സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിന്റെ അലകും പിടിയും മാറ്റുന്ന നിർദേശങ്ങളാണു സർക്കാർ നിയോഗിച്ച വിദഗ്ധ കമ്മിറ്റി കഴിഞ്ഞ ദിവസം സമർപ്പിച്ചത്. പ്രീപ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കുന്നതാണു റിപ്പോർട്ട്. ആ സ്ഥാപനങ്ങളിലെ 45 ലക്ഷത്തോളം വിദ്യാർഥികൾക്കും രണ്ടു ലക്ഷത്തോളം അധ്യാപകർക്കും അനധ്യാപകർക്കും പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥർക്കുമൊക്കെ ബാധകമായ കാര്യങ്ങളാണു കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഉള്ളത്.
ഡോ. എം.എ. ഖാദർ ചെയർമാനും ജി. ജ്യോതിചൂഡൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ വിദഗ്ധ കമ്മിറ്റിയാണു റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് പഠിച്ചു തീരുമാനങ്ങൾ എടുക്കാൻ ഗവൺമെന്റ് സ്വാഭാവികമായും സമയം എടുക്കും എന്നു കരുതാം. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ പരിഷ്കാരം വേണ്ടത്ര കൂടിയാലോചനകൾക്കും പഠനങ്ങൾക്കും ശേഷം മാത്രമേ നടത്താവൂ. ആരുടെയെങ്കിലും ഭാവനാധിഷ്ഠിതമായ ആശയങ്ങൾ പരീക്ഷിക്കാനുള്ള വേദിയല്ല ഭാവിതലമുറയെ വാർത്തെടുക്കാനുള്ള സ്കൂൾ വിദ്യാഭ്യാസം.
ഘടനാപരമായ പരിഷ്കാരങ്ങളാണു വിദ്യാഭ്യാസമേഖലയിൽ ഏറെ സങ്കീർണതകൾ സൃഷ്ടിക്കുന്നത്. പ്രീഡിഗ്രി കോളജിൽനിന്നു വേർപെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കു നേരേ ഉയർന്ന എതിർപ്പ് തന്നെ ഉദാഹരണം. പ്രീഡിഗ്രി ബോർഡ് രൂപവത്കരിക്കാനുള്ള ശ്രമം വലിയ എതിർപ്പിനെത്തുടർന്നു മാറ്റിവയ്ക്കേണ്ടിവന്നു. പിന്നീടതു പ്ലസ്ടു എന്ന പേരിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ കീഴിൽ ഹൈസ്കൂളുകളുടെ തുടർച്ചയായി നിലവിൽവന്നു.
ഇപ്പോൾ സംസ്ഥാനത്തു നിലവിലുള്ള സ്കൂൾ വിദ്യാഭ്യാസം മൂന്നു സംവിധാനങ്ങളുടെ കീഴിലാണ്. പത്താം ക്ലാസ് വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ. പ്ലസ്ടു വിദ്യാഭ്യാസം ഹയർസെക്കൻഡറി ഡയറക്ടറേറ്റിനു കീഴിൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം മറ്റൊരു ഡയറക്ടറേറ്റിനു കീഴിൽ. ഓരോ സംവിധാനവും രൂപംകൊണ്ടതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. അവ സംയോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിനു കീഴിലേക്കു മുഴുവൻ സ്കൂൾ വിദ്യാഭ്യാസവും മാറ്റണം എന്ന ആശയത്തിനു പല മേന്മകളും ഉണ്ട്. ഭരണച്ചെലവു കുറയ്ക്കുന്നു എന്നതുപോലെ പല നേട്ടങ്ങളും ഏകീകരണത്തിനു പറയാനുണ്ട്.
ഏകീകൃത സംവിധാനമാക്കുന്നതിന്റെ ഗുണദോഷവിചാരത്തിലേക്ക് ഇവിടെ കടക്കുന്നില്ല. ഏകീകരണംവഴി സ്ഥാനമാറ്റങ്ങളും സ്ഥലംമാറ്റങ്ങളും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നവർ എതിർക്കും. ആയിരിക്കുന്ന അവസ്ഥ മാറുന്നതിനോടു പൊതുവേ തന്നെ എതിർപ്പുണ്ടാകുമല്ലോ. അത്തരം എതിർപ്പുകളെ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കണം. അതുകൊണ്ടാണു വിശാലമായ ചർച്ചകളും കൂടിയാലോചനകളും നടത്തിവേണം ഘടനാപരമായ മാറ്റം നടപ്പാക്കാൻ എന്നു പറയുന്നത്.
