കേരളത്തിൽ റോഡപകടങ്ങൾ വർധിക്കുന്നതായ കണക്ക് അസ്വാസ്ഥ്യത്തോടെയല്ലാതെ വായിക്കാനാവില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രതിവർഷം ശരാശരി നാലായിരത്തിലേറെയാളുകൾ റോഡപകടങ്ങളിൽ മരണമടയുന്നു. 2018ൽ 4,199 പേർ. 2017ൽ 4,131 പേരായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ റോഡപകടങ്ങളിൽ മരിച്ചത് ആലപ്പുഴ ജില്ലയിലാണ് -365 പേർ. മലപ്പുറവും പാലക്കാടും തൊട്ടുപിന്നാലെയുണ്ട്. പുതുവർഷപ്പുലരിയിൽ ആലപ്പുഴയിൽ മൂന്നു ജീവനുകളാണു പൊലിഞ്ഞത്.
പുതുവർഷത്തോടനുബന്ധിച്ചു കൊച്ചിയിൽ നടന്ന കാർണിവലിൽ പങ്കെടുത്തു മടങ്ങിയ കലാകാര ദന്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് പുലർച്ചെ നാലരയ്ക്ക് കലവൂരിൽ എതിരേ വന്ന കാറുമായി ഇടിക്കുകയായിരുന്നു. ദന്പതികളുടെ മൂന്നാം വിവാഹവാർഷികദിനത്തിലായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ന്യൂഇയർ ആഘോഷത്തിനു മാരാരിക്കുളം ബീച്ചിൽ പോയി മടങ്ങുംവഴി ശവക്കോട്ടപ്പാലത്തിനു സമീപം ലോറിയിടിച്ചു യുവാവു മരിച്ചതും ആ പുലർച്ചയ്ക്കുതന്നെ. എംസി റോഡിൽ ആയൂരിനു സമീപം കാറും ബസും കൂട്ടിയിടിച്ചു ബന്ധുക്കളായ ആറുപേർ മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഈ മാസംതന്നെ ഇങ്ങനെ എത്ര അപകടങ്ങൾ!
റോഡപകടങ്ങൾക്കു പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അമിതവേഗവും അശ്രദ്ധയുമാണെന്ന് ഈ പംക്തിയിൽ പലപ്പോഴും കുറിച്ചിട്ടുള്ളതാണ്. അടുത്തകാലത്തു മെച്ചപ്പെടുത്തിയതും വീതി കൂട്ടിയതുമായ റോഡുകളിൽപ്പോലും അപകടങ്ങൾ തുടർക്കഥയാകുന്ന കാര്യവും ഇവിടെ എഴുതിയിട്ടുള്ളതുതന്നെ. രാത്രികാലങ്ങളിൽ - പ്രത്യേകിച്ച് അർധരാത്രിക്കു ശേഷവും പുലരുന്നതിനുമുന്പും - വാഹനാപകടങ്ങൾ കൂടുതലാണ്. വാഹനമോടിക്കുന്നയാൾ ഉറങ്ങിപ്പോകുന്നതാണ് ഇവയിൽ മിക്കതിനും കാരണം. ഉറക്കം വന്നാൽ എത്രയും വേഗം വാഹനം റോഡരുകിൽ ഒതുക്കിയിട്ട് അല്പനേരം ഉറങ്ങിയതിനുശേഷം യാത്ര തുടരുന്നതാണ് എപ്പോഴും സുരക്ഷിതം.
