നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയും സുതാര്യതയും സുപ്രധാനമാണ്. നിയമവ്യവസ്ഥകളുടെ സുചിന്തിതവും വസ്തുനിഷ്ഠവുമായ വ്യാഖ്യാനമാണു ന്യായാധിപന്റെ ധർമം. വ്യാഖ്യാനത്തിലോ പ്രയോഗത്തിലോ പിഴവു പറ്റിയേക്കാം. പക്ഷേ, പിഴവുണ്ടാകാതിരിക്കാൻ ന്യായാധിപൻ അങ്ങേയറ്റം ശ്രമിക്കണം. ഇന്ത്യയുടെ ജനാധിപത്യസംവിധാനത്തിൽ ജുഡീഷറിക്ക് പരമോന്നതമായ സ്ഥാനമാണുള്ളത്. അതിൽ കറ പുരണ്ടാൽ, അതു രാഷ്ട്രഗാത്രത്തെ സാരമായി ബാധിക്കും.
സുപ്രീംകോടതിയിൽ ജഡ്ജിമാരെ നിയമിക്കാനുള്ള മുൻ കൊളീജിയത്തിന്റെ ശിപാർശയും ജഡ്ജിമാരുടെ സീനിയോറിറ്റിയും മറികടന്ന് നിലവിലെ കൊളീജിയം ശിപാർശ ചെയ്ത രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ജുഡീഷറിക്കുണ്ടായിരിക്കേണ്ട നിഷ്പക്ഷതയെക്കുറിച്ചും ഭരണകൂടത്തിനുണ്ടായിരിക്കേണ്ട ന്യായബോധത്തെക്കുറിച്ചും ജനങ്ങളിൽ വലിയ ആശങ്ക ഉളവാക്കുന്നു. കുറെ മാസങ്ങൾ മുന്പ് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ചില നടപടികളിൽ അതേ കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വിയോജിപ്പും ആശങ്കയും പരസ്യമായി പ്രകടിപ്പിച്ചതു നാം മറന്നിട്ടില്ല. ഇന്ത്യൻ ജുഡീഷറിയുടെ ചരിത്രത്തിൽ അങ്ങനെയൊരു സംഭവം മുന്പുണ്ടായിട്ടില്ല. തങ്ങൾ അത്തരത്തിൽ പ്രതികരിച്ചില്ലെങ്കിൽ അതു രാജ്യത്തോടും നീതിയോടും ചെയ്യുന്ന പാതകമാകുമെന്നാണ് അന്ന് ആ ജഡ്ജിമാർ പറഞ്ഞത്. പ്രസക്തമായ പല കാര്യങ്ങളും അവർ ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുകൊണ്ടുതന്നെ പരിണതപ്രജ്ഞരും നീതിബോധമുള്ളവരുമായ ആ ന്യായാധിപന്മാരോടൊപ്പമായിരുന്നു അന്നു ജനങ്ങളിലേറെപ്പേരുടെയും മനസ്.
ഇപ്പോൾ സുപ്രീംകോടതിയിൽ സർക്കാർ നടത്തിയിരിക്കുന്ന ജഡ്ജിനിയമനങ്ങൾ മുൻ ജഡ്ജിമാരും മുതിർന്ന ജഡ്ജിമാരും അഭിഭാഷക സംഘടനകളും പ്രകടിപ്പിച്ച അഭിപ്രായങ്ങളെ അവഗണിച്ചുകൊണ്ടുള്ളതാണ്. കേന്ദ്രസർക്കാർ അടുത്തകാലത്തു നടത്തിയ പല ഉന്നത നിയമനങ്ങളിലും ഇത്തരമൊരു സ്വാഭീഷ്ടം നടപ്പാക്കൽ വ്യക്തമായിരുന്നു. സിബിഐ തലപ്പത്തെ മാറ്റംമറിച്ചിലുകളും പിന്നീടുണ്ടായ കോടതി ഉത്തരവും അതിനെ ഭരണകൂടം നേരിട്ട രീതിയുമൊക്കെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയെക്കുറിച്ചും ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചും വലിയ ആശങ്ക ഉളവാക്കി. ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രതിഷേധ ധർണ നടത്തുമെന്നു ബാർ കൗൺസിൽ ചെയർമാൻ പറഞ്ഞിട്ടുണ്ട്.
കൊളീജിയത്തിന്റെയും സർക്കാരിന്റെയും നടപടിയെ വിമർശിച്ചവരിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആർ.എം.ലോധ, റിട്ടയേഡ് ജസ്റ്റീസുമാരായ മാർക്കണ്ഡേയ കട്ജു, ജെ. ചെലമേശ്വർ എന്നിവരും ഉൾപ്പെടുന്നു. ഒരു അംഗം മാറിക്കഴിഞ്ഞപ്പോൾ കൊളീജിയം തീരുമാനം അപ്പാടെ മാറ്റിയതും അതിന്റെ കാരണങ്ങൾ പറയാതിരിക്കുന്നതും അതിവിചിത്രമായിരിക്കുന്നുവെന്നാണു ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞത്. കൊളീജിയം നടപടി വിനാശകരമാണെന്നായിരുന്നു ജസ്റ്റീസ് കട്ജുവിന്റെ പ്രതികരണം.
ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയനുസരിച്ച് 21ഉം 33ഉം സ്ഥാനങ്ങളിലുള്ളവരാണ് ഇപ്പോൾ നിയമിതരായ ജഡ്ജിമാർ.
