മൊബൈൽ ടെലിഫോണി വ്യക്തിജീവിതത്തെയും സമൂഹജീവിതത്തെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇത്രവേഗം സാർവത്രിക സ്വീകരണം ലഭിച്ച മറ്റൊരു സാങ്കേതിക ആവിഷ്കാരം ഇല്ലെന്നുപോലും പറയാം. കേവലമൊരു സാങ്കേതികവളർച്ച എന്നതിലുപരി ഒരു പുതിയ ജീവിതസംസ്കാരം രൂപപ്പെടുത്തുന്നതായി മാറിയിരിക്കുകയാണു മൊബൈൽ ടെലിഫോണി. മറ്റു മാധ്യമങ്ങളെയും വിനോദോപാധികളെയും അപ്രസക്തമാക്കുന്നവിധം സ്മാർട് ഫോണുകൾ സമൂഹത്തെ കീഴടക്കുന്നു.
പുതിയ കാര്യങ്ങൾ എളുപ്പം സ്വീകാര്യമാകുന്നത് അവ ഉപയോക്താക്കൾക്കു വളരെയേറെ പ്രയോജനകരമാകുന്പോഴാണ്. മൊബൈൽ ടെലിഫോണി വളരെ പ്രയോജനകരമാണെന്ന് അതിന്റെ സാർവത്രിക സ്വീകാര്യത തെളിയിക്കുന്നു. എല്ലാ നല്ല കാര്യങ്ങൾക്കും ഉള്ളതുപോലെ മൊബൈൽ ടെലിഫോണിക്കും ഉണ്ട് ദുരുപയോഗത്തിന്റേതായ ഒരു വശം. മൊബൈലും ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും ഒക്കെച്ചേർന്ന ലോകം ഒരുക്കുന്ന അപകടങ്ങളെപ്പറ്റി ലോകം ഓരോ ദിവസവും മനസിലാക്കിവരുകയാണ്.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു അപകടത്തിന്റെ കാര്യത്തിലേക്കാണു ദീപിക ഇന്നലെ വെളിച്ചം വീശിയത്. കുട്ടികളുടെ മൊബൈൽ ഉപയോഗംമൂലമുള്ള അപകടങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണു പത്രം പ്രസിദ്ധീകരിച്ചത്. മാതാപിതാക്കളുടെയും ആരോഗ്യപ്രവർത്തകരുടെയും സ്കൂൾ അധികൃതരുടെയും അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണത്.
കൈകൊണ്ട് എന്തെങ്കിലും വസ്തു പിടിക്കാറാകുന്ന പ്രായത്തിലേ മൊബൈൽ കൊച്ചുകുട്ടികൾക്കു നല്കുന്ന കാലമാണിത്. ആദ്യം കുഞ്ഞിനെ രസിപ്പിക്കാനാകും മൊബൈൽ നല്കുന്നത്. പിന്നീട് കുഞ്ഞിന്റെ ശാഠ്യവും കരച്ചിലുമടക്കാനാകും. കുറേക്കഴിയുന്പോൾ ഫോണിലെ ഗെയിം കളിക്കാൻ പരിശീലിപ്പിക്കുന്നു. ഗെയിം കളിക്കുന്ന കുട്ടി ശല്യമുണ്ടാക്കാതെ ഒരിടത്തിരുന്നുകൊള്ളുമല്ലോ. ഇതു പിന്നീടു സ്വന്തം ഫോൺ വേണമെന്നതിലേക്കും വളരുന്നു. വീണ്ടും ഏറ്റവും നവീനമായ ഉപകരണം വേണമെന്ന ശാഠ്യത്തിലേക്കാണു പോകുക. ഇത് ഒരു വശം മാത്രമാണ്.
