രാജ്യമാകെ കർഷകർ അസ്വസ്ഥരായിരിക്കുന്നു. എന്നിട്ടും ഭരണാധികാരികൾക്കു കുലുക്കമില്ല. ഗത്യന്തരമില്ലാതെ കർഷകർ പ്രക്ഷോഭങ്ങൾ നടത്തിയിട്ടും സർക്കാർ ഗൗനിക്കുന്നില്ല. ഗ്രാമീണ കർഷകരുടെ പ്രക്ഷോഭങ്ങൾ താനേ കെട്ടടങ്ങിക്കൊള്ളുമെന്നാവും അധികാരികളുടെ ധാരണ. മുംബൈയിലും ഡൽഹിയിലുമൊക്കെ നടന്ന കർഷകറാലികൾ അധികൃതരുടെ മനസു മാറ്റിയിട്ടില്ലെന്നു കരുതണം. കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ കരിന്പു കർഷകർ കുറെ പഞ്ചസാര ഫാക്ടറികൾ ആക്രമിച്ചു. സത്താറ, സാംഗ്ലി, കോലാപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലാണു കരിന്പുകർഷകരുടെ രോഷാഗ്നി ആളിയത്. തങ്ങളുടെ ഉത്പന്നങ്ങൾക്കു ന്യായവില കിട്ടണമെന്നും കുടിശിക പണം എത്രയുംവേഗം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു അവരുടെ സമരം. 4,500 കോടി രൂപയാണു പഞ്ചസാര ഫാക്ടറി ഉടമകൾ കർഷകർക്കു നൽകാനുള്ളത്. നാലു ദിവസത്തിനകം കർഷകർക്കു പണം നൽകിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നു സ്വാഭിമാനി ഷേത്കാരി സഘടനാ നേതാവും ലോക്സഭാംഗവുമായ രാജു ഷെട്ടി മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്.
കർഷകരെ സഹായിക്കാൻ പല പദ്ധതികളും സർക്കാർ പ്രഖ്യാപിക്കും. പക്ഷേ, അവ നടപ്പാക്കണമെന്നു സർക്കാരിനൊരു താത്പര്യവുമുള്ളതായി തോന്നുന്നില്ല. കേരളത്തിലെ സ്ഥിതിയും ഇതുതന്നെ. റബറിന്റെ കുറഞ്ഞ താങ്ങുവിലയായാലും നെല്ലിന്റെ സംഭരണവിലയായാലും ഒക്കെ അങ്ങനെതന്നെ. കേരളത്തിൽ നെൽകർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ വില അവർക്ക് ഇനിയും കൊടുത്തുതീർത്തിട്ടില്ല. അടുത്ത കൃഷി തുടങ്ങിയിട്ടും അധികൃതർ അനങ്ങുന്നില്ല. നിലമൊരുക്കാനും കളപറിക്കാനും കൂലി കർഷകർ അതതു ദിവസം നൽകണം. വിത്തോ വളമോ ആരും കടം തരില്ല. കൊടുത്ത നെല്ലിന്റെ വില കൈയിൽ കിട്ടാതെ കൃഷിയിറക്കണമെങ്കിൽ അന്യായപ്പലിശ വാങ്ങുന്ന ബ്ലേഡുകാരെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. കടം കയറി കർഷകർ ജീവനൊടുക്കുന്പോൾ സഹതാപം കാട്ടിയിട്ട് എന്തു കാര്യം?
ഉത്തരേന്ത്യയിൽ അനവധി കരിന്പുകർഷകരാണു ദുരിതത്തിലായിരിക്കുന്നത്. കരിന്പ്, പരുത്തി മേഖലകളിലാണ് ഏറ്റവും കൂടുതൽ കർഷകർ ജീവനൊടുക്കിയിട്ടുള്ളത്. യാതൊരു തരത്തിലും പിടിച്ചുനിൽക്കാൻ കഴിയാതെ വന്നവരാണിവർ. കർഷകർ ഏറെ പ്രക്ഷോഭങ്ങൾ നടത്തിയതിനുശേഷമാണു കേന്ദ്രസർക്കാർ ചെറുതായൊന്ന് അനങ്ങിയത്. കോടിക്കണക്കിനു കർഷകരെ ബാധിക്കുന്ന പ്രശ്നത്തോട് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സർക്കാർ സ്വാധീനവും സംഘടനാശക്തിയുമുള്ള ട്രേഡ് യൂണിയനുകളോട് ഇത്തരം ധാർഷ്ട്യം കാട്ടാൻ തുനിയില്ല. കാരണം ട്രേഡ് യൂണിയനുകൾക്കു ഭരണം സ്തംഭിപ്പിക്കാൻ കഴിയും. രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും അവരുടെ സഹായം ആവശ്യവുമാണ്- ഭരിക്കാൻ മാത്രമല്ല മറ്റു പലതിനും.
ആഭ്യന്തര ഉപയോഗത്തിനുശേഷമുള്ള പഞ്ചസാര കയറ്റുമതി ചെയ്യാൻ ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തിവരുന്നു. നയപരമായ കാര്യങ്ങളിൽ കടുത്ത നിലപാടുകളെടുക്കുന്ന ചൈന, വിപണിയിലെ പ്രാമുഖ്യം നിലനിർത്താൻ എന്തു നിലപാടു സ്വീകരിക്കാനും മടിക്കില്ല. പഞ്ചസാര വൻതോതിൽ കെട്ടിക്കിടക്കുന്നതുമൂലമാണു കർഷകർക്കു കരിന്പിന്റെ വില നൽകാൻ കഴിയാത്തതെന്നാണു പഞ്ചസാര ഫാക്ടറി ഉടമകൾ പറയുന്നത്. ഭക്ഷ്യ എണ്ണ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ഇന്തോനേഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. പഞ്ചസാര വാങ്ങുന്നതിനു പകരമായാണിത്. അവരുടെ ആവശ്യത്തിനു വഴങ്ങി പാമോയിലിന്റെ ഇറക്കുമതിച്ചുങ്കത്തിൽ കുറവു വരുത്തിയത് ഈയിടെയാണ്.