ഒരു സംസ്ഥാന ഡയറക്ടറേറ്റ്, റവന്യൂ ജില്ലതോറും ജോയിന്റ് ഡയറക്ടറേറ്റ്, പഞ്ചായത്തുതോറും സ്കൂൾ വിദ്യാഭ്യാസ ഓഫീസ് എന്നൊരു ത്രിതല ഘടനയാണു വിദഗ്ധ കമ്മിറ്റി ശിപാർശ ചെയ്തിട്ടുള്ളത്. എഇഒ, ഡിഇഒ പദവികളും കുറെ ഓഫീസുകളും ഇല്ലാതാകും. അതേസമയം എല്ലാ പഞ്ചായത്തിലും തദ്ദേശഭരണസ്ഥാപനങ്ങളിലും വിദ്യാഭ്യാസ ഓഫീസും ഓഫീസർമാരും ഉണ്ടാകും. ഈ ത്രിതല സംവിധാനം ഭരണച്ചെലവു കൂട്ടുമോ, കുറയ്ക്കുമോ, കാര്യക്ഷമമാകുമോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ അധ്യാപകരുടെ വിദ്യാഭ്യാസയോഗ്യത ഉയർത്താനും സമിതി ശിപാർശ ചെയ്തു. പ്രൈമറി തലത്തിൽ (ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾ) ബിരുദവും ബിഎഡും ഉള്ളവരാകണം അധ്യാപകർ. സെക്കൻഡറി തലത്തിൽ (എട്ടു മുതൽ 12 വരെ) ബിരുദാനന്തര ബിരുദം അടിസ്ഥാനയോഗ്യതയാക്കണം. ശിപാർശ പൊതുവേ സ്വാഗതം ചെയ്യപ്പെടുന്പോഴും നിലവിലുള്ള ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻകാരുടെയും അതിനു പഠിക്കുന്ന വിദ്യാർഥികളുടെയും കാര്യം ചോദ്യചിഹ്നമാകും. ഈ കോഴ്സ് നടത്തുന്ന സ്കൂളുകളുടെ ഭാവിയും അങ്ങനെതന്നെ. നേരത്തേ ഒരു വർഷം ദൈർഘ്യമുണ്ടായിരുന്ന ടിടിസിയാണു രണ്ടു വർഷ കോഴ്സ് ആക്കി പരിഷ്കരിച്ചത്. അതു പഠിച്ചിറങ്ങിയവരുടെയും പഠിക്കുന്നവരുടെയും കാര്യങ്ങൾ പരിഗണിച്ചു മാത്രമേ ഏതു മാറ്റവും നടപ്പാക്കാവൂ.
വിദഗ്ധ കമ്മിറ്റിയുടെ ശിപാർശകളും നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷന്റെ (എൻസിടിഇ) നിർദേശങ്ങളും തമ്മിൽ പൊരുത്തപ്പെടാത്ത കാര്യങ്ങളും ഉണ്ട്. അക്കാര്യങ്ങളിലും സ്പഷ്ടത ഉണ്ടാക്കേണ്ടിയിരിക്കുന്നു. 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർ നാലു വർഷത്തെ ബാച്ചിലർ ഓഫ് എലിമെന്ററി എജുക്കേഷൻ ബിരുദവും നേടിവേണം പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കാൻ എന്നാണ് എൻസിടിഇ നിർദേശം.
റിപ്പോർട്ടിലെ ഒരു ശിപാർശ ഹെഡ്മാസ്റ്റർ പദവി പ്രിൻസിപ്പൽ പദവിയായി മാറ്റുന്നതാണ്. പ്രഥമാധ്യാപകരുടെ പദവി കുറേക്കൂടി ഉയർത്തുന്നതാണു ശിപാർശ.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലല്ല, ഭരണത്തിലും ഘടനയിലുമാണു നിർദേശങ്ങൾ സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിരുന്നത്. അക്കാര്യം അവർ നിർവഹിച്ചു. കമ്മിറ്റിയുടെ ശിപാർശകൾ വിശദമായി വിലയിരുത്തേണ്ടതു ഗവൺമെന്റാണ്. ഏകോപനവും കേന്ദ്രീകരണവുമാണു റിപ്പോർട്ടിന്റെ കാതൽ. മൂന്നു ഡയറക്ടറേറ്റുകൾ ഒന്നിക്കുന്പോൾ നിരവധി ഇനങ്ങളിലെ അധികച്ചെലവ് ഒഴിവാക്കാൻ കഴിയും. എന്നാൽ പഞ്ചായത്തുതോറും വിദ്യാഭ്യാസ ഓഫീസും ഓഫീസറും എന്ന ശിപാർശ ഏകീകരണത്തിലെ ആദായം ഇല്ലാതാക്കുമോ എന്ന സംശയം ന്യായമായി ഉയർത്താം.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിശദചർച്ച നടത്തിവേണം ശിപാർശകൾ നടപ്പാക്കാൻ. മറ്റു സംസ്ഥാനങ്ങളിലെ രീതികളും പരിശോധിക്കണം. മാനേജ്മെന്റുകൾ, അധ്യാപകർ, അനധ്യാപകർ, ഭരണനിർവഹണ ഓഫീസുകളിലുള്ളവർ, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരുമായെല്ലാം ചർച്ച നടത്തേണ്ടതുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയർത്താനും പരീക്ഷകൾ യഥാസമയം കുറ്റമറ്റ രീതിയിൽ നടത്തി കൃത്യമായി ഫലപ്രഖ്യാപനം നടത്താനും വഴിയൊരുക്കുന്നതാവണം മാറ്റങ്ങൾ.
സ്കൂൾ വിദ്യാഭ്യാസഘടന പരിഷ്കരിക്കുന്പോൾ
12:16 AM Jan 26, 2019 | Deepika.com