നവകേരള നിർമാണം സ്വപ്നം കണ്ടുകൊണ്ടുള്ളതെങ്കിലും കാര്യമായ ക്ഷേമപദ്ധതികളില്ലാത്ത, ഒട്ടെല്ലാ വസ്തുക്കൾക്കും വില കൂട്ടുന്ന ബജറ്റാണു നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ചത്. നവകേരള നിർമാണം നല്ലൊരു മുദ്രാവാക്യമാണ്. പക്ഷേ, അത് എപ്രകാരമാണു സാക്ഷാത്കരിക്കുക എന്നതാണു പ്രശ്നം. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അതിനു വ്യക്തമായൊരു രൂപരേഖ പ്രതീക്ഷിച്ചിരുന്നു. ബജറ്റിൽ പദ്ധതികൾക്കു കുറവൊന്നുമില്ല. നവകേരള നിർമാണത്തിന് 25 പദ്ധതികളാണു ധനമന്ത്രി നിരത്തിയിരിക്കുന്നത്.
അടുത്ത വർഷം നികുതിപിരിവിൽ 30 ശതമാനം വർധന ധനമന്ത്രി പ്രതീക്ഷിക്കുന്നു. ഇതൊരു സ്വപ്നം മാത്രമാണെന്ന വിമർശത്തിന്, ജിഎസ്ടി റിട്ടേൺ വരുന്പോൾ കണ്ടോളൂ എന്നാണു മന്ത്രിയുടെ മറുപടി. വരുമാനവർധനയ്ക്കു നികുതിനിർദേശത്തിലുപരി കാര്യമായ മാർഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം, നികുതിനിർദേശങ്ങളുടെ ഭാരമേറെയും സാധാരണക്കാരുടെ ചുമലിലേക്കാണു പതിക്കുന്നത്.
ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയപ്പോൾ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിനതു ഗുണം ചെയ്യുമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിയുടെ പ്രതീക്ഷ. ആ പ്രതീക്ഷ തകരുന്നതാണു നാം പിന്നീടു കണ്ടത്. "ഒരു രാജ്യം, ഒരു നികുതി' എന്ന തത്ത്വവുമായി ജിഎസ്ടി വന്നപ്പോൾ പല തലത്തിലുള്ള നികുതികൾ ഒഴിവാകുമെന്നും വില കുറയുമെന്നുമൊക്കെ വാഗ്ദാനമുണ്ടായി. പക്ഷേ, ഇപ്പോഴിതാ ജിഎസ്ടിയുടെ അന്തഃസത്തതന്നെ തകർക്കുന്നവിധത്തിലാണ് അധികനികുതികൾക്ക് അനുമതി നൽകിയിരിക്കുന്നത്.
ജിഎസ്ടിയുടെ ഉയർന്ന സെസ് സ്ലാബിലെ ഉത്പന്നങ്ങൾക്കെല്ലാം ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താനുള്ള തീരുമാനം വീണ്ടുമൊരു വിലവർധനയ്ക്കു വഴിയൊരുക്കും. 12,18, 28 ശതമാനം ജിഎസ്ടി നിരക്കുള്ള ഉത്പന്നങ്ങൾക്കു രണ്ടു വർഷത്തേക്കു സെസ് ഈടാക്കാനാണു നിർദേശം. ഇതിലൂടെ പ്രതിവർഷം 600 കോടിരൂപയുടെ അധികവരുമാനമാണു സർക്കാർ പ്രതീക്ഷിക്കുന്നത്. ജിഎസ്ടി കൗൺസിലിന്റെ അംഗീകാരത്തോടുകൂടിയ സെസ് അധികവരുമാനം ഉണ്ടാക്കുമെങ്കിലും ജിഎസ്ടിക്കു പുറമേ പുതിയ നികുതി ചുമത്തലാണത്. വിനോദ നികുതി ജിഎസ്ടിപരിധിയിലായിരുന്നു. സിനിമാ ടിക്കറ്റിനു പത്തു ശതമാനം വിനോദനികുതി ഈടാക്കാനുള്ള തീരുമാനം ഭാവിയിൽ കൂടുതൽ നികുതി നിർദേശങ്ങൾ ജിഎസ്ടിക്കു പുറത്തും വരുമെന്ന ഭീതി ഉയർത്തുന്നു. