വിഎസ് അച്യുതാനന്ദൻ സർക്കാർ 209 തടവുപുള്ളികളെ ശിക്ഷയിൽ ഇളവു നൽകി മോചിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതു മാനദണ്ഡങ്ങൾ മറികടന്നും രാഷ്ട്രീയ താത്പര്യങ്ങൾ കണക്കിലെടുത്തുമുള്ള ജയിൽ മോചനത്തിനെതിരേ വിരൽ ചൂണ്ടുന്നു. സമൂഹത്തിനെതിരേയോ വ്യക്തികൾക്കെതിരെയോ കുറ്റം ചെയ്യുന്നവർക്കാണു വിചാരണയ്ക്കുശേഷം തടവുശിക്ഷ വിധിക്കുന്നത്. അവർ ചെയ്ത അപരാധത്തിനുള്ള ശിക്ഷയാണീ മാറ്റിനിർത്തൽ. കുറ്റം ചെയ്യുന്നതിൽനിന്നു മറ്റുള്ളവരെ പിന്തിരിപ്പിക്കുകയെന്നതും ഇത്തരം ശിക്ഷയുടെ ലക്ഷ്യമാണ്. ജയിൽശിക്ഷ അനുഭവിക്കുന്നവരെ മാനദണ്ഡങ്ങൾ ലംഘിച്ചും രാഷ്ട്രീയ പരിഗണനയോടെയും സർക്കാർ മോചിപ്പിക്കുന്നതു ശിക്ഷയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നുവെന്നതിനാൽ അതു സമൂഹത്തോടുള്ള അപരാധമായി കാണണം.
പ്രത്യേക സാഹചര്യങ്ങളിൽ സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചു ശിക്ഷയിളവു നൽകാൻ സാധിക്കും. 2001ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ 443 തടവുകാരെ മോചിപ്പിച്ചിരുന്നു. ഇതിനെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി, ഓരോ കേസും പ്രത്യേകം പരിഗണിച്ചു വേണം ഇളവെന്നു നിർദേശിക്കുകയുണ്ടായി. എന്നാൽ, അപ്പീലിൽ സുപ്രീംകോടതി സർക്കാർ ഉത്തരവ് ശരിവച്ചു. 2011 ഫെബ്രുവരിയിലാണ് 209 തടവുകാരെ വിഎസ് സർക്കാർ മോചിപ്പിച്ചത്. ജയിൽ ഉപദേശകസമിതിയുടെ നിർദേശം ഇതിനുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയമായ പരിഗണനകൾ ഇതിനു പിന്നിലുള്ളതായി അന്നേ ആരോപണമുയർന്നിരുന്നു. യുവമോർച്ചാ നേതാവായിരുന്ന ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിപിഎം പ്രവർത്തകൻ ഉൾപ്പെടെ 45 പേരെയാണു കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് അന്നു വിട്ടയച്ചത്. ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ മുന്നിൽവച്ച് ക്രൂരമായി നടത്തിയ കൊലപാതകമായിരുന്നു അത്.
ജയിലിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകനും മോചനം ലഭിച്ചു. സിപിഎം, ബിജെപി കക്ഷികളിൽപെട്ട പലരും മോചിതരായവരുടെ പട്ടികയിൽപെടുന്നു. നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽനിന്നു 111 പേരും ചീമേനി ജയിലിൽനിന്ന് 24 പേരും പൂജപ്പുരയിൽനിന്ന് 28 പേരും മോചിതരായി. പൂജപ്പുര വനിതാ ജയിലിൽനിന്ന് ഒരു തടവുകാരിയും വിട്ടയയ്ക്കപ്പെട്ടു.
വധശിക്ഷ ജീവപര്യന്തമാക്കിയവർക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചവർക്കും 14 വർഷമെങ്കിലും കഴിയാതെ ശിക്ഷയിളവു നൽകരുതെന്ന ക്രിമിനൽ നടപടിക്രമത്തിലെ 433 എ വകുപ്പ് പാലിക്കാതെയാണു തടവുകാരെ മോചിപ്പിച്ചതെന്നു ഹൈക്കോടതി കണ്ടെത്തി. തടവുകാരുടെ ശിക്ഷയിളവിനുള്ള സവിശേഷ അധികാരം വിനിയോഗിക്കുന്പോൾ സമൂഹത്തിലും ഇരകളുടെ കുടുംബത്തിലും അതുളവാക്കുന്ന പ്രത്യാഘാതങ്ങൾകൂടി വിലയിരുത്തണമെന്നു കോടതി ചൂണ്ടിക്കാട്ടി. തടവുകാരെ വിട്ടയയ്ക്കുന്ന ഉത്തരവ് താൻ നേരത്തേ മുഖ്യമന്ത്രിയെ അറിയിച്ച അഭിപ്രായത്തിനു വിധേയമായിട്ടാണെന്നു ഗവർണർ വ്യക്തമാക്കിയെങ്കിലും അഭിപ്രായമെന്താണെന്ന കാര്യം ഫയലിൽ കാണാനില്ലെന്നു ഹൈക്കോടതി വിധിയിൽ പറയുന്നു.