ദേശീയ പാതകളിലും സംസ്ഥാന പാതകളിലും മാത്രമല്ല, ഉൾനാടൻ റോഡുകളിൽപോലും അപകടങ്ങൾ സാധാരണമായിരിക്കുന്നു. സൗകര്യമേറിയ പാതകളിൽ അമിതവേഗമാണ് അപകടങ്ങൾക്കു പ്രധാന കാരണമെങ്കിൽ ഇടുങ്ങിയ റോഡുകളിൽ കുണ്ടും കുഴികളും അശ്രദ്ധയുമാണ് അപകടങ്ങൾക്കിടയാക്കുന്നത്. വാഹനങ്ങളുടെ പെരുപ്പവും അപകടങ്ങൾക്കു വഴിതെളിക്കുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തിൽ കേരളത്തിൽ വാഹനങ്ങളുടെ എണ്ണം എത്രയാണു വർധിച്ചത്! ഇതിന് ആനുപാതികമായ സൗകര്യങ്ങൾ റോഡുകളിലുണ്ടാവുന്നില്ല. റോഡ് വികസനം കേരളത്തിൽ എന്നുമൊരു കീറാമുട്ടിയാണ്. ജനസാന്ദ്രതയാണു പ്രധാന കാരണം. ദേശീയ പാതയുടെ വീതിയെക്കുറിച്ചുള്ള തർക്കം ഇനിയും പലയിടത്തും പരിഹരിക്കപ്പെട്ടിട്ടില്ല. 45 മീറ്റർ വീതിയെന്നുള്ളതിൽനിന്ന് ഒരു സെന്റിമീറ്റർപോലും കുറയ്ക്കുന്ന പ്രശ്നമില്ലെന്നു മുഖ്യമന്ത്രി പറയുന്നു.
അപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിൽ കുറ്റകരമായ അലംഭാവമാണു നാം കാട്ടുന്നത്. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചാലും അതുവഴി വരുന്ന വാഹനങ്ങളൊന്നും അതിനു തയാറാവാറില്ല. അപകടത്തിൽപ്പെട്ടയാൾ പോലീസ് വാഹനം വരുന്നതുവരെ രക്തം വാർന്ന് അവിടെ കിടക്കും. ഓടിക്കൂടുന്ന നാട്ടുകാരിലും കാഴ്ചക്കാരാണു കൂടുതൽ. അപകടത്തിൽപ്പെട്ടവരെ വാഹനത്തിൽ കയറ്റാനോ കൂടെ ആശുപത്രിയിലേക്കു പോകാനോ മിക്കവരും സന്നദ്ധരല്ല. ആശുപത്രിയിലെത്തിക്കുന്നവർ കേസിൽ കുരുങ്ങാമെന്ന പേടിയാണു പലരെയും പിന്തിരിപ്പിക്കുന്നത്. പരിക്കേറ്റയാളെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരുടെയും സഹകരണം കിട്ടിയെന്നുംവരില്ല. സ്വകാര്യ ബസോ കെഎസ്ആർടിസി ബസോ ആണ് അപകടത്തിനു കാരണമെങ്കിൽ ബസ് ജീവനക്കാർ ഉടൻ സ്ഥലംവിടുകയാണു പതിവ്. സ്വകാര്യ ബസിന്റെ ഉടമസ്ഥൻ പിന്നീടു പോലീസിലെത്തി കാര്യങ്ങൾ ശരിയാക്കും.
ചില കെഎസ്ആർടിസി ബസ് ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചു ധാരാളം പരാതിയുണ്ട്. നിയമമൊന്നും തങ്ങൾക്കു ബാധകമല്ലെന്നു ചിന്തിക്കുന്ന ഡ്രൈവർമാരുണ്ടാകും. അപകടമുണ്ടാക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ച് ക്രിമിനൽ കേസെടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. കെഎസ്ആർടിസിയിൽ ഒരു വിഭാഗം ഡ്രൈവർമാർ ധാർഷ്ട്യത്തോടെ ബസ് ഓടിക്കുന്നവരാണെന്നും അപകടമുണ്ടായാൽ ഇക്കൂട്ടർ സംഘടനാബലവും രാഷ്ട്രീയ സ്വാധീനവുംകൊണ്ടു ശിക്ഷയിൽ നിന്നു രക്ഷപ്പെടാറുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഡ്രൈവർമാർക്ക് യൂണിറ്റ്, മേഖലാ തലങ്ങളിൽ കൗൺസലിംഗ് നൽകണമെന്നു കമ്മീഷൻ നിർദേശിച്ചിരുന്നു. നഗരപരിധിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തും വേഗം നിയന്ത്രിക്കണമെന്ന ട്രാഫിക് നിർദേശം അനുസരിക്കുന്നവർ ചുരുക്കം. സീബ്രാ ക്രോസിംഗുകളിൽപോലും അപകടങ്ങളുണ്ടാകുന്നു.