മൊബൈൽ ഫോണിന്റെ ഉപയോഗംതന്നെ വേറെ ധാരാളം പ്രശ്നങ്ങളിലേക്കു നയിക്കുന്നു. വ്യക്തിത്വവളർച്ച മുതൽ ആരോഗ്യകാര്യത്തിലും പഠനത്തിലും വരെ നീളുന്നു മൊബൈലിന്റെ അനാരോഗ്യകരവും അനാശാസ്യവുമായ ഫലങ്ങൾ. മൊബൈലിലും അതിലെ ഗെയിമുകളിലും സമൂഹമാധ്യമ കൂട്ടായ്മകളിലും മറ്റുമുള്ള ആസക്തി രോഗമായിത്തന്നെ മാറുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇത്തരം സ്ക്രീൻ അഡിക്ഷനു ചികിത്സ തേടി ചെല്ലുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ആദ്യം കളിയായും പിന്നെ കുട്ടികളെ ശാന്തരാക്കി ഇരുത്താനും ഫോൺ നല്കിത്തുടങ്ങുന്നതിന്റെ പ്രത്യാഘാതമാണത്.
ഫോൺ ഉപയോഗം വർധിക്കുന്നതോടെ വീട്ടിലുള്ളവരോടും അയൽക്കാരോടുമൊക്കെ ഇടപെടുന്നതു കുറയുന്നു. സംസാരിച്ചും കേട്ടും കാര്യങ്ങൾ പഠിക്കുന്നതും മനസിലാക്കുന്നതും അന്യമാകുന്നു. സ്ക്രീനിൽ കാണുന്ന ഗെയിമുകളിലോ പിന്നീട് സമൂഹ മാധ്യമ കൂട്ടായ്മകളിലോ കാണുന്നവയാണു യാഥാർഥ്യം എന്ന ഭ്രമകല്പനയിലേക്ക് ആ കുട്ടികൾ വീഴുന്നു. മണ്ണും വെള്ളവും വെയിലും മഴയും നിലാവും പൂക്കളും പുല്ലും ഇലകളും കായ്കളും പഴങ്ങളുമൊക്കെയുള്ള ലോകത്തിന്റെ യാഥാർഥ്യങ്ങൾ അവർക്ക് അന്യമാകുന്നു. ക്രമേണ മാനുഷിക വികാരങ്ങളായ സ്നേഹം, കാരുണ്യം, സങ്കടം, വാത്സല്യം തുടങ്ങിയവ പോലും അപരിചിതമായി മാറുന്നു.
മൊബൈൽ, കംപ്യൂട്ടർ, ടെലിവിഷൻ തുടങ്ങിയവയുടെ സ്ക്രീനുകളിൽ ദീർഘനേരം നോക്കിയിരിക്കുന്നത് കണ്ണിനുണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. കംപ്യൂട്ടർ വിഷൻ സിൻഡ്രോം (സിവിഎസ്) എന്നൊരു രോഗാവസ്ഥ തന്നെ രൂപപ്പെട്ടിരിക്കുന്നു. പേശികൾക്കും കഴുത്തിനുമൊക്കെ മൊബൈലിന്റെ അമിതോപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വേറെ.
കുട്ടികളുടെ ബൗദ്ധികവികാസത്തിനും മൊബൈലിന്റെ അമിതോപയോഗം ദോഷം ചെയ്യും. കൂടുതൽ സമയം മൊബൈലിൽ- അതു ഗെയിമായാലും കൂട്ടായ്മകളായാലും - ചെലവഴിക്കുന്പോൾ നഷ്ടപ്പെടുന്നതു പുതിയ കാര്യങ്ങൾ പഠിക്കാനുള്ള വിലപ്പെട്ട സമയമാണ്. മസ്തിഷ്കം വളരുകയും പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുകയും ചെയ്യുന്ന ചെറുപ്രായം ബൗദ്ധിക വളർച്ചയ്ക്ക് ഒട്ടും ഉപകരിക്കാത്ത ഗെയിമുകൾ കളിച്ചു ചെലവഴിക്കുന്നത് ഒരർഥത്തിൽ ജീവിതം ധൂർത്തടിക്കലാണ്. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടില്ല. മസ്തിഷ്കത്തിൽ പുതിയ അറിവുകൾ ശേഖരിച്ചുവയ്ക്കാൻ ഏറ്റവും എളുപ്പം സാധിക്കുന്നത് ചെറുപ്പത്തിലാണ്. അതു നഷ്ടപ്പെടുത്തുന്ന തലമുറ പിന്നീട് നഷ്ടപ്പെടുത്തിയ കാലത്തെയോർത്തു പരിതപിക്കേണ്ടിവരും.
