വിദ്യാർഥികളെ നേർവഴിക്കു നടത്താൻ അധ്യാപകർക്കു യുക്തിസഹമായ ശിക്ഷ നടപ്പാക്കാമെന്ന ഹൈക്കോടതി നിർദേശം സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. കണക്കു തെറ്റിയതിനു സ്കൂളിലെ ഗണിതശാസ്ത്രാധ്യാപകൻ രണ്ടാം ക്ലാസുകാരിയുടെ തോളിൽ പിച്ചിയെന്നാരോപിച്ചു പിതാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലായിരുന്നു ഹൈക്കോടതിയുടെ ഈ നിർദേശം. ബാലനീതി നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വകുപ്പുകൾ അനുസരിച്ചാണു കേസ് രജിസ്റ്റർ ചെയ്തത്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പരിശോധിക്കുന്പോൾ അധ്യാപകൻ നൽകിയ ശിക്ഷ യുക്തിസഹമാണെന്നു മനസിലാക്കുന്നതായി കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കാൻ കോടതി ഉത്തരവായി. സദുദ്ദേശ്യത്തോടെ, കുട്ടിയുടെ നന്മയ്ക്കുവേണ്ടിയാണ് അധ്യാപകൻ ശിക്ഷിച്ചതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
വിദ്യാർഥികളെ ശാസിക്കുന്നതിന്റെയും ശിക്ഷിക്കുന്നതിന്റെയും സ്വഭാവവും കാഠിന്യവും പരിഗണിച്ച് അധ്യാപർക്കെതിരേ നടപടിയെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോപം നിയന്ത്രിക്കാതെ വിദ്യാർഥികളെ അന്യായമായി ഉപദ്രവിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുന്നു. ജസ്റ്റീസ് രാജാ വിജയരാഘവനാണു നിർണായകമായ ഈ വിധി പ്രസ്താവിച്ചത്.
സ്വന്തം മാതാപിതാക്കൾക്കെതിരേ പോലും പരാതിപ്പെടാനും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള അവകാശം ചില വിദേശരാജ്യങ്ങളിലെ കുട്ടികൾക്കുണ്ട്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിലായ മാതാപിതാക്കളും ആ നാടുകളിലുണ്ട്. നമ്മുടെ നാട്ടിലും ഇത്തരം കേസുകൾ അപൂർവമായെങ്കിലും ഉണ്ടാകുന്നു. അധ്യാപകർക്കെതിരേ കേസുകൾ വർധിച്ചുവരുന്നു. കോപ്പിയടിച്ചതിന് അധ്യാപിക പിടികൂടിയതിനെത്തുടർന്നു വിദ്യാർഥിനി ജീവനൊടുക്കുകയും അതിന്റെ പേരിൽ അധ്യാപിക സർവീസിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്കണവാടിയിൽ നാലുവയസുകാരനെ ഈർക്കിലനടിച്ചു പരിക്കേൽപ്പിച്ചെന്ന മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയ്ക്കെതിരേ വൈക്കം പോലീസ് കേസെടുത്തിരുന്നു.
പതിവായി ചൂരലുമായി ക്ലാസിൽ വരുന്ന, കുസൃതിത്തരങ്ങൾക്കും പഠനത്തിലെ ഉഴപ്പിനും കഠിനശിക്ഷ നൽകുന്ന, അധ്യാപകർ പഴയ തലമുറയ്ക്കു ചിരപരിചിതരായിരുന്നു. അധ്യാപകരിൽനിന്നു കിട്ടിയ ശിക്ഷകളാണു തങ്ങളുടെ ഉയർച്ചയ്ക്കു കാരണമെന്നു പറയുന്ന ചിലരെങ്കിലുമുണ്ട്. ചൂരലേന്തുന്ന അധ്യാപകരുടെയോ പ്രഥമാധ്യാപകരുടെയോ കടുത്ത അച്ചടക്ക നിഷ്കർഷ പല സ്കൂളുകളുടെയും മികവിനു കാരണമായിപ്പോലും പറയപ്പെട്ടിരുന്നു. ഒരു പക്ഷേ അത് അവരുടെ വെറുമൊരു അവകാശവാദവുമായിരുന്നിരിക്കാം. ഏതായാലും ഇന്ന് ഇത്തരം "സ്ഫടികം ചാക്കോ' മാഷുമാർക്കു ചിലപ്പോൾ ജയിലിൽ കഴിയേണ്ടിവന്നേക്കാം.
കാലത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റം സമൂഹം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ചെറിയ തോതിലുള്ള ശാരീരിക ശിക്ഷകൾ കുട്ടികളിൽ ഗൗരവബോധവും അച്ചടക്കവും ഉളവാക്കുമെന്ന വാദം ഇപ്പോഴും ഉയരുന്നുണ്ട്. എന്നാൽ, ശാരീരിക പീഡനങ്ങൾ ഒഴിവാക്കണമെന്ന ചിന്താഗതിക്കാണു മുൻതൂക്കം. കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാതെ അവരെ മാനസികമായി മെരുക്കിയെടുക്കുകയാണു വേണ്ടത്. തെറ്റുകളെക്കുറിച്ചുള്ള അവബോധം ശാരീരിക ശിക്ഷണത്തിലൂടെയല്ലാതെയും നൽകാനാവും. ആധുനിക ശിശുമനഃശാസ്ത്രം അതിനുള്ള വഴികൾ പറഞ്ഞുകൊടുക്കുന്നുണ്ട്. പഴയകാലത്തിൽനിന്നു വ്യത്യസ്തമായി കുട്ടികളുടെ മനഃശാസ്ത്രം മനസിലാക്കിവേണം അവർക്കു ശിക്ഷണം നൽകാൻ.