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ വരില്ലാത്തതുകൊണ്ട് ബജറ്റനുബന്ധ വിലവർധന ഉണ്ടാവില്ല. പക്ഷേ, അവയ്ക്കു വിലനിയന്ത്രണമില്ലാത്തതിന്റെ കടുത്ത ആഘാതം നാം ദിവസേന അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഭൂമിയുടെ ന്യായവിലയിലുണ്ടായിരിക്കുന്ന പത്തു ശതമാനം വർധനയിലൂടെ സർക്കാർ 400 കോടി രൂപയുടെ വരുമാന വർധനയാണു പ്രതീക്ഷിക്കുന്നതെങ്കിലും ജനങ്ങൾ കൂടുതൽ ഭാരം ഏറ്റെടുക്കേണ്ടിവരും. കുറെക്കാലമായി നിർജീവമായിക്കിടക്കുന്ന റിയൽ എസ്റ്റേറ്റ് മേഖല ചില പ്രദേശങ്ങളിൽ ചെറിയതോതിൽ ജീവൻ വച്ചു തുടങ്ങിയപ്പോൾത്തന്നെ വന്നുപെട്ടിരിക്കുന്ന ഈ അധികച്ചെലവ് വസ്തു ക്രയവിക്രയങ്ങൾ വീണ്ടും കുറയാനിടയാക്കാം. സ്വർണവില റിക്കാർഡിലെത്തിനിൽക്കുകയാണിപ്പോൾ. പുതിയ സെസ് മഞ്ഞലോഹത്തിനു വില വർധിപ്പിക്കും.
കാര്യമായ ക്ഷേമപദ്ധതികളൊന്നും ഇല്ലെന്നത് ഈ ബജറ്റിന്റെ ദുർബലമായ വശമായി ചൂണ്ടിക്കാണിക്കപ്പെടുന്പോഴും ചില വൻപദ്ധതികൾക്കുള്ള വാഗ്ദാനങ്ങൾ ബജറ്റിലുണ്ട്. തീരദേശത്തിനുവേണ്ടി വീണ്ടുമൊരു ആയിരം കോടി വാഗ്ദാനം ചെയ്യുന്പോൾ, കഴിഞ്ഞ ബജറ്റിൽ ഓഖി ദുരിതബാധിതർക്കായി പ്രഖ്യാപിച്ച രണ്ടായിരം കോടി എവിടെപ്പോയെന്ന ചോദ്യം ഉയരാതിരിക്കില്ല. മുൻ സർക്കാരിന്റെ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കാരുണ്യ ചികിത്സാസഹായപദ്ധതി ഏറക്കുറെ ഇല്ലാതായി. പകരം വരുന്ന സമഗ്ര ആരോഗ്യരക്ഷാ പദ്ധതി 42 ലക്ഷം കുടുംബങ്ങൾക്കു പ്രയോജനപ്പെടുമെന്നാണു പറയുന്നതെങ്കിലും വിശദാംശങ്ങൾ വരുന്പോഴേ പ്രയോജനം കണക്കാക്കാനാവൂ. ഇരുപതിനായിരം വയോജന അയൽക്കൂട്ടങ്ങൾ ആരംഭിക്കാനും വയോജനങ്ങൾക്കായി ചില ക്ഷേമപരിപാടികൾ ആവിഷ്കരിക്കാനും തയാറായതു സ്വാഗതാർഹമാണ്.
ഓഖിക്കുശേഷം വന്ന ബജറ്റിൽ തീരദേശത്തിനു വൻ പദ്ധതികൾ പ്രഖ്യാപിച്ചതുപോലെ പ്രളയശേഷമുള്ള ബജറ്റിലും വൻ പ്രഖ്യാപനങ്ങളുണ്ട്. 4700 കോടിയുടെ സൂപ്പർ പാക്കേജാണ് പ്രളയബാധിതർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയം വരുത്തിവച്ച നഷ്ടം പരിഹരിക്കുമെന്നു ദൃഢനിശ്ചയം പ്രകടിപ്പിച്ച ധനമന്ത്രി ഇതെക്കുറിച്ചു സംശയമുള്ളവർക്കു കുട്ടനാട്ടിലെ പുഞ്ചക്കൃഷിയുടെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാട്ടി.
