രാജ്യത്തെ പാവപ്പെട്ടവരെക്കുറിച്ചു രാഷ്ട്രീയക്കാരിൽ പലരും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തതാവാം കാരണം. പക്ഷേ, ജനങ്ങൾ പഴയതുപോലെ വാഗ്ദാനങ്ങളിൽ മയങ്ങുമെന്നു തോന്നുന്നില്ല. അനുഭവങ്ങളിൽനിന്ന് അവർ കുറച്ചൊക്കെ പഠിച്ചിട്ടുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങൾ! കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നതായിരുന്നു തട്ടുപൊളിപ്പൻ പ്രഖ്യാപനം. കർഷകർക്ക് ഇരട്ടി വരുമാനം എന്നു മറ്റൊന്ന്. എന്നിട്ടെന്തായെന്ന് എല്ലാവർക്കുമറിയാം.
മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കുമുള്ള പ്രതിമാസ പെൻഷൻ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിർദേശം ഗ്രാമവികസനവകുപ്പ് ധനമന്ത്രാലയത്തിനു മുന്നിൽ വച്ചിട്ടുണ്ട്. കർഷകർക്കു സബ്സിഡികളെല്ലാം ചേർത്ത് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുമെന്നും വാഗ്ദാനമുണ്ട്. പുതുമയുള്ളൊരു വാഗ്ദാനമാണു കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. പാവപ്പെട്ടവർക്കെല്ലാം മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണു കോൺഗ്രസ് അധ്യക്ഷന്റെ വാഗ്ദാനം. ഇന്ത്യയിലെ എല്ലാ ദരിദ്രർക്കും നിശ്ചിത വരുമാനം ഉറപ്പാക്കുന്ന ചരിത്രപ്രധാനമായ നടപടിയായിരിക്കും ഇതെന്നു രാഹുൽഗാന്ധി പറയുന്നു. ഇന്നലെ കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം ഇതു വിശദീകരിക്കുകയും ചെയ്തു.
പാവപ്പെട്ടവരെക്കുറിച്ചു രാഷ്ട്രീയക്കാർ ചിന്തിക്കുന്നതു തെരഞ്ഞെടുപ്പുകാലത്തു മാത്രമാണെന്ന പരിഭവം (അനുഭവവും) പുതിയതല്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോരിച്ചൊരിഞ്ഞ വാഗ്ദാനങ്ങൾ അധികാരത്തിലെത്തുന്നവർ ഓർക്കാറില്ല. വല്ലപ്പോഴും ചെറിയ അപ്പക്കഷണങ്ങൾ ഇട്ടുകൊടുത്തെങ്കിലായി. ഇത്തവണ വാഗ്ദാനങ്ങളുടെ പെരുമഴയാണ്. ഈ മധുരപ്പെരുമഴ പെയ്യിക്കുന്നതിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളുമൊന്നും മോശമല്ല.
