ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സംബന്ധിച്ച വിവാദം വീണ്ടും സജീവമായിരിക്കുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലുമായി സൈബർ വിദഗ്ധനെന്നവകാശപ്പെടുന്ന സയ്ദ് ഷൂജ രംഗത്തെത്തിയതാണ് ഇപ്പോൾ ഈ ആരോപണം ചൂടുപിടിക്കാൻ കാരണം. ഷൂജയുടെ വെളിപ്പെടുത്തലുകളുടെ ആധികാരികതയെക്കുറിച്ച് സംശയമുയരുന്നുണ്ടെങ്കിലും ഇത്തരമൊരു ആരോപണമുയർത്തുന്ന ആശങ്കകൾ ദൂരീകരിക്കപ്പെടണം. കാരണം, ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് വോട്ടവകാശത്തിന്റെ വിനിയോഗമാണ്. രാജ്യം വലിയ പ്രതിസന്ധി നേരിട്ടപ്പോഴും ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ടപ്പോഴുമൊക്കെ ജനങ്ങൾ തങ്ങളുടെ വോട്ടവകാശം യുക്തിപൂർവം വിനിയോഗിച്ച ചരിത്രമാണുള്ളത്. ഇന്ത്യൻ ജനാധിപത്യത്തെ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകാലം ഉറപ്പിച്ചുനിർത്തിയതും ഈ പൗരാവകാശമാണ്.
ലോകത്തെ എറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ സങ്കീർണമായ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഓരോ പൊതുതെരഞ്ഞെടുപ്പും ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷനു വലിയ വെല്ലുവിളിയാണ്. നിഷ്പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിലൂടെ കമ്മീഷൻ അതിന്റെ വിശ്വാസ്യത തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയയും അതിന്റെ നടത്തിപ്പും ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരവധി ലോകരാജ്യങ്ങളിൽ നിരീക്ഷകരായി പ്രവർത്തിച്ചുപോരുന്നു.
വോട്ടിംഗ് യന്ത്രങ്ങളുടെ സുതാര്യതയെക്കുറിച്ച് ഇതാദ്യമല്ല പരാതികൾ ഉയരുന്നത്. 2009ൽ യുപിഎയുടെ തെരഞ്ഞെടുപ്പു വിജയത്തെത്തുടർന്ന് അന്നത്തെ ബിജെപി അധ്യക്ഷൻ നിതിൻ ഗഡ്കരിയും മുതിർന്ന നേതാവ് എൽ. കെ. അഡ്വാനിയുമാണ് ആദ്യമായി വോട്ടിംഗ് മെഷീനെതിരേ രംഗത്തുവന്നത്. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടു പതിമ്മൂന്നു പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിക്കു നിവേദനം നൽകിയിരുന്നു. ബാലറ്റ് സന്പ്രദായം പുനരാരംഭിക്കണമെന്നു കോൺഗ്രസ് പ്ലീനറി സമ്മേളനം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയതായി ബിഎസ്പി നേതാവ് മായാവതി ആരോപണമുന്നയിച്ചു. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്താനാവുമെന്നു തെളിയിക്കാമെന്നു ഐഐടി ബിരുദധാരികൂടിയായ ആം ആംദ്മി നേതാവ് അരവിന്ദ് കേജരിവാൾ വെല്ലുവിളി നടത്തിയിരുന്നു. ഇതൊക്കെ ജനങ്ങളുടെ മനസിൽ ആശങ്ക വർധിപ്പിക്കാൻ ഇടയായി.
വോട്ടിംഗ് യന്ത്രത്തെക്കുറിച്ചു പരാതിയുയർന്നപ്പോൾ തെരഞ്ഞെടുപ്പു കമ്മീഷൻ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും അതിന്റെ ആധികാരികത ബോധ്യപ്പെടാൻ ക്ഷണിച്ചിരുന്നു. പക്ഷേ, പരാതി ഉയർത്തിയവരാരും ചെന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പുകാലത്തും ഇത്തരം ചില പരാതികൾ ഉയർന്നു. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമുകളുടെ സുരക്ഷ സംബന്ധിച്ചും പരാതിയുണ്ടായി. എന്നാൽ ഫലമറിഞ്ഞശേഷം ഈ പരാതി ആരും കാര്യമായി ഉന്നയിച്ചു കേട്ടില്ല.
വോട്ടിംഗ് നടപടിക്രമങ്ങൾ സുതാര്യമാകുന്നതിനോടൊപ്പം സൗകര്യപ്രദവുമാകേണ്ടതുണ്ട്. അതിനായി ആധുനിക സാങ്കേതിക മാർഗങ്ങൾ സ്വീകരിക്കണം. സമ്മതിദായകർ കുറവുള്ള ചില വികസിത രാജ്യങ്ങളിൽ ഇപ്പോഴും ബാലറ്റ് സന്പ്രദായമാണുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ സുരക്ഷിതവും സുതാര്യവുമാണെങ്കിൽ എന്തിനു സൗകര്യപ്രദമായ ഇത്തരമൊരു ആധുനിക വോട്ടിംഗ് സന്പ്രദായം നാം തിരസ്കരിക്കണമെന്ന മറുചോദ്യവും ഉയരുന്നു.
