനാണ് അവർ തീരുമാനിക്കുന്നതെങ്കിൽ അത് അപരിഹാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഫെഡറലിസം മാനിക്കപ്പെടണം, ജനാധിപത്യം സംരക്ഷിക്കപ്പെടണം
12:36 AM Feb 05, 2019 | Deepika.com