വിദേശരാജ്യങ്ങളിൽ ക്ലാസിൽ ഉഴപ്പു കാട്ടുന്നവരെയും മറ്റും ഡീറ്റെൻഷൻ സെന്ററിലേക്കു മാറ്റാറുണ്ട്. ക്ലാസിൽനിന്നു പുറത്തിറക്കി നിർത്തുന്ന നമ്മുടെ നാട്ടിലെ പഴയ ശിക്ഷാവിധിയുടെ മറ്റൊരു രൂപം. ഇതു കുറെക്കൂടി ശാസ്ത്രീയമായി നടത്തുന്നുവെന്നുമാത്രം. ഡീറ്റെൻഷനിലാവുക എന്നത് ഒരുകുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ശിക്ഷ തന്നെയാണ്. അത്, ഒരടി കിട്ടുന്നതിനേക്കാൾ മൃദുവായ ശിക്ഷയാണോ എന്നു സംശയമുണ്ട്. എന്നാൽ ഡീറ്റെൻഷൻ കിട്ടുന്ന വിദ്യാർഥികൾക്കു കൗൺസലിംഗ് നടത്താനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം നിർദേശിക്കാനും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുണ്ടാവും.
ക്ലാസിൽ പ്രശ്നങ്ങളുണ്ടാക്കുന്ന കുട്ടികളെ ശാസിക്കാനോ ന്യായമായി ശിക്ഷിക്കാനോ അധ്യാപകനു സാധിക്കുന്നില്ലെങ്കിൽ അതു ക്ലാസിലെ മറ്റു കുട്ടികളുടെ ഭാവിയെ ബാധിക്കും. ക്ലാസിൽ അച്ചടക്കം പാലിക്കുന്ന കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവരെ നിലയ്ക്കുനിർത്താൻ അധ്യാപകനു സാധിക്കുന്നില്ലെങ്കിൽ എങ്ങനെയാണു പൊതുവായ അച്ചടക്കം ഉണ്ടാക്കാനാവുക? സമൂഹത്തിൽ കുറ്റകൃത്യം ചെയ്യുന്നവരെ നിയമത്തിനുമുന്നിൽ വിചാരണ ചെയ്ത് അവർ ശിക്ഷാർഹരാണെന്നു തെളിയുന്പോഴാണു ജയിലിൽ അടയ്ക്കുന്നത്. ജയിൽ ഒരു തെറ്റുതിരുത്തൽ കേന്ദ്രംകൂടിയായാണു വിഭാവനം ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കുറ്റവാളികൾക്കു ദുർഗുണപരിഹാര പാഠശാലപോലെയുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് അവരെ സമൂഹത്തിൽനിന്നു മാറ്റിനിർത്താനല്ല, അവരുടെ കുറ്റം ബോധ്യപ്പെടുത്തി തിരുത്തി പൊതുസമൂഹത്തിലേക്കു തിരിച്ചുകൊണ്ടുവരാനാണ്.
കുറ്റവാളികളെ കൂടുതൽ കുറ്റവാളികളാക്കുന്നതാവരുത് ശിക്ഷാക്രമങ്ങൾ. സ്കൂളുകളിലെ അച്ചടക്ക നടപടികളുടെ കാര്യത്തിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കോപ്പിയടി കണ്ടെത്തിയാൽ അധ്യാപകർക്ക് അതു റിപ്പോർട്ട് ചെയ്യാതിരിക്കാനാവില്ല. കുട്ടിയെ ഭയന്നോ, പിടികൂടിയാൽ കുട്ടി അപമാനഭയത്താൽ എന്തെങ്കിലും അവിവേകംകാണിക്കുമെന്നു കരുതിയോ കോപ്പിയടി കണ്ടില്ലെന്നു നടിക്കാനാവുമോ? അപ്രകാരം ചെയ്യുന്ന അധ്യാപകർ കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടികളോടു കാണിക്കുന്ന അനീതിയാവില്ലേ അത്?
ഏതു സംവിധാനത്തിലെയും പൊതുവായ അച്ചടക്ക നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണല്ലോ. പൊതുസ്ഥലത്തു മാന്യമായി പെരുമാറാൻ പൗരനു കടമയുള്ളതുപോലെ ഓരോ സ്ഥലത്തും അതിന്റേതായ മാന്യത പുലർത്തേണ്ടതുണ്ട്. വിദ്യാലയങ്ങളുടെ കാര്യത്തിൽ ഇതു കൂടുതൽ പ്രസക്തമാണ്. കാരണം ഭാവിതലമുറയെ രൂപപ്പെടുത്തുന്ന ഇടമാണത്. ബുദ്ധി മാത്രമല്ല, വ്യക്തിത്വവും അച്ചടക്കബോധവും വളർത്തുന്നതിനും ക്ലാസ് മുറികളും കലാലയങ്ങളും പരിശീലനവേദികളാവണം. ഹൈക്കോടതി നടത്തിയിരിക്കുന്ന വിധിപ്രസ്താവത്തിന്റെ അടിസ്ഥാനത്തിൽ, കുട്ടികളുടെ മാതൃകാപരമായ വളർച്ചയ്ക്കാവശ്യമായ എന്തെല്ലാം ശിക്ഷണ നടപടികളാണു വിദ്യാലയങ്ങളിൽ സ്വീകരിക്കാനാവുക എന്നതിനെക്കുറിച്ചു വിദ്യാഭ്യാസ വിദഗ്ധരും ഭരണകർത്താക്കളും മാനസികാരോഗ്യ വിദഗ്ധരും മാതാപിതാക്കളും ഒന്നിച്ചിരുന്നു ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
ശാസനയും ശിക്ഷയും കുട്ടികളുടെ വളർച്ചയ്ക്ക്
11:02 PM Jan 02, 2019 | Deepika.com