മൂന്നു സംസ്ഥാനങ്ങളിൽ ഈയിടെ തിരിച്ചുവരവു നടത്തിയതിന്റെ ആവേശത്തിലാണു മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്. പാവപ്പെട്ടവർക്കെല്ലാം മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാഗ്ദാനം പാവപ്പെട്ടവർക്കുവേണ്ടിയുള്ള തങ്ങളുടെ പല പഴയ പദ്ധതികളുടെയും തുടർച്ചയാണെന്നാണു കോൺഗ്രസ് അധ്യക്ഷൻ പറയുന്നത്. 1960കളിൽ ഹരിതവിപ്ലവം കൊണ്ടുവന്ന കോൺഗ്രസ് പിന്നീടു ധവളവിപ്ലവത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമൊക്കെ തുടക്കമിട്ടു. ഇതെല്ലാം പാവപ്പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു. കോടിക്കണക്കിനു ജനങ്ങൾ പട്ടിണി കിടക്കുന്പോൾ നവീനഭാരതം കെട്ടിപ്പടുക്കാനാവില്ലെന്നു രാഹുൽ ചൂണ്ടിക്കാട്ടുന്നു. മഹാത്മാഗാന്ധി തൊഴിൽദാനപദ്ധതിയുടെ ലക്ഷ്യവും ദാരിദ്ര്യനിർമാർജനമായിരുന്നു. രാജ്യത്ത് ആരുംതന്നെ പാവപ്പെട്ടവരോ വിശപ്പുള്ളവരോ ആയി ഉണ്ടാകാൻ പാടില്ലെന്ന ആശയം എന്തുകൊണ്ടും സ്വാഗതാർഹംതന്നെ. കർഷകരുടെ കടം എഴുതിത്തള്ളുമെന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ വാഗ്ദാനം ചെയ്ത കോൺഗ്രസ് മൂന്നു സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ ഉടൻതന്നെ ആ വാഗ്ദാനം പാലിച്ചുവെന്നത് ആശ്വാസം. അതുപോലെ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ മിനിമം വരുമാന പദ്ധതി നടപ്പാക്കി അവർ മാതൃക കാട്ടട്ടെ.
ബ്രിട്ടനെ മറികടന്നു ലോകത്തെ അഞ്ചാമത്തെ സാന്പത്തികശക്തിയാകാൻ തയാറെടുക്കുന്ന ഇന്ത്യയിൽ പക്ഷേ ഇപ്പോഴും ജനങ്ങളിൽ ഗണ്യമായ ഭാഗം ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്രതലത്തിൽ, ക്രയശേഷി സന്തുലനരീതി(പിപിപി) അനുസരിച്ച്, പ്രതിദിനം ഒന്നേകാൽ ഡോളർ ഭക്ഷണത്തിനു ചെലവാക്കാൻ ഇല്ലാത്തവരാണു ദരിദ്രർ. ഇപ്രകാരം ഇന്ത്യയിൽ 32.7 ശതമാനം പേർ ദരിദ്രരാണെന്നു 2012ലെ ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. സുരേഷ് തെണ്ടുൽക്കർ കമ്മിറ്റി നടത്തിയ ദാരിദ്ര്യരേഖാ നിർണയത്തിലെ മാനദണ്ഡങ്ങൾ വിവാദമുണ്ടാക്കിയപ്പോൾ വീണ്ടും കണക്കെടുപ്പിനായി സി. രംഗരാജൻ കമ്മിറ്റിയെ നിയോഗിച്ചു. 2004ലെ വിലനിലവാരത്തിൽ ഗ്രാമങ്ങളിൽ പ്രതിദിനം 32 രൂപയും നഗരങ്ങളിൽ 47 രൂപയും വരുമാനമില്ലാത്തവരെയാണ് ഈ കമ്മിറ്റി ദരിദ്രരായി കണക്കാക്കിയത്. അതനുസരിച്ചു 33.7 കോടിയായിരുന്നു രാജ്യത്തെ ദരിദ്രരുടെ എണ്ണം. ദാരിദ്ര്യനിർമാർജനത്തിനായി നിലവിൽ കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും വകയായി ആയിരത്തോളം പദ്ധതികളുണ്ട്. ഇതിനെല്ലാംകൂടി ജിഡിപിയുടെ 5.2 ശതമാനം ചെലവാക്കുന്നു.