ജഡ്ജിമാരുടെ നിയമനത്തിലെ വിശ്വാസ്യതയും സുതാര്യതയും ഇല്ലാതാകുന്പോൾ രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷത സംശയത്തിന്റെ നിഴലിലാവും. ജുഡീഷറിയിൽ കേന്ദ്രസർക്കാർ ഇടപെടുന്നുവെന്ന ആരോപണം മുതിർന്ന ജഡ്ജിമാർതന്നെ പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. അധികാര ദുർവിനിയോഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള ശ്രമം അന്നു നടന്നിരുന്നു. തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് എല്ലാവരും തുള്ളണമെന്ന ഭരണകൂടത്തിന്റെ നിലപാട് തികച്ചും ഉത്കണ്ഠാജനകമാണ്. ജുഡീഷറി, തെരഞ്ഞെടുപ്പു കമ്മീഷൻ, കേന്ദ്ര വിജിലൻസ് കമ്മീഷൻ, സിബിഐ തുടങ്ങിയ സ്ഥാപനങ്ങൾ ഭരണകൂടത്തിനു വിധേയമാകുന്പോൾ ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്, ജനാധിപത്യം അപകടത്തിലാവുകയാണ്.
സത്യസന്ധതയിലും നീതിയിലും ധാർമികതയിലും അധിഷ്ഠിതമായ ഉന്നതമായ ജനാധിപത്യമാണു ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാനവും ശക്തിയും. ന്യായാധിപന്മാർ തികഞ്ഞ നീതിബോധവും നിഷ്പക്ഷതയും പാലിക്കണമെന്നു മാത്രമല്ല, അതിനേക്കുറിച്ചു ജനങ്ങൾക്കു ബോധ്യവും വിശ്വാസവും ഉണ്ടായിരിക്കുകയും വേണം. ജനങ്ങളുടെ വിശ്വാസത്തിനു ഭംഗമുണ്ടാകുന്പോൾ അതു ചൂണ്ടിക്കാട്ടിയാൽ ഭരണകർത്താക്കൾ ക്ഷോഭിച്ചിട്ടു കാര്യമില്ല. ചില അവസരങ്ങളിൽ മുതിർന്ന അഭിഭാഷകർക്കുപോലും തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഹർജികൾ വാദം കേൾക്കാതെ തള്ളുന്നുവെന്ന ആക്ഷേപം അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ മുന്പൊരിക്കൽ സുപ്രീംകോടതിയിൽ ഉന്നയിക്കുകയുണ്ടായി.
ന്യായാധിപന്മാരിൽ പലരും അഴിമതിക്കാരാണെന്നു മുന്പൊരിക്കൽ ഒരു പ്രമുഖ ന്യായാധിപൻ പറഞ്ഞത് വലിയ വിവാദമുയർത്തിയിരുന്നു. വസ്തുതകളുടെ വെളിച്ചത്തിലായിരുന്നു അദ്ദേഹം അക്കാര്യം പറഞ്ഞത്. രാഷ്ട്രീയ കക്ഷികളും ദേശീയ നേതാക്കളുമൊക്കെ ഉൾപ്പെട്ട കേസുകളിൽ വിധി പ്രസ്താവങ്ങൾ നടത്തുന്പോഴും ന്യായാധിപന്മാരെ ഭരിക്കുന്നത് നീതിയോടും നിയമവ്യവസ്ഥയോടുമുള്ള പ്രതിബദ്ധത മാത്രമാവണം. സർക്കാരിനു പ്രീതികരമല്ലാത്ത തീരുമാനങ്ങളെടുക്കുന്നവരെ നോട്ടപ്പുള്ളികളാക്കുന്നതും അവർക്ക് അർഹമായ പദവികൾ നഷേധിക്കുന്നതും അങ്ങേയറ്റം ഹീനമായ രാഷ്ട്രീയക്കളിയാണ്. നിർണായകമായ പല അവസരങ്ങളിലും ജനങ്ങളുടെ രക്ഷയ്ക്കെത്തിയതു ധീരരായ ന്യായാധിപന്മാരുടെ നിലപാടുകളാണെന്ന കാര്യം ജനം നന്ദിപൂർവം ഓർക്കാറുണ്ട്.
സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്നു പറയാറുണ്ടല്ലോ. ന്യായാധിപന്മാർ സംശയത്തിന് അതീതരായിരിക്കണമെന്നു പ്രത്യേകം പറയേണ്ടതില്ല. അവരെക്കുറിച്ചു സംശയം ജനിച്ചാൽ എല്ലാറ്റിനെയും സംശയിക്കേണ്ടിവരും. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ ചില വിധിന്യായങ്ങൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. വിരമിക്കലിനുശേഷം ന്യായാധിപന്മാർക്കു നൽകുന്ന പദവികളുടെ പേരിലും വിവാദങ്ങൾ ഉയരാറുണ്ട്. ഇതൊക്കെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ്. ജുഡീഷറിയും എക്സിക്യുട്ടീവും നിയമനിർമാണസഭയും അവയുടെ ചുമതലകൾ സ്വതന്ത്രമായും നീതിപൂർവമായും നിലവിലെ നിയമങ്ങൾക്കുവിധേയമായും നിർവഹിക്കുന്പോഴാണു ജനങ്ങൾക്കു ജനാധിപത്യത്തിന്റെ നല്ല ഫലങ്ങൾ അനുഭവിക്കാനാവുക. സുപ്രീംകോടതിയിലെ പുതിയ രണ്ടു ജഡ്ജിമാരുടെ നിയമനം ഉയർത്തുന്ന വിവാദങ്ങൾ ഒരു തുടർക്കഥയാണ്. ഇതൊക്കെ സർക്കാരിന്റെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കുമെന്നു ഭരണകർത്താക്കൾ ചിന്തിക്കട്ടെ.
സുതാര്യമല്ലാത്ത നീതിനിർവഹണം ജനങ്ങളിൽ ഭീതിയുളവാക്കും
12:58 AM Jan 18, 2019 | Deepika.com