വോട്ടു രേഖപ്പെടുത്തിയതിന്റെ വിവരങ്ങൾ തത്സമയം വോട്ടർക്കു ലഭ്യമാകുന്ന വിവിപാറ്റ് പോലെ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പല സംശയങ്ങളും ദൂരീകരിക്കാൻ പര്യാപ്തമാണ്. ഈയിടെ കേരളത്തിലും വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളെ തെരഞ്ഞെടുപ്പു കമ്മീഷൻ ബോധ്യപ്പെടുത്തുകയുണ്ടായി. ഇത്തരത്തിൽ വിപുലമായ ബോധവത്കരണം പല സംശയങ്ങളും ദൂരീകരിക്കാൻ ഇടയാക്കും. ഓരോ വോട്ടിംഗ് യന്ത്രവും ഓരോ സ്വതന്ത്ര യൂണിറ്റാണെന്നും ഒറ്റത്തവണ മാത്രം പ്രോഗ്രാം ചെയ്യാവുന്ന മൈക്രോചിപ്പാണ് യന്ത്രത്തിലുള്ളതെന്നും കമ്മീഷൻ പറയുന്നു. വോട്ടിംഗ് മെഷീനെ ഏതെങ്കിലും നെറ്റ്വർക്കുമായി കേബിൾ വഴിയോ വൈഫൈവഴിയോ ബന്ധിപ്പിച്ചിട്ടുമില്ല. അതിനാൽ ഹാംക്കിംഗ് അസാധ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോൾ വിവാദം ഉയർന്നതിനുശേഷവും ഐഐടിയിലെ മൂന്നു വിദഗ്ധർ അടങ്ങുന്ന സംഘം ഇതെക്കുറിച്ചു പഠിച്ചു തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോർട്ട് നൽകിയിരുന്നു.
വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയ സയ്ദ് ഷൂജ അമേരിക്കയിൽ രാഷ്ട്രീയാഭയം തേടിയയാളാണ്. ലണ്ടനിൽ സ്കൈപ് വഴി മാധ്യമപ്രവർത്തകരോടു സംസാരിച്ചാണ് ഷൂജ വിവാദ വെളിപ്പെടുത്തൽ നടത്തിയത്. വോട്ടിംഗ് യന്ത്രം നിർമിക്കാറുള്ള ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ(ഇസിഐഎൽ) യിൽ പ്രവർത്തിച്ചുവരവേ താനുൾപ്പെട്ട സംഘമാണ് വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടു നടത്താനുള്ള പ്രോഗ്രാം തയാറാക്കിയതെന്നാണ് ഷൂജയുടെ അവകാശവാദം. വിവരം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ബിജെപി നേതാക്കളിൽനിന്നു പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതായും ഷൂജ പറയുന്നു. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണവും ബംഗളൂരുവിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമൊക്കെ ഇതുമായി ഷൂജ ബന്ധപ്പെടുത്തുന്നുണ്ട്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള വിവാദ വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമാണെന്നു കാണിച്ചു തെരഞ്ഞെടുപ്പു കമ്മീഷൻ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്. ഷൂജയ്ക്കെതിരേ എഫ്ഐആർ തയാറായിട്ടുണ്ട്. ഷൂജയുടെ ആരോപണത്തിനു തെളിവില്ലെന്നു ലണ്ടനിലെ ഇന്ത്യൻ പ്രസ് അസോസിയേഷനും വ്യക്തമാക്കി.
വോട്ടിംഗ് യന്ത്രങ്ങൾ പൂർണമായും സുരക്ഷിതമാണെന്നും വിവിപാറ്റ് സംവിധാനം യന്ത്രത്തിന്റെ സുതാര്യത കൂടുതൽ ഉറപ്പാക്കുന്നുവെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നു. ബാലറ്റ് പേപ്പർ ഏർപ്പെടുത്തിയില്ലെങ്കിലും മുഴുവൻ വോട്ടിംഗ് യന്ത്രങ്ങളിലും വിവിപാറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പിന്നോക്കം പോകാനല്ല, മുന്നോട്ടുപോകാനുള്ള കൂട്ടായ ശ്രമമാണു രാഷ്ട്രീയ കക്ഷികൾ നടത്തേണ്ടത്. രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച വിശ്വാസ്യത ഏതുവിധേനയും സംരക്ഷിച്ചേ മതിയാവൂ. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ സുഗമമായ പ്രയാണത്തിന് അനിവാര്യമാണ്.
വോട്ടിംഗ് യന്ത്രം വേണം, വിവാദങ്ങളില്ലാതെ
12:48 AM Jan 24, 2019 | Deepika.com