രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധർക്കോ ഭരണാധികാരികൾക്കോ വിരുദ്ധാഭിപ്രായമില്ല. ആഗോളതലത്തിൽ ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ നിലവാരം വളരെ താഴെയാണെന്ന വസ്തുതയാണ് ഈ ചിന്തയ്ക്കു കാരണം. ഉന്നത വിദ്യാഭ്യാസരംഗത്തു ഗവേഷണത്തിനു കൂടുതൽ പ്രാമുഖ്യം നല്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പറയുകയുണ്ടായി. കേരളത്തിലെ സർവകലാശാലകളിലെ സിലബസുകളുടെ ഏകീകരണത്തെക്കുറിച്ചും പുനഃക്രമീകരണത്തെക്കുറിച്ചും ഈയിടെ വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും പറഞ്ഞു.
അധ്യാപനം, ഗവേഷണം, സാമൂഹ്യ പ്രതിബദ്ധത എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. വിദ്യാർഥികളുടെ ബൗദ്ധികമായ വളർച്ചയോടൊപ്പം രാജ്യത്തിന്റെ സാമൂഹ്യമായ പുരോഗതിയും വിദ്യാഭ്യാസത്തിലൂടെ കൈവരിക്കാൻ കഴിയണം.
പൊതുവിദ്യാഭ്യാസരംഗത്തു കേരളം ഏറെ പുരോഗതി കൈവരിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ആ മികവു പുലർത്താൻ നമുക്കാവുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഓട്ടോണമസ് കോളജുകൾ സുഗമമായി പ്രവർത്തിക്കുന്പോൾ കേരളത്തിൽ അനുമതി ലഭിച്ച 19 ഓട്ടോണമസ് കോളജുകളെ ശ്വാസം മുട്ടിക്കുന്ന നിലപാടാണു സർക്കാരും സർവകലാശാലകളും സ്വീകരിച്ചിരിക്കുന്നത്. ഓട്ടോണമസ് കോളജുകളിൽ ഒന്നൊഴികെ എല്ലാം സ്വകാര്യമേഖലയിലുള്ളതായതുകൊണ്ടാവാം ഈ നയം. ഓട്ടോണമസ് കോളജുകളുടെ പ്രവർത്തനശൈലിയിൽ മാറ്റമുണ്ടാകണമെന്നു സർക്കാർ ഉദ്ദേശിക്കുന്നെങ്കിൽ അതു വ്യക്തമാക്കണം. അതിനു പകരം സ്വകാര്യമേഖലയോട് അന്ധമായ വിപ്രതിപത്തി വച്ചുപുലർത്തുന്നതു വിദ്യാഭ്യാസരംഗത്തെ നമ്മുടെ അവസരങ്ങൾ നഷ്ടമാക്കുകയേയുള്ളൂ.
സർവകലാശാലകൾക്ക് അക്കഡേമിക് സ്വാതന്ത്ര്യം വേണ്ടവിധത്തിൽ ഉപയോഗിക്കാനാവണം. അവയ്ക്ക് അന്താരാഷ്ട്ര നിലവാരം കൈവരിക്കാനുള്ള സാഹചര്യം ഒരുക്കണം. ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരണം ഇപ്പോൾ നടക്കുന്നുണ്ട്. അതു കാലാനുസൃതവും വിദ്യാർഥി സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസൃതവുമായിരിക്കണം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു നാം ഇനിയും വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. മാതൃഭാഷയോടു സ്നേഹം പ്രകടിപ്പിക്കുന്നതു നല്ലതുതന്നെ. അതു നിലനിർത്തിക്കൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം കരസ്ഥമാക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയവർപോലും ഭാഷാപ്രയോഗത്തിൽ വളരെ പിന്നോക്കമാണ്. ഈയിടെ ഒരു ബഹുരാഷ്ട്ര കാർ നിർമാണ കന്പനി ട്രെയിനികളെ റിക്രൂട്ട് ചെയ്തപ്പോൾ കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്കൊന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. സാങ്കേതിക ജ്ഞാനത്തിലും ഭാഷാപ്രാവീണ്യത്തിലുമുള്ള പോരായ്മയായിരുന്നു കാരണം. ദേശീയ തലത്തിലുള്ള പല യോഗ്യതാനിർണയ പരീക്ഷകളിലും പ്രവേശന പരീക്ഷകളിലും കേരളത്തിലെ വിദ്യാർഥികൾ പിന്നോക്കം പോകുന്നു.
രാജ്യത്തെ അഞ്ചു പ്രമുഖ ഐഐടികളിൽ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ പാസായി പ്രവേശനം നേടുന്നവരിൽ ഒരു ശതമാനം പോലും മലയാളികൾ ഇല്ലെന്ന് കാൺപൂർ ഐഐടിയിലെ മലയാളിയായ അധ്യാപകൻ ചൂണ്ടിക്കാട്ടുന്നു. ആന്ധ്രാപ്രദേശിൽനിന്ന് 22 ശതമാനവും തമിഴ്നാട്ടിൽനിന്നു 15 ശതമാനവും കർണാടകയിൽനിന്നു പത്തു ശതമാനവും വിദ്യാർഥികൾ ഈ ഐഐടികളിൽ പ്രവേശനപരീക്ഷ പാസായി പ്രവേശനം നേടുന്പോഴാണിത്. ഇതു സംസ്ഥാനത്തെ വിദ്യാഭ്യാസ സന്പ്രദായത്തിലെ പോരായ്മകളിലേക്കാണു വിരൽചൂണ്ടുന്നത്. വിദ്യാഭ്യാസ നിലവാരം കുറഞ്ഞ സംസ്ഥാനങ്ങളെന്നു നാം കരുതുന്ന ബിഹാറിലും ഛത്തീസ്ഗഡിലും നിന്നുള്ള വിദ്യാർഥികൾ താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നുകൂടി ഓർക്കണം.
