ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി രാഷ്ട്രീയ കക്ഷികളെല്ലാം കച്ചമുറുക്കുന്നു. മഹാസഖ്യ രൂപവത്കരണവും റാലികളും വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രിയങ്കഗാന്ധിയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള തീരുമാനം ദേശീയ രാഷ്ട്രീയത്തിൽ, വിശിഷ്യ കോൺഗ്രസ് രാഷ്ട്രീയത്തിൽ, നിർണായകമാകുമെന്നു നിരീക്ഷകർ കരുതുന്നു.
നെഹ്റു- ഇന്ദിരാഗാന്ധി-രാജീവ്ഗാന്ധി കുടുംബപാരന്പര്യത്തിന്റെ തുടർക്കണ്ണിയാണല്ലോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യയുടെ ചരിത്രത്തിലെ അവിസ്മരണീയരായ പ്രധാനമന്ത്രിമാരാണ്. മഹാത്മാഗാന്ധിയോടൊമൊപ്പം നിന്ന് രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായശേഷം രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കുകയും രാഷ്ട്രശില്പിയെന്ന പേരു നേടുകയും ഇന്ത്യൻ ജനാധിപത്യത്തിന് ആഗോളതലത്തിൽ പ്രശസ്തി കൈവരുത്തുകയും ചെയ്തു.
വിവാദങ്ങളേറെ നേരിടേണ്ടിവന്നുവെങ്കിലും ലോകം കണ്ട ശക്തരായ ഭരണാധികാരികളുടെ മുൻനിരയിലുണ്ട് ഇന്ദിരാഗാന്ധി. ഇന്ത്യയെ ആധുനികയുഗത്തിലേക്കു നയിക്കുന്നതിൽ രാജീവ് നൽകിയ സംഭാവന നിസ്തുലമാണ്. ടെലികോം മേഖലയിൽ ഇന്ത്യ ഇന്നത്തെ നിലയിലേക്കു വളർന്നതിനു പിന്നിൽ രാജീവിന്റെ ദീർഘദൃഷ്ടിയോടെയുള്ള നടപടികളുണ്ട്. ഇങ്ങനെയൊക്കെ ഇന്ത്യൻ ചരിത്രവുമായി അഭേദ്യബന്ധമുള്ള പാരന്പര്യവുമായാണു മടിച്ചാണെങ്കിലും രാജീവിന്റെ മകൻ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രാഹുലിനു മുന്പായിത്തന്നെ രാജീവ് ഗാന്ധിയുടെ പിൻഗാമിയാകുമെന്നു പലരും കരുതിയിരുന്ന പ്രിയങ്കഗാന്ധി അല്പം വൈകിയാണെങ്കിലും ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ എത്തിയിരിക്കുന്നത് കോൺഗ്രസിന് ഉണർവേകാതിരിക്കില്ല.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഏറെക്കാലമായി ഊഹാപോഹങ്ങളിലുണ്ടായിരുന്നു. മുഖ്യധാരയിൽനിന്നു മാറിനിന്ന അവർ തെരഞ്ഞെടുപ്പുകാലത്തു മാതാവു സോണിയ ഗാന്ധിയുടെയും സഹോദരൻ രാഹുലിന്റെയും മണ്ഡലങ്ങളിൽ മാത്രമായി പ്രചാരണപ്രവർത്തനങ്ങൾ ഒതുക്കിനിർത്തി. രാഷ്ട്രീയത്തിൽനിന്നു പൂർണമായി വിട്ടുനിന്നില്ലെങ്കിലും കുടുംബകാര്യങ്ങളിലും മക്കളുടെ കാര്യത്തിലുമൊക്കെയായിരുന്നു കൂടുതൽ ശ്രദ്ധ. ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരേ ഇതിനിടെ പല ആരോപണങ്ങളും ഉയർന്നു.
പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്പോഴെല്ലാം മുത്തശ്ശിയെ അനുസ്മരിപ്പിക്കുന്ന വ്യക്തിപ്രാഭവം പ്രിയങ്കയിൽ തെളിഞ്ഞുനിന്നിരുന്നു. ജനങ്ങളുമായി അടുത്തിടപഴകാനും അവരുമായി ഹൃദയംതുറന്നു സംവദിക്കാനും പ്രിയങ്കയ്ക്കു സാധിച്ചു. സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ ആഗമനം ദീർഘകാല ലക്ഷ്യത്തോടെയാവാമെങ്കിലും ഇപ്പോൾ അവരിൽ ഭരമേൽപ്പിച്ചിരിക്കുന്നതു വ്യക്തമായൊരു ഗെയിംപ്ലാനാണ്. യുപിയിലാകമാനം, പ്രത്യേകിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയുൾപ്പെടുന്ന കിഴക്കൻ യുപിയിൽ, കോൺഗ്രസിനു നഷ്ടമായ ജനസ്വാധീനം തിരികെപ്പിടിക്കുക എന്നതാണു ദൗത്യം. നിലവിലെ സാഹചര്യത്തിൽ അത്ര ലളിതമല്ല അത്. ഒരു കാലത്തു കോൺഗ്രസിന്റെ കോട്ടയായിരുന്ന യുപിയിൽ ഇന്നു പാർട്ടി ദുർബലമാണ്. സോണിയയുടെ റായ്ബറേലിയിലും രാഹുലിന്റെ അമേത്തിയിലുമൊഴികെ ഒട്ടെല്ലാ മണ്ഡലങ്ങളിലും പാർട്ടി തീർത്തും ശോഷിച്ചുപോയി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയോടൊപ്പമായിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇത്തവണ കോൺഗ്രസിനെ ഒഴിവാക്കി എസ്പി-ബിഎസ്പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്പോൾ ഹിന്ദി ഹൃദയഭൂമിയിൽ നല്ലൊരു രാഷ്ട്രീയക്കളി നടത്തിയില്ലെങ്കിൽ വലിയ കോട്ടമുണ്ടാകുമെന്നു രാഹുലും കോൺഗ്രസും തിരിച്ചറിഞ്ഞു. അതിനിറക്കിയ തുറുപ്പുചീട്ടായി പ്രിയങ്കയുടെ വരവിനെ കാണുന്നവരുണ്ട്.