ഇലക്ട്രിക് കാറുകൾക്കു നികുതിയിളവു നൽകിയിരിക്കുന്നതും എൽഇഡി ബൾബുകളുടെ വിതരണവും ഊർജസംരക്ഷണത്തിനും പരിസ്ഥിതി പരിരക്ഷയ്ക്കും സഹായിക്കും. റബർ വിലസ്ഥിരതാ ഫണ്ടിനായി ഈ വർഷവും 500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇത്രയും തുക നീക്കിവച്ചിരുന്നെങ്കിലും അതു കൊടുത്തുതീർത്തില്ല. വയനാടിനും കുട്ടനാടിനും പ്രഖ്യാപിച്ചിട്ടുള്ള പാക്കേജുകളും എപ്രകാരമാണു നടപ്പാക്കുക എന്നു കാണേണ്ടിയിരിക്കുന്നു. രണ്ടായിരം കോടി രൂപയോളം നീക്കിവയ്ക്കപ്പെട്ട കുട്ടനാട് ഒന്നാം പാക്കേജിന്റെ സ്ഥിതി നമുക്കറിയാം. കുറെ പുറംബണ്ടുകളിലൊതുങ്ങി ആ പദ്ധതി.
പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങൾക്കും തീരദേശത്തിനും ഗുണകരമായ പല പദ്ധതികളും ധനമന്ത്രി പറയുന്നുണ്ട്. പക്ഷേ, നേരത്തേ പ്രഖ്യാപിച്ചവ പൂർത്തിയാക്കാതിരിക്കേ പുതിയവയെക്കുറിച്ച് എന്തു പ്രതീക്ഷിക്കണം?
പാലക്കാട്ടും തൃശൂരും ആലപ്പുഴയിലും റൈസ് പാർക്കുകൾ തുറക്കുമെന്നു പ്രഖ്യാപനമുണ്ടെങ്കിലും സർക്കാരിന്റെ പങ്കാളിത്തത്തെക്കുറിച്ചു വ്യക്തതയില്ല. കഴിഞ്ഞ സാന്പത്തിക വർഷം സംസ്ഥാനത്തെ നെൽക്കൃഷിയിൽ 19 ശതമാനം വർധനയുണ്ടെന്നാണു സാന്പത്തിക അവലോകന റിപ്പോർട്ട്. നെൽക്കൃഷി വിസ്തൃതി 10.3 ശതമാനം വർധിച്ചു. എന്നാൽ വിസ്തൃതിയിലും ഉത്പാദനത്തിലും പാലക്കാടും ആലപ്പുഴയും മുന്നിൽ നിൽക്കുന്പോൾ ഉത്പാദനക്ഷമതയിൽ തൃശൂർ, മലപ്പുറം ജില്ലകളാണു മുന്നിൽ. ഉത്പാദനക്ഷമത വർധിപ്പിക്കണമെന്ന സാന്പത്തികാവലോകന റിപ്പോർട്ടിലെ നിർദേശങ്ങൾക്കനുസൃതമായ പദ്ധതികളാണു വേണ്ടത്. ശന്പള പരിഷ്കരണത്തിനുള്ള നീക്കം സർക്കാർ ജീവനക്കാരുടെ പിന്തുണ ഉറപ്പിക്കുമെങ്കിലും അതിനുള്ള ധനാഗമമാർഗങ്ങൾ എന്തെന്നു വ്യക്തമല്ല. പണക്കുറവു ബജറ്റിൽ വ്യക്തമാണ്. പക്ഷേ കിഫ്ബിയിൽ ധനമന്ത്രി വലിയ പ്രതീക്ഷ വയ്ക്കുന്നു. ശുഭാപ്തിവിശ്വാസം മന്ത്രിക്കുണ്ടെങ്കിലും ബജറ്റ് രേഖകളിൽ അതു പ്രതിഫലിക്കുന്നില്ല.
സ്വപ്നങ്ങളേറെ; പക്ഷേ ക്ഷേമം കുറയും, വില കൂടും
01:43 AM Feb 01, 2019 | Deepika.com