വിവേചനാധികാരം ഇത്തരം കാര്യങ്ങളിൽ ഉപയോഗിക്കുന്പോൾ വലിയ ശ്രദ്ധ ആവശ്യമാണ്. കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യമായതുകൊണ്ടാണല്ലോ കോടതി ജീവപര്യന്തം തടവും ദീർകാലതടവുമൊക്കെ വിധിച്ചത്. ദീർഘകാല തടവ് കുറ്റവാളികളിൽ മാനസിക പരിവർത്തനം ഉണ്ടാക്കാൻ സാധ്യതയുണ്ട്. മാനസാന്തരമുണ്ടായവരെ മോചിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ, സർക്കാർ വിവേചനാധികാരം പ്രയോഗിക്കുന്നതു രാഷ്ട്രീയ പരിഗണനയിലാകരുത്. കൊടും ക്രിമിനലുകൾക്കുപോലും ശിക്ഷ ഇളവു ചെയ്തതായി കാണിച്ചുള്ള സ്വകാര്യ ഹർജിയും ഇളവു ലഭിക്കാതിരുന്ന ചില തടവുകാരുടെ ബന്ധുക്കൾ നൽകിയ ഹർജികളും പരിഗണിച്ചാണു കോടതി ഇപ്പോഴത്തെ ഉത്തരവിറക്കിയത്. വിട്ടയയ്ക്കപ്പെട്ടവരിൽ രാഷ്ട്രീയ തടവുകാരല്ലാത്തവരും ഉണ്ട്.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഏതാനും തടവുകാരെ വിട്ടയയ്ക്കുന്നതിനു കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. കേരളപ്പിറവിയുടെ അറുപതാം വാർഷികം പ്രമാണിച്ചു 2017ൽ സംസ്ഥാന സർക്കാർ1860 തടവുകാർക്കു പ്രത്യേക ഇളവിനു ഗവർണറോടു ശിപാർശ ചെയ്തിരുന്നു. ഇതോടൊപ്പം കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവു വിധിക്കപ്പെട്ടു കഴിയുന്ന എട്ടുപേരെ വിട്ടയയ്ക്കാനും ശിപാർശയുണ്ടായിരുന്നു. ആദ്യപട്ടികയിൽ ഇതിൽക്കൂടുതൽ പേരുണ്ടായിരുന്നു. മോചനത്തിനു പരിഗണിക്കുന്നവരുടെ വിവരങ്ങൾ വിവരാവകാശനിയമപ്രകാരം പുറത്തുവന്നതിനെത്തുടർന്നാവാം പട്ടിക പിന്നീടു ചുരുങ്ങി. ഇവരുടെ മോചനകാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
വിവിധ ആഘോഷങ്ങളുടെ പേരിൽ കൊടുംകുറ്റവാളികൾ ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുന്നതു ശരിയാണോ എന്നു മുന്പൊരിക്കൽ ഹൈക്കോടതി ആരായുകയുണ്ടായി. ഇങ്ങനെ മോചനത്തിനുള്ള ജയിൽ നിയമങ്ങളോ സർക്കാർ നയമോ ഉണ്ടെങ്കിൽ അവ വ്യക്തമാക്കി സർക്കാർ സമഗ്ര സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
തടവുകാരുടെ എണ്ണം പെരുകുന്നതും ജയിലുകളിൽ വേണ്ടത്ര സൗകര്യം ഇല്ലാത്തതും സുപ്രീംകോടതി ശ്രദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ ജയിലുകളുടെ ശേഷി കണക്കാക്കുന്പോൾ 150 ശതമാനം കൂടുതൽ തടവുകാരാണു ജയിലുകളിൽ കഴിയുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജയിലുകളുടെ ഈ അവസ്ഥ മനുഷ്യാവകാശലംഘനമായി കണക്കാക്കി അതീവ ഗൗരവത്തോടെ സമീപിക്കണമെന്നു ഹൈക്കോടതികൾക്കു നിർദേശം നൽകുകയും ചെയ്തു. കേരളത്തിലെ ജയിലുകളിൽ അപര്യാപ്തതകൾ ഉണ്ടെങ്കിലും നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. തടവുപുള്ളികളുടെ ശാരീരിക, മാനസിക ആരോഗ്യത്തിനും സ്വഭാവമാറ്റത്തിനും ഉതകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ തുടരുകതന്നെ വേണം.
എന്നാൽ രാഷ്ട്രീയ പരിഗണനയാലോ സ്വാധീനംകൊണ്ടോ കുറ്റവാളികൾ വിട്ടയയ്ക്കപ്പെടരുത്. അങ്ങനെയുള്ള മോചനം കുറ്റകൃത്യങ്ങൾക്കു പ്രോത്സാഹനമാകും. പരോൾ അനുവദിക്കുന്നതിലും രാഷ്ട്രീയം ഉണ്ടാകരുത്. നിയമത്തെ നോക്കുകുത്തിയാക്കുന്ന രാഷ്ട്രീയ നടപടികൾ യഥാർഥത്തിൽ ഇളവ് അർഹിക്കുന്നവർക്ക് അവസരം നഷ്ടപ്പെടുത്തിയേക്കാം. ആസൂത്രിതമായി കുറ്റകൃത്യം നടത്തിയവർ രാഷ്ട്രീയ പിൻബലത്തിൽ ശിക്ഷയിളവു നേടി പുറത്തുവരുന്പോൾ, ഒരു ദുർബല നിമിഷത്തിൽ വികാരത്തിനടിപ്പെട്ടു കുറ്റകൃത്യം നടത്തിയവർ അഴികൾക്കുള്ളിൽ തുടരേണ്ടിവന്നാൽ അത് അനീതിയാണ്. കരുതിക്കൂട്ടിയുള്ള കൊലപാതകവും ആക്രമണവും കൂടുതൽ ഗുരുതരമായി കാണണം. സ്വാധീനവും രാഷ്ട്രീയപിൻബലവുമാണു ശിക്ഷയിളവിനു മാനദണ്ഡമെന്നു വരുന്നതു തികഞ്ഞ അനീതിയാണ്.
ശിക്ഷ ഇളവു ചെയ്യുന്നതിൽ രാഷ്ട്രീയം അരുത്
12:45 AM Jan 14, 2019 | Deepika.com