ഇത്തരം ഇലക്ട്രോണിക് യന്ത്രങ്ങൾ ദീർഘസമയം ഉപയോഗിക്കുന്പോൾ അവയിൽനിന്നുള്ള വിദ്യുത്കാന്ത തരംഗങ്ങൾ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെപ്പറ്റിയും ആശങ്കയുണ്ട്. പ്രത്യേകിച്ചു ചെവിയോടു ചേർത്തുവച്ച് സ്മാർട് ഫോണുകൾ ദീർഘനേരം ഉപയോഗിക്കുന്നത് മസ്തിഷ്കത്തിലും ചെവിയിലുമൊക്കെ ഉണ്ടാക്കുന്ന മാറ്റങ്ങൾ നല്ലതായിരിക്കില്ലെന്നു തീർച്ച.
ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. മൊബൈൽ ഫോൺ കളിപ്പാട്ടമായും അടങ്ങിയിരിക്കാനുള്ള ഉപാധിയായുമൊക്കെ കുട്ടികൾക്കു നല്കിത്തുടങ്ങുന്ന മാതാപിതാക്കൾ തന്നെയാണ് കുട്ടികളെ ഈ അനാരോഗ്യകരമായ ആസക്തിയിലേക്കും അതുവഴിയുള്ള അനാശാസ്യവും അനാരോഗ്യകരവുമായ ശീലങ്ങളിലേക്കും തള്ളിവിടുന്നത്. ഒരു കുട്ടിയും സ്വമേധയാ ഇതു വാങ്ങി ആസക്തരാകുന്നില്ല. മാതാപിതാക്കളാണു മൊബൈൽ ഉപയോഗത്തിൽ കുട്ടികളുടെ ആദ്യ മാതൃകകളും. അവരുടെ മാതൃകയും ചെയ്തിയും ശരിയാക്കി മാത്രമേ കുട്ടികളെ നല്ലവഴിക്കു നയിക്കാനാവൂ.
ഇപ്പോഴത്തെ മാതാപിതാക്കൾ മൊബൈൽ ഒരു നിത്യോപയോഗ സാധനമായി മാറുന്നതിനു മുന്പേ ബാല്യം പിന്നിട്ടവരാണ്. അവർ മൊബൈൽ നാഗരികതയിലെ കുടിയേറ്റക്കാർ മാത്രമാണ്. ഇന്നത്തെ കുട്ടികളാകട്ടെ ആ നഗരികതയിലേക്കാണു പിറന്നുവീഴുന്നത്. അവരെ അതിൽ ചുവടുതെറ്റാതെ പിച്ചവച്ചു നടത്തേണ്ടത് ഈ മാതാപിതാക്കളാണ്. ജോലിത്തിരക്കുകൊണ്ടോ പ്രശ്നങ്ങളെപ്പറ്റി വേണ്ടത്ര ഉൾക്കാഴ്ച ഇല്ലാത്തതുകൊണ്ടോ അതു ശരിയായി ചെയ്യാൻ പറ്റാത്ത മാതാപിതാക്കൾ ഇനിയെങ്കിലും ഈ വിഷയത്തിന്റെ ഗൗരവം ഉൾക്കൊളളണം. ഈ പുതുവത്സരത്തിൽ പുതിയ തുടക്കമായി ഈ ഗൗരവബോധം മാറുകയും ചെയ്യട്ടെ.
മൊബൈൽഫോൺ ഒരു കളിപ്പാട്ടമല്ല
02:10 AM Jan 01, 2019 | Deepika.com