ആരോഗ്യകരമായൊരു രാഷ്ട്രീയാന്തരീക്ഷം ദേശീയതലത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ദേശീയ രാഷ്ട്രീയത്തിൽ നൂറ്റാണ്ടിലേറെ പാരന്പര്യമുള്ള കോൺഗ്രസ് കരുത്താർജിക്കണമെന്ന് അനേകർ ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യമുയർത്തിയവർ കളത്തിൽ എതിരാളികളില്ലാതെ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന തോന്നൽ ജനങ്ങളിലുളവാക്കി. ജനാധിപത്യത്തിൽ ആരോഗ്യകരമായ മത്സരം അത്യാവശ്യമാണ്. മത്സരം നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലായിരിക്കണം. വ്യക്തിത്വഹത്യ നടത്തിയോ ഏതെങ്കിലും കക്ഷിയെ ഇല്ലാതാക്കിയോ നേടേണ്ടതല്ല ആധിപത്യം. തങ്ങളുടേത് ബിജെപി മുക്ത ഭാരതമല്ലെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണു തങ്ങളുടേതെന്നും കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിലെത്തുന്നവർ ആരായാലും വിശാലമനസ്കത ജനം പ്രതീക്ഷിക്കുന്നു.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം വലിയ ചർച്ചകൾക്കു വഴിയൊരുക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയായി ഇതിനെ നരേന്ദ്രമോദി വിശേഷിപ്പിച്ചു. രാഷ്ട്രീയത്തിലെ കുടുംബ പാരന്പര്യം അവകാശവാദങ്ങൾക്കുള്ള അടിസ്ഥാനം മാത്രമാകരുത്. കഴിവും പ്രാപ്തിയും തെളിയിക്കുന്നവർക്കു പാരന്പര്യത്തിന്റെ പിന്തുണ അധികയോഗ്യതയാകും. അന്തർദേശീയമായിത്തന്നെ നാം അതു കാണുന്നുണ്ട്. അമേരിക്കയിൽ പിതാവും മകനും പ്രസിഡന്റായത് പിന്തുടർച്ചാവകാശത്തിന്റെ പേരിലല്ലല്ലോ.
ജനാധിപത്യവ്യവസ്ഥയിൽ, ജനങ്ങളുമായി ഇടപെട്ടും ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തിയും ജനവികാരം മനസിലാക്കിയും മുന്നോട്ടുപോകുന്ന ഭരണകർത്താക്കളെയാണാവശ്യം. ആ കഴിവ് കുടുംബ പാരന്പര്യമായി വന്നാൽ അതിനെ പുച്ഛിക്കുന്നതിൽ കാര്യമില്ല. എന്നാൽ, പാരന്പര്യവും കൃത്രിമ പ്രതിച്ഛായയുമല്ല രാഷ്ട്രീയത്തിൽ നിർണായകം. ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പം നീങ്ങാൻ കഴിയുന്ന നേതൃത്വമാണ് ആത്യന്തികമായി വിജയിക്കുക.
ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ജനാധിപത്യത്തിൽ എല്ലാ രാഷ്ട്രീയകക്ഷികൾക്കും തങ്ങളുടേതായ ദൗത്യമുണ്ട്. ആ ദൗത്യം ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നവരിലാണ് ജനം വിശ്വാസമർപ്പിക്കുക. പ്രിയങ്കയുടെ വരവ് ആരെയും അസ്വസ്ഥരാക്കേണ്ടതില്ല. മുൻവിധികളും വേണ്ട. കോൺഗ്രസിനും ഏറെക്കാര്യങ്ങൾ പഠിക്കാനുണ്ട്. പഴയ പല അനുഭവങ്ങളും അവർക്കു വലിയ പാഠങ്ങൾ നൽകുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലേക്കു യുവരക്തം കൂടുതൽ ഒഴുകിയെത്തുന്നുവെന്നതു ശുഭോദർക്കമാണ്.അത് ഇതര രാഷ്ട്രീയകക്ഷികളെയും സ്വാധീനിക്കാം. തൊഴിൽ ചെയ്യാൻ ശേഷിയുള്ള യുവത ഏറ്റവും കൂടുതലുള്ള രാജ്യത്തിന്റെ ഭരണനിർവഹണത്തിലും രാഷ്ട്രീയധാരയിലും കൂടുതൽ യുവസാന്നിധ്യം ഉണ്ടാകട്ടെ.
പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം യുവത്വരാഷ്ട്രീയത്തിനു പ്രേരകം
12:57 AM Jan 25, 2019 | Deepika.com