സൈക്കിൾ, ഓട്ടോറിക്ഷ എന്നിവ ഓടിക്കുന്നവരും കാൽനടക്കാരും അപകടത്തിനു വഴിവയ്ക്കുന്നതിൽ പിന്നോക്കമല്ല. റോഡുകളുടെ മറുവശം എത്തുക എന്നതു പ്രായമേറിയവർക്കു മാത്രമല്ല ഇപ്പോൾ ആർക്കും വലിയ പ്രയാസമുള്ള കാര്യമാണ്. അത്രമേൽ വാഹനത്തിരക്കാണു റോഡുകളിൽ. വാഹനങ്ങളിൽ പോകുന്നവർ പലരും കാൽനടക്കാരെ മാനിക്കാറില്ല. വിദേശരാജ്യങ്ങളിലൊക്കെ, റോഡ് മുറിച്ചുകടക്കാൻ അടയാളപ്പെടുത്തിയിരിക്കുന്ന ഇടങ്ങളിൽ നിയമം കൃത്യമായി പാലിക്കപ്പെടുന്നു. എന്നാൽ ഇവിടെ അങ്ങനെയല്ല. വലതുവശം ചേർന്നുപോവുക, സാധിക്കുമെങ്കിൽ സീബ്രാ ക്രോസിംഗിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക തുടങ്ങിയ ചട്ടങ്ങൾ കാൽനടക്കാരും പാലിക്കണം.
ബൈക്ക് യാത്രക്കാരാണ് ഏറ്റവും കൂടുതലായി അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞവർഷങ്ങളിൽ വാഹനാപകടങ്ങളിൽ മരിച്ചവരിൽ 60 ശതമാനവും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചവരാണ്. സ്റ്റൈൽ ബൈക്കുകളിൽ അമിതവേഗത്തിൽ പാഞ്ഞ് അപകടത്തിൽപ്പെട്ട വിദ്യാർഥികൾ ഏറെ. ടിപ്പർ ലോറികൾ വലിയ അപകടകാരികളായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ടിപ്പർ അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്.
വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തുക മാത്രമേ അപകടമൊഴിവാക്കാൻ മാർഗമുള്ളൂ. ആരുടെയെങ്കിലും അശ്രദ്ധ, ശ്രദ്ധയോടെ വാഹനമോടിക്കുന്നവരെയും അപകടത്തിലാക്കാം. നിരത്തുകളിലെ പോലീസ് സാന്നിധ്യം അപകടം കുറയ്ക്കാൻ ഏറെ സഹായകമാണ്: പ്രത്യേകിച്ചു രാത്രികാലങ്ങളിൽ. ഇക്കാര്യത്തിൽ ഇപ്പോൾ പോലീസ് ഏറെ ശ്രദ്ധിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനും പോലീസ് ഉത്സാഹിക്കണം. അപകടനിരക്കു കുറയ്ക്കാൻ അടിയന്തര മാർഗങ്ങൾ കണ്ടെത്തിയേ തീരൂ എന്നാണ് അപകടമരണങ്ങളുടെ പെരുപ്പം കേരളത്തെ ഓർമിപ്പിക്കുന്നത്.
വാഹനാപകടങ്ങളുടെ പെരുപ്പം ഭീതിജനകം
12:28 AM Jan 21, 2019 | Deepika.com