ഉന്നത വിദ്യാഭ്യാസ മേഖല സമഗ്രമായി അഴിച്ചുപണിയാനുള്ള നീക്കം കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ(യുജിസി) നിർത്തലാക്കി മറ്റൊരു സംവിധാനമാണു രൂപകല്പന ചെയ്തിരിക്കുന്നത്. ഇതെക്കുറിച്ചു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ധാരാളം പേർ വിയോജിപ്പു പ്രകടിപ്പിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയ ആശയങ്ങൾ ഗൂഢമായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണു പലരും ഇതിൽ കാണുന്നത്.
ഒരുപക്ഷേ പാഠ്യവിഷയങ്ങളിൽ കേരളത്തിലെ വിദ്യാർഥികൾക്ക് അവഗാഹം ഉണ്ടായിരിക്കാം. പക്ഷേ, മറ്റുള്ളവരോടൊപ്പം മത്സരിക്കുന്പോൾ അവർ എന്തുകൊണ്ടു പിന്തള്ളപ്പെടുന്നു എന്നു ചിന്തിക്കണം. അതിന്റെ അടിസ്ഥാനത്തിലുള്ള തിരുത്തൽ നടപടികൾ ഉണ്ടാവണം.
പഠനാന്തരീക്ഷവും പ്രധാനമാണ്. നിരന്തരമായ സംഘർഷങ്ങളും ഹർത്താലുകളുമൊക്കെ വിദ്യാർഥികളെ ബാധിക്കുന്നു. ഹർത്താലുകളിൽനിന്നു വിദ്യാഭ്യാസമേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. ഹർത്താലുകളും നിർബന്ധിത പഠിപ്പുമുടക്കും മൂലം പഠനവും പഠനനിലവാരവും തകരാറിലാകുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം തൊണ്ണൂറിലേറെ ഹർത്താലുകളാണു സംസ്ഥാനത്തു നടന്നത്. 220 സാധ്യായ ദിവസങ്ങൾ പൂർത്തിയാക്കാൻ ക്ലേശിക്കുകയാണ്. പ്രളയവും മറ്റും നഷ്ടപ്പെടുത്തിയ സാധ്യായ ദിവസങ്ങൾക്കു പുറമേയാണു ഹർത്താലുകൾ പഠനസമയം അപഹരിച്ചത്.
ഗവേഷണരംഗത്ത് രാജ്യം ഇപ്പോഴും ഏറെ പിന്നിലാണ്. അതിനാലാവും സർവകലാശാലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, ഗവേഷണം പ്രോത്സാഹിപ്പിക്കാൻ സർക്കാർ മാത്രമല്ല, രാജ്യത്തെ സന്പത്തിന്റെ നല്ലൊരു പങ്കു കൈവശം വച്ചിരിക്കുന്ന വൻ കന്പനികളും മുന്നോട്ടുവരണം. ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും ബഹുരാഷ്ട്ര കന്പനികൾ ഗവേഷണത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗമാണു ചെലവഴിക്കുന്നത്. ജർമനിയിലെ സീമെൻസ് പോലുള്ള കന്പനികൾ വരുമാനത്തിന്റെ മുപ്പതു ശതമാനം വരെ ഗവേഷണത്തിനായി നീക്കിവയ്ക്കുന്പോൾ നമ്മുടെ നാട്ടിലെ കോർപറേറ്റുകൾ ഒന്നോ ഒന്നരയോ ശതമാനം നീക്കിവച്ചാലായി. നമ്മുടെ വന്പന്മാർക്കു സന്പത്തു കുന്നുകൂട്ടി വയ്ക്കാനാണു താത്പര്യം. അതിന്റെ വിഹിതം രാഷ്ട്രീയക്കാർക്കുകൂടി നൽകിയാൽ കുശാലായി. ജനങ്ങളിൽനിന്നുള്ള പണമാണു തങ്ങൾ കുന്നുകൂട്ടി വയ്ക്കുന്നതെന്ന് അവർ മറക്കരുത്.
ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്തു ചില സംസ്ഥാനങ്ങൾ കൈവരിക്കുന്ന നേട്ടം നാം കണ്ടുപഠിക്കേണ്ടതുണ്ട്. സന്പൂർണ സാക്ഷരതയുടെയും സംസ്കാരത്തിന്റെയും പേരിൽ അഭിമാനം കൊള്ളുന്ന കേരളം ഉന്നതവിദ്യാഭ്യാസരംഗത്തു മുന്നേറണമെങ്കിൽ സർക്കാർ ആ മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കാതെ വയ്യ.
ഉന്നത വിദ്യാഭ്യാസമേഖലയ്ക്കു പ്രോത്സാഹനം അത്യാവശ്യം
01:15 AM Jan 07, 2019 | Deepika.com