കേരളത്തിന്റെ വികസനത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർ ഇവിടത്തെ തൊഴിൽ സംസ്കാരത്തെക്കുറിച്ചു പറയാൻ മുതിരാറില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ തൊഴിൽ സംസ്കാരമാണ് ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നതെന്നു പറയേണ്ടിയിരിക്കുന്നു. തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി കേരളത്തിലെ തൊഴിലാളിവർഗം നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. നമ്മുടെ തൊഴിൽ മേഖലയിൽ ഉണ്ടായിരുന്ന കടുത്ത ചൂഷണം ഇല്ലാതാക്കാനും തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്താനും ആ പോരാട്ടങ്ങൾക്കു കഴിഞ്ഞു. ഇന്നു തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏറെ നിയമങ്ങളുണ്ട്. തൊഴിൽ നിയമങ്ങൾ ഇവിടെ ശക്തമാണ്.
ചൂഷണത്തിന്റെ നാളുകൾ പൂർണമായി മാറിയിട്ടില്ലെങ്കിലും തൊഴിൽ മേഖലയിൽ സാമാന്യം ഭേദപ്പെട്ട സേവന വേതന വ്യവസ്ഥകൾ നിലവിലുണ്ട്. അസംഘടിത തൊഴിൽ മേഖലയിൽപ്പോലും തൊഴിലാളികൾ പണ്ടത്തെപ്പോലെ അരക്ഷിതരല്ല. ഈയിടെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കു പ്രതിമാസം മൂവായിരം രൂപ മുതൽ 15,000 രൂപവരെ പെൻഷൻ ലഭിക്കുന്ന പദ്ധതി ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രതിമാസം നൂറു രൂപയാണു തൊഴിലാളികൾ ഇതിനു പ്രീമിയമായി അടയ്ക്കേണ്ടത്.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ പലതും വൻ നഷ്ടത്തിലാണു പ്രവർത്തിക്കുന്നത്. ഏറ്റവും നല്ല ഉദാഹരണം കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. വൻനഷ്ടത്തിലോടുന്ന കെഎസ്ആർടിസി അതിന്റെ ജീവനക്കാർക്കു ശന്പളം കൊടുക്കാനും മുൻജീവനക്കാർക്കു പെൻഷൻ നൽകാനും ഏറെക്കാലമായി വിഷമിക്കുന്നു. സർക്കാർ സഹായംകൊണ്ടു മാത്രമാണു കോർപറേഷൻ പിടിച്ചുനിൽക്കുന്നത്. കഴിവുറ്റ പല ഉദ്യോഗസ്ഥരെയും കോർപറേഷനെ കരകയറ്റാൻ അതിന്റെ തലപ്പത്തു നിയമിച്ചു. പക്ഷേ ആർക്കും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നാലാമത്തെ മാനേജിംഗ് ഡയറക്ടറുടെ നിയമനമാണു നടന്നിരിക്കുന്നത്. ടോമിൻ തച്ചങ്കരിക്കു പകരം എം.പി. ദിനേശിനെ സിഎംഡി ആക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമുണ്ടായി. തച്ചങ്കരിയെ സിഎംഡി സ്ഥാനത്തുനിന്നു നീക്കിക്കൊണ്ടുള്ള ഉത്തരവ് കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയൻ സ്വാധീനത്തിന്റെ പ്രകടമായ തെളിവാണ്.
ഭരണത്തിന്റെ ഉന്നതതലങ്ങളിൽനിന്നുള്ള ആശീർവാദത്തോടെ കോർപറേഷൻ തലപ്പത്തെത്തിയ തച്ചങ്കരി സ്ഥാപനത്തെ നഷ്ടക്കയത്തിൽനിന്നു രക്ഷിക്കാൻ ശക്തമായ ചില നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹത്തെ നിയമിച്ചപ്പോൾത്തന്നെ കേട്ടിരുന്നു. അതു ശരിവയ്ക്കുന്നതായിരുന്നു അദ്ദേഹം കെഎസ്ആർടിസിയിൽ വരുത്തിയ പരിഷ്കാരങ്ങൾ. കോർപറേഷന്റെ വരുമാനം കൂട്ടാനുള്ള അദ്ദേഹത്തിന്റെ ചില നടപടികൾ ഫലംകണ്ടു. നഷ്ടത്തിലോടുന്ന ഷെഡ്യൂളുകൾ റദ്ദാക്കിയും ജീവനക്കാരുടെ എണ്ണം കുറച്ചുമൊക്കെ കോർപറേഷനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു.
പക്ഷേ, ട്രേഡ് യൂണിയനുകൾക്ക് അതിനെയെല്ലാം വെട്ടാൻ കഴിഞ്ഞു. ട്രേഡ് യൂണിയനുകളുടെ അനിഷ്ടവും എതിർപ്പുമാണു തച്ചങ്കരിയുടെ നിഷ്കാസനത്തിനു കാരണമായതെന്നു വ്യക്തം. മുഖ്യമന്ത്രി മുൻകൈയെടുത്തു നിയമിച്ച സിഎംഡിയായിരുന്നുവെങ്കിലും ആ മുഖ്യമന്ത്രിയും അവസാനം അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയില്ല. യൂണിയനുകളും പാർട്ടി നേതൃത്വവുമാണ് അവസാനവാക്കെന്നു വ്യക്തമായിരിക്കുന്നു. ഇടതുപക്ഷ യൂണിയനുകളുടെ നേതാക്കൾ കടുത്ത അസഹിഷ്ണുതയാണു സിഎംഡിക്കു നേരേ പുലർത്തിയത്. യൂണിയനുകളെ കടിഞ്ഞാണിടാൻ ശ്രമിക്കുന്ന സിഎംഡിയുടെ ഉത്തരവുകൾ കൊടിച്ചിപ്പട്ടി പോലും വിലവയ്ക്കില്ലെന്നുവരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംകൂടിയായ ഒരു നേതാവു പറഞ്ഞുവച്ചു.