ഉത്തർപ്രദേശിലെ കൈരാന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റ തിരിച്ചടിയാണു കരിന്പു കർഷകരെ ചെറുതായെങ്കിലും പരിഗണിക്കാൻ സർക്കാരിനു പ്രേരകമായത്. ഉപതെരഞ്ഞെടുപ്പു പരാജയത്തിനുശേഷം കരിന്പുകർഷകർക്കായി ചില പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചു. പഞ്ചസാര മില്ലുകൾ യുപിയിലെ കരിന്പുകർഷകർക്ക് 22,000 കോടി രൂപയുടെ ഉത്പന്നവില നൽകാനുണ്ട്. എന്നിട്ടും കാര്യമായ ഇടപെടലുകളുണ്ടാകുന്നില്ല. കരിന്പു കർഷകരുടെ വായ്പകൾക്കു പലിശയിളവു നൽകുന്നതിനായി 1332 കോടി രൂപ സർക്കാർ നീക്കിവച്ചു. എങ്കിലും കരിന്പു കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല.
മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും പ്രധാന വിളയാണു പരുത്തി. ഇത്തവണ റിക്കാർഡ് വിളവായിരുന്നു. പക്ഷേ എന്തു കാര്യം? വില കുത്തനേ ഇടിഞ്ഞു. ഗതിമുട്ടിയ കർഷകർ പ്രക്ഷോഭം നടത്തി. പ്രശ്നം രൂക്ഷമായപ്പോൾ സർക്കാർ താങ്ങുവില പ്രഖ്യാപിച്ചു. കേരളത്തിലാകട്ടെ റബറിന്റെ വില കുത്തനേ താഴ്ന്നപ്പോൾ അധികൃതർ അനങ്ങിയില്ല. റബറിനെ ആശ്രയിച്ചു കഴിയുന്ന എട്ടു ലക്ഷം കുടുംബങ്ങളാണിപ്പോൾ പ്രതിസന്ധിയിൽ. ഇറക്കുമതി തകൃതിയായി നടക്കുന്നു. കേന്ദ്ര സർക്കാരിനു കോർപറേറ്റുകളോട് അമിത താത്പര്യവും കർഷകരോട് അവഗണനയുമാണെന്നു പറയേണ്ടതില്ല. വിലസ്ഥിരതാ ഫണ്ടായി വലിയൊരു തുക കേന്ദ്രത്തിന്റെ പക്കലുണ്ട്. അതിലൊരു ഭാഗംപോലും റബർ കർഷകരെ സഹായിക്കാൻ ഉപയോഗിക്കുന്നില്ല. റബർ സംഭരണത്തിനായി സംസ്ഥാന ബജറ്റിൽ നീക്കിവച്ച തുകപോലും ഫലത്തിൽ കർഷകർക്കു ലഭ്യമായിട്ടില്ല. കേരളത്തിൽ ഏറെപ്പേർക്കു ജീവിതായോധനമാർഗമായ നെൽകൃഷിയോടും നാണ്യവിളകളോടുമൊക്കെ സർക്കാരുകൾക്കു ചിറ്റമ്മനയമാണ്.
കർഷകരെ സഹായിക്കാനുള്ള ഒരു പ്രധാനമാർഗം ഉത്പന്നങ്ങളുടെ വില ഇടിയാതിരിക്കാൻ നടപടി സ്വീകരിക്കുകയാണ്. അതിനാണു താങ്ങുവിലയും ഉത്പാദന ബോണസും മറ്റും പ്രഖ്യാപിക്കുന്നത്. ഉദ്പാദനച്ചെലവു കണക്കിലെടുത്താണു കുറഞ്ഞ താങ്ങുവിലയും സംഭരണവിലയും നിശ്ചയിക്കുന്നത്. അതു പ്രഖ്യാപിച്ചാൽ പോരാ, യഥാസമയം നൽകണം. വിളവെടുത്തു കഴിഞ്ഞാലുടൻ വിറ്റഴിക്കേണ്ടതാണു നെല്ലു പോലുള്ള ഉത്പന്നങ്ങൾ. അതു സംഭരിക്കാൻ ഇപ്പോൾ സർക്കാർ സംവിധാനമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അതിന്റെ വില നൽകാൻ ഇത്രമേൽ കാലതാമസം? കർഷകരോട് ഇതൊക്കെയാവാം എന്ന ചിന്തയല്ലേ ഇതിനു പിന്നിൽ?
നെല്ല് അടക്കം 14 കാർഷികോത്പന്നങ്ങളുടെ സംഭരണവില കേന്ദ്രം ഈയിടെ വർധിപ്പിച്ചിരുന്നു. കർഷകസമരം രൂക്ഷമായപ്പോൾ നടത്തിയ പ്രഖ്യാപനം പക്ഷേ ഇതുവരെ കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിട്ടും ഇതേ അവഗണനയാണു തുടരുന്നതെങ്കിൽ കർഷകർ ഒരു പ്രശ്നമല്ലെന്നു സർക്കാർ കരുതുന്നുവെന്നല്ലേ അർഥം? കർഷകരെ അവഗണിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
അളമുട്ടുന്ന കർഷകർ, അനക്കമില്ലാതെ ഭരണക്കാർ
01:26 AM Jan 15, 2019 | Deepika.com