സാർവത്രിക അടിസ്ഥാന വരുമാനം(യുബിഐ) എന്ന ആശയം ചില വികസിത രാജ്യങ്ങളിൽ പരീക്ഷിച്ചിട്ടുള്ളതാണ്. 2016-17ലെ സാന്പത്തിക സർവേയുടെ ഭാഗമായി മുൻ മുഖ്യ സാന്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ഇക്കാര്യം മുന്നോട്ടു വച്ചു. രണ്ടുവർഷം അതേക്കുറിച്ചു ചർച്ച പൊടിപൊടിച്ചു. പക്ഷേ ഒന്നും നടന്നില്ല. അരവിന്ദ് സുബ്രഹ്മണ്യൻ സാന്പത്തിക ഉപദേഷ്ടാവിന്റെ സ്ഥാനം ഇട്ടെറിഞ്ഞുപോയി. സുരേഷ് തെണ്ടുൽക്കറും അരവിന്ദ് സുബ്രഹ്മണ്യനും മുന്നോട്ടു വച്ചതിൽ കൂടുതൽ തുകയാണു കോൺഗ്രസ് പ്രതിമാസ വരുമാനമായി ഉറപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നു സൂചനയുണ്ട് - ഒരാൾക്കു പ്രതിമാസം 1500-1800 രൂപയെങ്കിലും വരുമാനം. നിലവിൽ പല സംസ്ഥാനങ്ങളിലും ഏതാണ്ട് ഇത്രയും തുക വിവിധ ക്ഷേമ പെൻഷനുകളിലൂടെ നൽകുന്നുണ്ട്. എന്നാൽ ദാരിദ്ര്യം മാറുന്നില്ല. പദ്ധതികൾ കാര്യക്ഷമമല്ല എന്നതാണു കാരണം.
അടിസ്ഥാന വരുമാന പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാൽ അതു രാജ്യത്തു വലിയ മാറ്റമുണ്ടാക്കും. ദരിദ്രരുടെ സംഖ്യ നിർണയിക്കാനുള്ള രേഖ നിർദേശിക്കുന്നതിനും ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള കർമപദ്ധതി തയാറാക്കുന്നതിനുമായി നീതി ആയോഗ് ഉപാധ്യക്ഷൻ അരവിന്ദ് പനഗഢിയ അധ്യക്ഷനായി 14 അംഗ സമിതിയെ നിയോഗിച്ചിരുന്നു. ആസൂത്രണ കമ്മീഷനു പകരമുള്ള നീതി ആയോഗിന്റെ (ന്യൂ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ദ ട്രാൻസ്ഫർമേഷൻ ഓഫ് ഇന്ത്യ) ആദ്യത്തെ പ്രധാന ദൗത്യമായിരുന്നു ഇത്.
രാജ്യത്തെ മൊത്ത ഉത്പാദനവും ആളോഹരി വരുമാനവും വർധിക്കുന്നതായാണു സ്ഥിതിവിവരക്കണക്ക്. എന്നാൽ സന്പന്നരുടെ സ്വത്ത് ക്രമാതീതമായി കൂടുകയും ദരിദ്രർ കൂടുതൽ ദരിദ്രരായിത്തീരുകയും ചെയ്യുന്നു. രാജ്യത്തിന്റെ സാന്പത്തിക വളർച്ചയുടെ ഗുണഭോക്താക്കൾ സന്പന്നർ മാത്രമായിരിക്കുന്നു. ഓക്സ്ഫാമിന്റെ കണക്കനുസരിച്ച് 2017ൽ രാജ്യത്തെ മൊത്തം സന്പത്തിന്റെ 73 ശതമാനം എത്തിച്ചേർന്നിരിക്കുന്നത് ഒരു ശതമാനം അതിസന്പന്നരുടെ കൈയിലാണ്. ഗ്ലോബൽ ഹംഗർ ഇൻഡക്സ്(ജിഎച്ച്ഐ) എന്ന പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്കോർ 31.4 ആണ്. അതായത്, ഗുരുതര ദാരിദ്ര്യം എന്ന വിശേഷണത്തിനു തൊട്ടരുകിൽ. ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പട്ടിണി സൂചികയിലും രാജ്യത്തിന്റെ സ്ഥിതി ദയനീയമാണ്. സാന്പത്തിക അസമത്വം ക്രമാതീതമായി വർധിച്ചിരിക്കുന്ന രാജ്യത്ത് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതും ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതും അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങളാണ്.
പാവങ്ങൾക്കും വേണം ജീവിക്കാൻ വേണ്ട പണം
12:08 AM Jan 30, 2019 | Deepika.com