കേരളത്തിലെ ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണു പ്രവർത്തിക്കുന്നത്. ഇതിൽ കെഎസ്ആർടിസിയും കെഎസ്ഇബിയും സിവിൽ സപ്ലൈസ് കോർപറേഷനുമൊക്കെ ഉൾപ്പെടുന്നു. കെടുകാര്യസ്ഥതയും അനിയന്ത്രിതമായ ട്രേഡ് യൂണിയനിസവും പൊതുമേഖലാ സ്ഥാപനങ്ങളെ എന്നും നഷ്ടത്തിൽത്തന്നെ നിർത്തുന്നു. പൊതുമേഖലയിലെന്നല്ല, ഒരു മേഖലയിലും ജീവനക്കാരെ പാടേ അവഗണിച്ച് ഒരു സ്ഥാപനവും മുന്നോട്ടു കൊണ്ടുപോകാനാവില്ല.
പക്ഷേ, ജീവനക്കാരുടെ ചൊൽപ്പടിക്കു നിന്നുകൊണ്ട് ഒരു സ്ഥാപനത്തിനും പ്രവർത്തിക്കാൻ കഴിയില്ല. തച്ചങ്കരി കൊണ്ടുവന്ന പരിഷ്കാരങ്ങൾ സിഎംഡി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയതിന്റെ അടുത്ത ദിവസംതന്നെ അട്ടിമറിക്കപ്പെടാൻ തുടങ്ങി. കോർപറേഷനെ രക്ഷപ്പെടുത്തുന്നതിനേക്കാൾ ജീവനക്കാരെ പ്രീണിപ്പിക്കുന്നതിനായിരിക്കും ഇതൊക്കെ. ഏതു മേഖലയിലായാലും രാഷ്ട്രീയ ഇടപെടലുകളും തൊഴിലാളിയൂണിയനുകളുടെ ദുസ്വാധീനവും വലിയ പ്രതിസന്ധി സൃഷ്ടിക്കും. പോക്സോ കേസിലെ പ്രതികളെ കാണാൻ അനുവദിക്കാത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനുനേരേ കല്ലെറിഞ്ഞവർ പാർട്ടി ഓഫീസിൽ ഒളിവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ റെയ്ഡ് നടത്തിയതിന് ഐപിഎസ് ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി സ്വീകരിക്കുന്ന സാഹചര്യം എങ്ങനെയാണു ക്രമസമാധാനപാലനരംഗത്തു നല്ല അന്തരീക്ഷം സൃഷ്ടിക്കുക? പോലീസുകാരനെ മർദിച്ച വിദ്യാർഥി സംഘടനാ പ്രവർത്തകൻ മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ചിട്ടും കാണാതെ പോയവർക്ക് മർദനമേറ്റ പോലീസുകാരനെ മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്യാൻ തെല്ലും ആലോചിക്കേണ്ടിവന്നില്ല.
കലാലയങ്ങളിൽപ്പോലും അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നു. തിരുവനന്തപുരത്തെ ഒരു പ്രമുഖ കലാലയം അവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനെതിരേ സമീപകാലത്ത് കോടതിയെ സമീപിക്കേണ്ടിവന്നത് കലാലയ രാഷ്ട്രീയം ഉളവാക്കുന്ന കടുത്ത പ്രശ്നങ്ങൾമൂലമാണ്. പാർട്ടി നോക്കിയല്ല നിയമങ്ങൾ നടപ്പാക്കേണ്ടത്. നിയമങ്ങളും ചട്ടങ്ങളും എല്ലാവർക്കും ബാധകമായിരിക്കണം. നോക്കുകൂലിക്കെതിരേ മുഖ്യമന്ത്രിതന്നെ ശക്തമായ നിലപാടെടുത്തിരുന്നു. പക്ഷേ അതിനുശേഷവും എത്രയോ സ്ഥലങ്ങളിൽ നോക്കുകൂലിത്തർക്കമുണ്ടായി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. പക്ഷേ, അതു മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടോ കവർന്നെടുത്തുകൊണ്ടോ ആവരുത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നഷ്ടം വരുത്തിവയ്ക്കുന്ന രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളാണു കെഎസ്ആർടിസിയും കെഎസ്ഇബിയും. രണ്ടു സ്ഥാപനങ്ങളിലും അടുത്തകാലത്തു ഘടനാപരമായ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളിൽ അവർക്ക് തുണയാകുന്നില്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ നിരർഥകമാകും. ജനങ്ങൾക്കുവേണ്ടിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ആ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും നന്മ പരിഗണിക്കാൻ കടമയുള്ളവരാണ്. മാറുന്ന ലോകത്തിനനുസൃതമായി നമ്മുടെ തൊഴിൽ സംസ്കാരവും സർക്കാരിന്റെ നിലപാടുകളും മാറുകതന്നെ വേണം.
ഗതിപിടിക്കാൻ സമ്മതിക്കില്ലേ ഈ ട്രേഡ് യൂണിയനുകൾ ?
12:40 AM Feb 04, 2019 | Deepika.com